Friday 31 March 2017

ആയുര്‍വേദാചാര്യ കാലടി പരമേശ്വരന്‍ പിള്ള (1897-1976)യും അയ്യാവു ഗുരുവിന്‍റെ ജീവചരിത്രവും (1960)

ആയുര്‍വേദാചാര്യ കാലടി പരമേശ്വരന്‍ പിള്ള (1897-1976)യും
അയ്യാവു ഗുരുവിന്‍റെ ജീവചരിത്രവും (1960)
================================================
ഇന്ത്യന്‍ പ്രസിഡന്റ്റ് ഡോക്ടര്‍ രാധാകൃഷ്ണന്‍റെ ഓണറ റി ആയുര്‍ വേദ ഫിസിഷ്യന്‍ ആയിരുന്ന ആയുവേദാചാര്യ കാലടി പരമേശ്വരന്‍ പിള്ളആയുര്‍ വേദകോളേജ് പ്രിന്‍സിപ്പലും ഏറെക്കാലം ആയുര്‍വേദ വൈദ്യമണ്ഡലം പ്രസിഡന്റുമായിരുന്നു. സ്ത്രീ കഥാപാത്രങ്ങളായി അദ്ദേഹം നാടകവേദിയില്‍ തിളങ്ങി .നല്ലൊരു കായികതാരമായിരുന്നു അദ്ദേഹം .നായര്‍ സര്‍വ്വീസ് സൊസ്സൈറ്റിയെ സാമ്പത്തികമായി നന്നായി സഹായിച്ചിരുന്നു.രണ്ടു ഭാര്യമാരിലായി പന്ത്രണ്ടു മക്കള്‍ .ആദ്ധ്യാത്മിക രംഗത്തും സജീവമായിരുന്ന അദ്ദേഹമാണ് ശിവരാജ യോഗി തൈക്കാട്ട് അയ്യാസ്വാമികളുടെ ജീവചരിത്രം ആദ്യമായി 1960 –ല്‍ പ്രസിദ്ധീകരിച്ചത് .
”അയിത്തോച്ചാടനം” എന്ന അതിലെ അതിപ്രധാനമായ അദ്ധ്യായം ഏതോ കുബുദ്ധികള്‍ രണ്ടാം പതിപ്പില്‍ ഉള്‍പ്പെടുത്താതെ തമസ്കരിച്ചത് പിന്നീട്
പല വിധ തെറ്റിദ്ധാരണകള്‍ക്ക് കാരണമായി.
ജീവിച്ചിരുന്നപ്പോള്‍, തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ അയ്യാസ്വാമികള്‍ വെളിപ്പെടുത്തിയിരുന്നില്ല.അതിനാല്‍ പില്‍ക്കാലത്ത് എം.ജി.എസ് നാരായണന്‍ അദ്ദേഹത്തെ ബ്രാഹ്മണന്‍ ആക്കി ചിത്രീകരിച്ചു(മനോരമ മില്യനിയം ലക്കം 31ഡിസംബര്‍1999കാണുക ).തെക്കുംഭാഗം മോഹന്‍ നല്‍കുന്ന വിവരം വച്ച് അയ്യാ ഗുരു സമാധിയായപ്പോള്‍ മനോരമ നല്‍കിയ വാര്‍ത്തയിലും അദ്ദേഹത്തെ ബ്രാഹ്മണന്‍ ആക്കി വിശേഷിപ്പിച്ചിരുന്നു .ചെങ്ങന്നൂര്‍ എം.എന്‍ വാസുഗണകന്‍ “ഗോചരുടെ ശൈവ പൈതൃകം എന്ന കൃതിയില്‍ അയ്യാവു സ്വാമികളെ ഗോചരന്‍ (ഗണകന്‍.കണിയാന്‍ ) ആയി വിവരിച്ചു.ടി.എച്ച്.പി ചെന്താരശ്ശേരി ,കുന്നുകുഴി മണി എന്നിവര്‍ അവരവരുടെ അയ്യങ്കാളി ജീവചരിത്രങ്ങളില്‍ അയ്യാവു സ്വാമികളെ “പാണ്ടിപ്പറയന്‍” എന്നും വിശേഷിപ്പിച്ചു .സാഹിത്യ ചരിത്രം എഴുതിയ ഉള്ളൂര്‍ അദ്ദേഹത്തെ “ആദിദ്രാവിഡന്‍” എന്നും വിശേഷിപ്പിച്ചു .
ആയ്യാവാകട്ടെ “ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി ഒരേ ഒരുമതം ഒരേ ഒരു കടവുള്‍ “ എന്ന് പറഞ്ഞുകൊണ്ട് അത് വ്യക്തമാക്കി കൊടുക്കാന്‍ 1873-1909
കാലഘട്ടത്തില്‍ തൈക്കാട്ട് “ഇടപ്പിറ വിളാകം” വീട്ടില്‍ വച്ച് സവര്‍ണ്ണ അവര്‍ണ്ണ പന്തിഭോജനം എല്ലാ തൈപ്പൂയ സദ്യകളിലും നടപ്പിലാക്കി ലോകത്തില്‍ ആദ്യമായി അയിത്തോച്ചാടനത്തെ കുറിച്ച് പൊതുജനത്തിന് ബോധവല്‍ക്കരണം നടത്തി പോന്നു .
