Monday 22 July 2019

വെള്ളാളര്‍ ഇല്ലാത്ത തിരുവനന്ത പുരം


വെള്ളാളര്‍ ഇല്ലാത്ത തിരുവനന്ത പുരം
നാടാര്‍ സമുദായം വക  “കാമരാജ് ഫൌണ്ടേഷന്‍” മുഖപത്രം “മുന്നേറ്റം”  (മാനേജിംഗ് എഡിറ്റര്‍  മുന്‍ മന്ത്രി നീലലോഹില ദാസ്,ചീഫ് എഡിറ്റര്‍ പ്രൊഫ.ജെ ഡാര്‍വിന്‍ ) സൌജന്യമായി അയച്ചുതരാരുണ്ട് .(ധര്‍മ്മപദം എന്ന ഗണക സമുദായ മാസികയും പതിവായി കിട്ടിയിരുന്നു )
2019 ജൂണ്‍  ലക്കം മുന്നേറ്റം മാസികയില്‍ അടുത്തകാലത്ത് അന്തരിച്ച പഴവിള രമേശനെ കുറിച്ചുള്ള ഒരി ലേഖനം ഉണ്ട് ഗ്രന്ഥാലോകം മാസികയില്‍ എം ആര്‍ ചന്ദ്രശേഖരന്‍ എഴുതിയ ലേഖനം .പുനര്‍ പ്രസിദ്ധീ കരിച്ചത് ആണ് എന്ന കുറിപ്പും നല്‍കിയിട്ടുണ്ട്
അതില്‍ നല്‍കിയ ഒരു രമേശന്‍ കവിത തിരുവനന്തപുരം നഗരിയെ കുറിച്ചാണ്
.പ്രാന്തവല്‍ക്കരിക്കപ്പെട്ടവന്‍റെ വിലാപം
ഈഴവനല്ലാതതുകൊണ്ട്
പേട്ടയിലോ ചാക്കയിലോ
കുന്നുകുഴിയിലോ കണ്ണന്‍ മൂലയിലോ
കുളത്തൂരിലോ
നായരല്ലാത്തത്കൊണ്ട്
പാല്‍ക്കുളങ്ങരയിലോ പട്ടത്തോ
ശ്രീകണ്ടെശ്വരത്തോ പൂജപ്പുരയിലോ
ശാസ്തമംഗലത്തോ
ബ്രാഹ്മണന്‍ അല്ലാത്തതുകൊണ്ട്
വലിയശാലയിലോ കിഴക്കെകോട്ടയിലോ
തളിയിലോ
കൃസ്ത്യാനിയല്ലാത്തതുകൊണ്ട്
മുട്ടടയിലോ നാലാഞ്ചിറയിലോ
കേശവദാസ പുരത്തോ
വലിയതുറയിലോശംഖുമുഖത്തോ
വേളിയിലോ
മുസ്ലിം അല്ലാത്തത് കൊണ്ട്
മണക്കാട്ടോ കരമനയിലോ
പൂന്തുറയിലോ ചാലയിലോ
നാടാര്‍ അല്ലാത്തതുകൊണ്ട്
നന്തന്‍കോട്ടോ
എനിക്ക് ജീവിക്കാന്‍ അര്‍ഹതയില്ല
ചുരുക്കത്തില്‍ തിരുവനന്തപുരത്ത് ഇപ്പോള്‍
വെള്ളാളര്‍ എന്നൊരു വര്‍ഗ്ഗമേ ഇല്ല

Sunday 21 July 2019

ചട്ടമ്പി സ്വാമികള്‍- ജീവചരിത്രം പുനര്‍ വായിക്കപ്പെടുമ്പോള്‍




കേരള (ഹിന്ദു) നവോത്ഥാന നായകരായി എപ്പോഴും ഉയര്‍ത്തി കാണിക്കപ്പെടുന്നത് തിരുവനന്തപുരത്തിന്‍റെ  പ്രാന്ത പ്രദേശങ്ങളില്‍ ജനിച്ചു വളര്‍ന്ന മൂന്നു പേരെ ആണല്ലോ .ഉള്ളൂരില്‍ ജനിച്ച ചട്ടമ്പിസ്വാമികള്‍ (1853-1924) ,ചെമ്പഴന്തിയില്‍ ജനിച്ച ശ്രീനാരായണ ഗുരു(1856-1928),വെങ്ങാനൂരില്‍ ജനിച്ച അയ്യങ്കാളി(1863-1911) .ഇപ്പോള്‍ ചിലര്‍ തെക്കന്‍ തിരുവിതാം കൂറില്‍ ജനിച്ച അയ്യാ വൈകുണ്ടനേയും (1809-1851) ഉയര്‍ത്തി കാട്ടുന്നു .ഇവര്‍ ഓരോരുത്തരും ഏതേത് സമുദാത്തില്‍  ജനിച്ചവര്‍ എന്ന്  ഭൂമിമലയാളത്തില്‍ ജനിച്ചവര്‍ക്കെല്ലാം അറിയാം .എന്നാല്‍ ഇവര്‍ നാലുപേരുടേയും ഗുരുവായിരുന്ന, ഏതു സമുദായത്തില്‍ ജനിച്ചു എന്ന് വെളിപ്പെടാത്ത വിധം ജീവിച്ചു പോന്ന, തിരുവിതാം കൂറിലെ ആദ്യ യോഗപ്രചാരകന്‍ , “ശിവരാജയോഗി” തൈക്കാട്ട് അയ്യാവു സ്വാമികള്‍  (1814-1909)-എന്ന മഹാഗുരു , നവോത്ഥാന നായകന്‍, സാമൂഹ്യപരിഷ്കര്‍ത്താവ് ,ആകട്ടെ ആരാലും അറിയപ്പെടാതെ, ,പരാമര്‍ശിക്കപ്പെടാതെ, പോകുന്നു. .അദ്ദേഹം ഹിന്ദുക്കളെ മാത്രം ശിഷ്യര്‍ ആയി സ്വീകരിച്ച കേവലം ഒരു ഹിന്ദു യോഗി മാത്രം  ആയിരുന്നില്ല . ഹിന്ദുമതത്തിനു വെളിയിലുള്ള കൃസ്ത്യന്‍ ,മുസ്ലിം, സ്വദേശി- വിദേശികളായ 52  സ്ത്രീ പുരുഷന്മാര്‍ അദ്ദേഹത്തിന് ശിഷ്യര്‍ ആയുണ്ടായിരുന്നു . അതില്‍ സ്വാതി തിരുനാള്‍ മുതല്‍ ശ്രീമൂലം തിരുനാള്‍ വരെയുള്ള തിരുവിതാംകൂര്‍ രാജാക്കന്മാരും കോയിതമ്പുരാക്കന്‍മാരും വര്‍മ്മമാരും ബ്രാഹ്മണരും വെള്ളാളരും ഈഴവരും ലബ്ബമാരും പുലയരും  നാടാരും സ്ത്രീകളും ഉണ്ടായിരുന്നു .തിരുവിതാം കൂറില്‍ മാത്രമല്ല, ഇന്ത്യയില്‍ ആകെത്തന്നെ അയിത്തം ഇല്ലാതാക്കാന്‍,1873  മുതല്‍ 1909 വരെ തൈക്കാട്ടെ “ഇടപ്പിറവിളാകം” എന്ന വാസസ്ഥലത്ത് വച്ച്  സവര്‍ണ്ണ –അവര്‍ണ്ണ പന്തിഭോജനവും യോഗാഭ്യാസവും പ്രചരിപ്പിച്ച ശിവരാജയോഗി ആയിരുന്നു തൈക്കാട്ട് അയ്യാ സ്വാമികള്‍



കേരള ആര്‍ക്കിയോളജി വിഭാഗം മേധാവിയും എന്‍റെ സുഹൃത്തും മറ്റും  ആയിരുന്നു അന്തരിച്ചു പോയ മലയിന്‍കീഴ്   കെ.മഹേശ്വരന്‍ നായര്‍ എന്ന ഗ്രന്ഥകാരന്‍.അദ്ദേഹം രചിച്ച “ശ്രീനാരായണന്‍റെ  ഗുരു” (വിദ്യാധിരാജ അക്കാദമി തിരുവനന്തപുരം ഏ പ്രില്‍ 1974) വിന്‍റെ ഒരു കോപ്പി അദ്ദേഹം കയ്യൊപ്പ് പതിച്ചു അക്കാലത്ത് തന്നെ നേരില്‍ എനിക്ക് തന്നിരുന്നു
ചട്ടമ്പി സ്വാമികള്‍ ശ്രീനാരായണ ഗുരുവിന്‍റെ ശിഷ്യന്‍ എന്ന് സ്ഥാപിക്കാന്‍ ആണ് മലയിന്‍കീഴ് മഹേശ്വരന്‍ നായര്‍ ആ ഗ്രന്ഥം രചിച്ചത് .പക്ഷെ ശ്രീനാരായണ ഗുരു ഒരിക്കല്‍ പോലും ശ്രീനാരായണ തീര്‍ത്ഥപാദര്‍ എന്ന് അറിയപ്പെട്ടില്ല എന്നതിനാല്‍ പൊതുജനം അദ്ദേഹത്തിന്‍റെ വാദമുഖങ്ങള്‍ അപ്പാടെ തള്ളിക്കളഞ്ഞു .
 .
ചട്ടമ്പിസ്വാമി ഭക്തന്‍ ആയ  മറ്റൊരു മഹേശ്വരന്‍ നായര്‍( പി എച്ച് ഡി ഡോക്ടര്‍)  ഇപ്പോഴുണ്ട്(മംഗലം ലെയിന്‍ ശാസ്തമംഗലം) .കേരള സര്‍വ്വകലാശാല സംസ്കൃത വകുപ്പ് മേധാവിയായിരുന്ന ഡോ .കെ മഹേശ്വരന്‍ നായര്‍ .ഡോ.നായര്‍ ചട്ടമ്പിസ്വാമികളുടെ വിശദമായ ജീവചരിത്രവും കൃതികളും ഒരു വലിയ വാല്യം ആയി 1996 ല്‍ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.ഇപ്പോള്‍ എസ്.പി.സി.എസ്, “കേരള നവോത്ഥാന നായകര്‍”  പരമ്പരയില്‍ പെടുത്തി അദ്ദേഹം തയാറാക്കിയ ഒരു ലഘു ചട്ടമ്പി സ്വാമി ജീവചരിത്രം കൂടി എഴുതിയിരിക്കുന്നു .ഒന്നാം പതിപ്പ് (2016).  മൂന്നാം പതിപ്പ് (ഏപ്രില്‍  2019) ആണിപ്പോള്‍ വായനക്കെടുത്തത് ഹൈസ്കൂള്‍/ കോളേജ് തല ഉപപാഠപുസ്തകം ആയി തെരഞ്ഞെടുക്കാന്‍ പാകത്തില്‍ എഴുതിയ പുസ്തകമാവണം .പക്ഷെ ആ ഭാഗ്യം കിട്ടിയത് രാജന്‍ തുവ്വരയുടെ “ചട്ടമ്പിസ്വാമികള്‍ -ജീവിതവും സന്ദേശവും” (കറന്റ് 2016 )എന്ന കൃതിയ്ക്കും .അതിലാകട്ടെ  തുവ്വര,ചട്ടമ്പി സ്വാമികളുടെ ഗുരു തൈക്കാട്ട് അയ്യാവിനെ ഉച്ചിഷ്ടം ഭക്ഷിക്കുന്ന പക്ഷിശ്രേഷ്ടന്‍  ആയി ചിത്രീകരിക്കുന്ന  ക്രൂരകൃത്യം നടപ്പിലാക്കയും ചെയ്തു (പുറം 37) സംക്ഷിപ്ത ഗ്രന്ഥ സൂചി എന്ന തലക്കെട്ടില്‍ ചട്ടമ്പിസ്വാമികളുടെ 27 മലയാള ജീവചരിത്ര കൃതികളും  2 ഇംഗ്ലീഷ് കൃതികളും പുറം 139 ല്‍  നല്‍കിയിരിക്കുന്നു .അവയെല്ലാം ഗ്രന്ഥകര്‍ത്താവ് വായിച്ചിട്ടുണ്ടാവണം.  പക്ഷെ അദ്ദേഹം വായിക്കാത്ത ജീവചരിത്രങ്ങള്‍ പലതുണ്ട്. തുവ്വരയുടെ ഉപപാഠപുസ്തകം ഉള്‍പ്പടെ .പ്രൊഫ എസ.ഗുപ്തന്‍ നായര്‍ (ആത്മീയ നവോത്ഥാന നായകര്‍ ) ,പ്രൊഫ.സി  ശശിധര കുറുപ്പ് (ചട്ടമ്പിസ്വാമികള്‍ ജീവിതവും പഠനവും ,കറന്റ് 2011 ), എസ്.ബാലന്‍പിള്ള (ബ്രഹ്മശ്രീ ചട്ടമ്പിസ്വാമികള്‍ പ്രഭാത് 2009) തെക്കുംഭാഗം മോഹന്‍ (വിദ്യാധി രാജായണം )തുടങ്ങിയവര്‍ എഴുതിയത്) അദ്ദേഹം കണ്ടിട്ടില്ല .വൈക്കം വിവേകാനന്ദന്‍ (മഹാപ്രഭു), ഡോ സുധീര്‍ കിടങ്ങൂര്‍ (ലീലാ പ്രഭു) ,അടൂര്‍ കൈതയ്ക്കല്‍ സോമകുറുപ്പ് (മഹാമുനി)  തുടങ്ങി മൂന്നുപേര്‍ എഴുതിയ ചട്ടമ്പി സ്വാമി നായകന്‍ ആയ നോവലുകളില്‍ ഒന്ന് പോലും അദ്ദേഹം വായിച്ചിട്ടില്ല .
ചട്ടമ്പി സ്വാമികളുടെ ഗുരു എന്ന് കാലടി പരമേശ്വരന്‍ പിള്ള, ഈ.കെ സുഗതന്‍ ,സതീഷ്‌ കിടാരക്കുഴി ,വേലായുധന്‍ പണിക്കശ്ശേരി ,ജെ ലളിത ,ഡോ ടി.പി ശങ്കരന്‍ കുട്ടി നായര്‍ എന്നിങ്ങനെ നിരവധി പേര്‍  അവകാശപ്പെടുന്ന ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമികളുടെ അര ഡസന്‍ ജീവചരിത്രങ്ങളില്‍ ഒന്ന് പോലും ഡോ മഹേശ്വരന്‍ നായര്‍ വായിച്ചിട്ടില്ല .ശ്രീ നാരായണ ഗുരുവിന്‍റെ  ജീവചരിത്രങ്ങളില്‍ ചിലത് എങ്കിലും  അദ്ദേഹം വായിച്ചിരിക്കണം .പക്ഷെ അവയില്‍ ഒന്നുപോലും ലിസ്റ്റില്‍ കാണുന്നില്ല .ചട്ടമ്പി സ്വാമികളുടെ ശിഷ്യന്‍ വാഴൂര്‍ തീര്‍ത്ഥപാദ സ്വാമികളുടെ ജീവചരിത്ര (രണ്ടു ഭാഗങ്ങള്‍)വും അദ്ദേഹം വായിച്ചിട്ടില്ല. അതുകൊണ്ടുള്ള ന്യൂനതകളും അബദ്ധങ്ങളും ഈ കൃതിയില്‍ തെളിഞ്ഞു കാണാം. എഴുമറ്റൂര്‍ രാജരാജ വര്‍മ്മ അഭിപ്രായപ്പെട്ടത് ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം എഴുതാന്‍ തുനിയുന്നവര്‍ ആദ്യം വായിക്കേണ്ടത് വാഴൂര്‍ തീര്‍ ത്ഥപാദ സ്വാമികളുടെ ജീവചരിത്രം ആണെന്നാണ്‌ (വിദ്യാനന്ദ തീരത്ഥപാദര്‍ എഴുതിയ രണ്ടു വാല്യങ്ങള്‍ )
ഡോ മഹേശ്വരന്‍ നായര്‍ നല്‍കുന്ന ചട്ടമ്പിസ്വാമി ജീവചരിത്രങ്ങളുടെ ലിസ്റ്റ്  ക്രോണോളജിക്കല്‍ (പ്രസിദ്ധീകരിക്കപ്പെട്ട .കാലഗണന പ്രകാരം) ആയല്ല നല്‍കിയിരിക്കുന്നത് .ഒന്നിന്‍റെയും പ്രകാശന വര്‍ഷവും നല്‍കുന്നില്ല .ചട്ടമ്പി സ്വാമികള്‍ ജീവിച്ചിരുന്ന കാലത്ത് (1924 നു മുമ്പ്) അദ്ദേഹത്തിന്‍റെ ജീവചരിത്രം ഒന്ന് പോലും പ്രസിദ്ധീകരിക്കപ്പെട്ടില്ല എന്നറിയുമ്പോള്‍, അത്  എന്ത് കൊണ്ട് എന്നൊരു ചോദ്യം ഉയരും  .നാരായണ ഗുരു ജീവിച്ചിരിക്കുമ്പോള്‍, തന്നെ ചെമ്പഴന്തി പിള്ളമാരിലെ ഡോ ഗോപാലപിള്ള അദ്ദേഹത്തിന്‍റെ ജീവചരിത്രം എഴുതി എന്ന് അന്തരിച്ച മഹേശ്വരന്‍ നായര്‍ .അതോ അതിന്‍റെ പരിഷ്കൃത കോപ്പിയോ ആണ് കുമാരന്‍ ആശാന്‍ എഴുതിയത് എന്ന പേരില്‍ അച്ചടിക്കപ്പെട്ടത് .ചട്ടമ്പി സ്വാമികളുടെ  രണ്ടുശിഷ്യര്‍ നല്ല എഴുത്തുകാരും ഗ്രന്ഥകാരന്മാരും ആയിരുന്നു .നീലകണ്ട തീര്‍ത്ഥ പാദരും വാഴൂര്‍ തീര്‍ത്ഥപാദ സ്വാമികളും  .ഇരുവരും ജീവിച്ചിരിക്കെ അവര്‍ രണ്ടുപേരുടെയും ജീവചരിത്രങ്ങള്‍ അവരുടെ ശിഷ്യര്‍ എഴുതി പ്രസിദ്ധപ്പെടുത്തി .പക്ഷെ ചട്ടമ്പി സ്വാമികളുടെ കാര്യം തികച്ചും വ്യത്യസ്ഥം .സിനിമാനടന്‍ ജനാര്‍ദ്ദനന്‍റെ  പിതാവ് പറവൂര്‍ ഗോപാല  പിള്ളയാല്‍  എഴുപ്പെട്ട  ചട്ടമ്പി സ്വാമിയുടെ പ്രഥമ  ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെടുന്നത് സ്വാമികളുടെ സമാധി കഴിഞ്ഞു പതിനൊന്നു
വര്‍ഷം  കഴിഞ്ഞു 1935 ല്‍ മാത്രം .അതില്‍ എഴുതിവച്ച കാര്യങ്ങള്‍ ശരിയോ തെറ്റോ എന്ന് ചൂണ്ടിക്കാട്ടാന്‍ ചട്ടമ്പി സ്വാമികള്‍ അന്നുണ്ടായിരുന്നില്ല.