തന്‍റെ ജന്മദിനത്തില്‍ ശിഷ്യന്‍ കുഞ്ഞന്‍ പിള്ള ചട്ടമ്പി തന്നെ പുകഴ്ത്തി ശ്ലോകം ഉണ്ടാക്കി ചൊല്ലിയപ്പോള്‍, അയ്യാവു സ്വാമികള്‍ അത് എഴുതിയ കടലാസ് വാങ്ങി കീറിക്കളഞ്ഞു.മേലാല്‍ ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞു എന്ന് മകന്‍ പഴനി വേലയ്യാ പറഞ്ഞ കാര്യം കാലടി പരമേശ്വരന്‍ പിള്ളയുടെ പുസ്തകം പേജ് 78 –ല്‍ വായിക്കാം .”ഈ മാംസ പിണ്ടത്തെ വര്‍ണ്ണിക്കാതെ മുരുകനെ വര്‍ണ്ണിക്കുക” എന്ന് സ്വാമികള്‍ ശിഷ്യനോട് പറഞ്ഞു.അതിനാല്‍ ജീവനുള്ള കാലത്തോളും ചട്ടമ്പിസ്വാമികള്‍ പിന്നെ ഗുരുവായ ആയ്യാവിനെ കുറിച്ച് “കമ” എന്ന് മിണ്ടിയാതെ ഇല്ല. അയ്യാവു സ്വാമികള്‍ സമാധിയായപ്പോള്‍ പോലും ശിഷ്യര്‍ ആയ ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുവും അയ്യാവിനെ കുറിച്ച് ശ്ലോകങ്ങള്‍ പത്രങ്ങള്‍ക്കു നല്‍കിയില്ല .ഒരു പുസ്തകത്തിലും അമ്പത്
കൊല്ലക്കാലം അയ്യാവിനെ കുറിച്ച് വിവരം നല്‍കിയില്ല .പുത്രന്‍ ലോകനാഥസ്വാമികള്‍ തമിഴില്‍ പിതാവിന്‍റെ ജീവചരിത്രം എഴുതി വച്ചിരുന്നു എങ്കിലും അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് അത് പ്രസിദ്ധപ്പെടുത്തിയില്ല .1955 –ല്‍ “തൈക്കാട്ട് അയ്യാവുസ്വാമി സ്മാരക ആദ്ധ്യാത്മിക സംഘം” എന്നൊരു സംഘടന സ്ഥാപിതമായി .അവരുടെ ആവശ്യപ്രകാരം അന്നത്തെ പ്രസിഡന്റ് ആയിരുന്ന കാലടി പരമേശ്വരന്‍ പിള്ള വൈദ്യര്‍ 1960 ല്‍ പ്രസിദ്ധപ്പെടുത്തിയതാണ് “ശിവരാജ യോഗി തൈക്കാട്ട് അയ്യാ സ്വാമിതിരുവടികള്‍” എന്ന ജീവചരിത്രം .
അങ്ങനെ സമാധി കഴിഞ്ഞു അമ്പത് വര്‍ഷം കഴിഞ്ഞു മാത്രമാണ് കേരളീയര്‍ അയ്യാവു സ്വാമികളെ കുറിച്ച് കേട്ട് തുടങ്ങുന്നത് .അതിനു മുമ്പിറങ്ങിയ ചട്ടമ്പിസ്വാമി–ശ്രീനാരായണ ഗുരു ജീവചരിത്രങ്ങളില്‍
അവര്‍ ഇരുവരുടെയും ഗുരു ആയ അയ്യാവു സ്വാമികളെ കുറിച്ച് കാര്യമായ വിവരം ഇല്ലാതെ പോയി എന്നതിന് കാരണം അതാണ്‌ .പലരും ചട്ടമ്പിസ്വാമികളെ ശ്രീനാരായണ ഗുരുവിന്റെ ഗുരു ആയി തെറ്റായി ചിത്രീകരിക്കയും ചെയ്തു .
കാലടി പരമേശ്വരന്‍ പിള്ള പുറത്തിറക്കിയ അയ്യാ ഗുരു ജീവച്ചരിത്ര പ്രകാരം ആറു വര്‍ഷത്തെ നിരീക്ഷണത്തിന് ശേഷം കുഞ്ഞനെ ശിഷ്യന്‍ ആയി സ്വീകരിച്ചത് 1879- ലെ ചിത്രാ പൌര്ന്നമി ദിനം .അടുത്ത വര്‍ഷം (1880) കുഞ്ഞന്‍റെ ആവശ്യപ്രകാരം നാണുവിനെ അയ്യാ ഗുരു ശിഷ്യന്‍ ആയി സ്വീകരിച്ചു.കൂടുതല്‍ അറിയാന്‍ പുറം 78 കാണുക
റഫറന്‍സ്
1.കാലടി പരമേശ്വരന്‍ പിള്ള “ശിവരാജയോഗി തൈക്കാട് അയ്യാസ്വാമി തിരുവടികള്‍” -അയ്യാമിഷന്‍ തൈക്കാട് 1960
2.പട്ടം ജി.രാമചന്ദ്രന്‍ നായര്‍, “നായര്‍ സമുദായത്തിന്‍റെ ഇതിഹാസം” ,സാഹിത്യവേദി, തിരുവനന്ത പുരം 2005

No comments:

Post a Comment