ചട്ടമ്പി സ്വാമികളുടെ ആത്മീയ ഗുരു,”ബാലാസുബ്രഹമണ്യമന്ത്രം” ഓതി നല്‍കിയ ഗുരു ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ എന്ന് ലോകം അറിയുന്നത് 1960 - ല്‍ ഇന്ത്യന്‍ പ്രസിഡന്റിന്‍റെ  ആയുര്‍വേദ ഫിസിഷ്യന്‍ ആയിരുന്ന കാലടി പരമേശ്വരന്‍ പിള്ള “ശിവരാജ യോഗി തൈക്കാട്ട് അയ്യാ സ്വാമി തിരുവടികള്‍ “(അയ്യാമിഷന്‍) എന്ന ജീവചരിത്രം പ്രസിദ്ധീകരിച്ചപ്പോള്‍ മാത്രവും  .കൊല്ലവര്‍ഷം 1054 (സി.1879 –ലെ)  ചിത്രാ പൌര്‍ണ്ണമി ദിനം (മേട മാസത്തില്‍ ചിത്തിര നക്ഷത്രവും വെളുത്ത വാവും ഒന്നിച്ചു വരുന്ന ദിവസം ) ആണ് കുഞ്ഞന് അയ്യാവു സ്വാമികള്‍ ബാലാ സുബ്രഹ്മണ്യ മന്ത്രം ഓതി ശിഷ്യന്‍ ആയി സ്വീകരിച്ചത് .കൃത്യം ഒരു വര്‍ ഷം  കഴിഞ്ഞു അടുത്ത (കൊല്ലവര്‍ഷം 1054/  CE 1880) ചിത്രാപൌര്‍ണ്ണമി ദിനം കുഞ്ഞന്‍റെ  ആവശ്യപ്രകാരം അയ്യാവു നാണുവിനും ശിഷ്യത്വം നല്‍കി എന്നറിയാന്‍ കാലടി പരമേശ്വരന്‍ പിള്ള എഴുതിയ ജീവചരിത്രം വായിക്കണം .ഈ.കെ സുഗതന്‍  എന്നിവര്‍ എഴുതിയ ജീവചരിത്രങ്ങളിലും (പുറം 136-145 ഡോ .എസ് ഓമനയുടെ പി.എച് ഡി തീസ്സിസ്സിലും (ഒരു മഹാഗുരു ,വര്‍ക്കല ഗുരുകുലം) ഡോ .ടി ശങ്കരന്‍ കുട്ടിനായര്‍ കേസരി വാരികയില്‍ എഴുതിയ ലേഖനത്തിലും മറ്റും ഈ വസ്തുത വായിക്കാം .അതൊന്നും കാണാത്ത ,വായിക്കാത്ത ഡോ .കെ മഹേശ്വരന്‍ നായര്‍ ശ്രീ നാരായണ ഗുരുവിന്‍റെ ആത്മീയ ഗുരു ചട്ടമ്പി സ്വാമികള്‍ എന്ന് സ്ഥാപിക്കാന്‍ നിരവധി പേജുകള്‍ ചെലവഴിച്ചു  (പുറം 109-114).പക്ഷെ കുഞ്ഞന്‍റെ  ആത്മീയ ഗുരു ആരെന്നു വ്യക്തമാക്കുന്നുമില്ല
“അദ്ദേഹത്തിന്‍റെ (ചട്ടമ്പി സ്വാമികളുടെ) കൃതികളൊക്കെ മറ്റു ചിലരുടെതു അടിച്ചു മാറ്റിയതാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട് .അവയ്ക്കൊക്കെ മറുപടിയാകും തന്‍റെ  ഈ ഗ്രന്ഥം” എന്ന് ആമുഖത്തില്‍ ഡോ നായര്‍ (പുറം 12) എഴുതി എന്ന് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി.
മലയിന്‍ കീഴില്‍ മച്ചേല്‍ എന്നൊരു സ്ഥലമുണ്ട് എന്നും അവിടെ പോനിയത്ത് എന്നും വേണിയത്ത് എന്നും വിളിക്കപ്പെട്ടിരുന്ന ഒരു ഗൃഹം ഉണ്ടായിരുന്നു എന്നും ഡോക്ടര്‍ . ഈശ്വരപിള്ള ,നാരായണ മുനി ,ഉമ്മിണി നായനാരാചാര്യന്‍ എന്നീ പേരുകാര്‍ അവിടെ ജീവിച്ചിരുന്നു.(ചടയന്‍ പിള്ള എന്ന് വിളിച്ചു വന്നിരുന്ന ഒരു രാമന്‍ പിള്ളയും ആ കുടുംബത്തില്‍ ഉണ്ടായിരുന്നു എന്ന് ശ്രീ തീര്‍ത്ഥപാദ പരമഹംസസ്വാമികള്‍ (ഒന്നാം ഭാഗം പുറം 70) ജീവചരിത്രത്തില്‍ വിദ്യാനന്ദ തീര്‍ത്ഥപാദ  സ്വാമികള്‍,  ആ ഗൃഹത്തിലെ നങ്ങമ്മ പിള്ളയുടെ മകന്‍ ആണ് അയ്യപ്പന്‍ പിള്ള എന്നും കുഞ്ഞന്‍ പിള്ള എന്നും പേരുണ്ടായിരുന്ന ചട്ടമ്പി സ്വാമികള്‍ എന്ന് ഡോ മഹേശ്വരന്‍ നായര്‍.മാതൃസഹോദരി പുത്രന്‍, ആധാരമെഴുത്തുകാരന്‍, കൃഷ്ണപിള്ളയും.അയ്യപ്പന്‍ പിള്ള കുറേക്കാലം ഹജൂര്‍ കച്ചരിയില്‍ “കണക്കപ്പിള്ള” ആയി ജോലി നോക്കി .ആധാരമെഴുത്തും കണക്കു നോട്ടവും പഠിച്ചിരുന്ന ഈ മലയിന്കീഴുകാരന്‍ ഒരു “ശൂദ്ര നായര്‍”  ആയിരുന്നുവോ ?എന്ന കാര്യത്തില്‍ പലരും ഇപ്പോള്‍ സംശയം പ്രകടിപ്പിക്കുന്നു .

അയ്യപ്പന്‍ പിള്ള എന്ന പേര്‍ വെള്ളാളപിള്ളമാരുടെ ഇടയില്‍ ഏറെ പ്രചാരത്തില്‍ ഉണ്ടായിരുന്നു .അയ്യപ്പന്‍ നായര്‍ തുലോം വിരളം. (ശബരിമല അയ്യപ്പന്‍ വെള്ളാളന്‍ ആയിരുന്നു എന്നതാണ് കാരണം .വിദ്വാന്‍ കുറുമള്ളൂര്‍ നാരായണ പിള്ള എഴുതിയ “ശ്രീഭൂതനാഥസര്‍വ്വസ്വം” –ദേവി ബുക്സ് ഗുരുവായൂര്‍, ഒന്നാം പതിപ്പ് 1917 .16th പതിപ്പ് 1998  പുറം 213 “ഇളവര്‍ ശേവകം പാട്ട്”  കാണുക,”വെള്ളാളര്‍ കുലം ഞാന്‍” എന്നതില്‍ അയ്യന്‍ അയ്യപ്പന്‍ പാടുന്നു)
അയ്യപ്പന്‍ (കുഞ്ഞന്‍) പിള്ള നായര്‍ ആയിരുന്നു എന്നതിന്  യാതൊരു തെളിവും ഒരു ഗ്രന്ഥകാരനും  നല്‍കുന്നില്ല. “നായനാര്‍” (ചെങ്ങന്നൂര്‍ ദേശാധിപതിയും ക്ഷേത്ര ഉടമയും ആയിരുന്ന വിറമിണ്ട നായനാര്‍ വെള്ളാള പ്രഭു ആയിരുന്നു എന്ന് പെരിയപുരാണം) “പിള്ള” എന്ന വാലുകള്‍   വെള്ളാളര്‍ സ്വയം സ്വീകരിച്ചിരുന്നവ ആയിരുന്നു. അക്കാലത്ത് അക്ഷരജ്ഞാനികളും “മേക്ക്(പടിഞ്ഞാറ് ,എലുക” (അതിര്‍ ) എന്നീ പ്രാചീന പദങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്ന,  ആധാരങ്ങള്‍ എഴുതിയിരുന്നവരും  വസ്തു അളക്കുന്നവരും കണക്കപ്പിള്ളമാരും  വെള്ളാളകുലത്തില്‍ ജനിച്ചവര്‍ മാത്രം ആയിരുന്നു. ശൂദ്രന്”(നായര്‍ക്ക് ) അക്കാലത്ത് ദാസ്യവൃത്തി മാത്രമേ വിധിച്ചിരുന്നുള്ളുഎന്ന് ഡോ മഹേശ്വരന്‍ നായര്‍ തന്നെ എഴുതിയിട്ടുണ്ട് (പുറം 26) .എംജി എസ്സിന്‍റെ പ്രയോഗം കടമെടുത്താല്‍ നായന്മാര്‍ അക്കാലം “അക്ഷര ശൂന്യര്‍” ആയിരുന്നു .കുറിച്യരുടെ പിന്‍ ഗാമികള്‍ ആയ പടയാളികള്‍ (കുഞ്ചന്‍ നമ്പ്യാരുടെ “ഭടജനം”), ചട്ടമ്പി സ്വാമികള്‍ ഒരിക്കല്‍ പോലും പെരുന്നയില്‍ പോയി മന്നത്ത് പത്മനാഭന്‍റെ വീട്ടില്‍ താമസിച്ചിട്ടില്ല .അവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടില്ല . അദ്ദേഹം എന്‍.എസ് .എസ്സില്‍ ചേര്‍ന്നിട്ടുമില്ല. അതിനാല്‍ ഒരു തരത്തിലും നായര്‍ ആയിരുന്നില്ല സ്വാമികള്‍ ഒരു കരയോഗത്തിലും അംഗമായിരുന്നില്ല .എന്നു മാത്രമല്ല നായന്മാരെയും എന്‍ എസ് എസ് യോഗങ്ങളെയും നിശിതമായി കളിയാക്കിയിരുന്നു .പ്രൊഫ ശശിധര കുറുപ്പ് അതിന്‍റെ ഉദാഹരണങ്ങള്‍ നല്‍കുന്നു .(“പാഞ്ചാലിയ്ക്ക് അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു എന്ന് പുരാണത്തില്‍ പറയുമ്പോലെയാണ് മദ്ധ്യതിരുവിതാം കൂറിലെ നായര്‍ തറവാടുകളിലെ സ്ഥിതി .മൂന്നാലുപേര്‍ക്ക് കൂടി ഒരു ഭാര്യ .കച്ചേരിയില്‍ പോകുന്ന അച്ഛന്‍,പള്ളിക്കൂടത്തില്‍ പോകുന്ന അച്ഛന്‍ ,വയലില്‍ പോകുന്ന അച്ഛന്‍ ,വീട്ടില്‍ നില്‍ക്കുന്ന അച്ഛന്‍ എന്നിങ്ങനെ .ഇങ്ങനെ പോകുന്നു അച്ചന്മാരുടെ വിവരണ പട്ടിക”. പുറം 44).ഇനി കൊല്ലത്തെ നായര്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ ബോധേശ്വരനോടു (സുഗതകുമാരി ടീച്ചറിന്റെ പിതാവ് )പറഞ്ഞത് കാണുക ,അതെ പുറം “ നായന്മാരുടെ സഭയ്ക്ക് പോകുന്നുണ്ടോ? കൊള്ളാം .പോകണം .ഒരു കാര്യം ശ്രദ്ധിച്ചോണം .പന്തല്‍ ഉണ്ടായിരിക്കുമല്ലോ .അതിന്‍റെ അകത്തു കയറി ഇരിക്കരുത് . പന്തലിന്‍റെ തൂണില്‍ എവിടെ എങ്കിലും പിടിച്ചോണ്ട് നിന്നോളണം .നായ്ന്മാരാണ് .പ്രമേയങ്ങളും വാദപ്രതിവാദങ്ങളും വരും .തൂണ് പിഴാന്‍ തുടങ്ങുമ്പോള്‍ വെളിയില്‍ ചാടിക്കളയണം .”
എന്‍.എസ്.എസ് ആചാര്യസ്ഥാനം സ്വീകരിക്കാന്‍ ചട്ടമ്പിസ്വാമികള്‍  വിസമ്മതിച്ചു .”എന്നെ കുരുവാക്കേണ്ട” എന്നദ്ദേഹം പറഞ്ഞു .ചട്ടമ്പി സ്വാമികള്‍  സമാധി ആയിക്കഴിഞ്ഞു (1924) മാത്രമാണ് എന്‍ .എസ് എസ്  നായര്‍ ആചാര്യസ്ഥാനം (അത് നല്‍കേണ്ടിയിരുന്നത് “നായര്‍ പുരുഷാര്‍ത്ഥ സാധിനി” (1913  )സ്ഥാപകന്‍,വാഴൂര്‍ -എഴുമറ്റൂര്‍-അയിരൂര്‍  തീര്‍ത്ഥപാദാശ്രമ സ്ഥാപകന്‍ തീര്‍ത്ഥപാദ സമ്പ്രദായ സ്ഥാപകന്‍ (1914)  ,വാഴൂര്‍ തീര്‍ത്ഥപാദ സ്വാമികള്‍ക്കായിരുന്നു എന്ന് വിവരം ഉള്ളവര്‍ക്ക് അറിയാം) ചട്ടമ്പി  നല്‍കപ്പെട്ടത്‌ എന്നോര്‍ക്കുക .യഥാര്‍ത്ഥ നായര്‍ നവോത്ഥാന നായകര്‍ ആയിരുന്ന വാഴൂര്‍ തീരത്ഥപാദ സ്വാമികളും (വടക്കന്‍ പറവൂര്‍ ക്കാരന്‍ നാരായണ കുറുപ്പ്) ശിഷ്യ വാഴൂര്‍ നിവേദിത, ശ്രീമതി ചിന്നമ്മ (മഹിളാ മന്ദിരം ) യും തമസ്കരിക്കപ്പെടുകയും ചെയ്തു
ഇനി മറ്റൊരു തെളിവ് കൂടി .ഒരു “തൊട്ടുണ്ണ”ലിന്‍റെ  കഥ .എല്ലാ ചട്ടമ്പി ജീവചരിത്രങ്ങളിലും  വിവരിക്കുന്ന സംഭവം .ശിഷ്യന്‍ ഗുരുവിനെ കൊച്ചാക്കിയ സംഭവം ഡോ .മഹേശ്വരന്‍ നായര്‍ അത് പുറം 31 ല്‍ വിവരിക്കുന്നു .നെടുങ്ങോട് പപ്പുവിന്‍റെ മൂത്ത സഹോദരന്‍ പേട്ട പരമേശ്വരന്‍ എഴുതിയ സംഭവം .കുഞ്ഞന്‍ പരമേശ്വരന്‍റെ വീട്ടില്‍ നിന്നും ആഹാരം കഴിയ്ക്കുമായിരുന്നു .,.അതറിഞ്ഞ ഗുരു പേട്ടയില്‍ രാമന്‍പിള്ള എന്ന കുടിപ്പള്ളിക്കൂടം ആശാന്‍ ചോദിച്ചു വത്രേ .”പരമേശ്വരന്‍റെ വീട്ടില്‍ പോയി തൊട്ടു ഉണ്ണാറുണ്ട് എന്ന് കേട്ടല്ലോ” .അതേ എന്ന് സമ്മതിച്ച കുഞ്ഞന്‍ തനിക്കു രാമന്‍ പിള്ള ആശാന്‍റെ വീട്ടില്‍നിന്ന് ആഹാരം കഴിക്കാം എങ്കില്‍ പരമേശ്വരന്‍റെ വീട്ടില്‍ നിന്നും ആഹാരം കഴിച്ചു കൂടെ എന്ന് ചോദിച്ചു അത്രേ . താഴ്ന്ന ശൂദ്ര നായരുടെ വീട്ടില്‍ നിന്നും ഉയര്‍ന്ന വൈശ്യകുലജാതനായ താന്‍ ആഹാരം  കഴിച്ചിട്ടുണ്ടല്ലോ എന്ന് ശിഷ്യന്‍ കുഞ്ഞന്‍ പറയാതെ പറഞ്ഞതില്‍ നിന്നും അദ്ദേഹം നായര്‍ കുലത്തിലും ഉയര്‍ന്ന വൈശ്യ വെള്ളാള കുലത്തില്‍  ജനിച്ചു എന്ന്  മനസ്സിലാക്കാം . .
ബ്രഹ്മശ്രീ തൈക്കാട്ട് അയ്യാസ്വാമികള്‍ എന്ന രണ്ടാം അയ്യാ ജീവചരിത്ര കൃതിയില്‍ (1977) , ശിവരാജ യോഗി തൈക്കാട്ട് അയ്യാസ്വാമി തിരുവടികള്‍ എന്ന പേരില്‍ കാലടി പരമേശ്വരന്‍ പിള്ള 1960 –ല്‍ പ്രസാധനം ചെയ്ത ആദ്യ അയ്യാഗുരു ജീവചരിത്ര ഗ്രന്ഥത്തിലെ അതിപ്രധാന അദ്ധ്യായം ആയ, “അയിത്തോച്ചാടനം”, അജ്ഞാത കാരണത്താല്‍ ഒഴിവാക്കിക്കളഞ്ഞു . .ഈ അദ്ധ്യായത്തിലെ ആദ്യ പേജ് നെറ്റില്‍ ലഭ്യം ഗൂഗിളില്‍ ayithochatanam +image എന്ന് കൊടുക്കുക. അയ്യാ മിഷനുവേണ്ടി ചെയര്‍മാന്‍ ഡോ രവികുമാര്‍ പ്രസിദ്ധീകരിച്ച 1977 പതിപ്പിലെ പുറം  78 വായിക്കുക )

“ഒരിക്കല്‍ കുഞ്ഞണ്ണന്‍ (ചട്ടമ്പിസ്വാമികള്‍)  അച്ഛന്‍റെ  (അയ്യാവു സ്വാമികളുടെ ) ജന്മദിനത്തിനു തന്‍റെ ഗുരുവിന്‍റെ മഹിമയെ വര്‍ണ്ണിച്ചു കവിതയെഴുതി പ്രസിദ്ധീകരിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ അച്ഛന്‍ ആ കടലാസ് വാങ്ങി കീറിക്കളയുകയും മേലാല്‍ ആവര്‍ത്തിക്കരുതെന്നു പറയുകയും ചെയ്തു” എന്ന്  മകന്‍ പഴനി വേലയ്യാ സ്വാമികള്‍ പറഞ്ഞ ഭാഗം കാണാം ,വായിക്കാം . .
ഗുരു നിര്‍ദ്ദേശം പാലിച്ചു ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുവും അയ്യാവു സ്വാമികള്‍ സമാധി ആയപ്പോള്‍, തങ്ങളുടെ ഗുരുവിനെ കുറിച്ച് ചരമശ്ലോകങ്ങള്‍ പത്ര മാധ്യമങ്ങളില്‍ എഴുതിയില്ല .അച്ഛന്‍റെ  ജീവചരിത്രം  മകന്‍ ലോകനാഥപിള്ള സ്വാമികള്‍  എഴുതി വച്ചിരുന്നു എങ്കിലും അദ്ദേഹവും സമാധി ആകും വരെ, അത് പുസ്തകമാക്കാന്‍ അനുവദിച്ചില്ല .ഏതാനും വര്‍ഷം കൂടി ക്കഴിഞ്ഞു 1960 ല്‍ മാത്രമാണ് അയ്യാ ഗുരുവിന്‍റെ ആദ്യ ജീവചരിത്രം പ്രസിദ്ധീകൃതമായത് .അയ്യാ ഗുരുവിനെ അനുകരിച്ചു ശിഷ്യന്‍ ചട്ടമ്പിസ്വാമികളും തന്‍റെ ജീവചരിത്രം എഴുതപ്പെടാനും അച്ചടിപ്പിക്കപ്പെടാനും പാടില്ല എന്ന് ശിഷ്യരോടു പറഞ്ഞിരുന്നുവോ ? അതാണോ ചട്ടമ്പി സ്വാമികള്‍ക്ക് സമാധി കഴിഞ്ഞു 11 വര്‍ഷം കഴിഞ്ഞു മാത്രം ജീവചരിത്രം എഴുതപ്പെടാന്‍ കാരണം ?ചട്ടമ്പി സ്വാമികളുടെ രണ്ടു സ്വന്തം  ശിഷ്യര്‍ .ഗ്രന്ഥ രചയിതാക്കള്‍ ആയിട്ടുപോലും ഗുരുവിന്‍റെ ജീവചരിത്രം പുസ്തക രൂപത്തില്‍ അച്ചടിപ്പിക്കാന്‍ തയാര്‍ ആകാതിരുന്നത് ?  
മറ്റൊരു സാധ്യത കൂടിയുണ്ട് എന്ന കാര്യം വിസ്മരിക്കരുത്.സത്യസന്ധമായ ജീവചരിത്രം എഴുതുമ്പോള്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് പലരെയും വിഷമിപ്പിക്കാം .
തെക്കനെടത്ത് രാമന്‍പിള്ള വഴി 1901-ല്‍ തന്നെ   ചട്ടമ്പിസ്വാമികള്‍ക്ക് മലയാറ്റൂര്‍ കോടനാട് 90  ഏക്കര്‍ വനഭൂമി പതിച്ചു കിട്ടിയിരുന്നു .തച്ചുടയ കൈമ്മള്‍ അവിടെ ഒരു കെട്ടിടവും പണിതു കൊടുത്തിരുന്നു .വാഴൂര്‍ തീരത്ഥപാദ സ്വാമികള്‍ ആശ്രമ ആവശ്യത്തിനു വാഴൂര്‍ കുതിരവട്ടം കുന്നില്‍ (തകിടിയില്‍ ) പത്തേക്കര്‍ സ്ഥലം സമ്പാദിക്കാന്‍ ഭഗീരഥപ്രയത്നം ചെയ്യേണ്ടിവന്നു .അദ്ദേഹത്തിന് പലപ്പോഴും പട്ടിണിയും “ഒരിക്കലും” മറ്റുമായിരുന്നു .സ്വന്തം ശിഷ്യന്  90 ഏക്കറോ അതില്‍  ഒരുഭാഗമോ നല്‍കിയിരുന്നു എങ്കില്‍,അല്ലെങ്കില്‍ മന്നത്ത് പത്മനാഭന് നല്‍കിയിരുന്നുവെങ്കില്‍ ,അല്ലെങ്കില്‍ മഹിളാമന്ദിരം സ്ഥാപക –വാഴൂര്‍ നിവേദിത ശ്രീമതി ചിന്നമ്മയ്ക്ക് നല്‍കിയിരുന്നുവെങ്കില്‍ ,അല്ലെങ്കില്‍ സ മകാലികനായിരുന്ന കൃസ്ത്യന്‍ നവോത്ഥാന നായകന്‍ മാന്നാനത്തെ ചാവറ അച്ഛന് ആ സ്ഥലം നല്കിയിരുന്നെങ്കില്‍  ഇന്ന് അത് പത്തിരട്ടി ആയി വര്‍ദ്ധിച്ചു തൊള്ളായിരം ഏക്കറില്‍ കല്‍പ്പിത സര്‍വ്വകലാശാലയോ മെഡിക്കല്‍ യൂനിവേര്‍സിറ്റിയോ   മറ്റു പല സ്ഥാപനങ്ങളോ  ആയി വളരുമായിരുന്നു .ഹിന്ദുക്കള്‍ക്ക് ഭാഗ്യം ഇല്ലാതെ പോയി .ചട്ടമ്പി സ്വാമികള്‍ അത് കളഞ്ഞു കുളിച്ചു .വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല .(എസ്.ബാലന്‍ പിള്ള എഴുതിയ ബ്രഹ്മശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍. ,പ്രഭാത് ബുക്സ്. 2009 പുറം 68 & 69 കാണുക), വസ്തുക്കള്‍ അന്യസമുദായാത്തിന്‍റെ (കൃസ്ത്യന്‍ ) കയ്യിലുമായി .അത്തരം സംഭവങ്ങള്‍  ഒഴിവാക്കാന്‍ ആവാം ശിഷ്യര്‍ ഗുരുവിന്‍റെ ചരിതം രേഖപ്പെടുത്താതെ പോയത് .ഇന്നും സി.പി നായരെ പോലുള്ള ചട്ടമ്പിഭക്തര്‍ എഴുതുന്നത് ചട്ടമ്പി സ്വാമികള്‍ക്ക് “രണ്ടു മുണ്ടും അയ്പൊന്നു കൊണ്ടുള്ള ഒരു മോതിരവും ഒരു പഴയ കുടയും”  മാത്രമേ സ്വത്ത് ആയി ഉണ്ടായിരുന്നുള്ളൂ എന്നാണല്ലോ (മാതൃഭൂമി ദിനപ്പത്രം  2015 സെപ്തംബര്‍ 4 ലീഡര്‍ പേജില്‍  വന്ന ലേഖനംജാതിവ്യവസ്ഥയുടെ അര്‍ത്ഥ ശൂന്യത തുറന്നു കാട്ടിയ ചട്ടമ്പി സ്വാമികള്‍ ). പറവൂര്‍ ഗോപാലപിള്ള എഴുതിയ (1935) ജീവചരിത്രത്തില്‍  സ്മരണകള്‍-3 ആയി സാഹിത്യകുശലന്‍ ടി കെ കൃഷ്ണമേനോന്‍ എഴുതിയ വരികള്‍ അതേ  പോലെ പകര്‍ത്തിയതാണ് ശ്രീ സി.പി നായര്‍ എന്നും വ്യക്തമാക്കട്ടെ
മലയാറ്റൂരിലെ ആ 90 ഏക്കറിന്‍റെ കാര്യം സാഹിത്യകുശലന്‍ മുതല്‍ സി.പി നായര്‍ വരെയുള്ളവര്‍  ഒളിച്ചു വയ്ക്കുന്നു .

ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരു (ആത്മനിയോഗത്തിന്‍റെ  ശ്രീനാരായണീയം) എന്നീ നവോത്ഥാന നായകരെ കുറിച്ച് വിശദമായി പഠിച്ചു ശ്രീ തെക്കുംഭാഗം മോഹന്‍ ഏതാനും  കൃതികള്‍ രചിച്ചു .”ചട്ടമ്പി സ്വാമി ഗുരുവും ധന്യതയുടെ ഗുരുവും” ,വിദ്യാധിരാജായണം” (നന്ദനം പബ്ലിക്കേഷന്‍സ്, വലിയശാല, തിരുവനന്ത പുരം 2012) എന്നിങ്ങനെ ചട്ടമ്പി സ്വാമികളെ കുറിച്ച് രണ്ടു പഠനങ്ങള്‍ .രണ്ടുകൃതികള്‍ക്കും അവാര്‍ഡുകള്‍ വാങ്ങി  (ഹേമലത 2009, മഹര്‍ഷി വിദ്യാധിരാജ 2009). ജഗതി വേലായുധന്‍ നായര്‍ സ്മാരക വിദ്യാധിരാജഹംസ പുരസ്കാരം ലഭിച്ച വിദ്യാധിരാജായണംചട്ടമ്പി സ്വാമികളുടെ സാഹിത്യ സംഭാവനകളെ വിശദമായി വിലയിരുത്തുന്നു .

മുഖവുരയില്‍ ശ്രീ മോഹന്‍ എഴുതുന്നു
“.....അന്നൊക്കെ പുസ്തകങ്ങള്‍ പകര്‍ത്തി എഴുതിയാണ് സൂക്ഷിച്ചിരുന്നത് എന്ന് ഓര്‍ക്കുക .ചട്ടമ്പി സ്വാമികള്‍ തന്‍റെ ജീവിതത്തില്‍ ചെയ്ത അനേകം നല്ല കാര്യങ്ങളില്‍ ഒന്ന് ഒരുപാടു പുസ്തകങ്ങള്‍ അത് പോലെ അദ്ദേഹം പകര്‍ത്തി എഴുതി സൂക്ഷിച്ചിരുന്നു എന്നുള്ളതാണ് .ഈ പുസ്തകങ്ങള്‍ പിന്നീട് ആര്‍ക്കും ഉപകരിക്കും എന്ന് കരുതി തന്നെയാണ് അന്ന് അവ പകര്‍ത്തി എഴുതുന്നത്.” (പുറം 20 മുഖവുര)


ചരിത്രത്തില്‍ വെളിച്ചമായി ചട്ടമ്പി സ്വാമികളുടെ തിരുപ്പാട്ടുകള്‍ എന്ന പേരില്‍ 19 സെപ്തംബര്‍ 2016 സമകാലിക മലയാളം വാരികയില്‍ (പുറം 36-39 )”അപൂര്‍വ്വ രേഖഎന്ന തലക്കുറിപ്പില്‍ സുരേഷ് മാധവ് ചട്ടമ്പി സ്വാമികള്‍ എഴുതിയത് എന്ന് കാട്ടി മൂന്നു തമിഴ് പാട്ടുകള്‍ ഫോട്ടോ കോപ്പി സഹിതം പ്രസിദ്ധീകരിച്ചു .ഈ തമിഴ് പാട്ടുകളുടെ പിതൃത്വം ചട്ടമ്പി സ്വാമികളില്‍ ആരോപിക്കുന്നതിനെ ചോദ്യം ചെയ്ത് ഈ ലേഖകന്‍ അടുത്ത ലക്കം (സെപ്തംബര്‍ 26) വാരികയില്‍ തന്നെ ഒരു കുറിപ്പ് എഴുതി .എന്‍റെ കത്ത് അധിക്ഷേപകരം എന്ന് കാട്ടി ചെന്താപ്പൂര്‍ ,കൊല്ലം ,കെ.ടി സുരേന്ദ്രന്‍ കുന്ദമംഗലം ,കോഴിക്കോട് എന്നിവര്‍ 10 ഒക്ടോബര്‍ ലക്കം വാരികയില്‍ കത്തുകള്‍ എഴുതി (പുറം 95 ) എനിക്ക് മറുപടി എഴുതേണ്ടി വന്നില്ല .
അതെ ലക്കത്തില്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും ഡോ .എം.പി ബാലകൃഷ്ണന്‍ വിശദമായി ഒരു കത്ത് എഴുതിയിരുന്നു .ചട്ടമ്പി സ്വാമികള്‍ സ്വന്തം കയ്യക്ഷരത്തില്‍ എഴുതിയ ഏറു മയിലേറി ...എന്ന പാട്ട് അരുണ ഗിരിനാഥര്‍ എഴുതിയ തിരുപ്പുകള്‍ എന്ന കൃതിയിലെ ആണെന്നും ശിവലോക നാഥരൈ..എന്ന പാട്ട് നന്തനാര്‍ എന്ന സിനിമയിലെ പാട്ട് ആണെന്നും അത് അത് എഴുതിയത് പാപനാശം ശിവന്‍ ആയിരിക്കണമെന്നും അതുപോലെ മൂന്നാമത്തെ പാട്ടും മറ്റാരോ രചിച്ചു ചട്ടമ്പി സ്വാമികള്‍ പകര്‍ത്തി എഴുതിയാവണമെന്നും പ്രോഫസ്സര്‍ ബാലകൃഷ്ണന്‍ .ചട്ടമ്പിസ്വാമികളുടെ രചനയാണെന്നുറപ്പിക്കാന്‍ അദ്ദേഹത്തിന്‍റെ കൈപ്പടയില്‍ എഴുതിയ കടലാസ് മാത്രം പോരാ .മറ്റു തെളിവുകള്‍ കൂടി വേണംഎന്ന് അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു .


തങ്ക ലിപികളില്‍ എഴുതേണ്ട വാക്യം .ചട്ടമ്പി സ്വാമികള്‍ എഴുതിയത് എന്ന ലേബലില്‍ പുസ്തകങ്ങള്‍ അച്ചടിച്ചു വിറ്റു കാശു വാരുന്ന പ്രസിദ്ധീകരണശാല ഉടമകളും അവ വാങ്ങി വായിച്ചു പ്രചരിപ്പിക്കുന്ന ചട്ടമ്പി സ്വാമി ആരാധകരും ദിവസേന ഉരുവിടേണ്ട മന്ത്രം ..പ്രഫസ്സര്‍ എഴുതിയ കത്ത് വായിക്കുന്നവര്‍ ചട്ടമ്പി സ്വാമികള്‍ ആകട്ടെ ,ഒരു നല്ല പകര്‍ത്തി എഴുത്തുകാരന്‍ ആയിരുന്നില്ല എന്നും മനസ്സിലാക്കുന്നു (പകര്‍പ്പിലെ) പാട്ടുകളില്‍ തെറ്റുകള്‍ വേണ്ടുവോളം ഉണ്ട് “(പുറം 93)
ചട്ടമ്പി സ്വാമികളുടെ സമാധിക്കു ശേഷം പുറത്തിറക്കിയ പല പുസ്തകങ്ങളും ചട്ടമ്പി സ്വാമികള്‍ പകര്‍ത്തി എഴുതി വച്ച അന്യ പുസ്തകങ്ങള്‍ .ലേഖനങ്ങള്‍ എന്നിവ അല്ലേ  എന്ന് സംശയിക്കണം
ഉദാഹരണം “.സദ്ഗുരുമാസിക(1922 ആഗസ്റ്റ്‌ ലക്കം ) യില്‍ വന്ന തമിഴകംഎന്ന ലേഖനം .എഴുതിയത് അഗസ്ത്യര്‍” .അഗസ്ത്യര്‍ ചട്ടമ്പി സ്വാമികള്‍ ആണെന്ന് കണ്ടെത്തിയത് ആര്‍ ? എങ്ങനെ കണ്ടെത്തി ?.ലേഖനം എഴുതിയത് കനകസഭാ പിള്ളയുടെ Tamils Eighteen Hundred years ago എന്ന ഗ്രന്ഥത്തെ ആധാരമാക്കി എന്ന് ലേഖനത്തില്‍ തന്നെ പറയുന്നു .ഇംഗ്ലീഷ് അറിഞ്ഞു കൂടാത്ത,(സ്വാമിക്ക് തമിഴ് ,സംസ്കൃതം ,മലയാളം എന്നിവയില്‍ അനിതരസാധാരണമായ പാണ്ടിത്യം ഉണ്ടായിരുന്നു എന്ന് സാഹിത്യ കുശാലന്‍ ടി.കെ കൃഷ്ണമേനോന്‍ സ്മരണകള്‍ -3 പുറം 630) ചട്ടമ്പി സ്വാമികള്‍ എങ്ങനെ ആ ഇംഗ്ലീഷ് പുസ്തകത്തിലെ വിവരങ്ങള്‍ മനസ്സിലാക്കി .അഗസ്ത്യ ഭക്തന്‍ ആയിരുന്ന, ചട്ടമ്പി സ്വാമികളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശകന്‍ ആയിരുന്ന , പി സുന്ദരം പിള്ള (ജ്ഞാനപ്രജാഗര (1976) സ്ഥാപകരില്‍ ഒരാള്‍ എന്ന 783മനോന്മണീയം സുന്ദരന്‍ പിള്ള ആവണം “തമിഴകം” എന്ന ലേഖനത്തിന്‍റെ കര്‍ത്താവ് .അകാലത്തില്‍ , നാല്‍പ്പത്തിരണ്ടാം വയസ്സില്‍ അന്തരിച്ച പിള്ള (അദ്ദേഹത്തിന്റെ ഏക മകന്‍ നടരാജന് അന്ന് പ്രായം ആറു വയസ് മാത്രം ) യുടെ ബന്ധുക്കള്‍ ആ കള്ളക്കളി അക്കാലത്ത് അറിഞ്ഞു കാണില്ല .
ഇത്തരുണത്തില്‍ തീര്‍ത്ഥപാദ സ്വാമികളുടെ ജീവചരിത്രത്തില്‍ വ്യക്തമാക്കുന്ന ഒരു കാര്യം ശ്രദ്ധിക്കുക .ചട്ടമ്പി സ്വാമികളുടെ പേരില്‍ അച്ചടിക്കപ്പെട്ട മിക്ക പുസ്തകങ്ങളും വാഴൂര്‍ ത്രിമൂര്‍ത്തികള്‍ (പരമഹംസര്‍ ,പന്നിശ്ശേരി നാണുപിള്ള ,കരിങ്ങാട്ടില്‍ പപ്പുപിള്ള ശാസ്ത്രികള്‍ പുറം 783 രണ്ടാം ഭാഗം ) എഴുതിയുണ്ടാക്കിയവ ആണ് .


ചട്ടമ്പി സ്വാമികളുടെ ഏറ്റവും ആധികാരികമായ ജീവചരിത്രം രചിച്ചത് നടന്‍ ജനാര്‍ദ്ദനന്‍റെ പിതാവ് പറവൂര്‍ കെ .ഗോപാലപിള്ള (“പരമഭട്ടാരക ശ്രീ ചട്ടമ്പി സ്വാമി തിരുവടികള്‍ ജീവചരിത്രം”, കൊ വ 1110 (C.E 1935).2010ജൂലായില്‍ തൃശ്ശൂരിലെ കറന്റ് ബുക്സ് അതിന്‍റെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു (പേജ് 358. വില Rs. 230) അതില്‍ സ്മരണ -6 തലക്കെട്ടില്‍ ടി.ആര്‍ അനന്തകുറുപ്പ് വളരെ വ്യക്തമായി അന്നേ എഴുതി വച്ച്  ഒരു ഗ്രന്ഥകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ (ചട്ടമ്പി സ്വാമികളെ ) ആരാധിപ്പാന്‍ അത്ര വക കാണുന്നില്ല” (പുറം 313).തങ്ക ലിപികളില്‍ രേഖപ്പെടുത്തേണ്ട വാക്യം .പക്ഷെ കൊടകനല്ലൂര്‍ സുന്ദര സ്വാമികള്‍ രചിച്ച കൊടുംതമിഴില്‍ എഴുതി ശിഷ്യന്‍ മനോന്മാനീയം സുന്ദരന്‍ പിള്ള പ്രസുദ്ധീകരിച്ച “നിജാനന്ദവിലാസം”കണ്ണ്ഉടയ  വെള്ളാളര്‍ -രചിച്ച  “ഒഴുവില്‍ ഒടുക്കം” എന്നീ കൃതികള്‍ പോലും ചട്ടമ്പിസ്വാമികളുടെ സ്വന്തം രചനകള്‍ എന്ന നിലയില്‍ അച്ചടിച്ചു വില്‍ക്കപ്പെടുന്നു എന്നത് വിചിത്രം ,


ഇംഗ്ലീഷ് പഠിച്ചിട്ടില്ലാത്ത (ചട്ടമ്പി) സ്വാമി എല്ലിസ്സിന്‍റെയും കാല്‍ ട്വെല്ലിന്റെയും ദ്രാവിഡ ഭാഷാ വാദം ഇംഗ്ലീഷ് പുസ്തകങ്ങളില്‍ നിന്ന് വായിച്ചിരിക്കാനിടയില്ല എന്ന് പ്രഫസ്സര്‍ എസ്  ഗുപ്തന്‍ നായര്‍ കാഷായമില്ലാത്ത മഹര്‍ഷി കേരള നവോത്ഥാന ത്തില്‍ ചട്ടമ്പി സ്വാമികള്‍ വഹിച്ച പങ്ക് എന്ന ഭാഷാപോഷിണി ലേഖനത്തില്‍ ( പുസ്തകം 26 ലക്കം6 നവംബര്‍ 2002 ).ഈ ലേഖനം ആധ്യാത്മിക നവോത്ഥാന നായകര്‍ എന്ന അദ്ദേഹത്തിന്‍റെ അവസാന ഹംസഗാന ലേഖന സമാഹാരത്തിലും വായിക്കാം ).കേരളത്തില്‍ പണ്ടേ ഉള്ള ജനങ്ങള്‍ നായന്മാരാണ് എന്ന് സ്വാമി പറഞ്ഞതിനെ പ്രഫസ്സര്‍ തിരുത്തുന്നു .ഇവിടെ നായര്‍ എന്നതിന് ഭൂഉടമകളായ കര്‍ഷകര്‍ എന്ന് വേണം പടയാളികള്‍ അഥവാ ഭടജനം മാത്രമായിരുന്ന നായന്മാര്‍ കര്‍ഷകര്‍ ആയിരുന്നില്ല എന്ന കാര്യം ഇരുവരും ഒരുപോലെ മറച്ചു വച്ച് വായനക്കാരെ വിഡ്ഢികള്‍ ആക്കുന്നു .


ഏറെ കൊട്ടിഘോഷിപ്പിക്കപ്പെട്ട വേദാധികാര നിരൂപണംസ്വാമികളുടെ സമാധിയോടടുത്ത് കൊ  1096 (C.E 1921)-ല്‍ മാത്രമാണ് അച്ചടിക്കപ്പെട്ടത് എന്ന കാര്യം മിക്കവരും മറച്ചു വച്ചു .എത്ര പേര്‍ ആ പുസ്തകം വായിച്ചു ? പ്രസിദ്ധീകരണത്തെ കുറിച്ച് സംസാരിച്ചപ്പോള്‍, സ്വാമികള്‍ അതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ലഎന്ന് പ്രഥമ ശിഷ്യന്‍ നീലകണ്ട തീര്‍ത്ഥപാദര്‍ (തെക്കുംഭാഗം മോഹന്‍ ,വിദ്യാധി രാജായണം പുറം 150) .എന്താവാം ചട്ടമ്പി സ്വാമികള്‍ വിമുഖത കാട്ടാന്‍ കാരണം ?. കുമ്പളത്ത് ശങ്കുപ്പിള്ള താല്‍പ്പര്യം എടുത്ത് കൊല്ലം ഗംഗാധരന്‍ പിള്ളയുടെ ഭാര്യ ലീലാമണി അമ്മയെ കൊണ്ട് അത് അച്ചടിപ്പിക്ക ആയിരുന്നു .1885 മുതല്‍ കാളിയാങ്കല്‍ ആ വിഷയം പ്രസംഗിച്ചു നടന്നു എന്ന് പ്രഥമ ശിഷ്യന്‍ .എന്താണ് 1855 എന്ന വര്‍ഷത്തിന്‍റെ പ്രത്യേകത? .”ജ്ഞാനപ്രജാഗരം” (1876) എന്ന വിദ്വല്‍സഭയ്ക്ക് പുറമേ മനോന്മണീയം സുന്ദരന്‍ പിള്ള, തൈക്കാട്ട് അയ്യാവു സ്വാമികള്‍ എന്നിവര്‍ മറ്റൊരു വിദ്വല്‍സഭ –“ചെന്തിട്ട ശൈവ പ്രകാശ സഭആരംഭിച്ചു പ്രഭാഷണ പരമ്പരകള്‍ തുടര്‍ച്ചയായി നടത്തിയത് ആ വര്‍ഷം ആയിരുന്നു .അവിടെ നടന്ന പ്രഭാഷണങ്ങളില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ ആണ് കാളിയാങ്കല്‍ തന്‍റെ പ്രഭാഷണങ്ങളില്‍ നല്‍കിയത്.ചട്ടമ്പി സ്വാമികള്‍ പ്രഭാഷണങ്ങള്‍ നടത്തിയില്ല .എന്നാല്‍ എല്ലാം സശ്രദ്ധം കേട്ട് നോട്ടുകള്‍ സ്വന്തം കയ്പ്പടയില്‍ എഴുതി എടുത്തുപോന്നു .
(ഡോക്ടര്‍ എം.ജി ശശി ഭൂഷന്‍ പേരൂര്‍ക്കട പി.നടരാജ പിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സ്മരണകയില്‍ എഴുതിയ ആരാണീ പി.സുന്ദരന്‍ പിള്ള?” എന്ന ലേഖനം വായിക്കുക)

എഴുത്തുകാരനായ ചട്ടമ്പിസ്വാമികളെ എം.പി നാരായണ പിള്ള എങ്ങിനെ വിലയിരുത്തി എന്ന് നമുക്കൊന്ന് നോക്കാം .നന്നായിട്ടെഴുതാന്‍ കഴിവുണ്ടായിരുന്ന ഒരപൂര്‍വ്വ സാഹിത്യകാരന്‍ .അദ്ദേഹം എന്നും എന്തെങ്കിലും എഴുതും  .അത് എഴുതിയിടത്തിട്ടിട്ടു പോകും .ആവശ്യമുള്ളവര്‍ക്ക് വായിച്ചു അച്ചടിക്കയോ സൂക്ഷിച്ചു വയ്ക്കുകയോ ഉമിക്കരി പൊതിയുകയോ ചെയ്യാം .(മലയാളം വാരിക1997  നവംബര്‍ 22 പുറം 28 )

1876 –ല്‍ തിരുവനന്തപുരത്ത് ജ്ഞാനപ്രജാഗരം എന്ന പേരില്‍ ഒരു സമതി രൂപം കൊണ്ടു,----- ഈസഭയിലെ സ്ഥിരം ശ്രോതാവായിരുന്നു (ചട്ടമ്പി ) സ്വാമികള്‍ സ്വാമികള്‍ക്ക് അന്ന് ഇരുപത്തിമൂന്ന് വയസ് .പ്രൊഫ .സുന്ദരന്‍ പിള്ള ,തൈക്കാട്ട് അയ്യാവ് ,സുബ്ബജടാപാടികള്‍ ,സ്വാമിനാഥ ദേശികര്‍ ,വടിവിശ്വരത്തു വേലുപ്പിള്ള എന്നിവരായിരുന്നു പ്രഭാഷകര്‍ (പ്രൊഫ .ശശിധരക്കുറുപ്പ് ,പുറം 47) .കേട്ട പ്രഭാഷണങ്ങളുടെ  എല്ലാം കുറിപ്പുകള്‍ കുഞ്ഞന്‍ എഴുതി എടുത്തു .

ചട്ടമ്പി സ്വാമികളുടെ ജീവചരിത്രങ്ങളില്‍ അവ്യക്തത ഒരു സ്ഥിരം പരിപാടി ആണെന്ന് കാണാം .ആരാണ് ചട്ടമ്പി സ്വാമികള്‍ക്ക് സന്യാസം നല്‍കിയത് ? എന്തായിരുന്നു സന്യാസനാമം ? എന്തുകൊണ്ടാണ് സ്വാമികള്‍ കത്തുകളില്‍ ചട്ടമ്പി എന്നല്ലാതെ സന്യാസനാമം ഉപയോഗിക്കാതിരുന്നത് ? ലൈകീക ജീവിതം വെടിഞ്ഞു സന്യാസം വരിക്കുമ്പോള്‍, ബന്ധങ്ങള്‍ മുറിച്ചു പൂര്‍വ്വാശ്രവ നാമം വെടിഞ്ഞു നവനാമം സ്വീകരിക്കണം എന്ന സന്യാസനിബന്ധന എന്തേ ചട്ടമ്പിസ്വാമികള്‍ പാലിക്കാതിരുന്നത് ? “സ്വാമിയുടെ സന്യാസഗുരു ആരാണെന്ന് പേരെടുത്തു പറയാന്‍ കഴിയില്ല എന്ന് പ്രഫസ്സര്‍ ശശിധരകുറുപ്പ് “(പുറം 17) .ആരാണ് കുഞ്ഞന് ബാലാസുബ്രമണ്യമന്ത്രംഓതി നല്‍കിയത്?.എങ്ങനെ ആയിരുന്നു അതിന്‍റെ ചടങ്ങുകള്‍ എന്നെതെല്ലാം അവര്‍ ഒഴിവാക്കുന്നു ?പത്തൊന്‍പതാം ശതകത്തിന്റെ അവസാന ദശകങ്ങളില്‍ തിരുവനന്തപുരം നിവാസികള്‍ ആയ അന്‍പതില്‍ പരം പേര്‍ക്ക്  ,കൊട്ടാരംമുതല്‍ കുടില്‍ വരെ താമസിച്ചിരുന്ന നിരവധി സ്വദേശികളും വിദേശികളും ആയ ശിഷ്യര്‍ക്ക്, ബാലാസുബ്രഹ്മണ്യ മന്ത്രം ഓതി ശിഷ്യര്‍ ആക്കിയപ്പോള്‍ കുഞ്ഞന്‍ മാത്രം ഏതോ നായാടി സന്യാസിയില്‍ നിന്നും ആ രഹസ്യ മന്ത്രം സ്വീകരിച്ചു എന്ന് ചില ചട്ടമ്പി സ്വാമി ജീവചരിത്രകാരന്മാര്‍ എഴുതി പിടിപ്പിച്ചു .

ഷണ്മുഖദാസന്‍,വിദ്യാധിരാജന്‍,ബാലാഹ്വന്‍,അര്‍ഭാനാമകന്‍,സര്‍വ്വകലാവല്ലഭന്‍,വിദ്യാധിരാജന്‍ ,പരമഭട്ടാരകന്‍,ബ്രഹ്മശ്രീ തുടങ്ങിയ വിശേഷണങ്ങള്‍ എവിടെ നിന്ന് കിട്ടി? ആര്‍ നല്‍കി? എന്നുള്ള വിവരം ആരും ജീവചരിത്രങ്ങളില്‍ നല്‍കുന്നില്ല .സ്വാമികള്‍ ഒരു ക്രിസ്തീയ പുരോഹിതനില്‍ നിന്ന് ബൈബിള്‍ പഠിച്ചുഎന്ന് പ്രഫസ്സര്‍ ശശിധര കുറുപ്പ് (പുറം 18). ശിഷ്യന്‍ വാഴൂര്‍ തീരത്ഥപാദ സ്വാമികളുടെ കാര്യത്തില്‍ പുതുപ്പള്ളി കുന്നുകുഴി കെ.കെ കുരുവിള എഞ്ചിനീയറില്‍ നിന്ന് ബൈബിള്‍ പഠിച്ചു എന്ന് ജീവചരിത്ര കാരന്‍ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ വ്യക്തമായി പറയുന്നു .ചട്ടമ്പിസ്വാമികള്‍ മനോന്മണീയം സുന്ദരന്‍ പിള്ളയില്‍ നിന്നാണ് ബൈബിള്‍ പഠിച്ചത് എന്ന് ജഡ്ജി ഭാസ്കരപിള്ള പറയുന്നു (ചട്ടമ്പി സ്വാമികള്‍ പുറം 56 തെക്കുംഭാഗം മോഹന്‍ വിദ്യാധിരാജായണം” പുറം 96). ഏതാണ് ശരി?

നായര്‍ സമുദായ സംഘടനയെയും ആള്‍ക്കൂട്ടത്തെയും അകറ്റി നിര്‍ത്തിയ തന്നെ നായര്‍ സമുദായ ആചാര്യന്‍ ആയി അവരോധിക്കുന്നതിനെ ചട്ടമ്പിസ്വാമികള്‍ വിലക്കിയിരുന്നു (പ്രൊഫ .ശശിധര കുറുപ്പ് പുറം 24). സമകാലികനായ മന്നത്തെ സ്വാമികള്‍ കാണുകയോ സ്വാമികളെ മന്നം സന്ദര്ശിക്കയോ വണങ്ങുകയോ ചെയ്തില്ല .തന്നെ നായന്മാരുടെ കുരു ആക്കരുത് എന്നപേക്ഷിക്കയും ചെയ്തു ചട്ടമ്പിസ്വാമികള്‍ (വിദ്യാധിരാജ തീര്‍ത്ഥപാദര്‍ എഴുതിയ ജീവചരിത്രം കാണുക) “.നായര്‍ പുരുഷാര്‍ത്ഥ സാധിനി (? 1910) എന്ന ആദ്യ നായര്‍ സമുദായ സംഘടന സ്ഥാപിച്ച, ,”തീര്‍ത്ഥപാദ സമ്പ്രദായം ആവിഷ്കരിച്ച ,ബ്രാഹമണ ആധിപത്യം തകര്‍ക്കാന്‍ കെട്ടുകല്യാണം നിര്‍ത്തലാക്കിയ ,നമ്പൂതിരി സംബന്ധം നിര്‍ത്തലാക്കിയ ,നായര്‍ ബാലികമാര്‍ക്ക് കവുങ്ങിന്‍ കൂമ്പാളയ്ക്ക് പകരം മാന്യമായ വേഷം നല്‍കി അവരെ സ്കൂളുകളില്‍ അയപ്പിച്ചു പഠിപ്പിച്ചു തുടങ്ങിയ ,ഹിന്ദു മത മഹാ സമ്മേളനങ്ങള്‍ ആവിഷകരിച്ച ,മതപാഠശാലകള്‍ തുടങ്ങിയ ,നായര്‍ സമുദായത്തെ വിത്തും കൈക്കോട്ടുമായി കൃഷി ചെയ്യാന്‍ പഠിപ്പിച്ച ,കാവുകള്‍ വെട്ടി കൃഷി ഭൂമിയാക്കിയ ,ആണ്‍-പെണ്‍പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച, ആധുനിക അലോപ്പതി  ആതുരാലയങ്ങള്‍ സ്ഥാപിച്ച, “ആധുനിക വാഴൂരിന്‍റെ സൃഷ്ടാവ്” “,വാഴൂര്‍ നിവേദിതമഹിളാ മന്ദിരം ശ്രീമതി ചിന്നമ്മയുടെ ഗുരു, വാഴൂര്‍  തീരത്ഥപാദ പരമഹംസ സ്വാമികള്‍ക്ക് നല്‍കാത്ത  ,കൊട്ടാരക്കര സദാനന്ദ സ്വാമികള്‍ക്ക് നല്‍കാത്ത  ,നീലകണ്ട തീരത്ഥപാദ സ്വാമികള്‍ക്ക് നല്‍കാത്ത നായര്‍ സമുദായ ആചാര്യപദവി അതാഗ്രഹിക്കാഞ്ഞ, തിരസ്കരിച്ച ,സമുദായ സംഘടന സ്ഥാപിക്കാത്ത ,സമുദായ പരിഷ്കരണ നടപടികള്‍ ഒന്നും ആവിഷ്കരിക്കാത്ത,  ചട്ടമ്പിസ്വാമികള്‍ക്ക് സമാധിക്കുശേഷം, അത്  എങ്ങനെ നല്‍കപ്പെട്ടു എന്നതും അത്ഭുതകരമായിരിക്കുന്നു . ആരായിരുന്നു അതിനു പിന്നില്‍ ?എന്തായിരുന്നു കാരണം ?

കുഞ്ഞന്‍ പിള്ള തൈക്കാട്ടയ്യാവിനു ശിഷ്യപ്പെട്ട് യോഗവിഷയത്തില്‍ അഗാധ പാണ്ഡിത്യം നേടി എന്ന് മഹേശ്വരന്‍ നായര്‍ പുറം 37. അയ്യാവു സ്വാമികള്‍ ”ശിവരാജ യോഗി” ആയിരുന്നു എന്നും ശിവരാജയോഗത്തിന് നാലുഭാഗം (ചര്യ ,ക്രിയ ,യോഗം ജ്ഞാനം) ഉണ്ടെന്നും അതിലൊന്ന് മാത്രമാണ് യോഗാഭ്യാസം എന്നും അതോരെണ്ണം മാത്രമായി ആയ്യാവ് സ്വാമികള്‍ ആര്‍ക്കും ശിഷ്യത്വം നല്‍കിയിട്ടില്ല എന്നും ഡോ .മഹേശ്വരന്‍ നായര്‍ അറിയാതെ പോയി .ശിവരാജയോഗം  എന്തെന്നറിയാന്‍ തിരുമൂലരുടെ തിരുമന്ത്രം ഒരു തവണ എങ്കിലും ശ്രീ മഹേശ്വരന്‍ നായര്‍ വായിക്കണം . ഇപ്പോള്‍ അത് മലയാളത്തില്‍ കിട്ടും അല്ലെങ്കില്‍ ഇപ്പോള്‍ അത് ആഗോള തലത്തില്‍ പാരീസ് കേന്ദ്രമാക്കി  പ്രവര്‍ത്തിക്കുന്ന school of Santhi വഴി പ്രചരിപ്പിക്കുന്ന, സ്കൂള്‍ സ്ഥാപകന്‍ ശാന്തി പ്രസാദില്‍ (അയ്യാഗുരു ശിഷ്യന്‍ പത്മനാഭഭാഗവതര്‍ / കണിയാരുടെ കൊച്ചുമകന്‍ )യില്‍ നിന്നും മനസ്സിലാക്കണം ..കൂടാതെ  കാലടി പരമേശ്വരന്‍ പിള്ള ,ഈ.കെ സുഗതന്‍ തുടങ്ങിയവര്‍ എഴുതിയ അയ്യാവു സ്വാമികള്‍ ജീവചരിത്രം വായിക്കണം .കല്ലുവീട്ടില്‍ ഓവര്‍സീയര്‍ കേശവപിള്ളയുടെ ഭാര്യയെ ചട്ടമ്പി സ്വാമികള്‍ ചികിത്സിച്ച വിവരം മഹേശ്വരന്‍ നായര്‍ പുറം 41 –ല്‍ നല്‍കുന്നു .പ്രതിഫലമായി സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ഒരു ശൂലം സ്വാമികള്‍ വാങ്ങിയ കാര്യം പറയാതെ വിട്ടുകളഞ്ഞു .(പറവൂര്‍ ഗോപാല പിള്ള എഴുതിയ ജീവചരിത്രം  അനുബന്ധം സ്മരണകള്‍ കെ നാരായണ കുരുക്കള്‍ എഴുതിയത് കാണുക പുറം 292)

കുഞ്ഞനും ചട്ടമ്പിയും പരസ്പരം ആദ്യം കാണുന്നത് 1883 ചെമ്പഴന്തിയിലെ അണിയൂര്‍ ക്ഷേത്ര പരിസരത്ത് വച്ച് എന്ന് ഡോ .നായര്‍ .പല ഗ്രന്ഥകാരന്മാരും പുതുശ്ശേരി രാമചന്ദ്രനെ പോലുള്ള ജയന്തി എഴുത്തുകാരും (മാത്രുഭൂമി ദിനപ്പത്രത്തിലെ ജയന്തി ലേഖനം) എഴുതി വച്ച് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചു ശ്രീനാരായണ പില്‍ഗ്രിം ടൂറിസ പദ്ധതിയില്‍ അണിയൂര്‍ ക്ഷേത്രവും ഉള്‍പ്പെടുത്തി. കൊടിപ്പറമ്പില്‍ നാരായണ പിള്ള എന്ന ഒരു .സാക്ഷിയേയും ചിലര്‍ അവതരിപ്പിച്ചു .കാലടി പരമേശ്വരന്‍ പിള്ള പ്രസിദ്ധപ്പെടുത്തിയ ശിവരാജ യോഗി ജീവചരിത്രം (1960) അനുസരിച്ചു 1873 മുതല്‍ 1879 വരെയുള്ള ആറു വര്‍ഷത്തെ നിരീക്ഷണ പരീക്ഷകള്‍ക്ക് ശേഷം മാത്രമാണ് കുഞ്ഞനെ അയ്യാവു ഗുരു ബാലാസുബ്രഹ്മണ്യ മന്ത്രം ഉപദേശിച്ചു ശിഷ്യന്‍ ആയി സ്വീകരിച്ചത് .1879 ലെ മേടമാസം ചിത്രാ പൌര്‍ണ്ണമി ദിനം, .കുഞ്ഞന്റെ അപേക്ഷപ്രകാരം, സുഹൃത്ത് നാണുവിനെ ശിഷ്യന്‍ ആയി സ്വീകരിച്ചത് അടുത്ത മേട മാസ ചിതാ പൌര്ന്നമി ദിനം (1880). അപ്പോള്‍ അവര്‍ 1880 നു  മുന്‍പ് കണ്ടുമുട്ടി സുഹൃത്തുക്കള്‍ ആയിക്കഴിഞ്ഞിരുന്നു എന്ന് വ്യക്തം .
കേരളത്തിന്‍റെ സാംസ്കാരിക ചരിത്രമോ സാഹിത്യ ചരിത്രമോ എടുത്തു നോക്കിയാല്‍ ജ്ഞാന പ്രജാഗര സഭ യുടെ പേര് പോലും കാണില്ല എന്ന ഡോ നായര്‍ ശുദ്ധപൊളി .വായനാമണ്ഡലം വളരെ ചെറുതായത് ആവണം കാരണം .പുറം 54 മുതല്‍ സ്വാമി വിവേകാനന്ദനുമായി കൂടിക്കാഴ്ച എന്ന അദ്ധ്യായം .തിരുവിതാം കൂര്‍ സന്ദര്‍ശനത്തിനു വരുമ്പോള്‍ വിവേകാന്ദന്‍ എന്ന പേരോ തലയില്‍ കെട്ടോ ഉണ്ടായിരുന്നില്ല .തലയില്‍ കെട്ടില്ലാത്ത ഒരു നരേന്ദ്ര ദത്ത് .മരത്തിലെ കുരങ്ങനെ കണ്ടു മാനുഷ ചിത്തം എന്ന് പറഞ്ഞു എന്നും ചിന്മുദ്ര എന്നാല്‍ എന്തെന്ന് ചോദിച്ചു എന്നും രണ്ടു കാര്യം മാത്രം

(പുറം 55) എല്ലാ ജീവച്ചരിത്രകാരന്മാരും ഒരു പോലെ എഴുതുന്നു .ഡോ നായരും അത്ര മാത്രം എഴുതി .ചിന്മുദ്ര എന്താണ് എന്നറിഞ്ഞു കൂടാത്തത് കൊണ്ടോ മലയാളി സന്യാസിയുടെ അറിവ് പരീക്ഷിക്കാന്‍ ഉന്നയിച്ച ചോദ്യമോ എന്ന് ആര്‍ക്കും സംശയം തോന്നാം .I saw a remarkable manഎന്നാണു നരേന്ദ്രന്‍ ചട്ടമ്പിയെ പിന്നീട് വിശേഷിപ്പിച്ചത്   remarkable sanyasin എന്നദ്ദേഹം എഴുതിയില്ല എന്ന് കാണുക .എരുമേലി പേട്ടകെട്ട് പോലുള്ള സര്‍വ്വമത കൂട്ടായ്മകളെ കുറിച്ച് നരേന്ദ്രനെ ബോധവല്‍ക്കരിക്കാന്‍ മധ്യ തിരുവിതാം കൂര്‍ മുഴുവന്‍ ചുറ്റിക്കറങ്ങി നടന്നിരുന്ന ചട്ടമ്പി സ്വാമികള്‍ ശ്രമിച്ചില്ല .അതാവണം സ്വാമികള്‍ പില്‍ക്കാലത്ത് കേരളം ഒരു ഭ്രാന്താലയം എന്ന് തെറ്റായി പ്രസംഗിക്കാന്‍ കാരണം .

90 ഏക്കര്‍ ഭൂമി മലയാറ്റൂര്‍ മേഖലയില്‍ ദാനമായി കിട്ടിയിട്ടും അതില്‍ തച്ചുടയ കൈമ്മള്‍ കെട്ടിടം പണിതു കൊടുത്തിട്ടും അവിടെ താമസിക്കാതെ തിരുവിതാം കൂറിലെ ഉന്നത പിള്ള –നായര്‍ പ്രഭുക്കളുടെ വീടുകളിലും പിന്നെ ചില ഉന്നത ഈഴവ വൈദ്യ വീടുകളിലും സുഖ വിശ്രമം എടുത്ത് സ്വര്‍ണ്ണ വള കള്‍ അണിഞ്ഞ കൈകള്‍ കൊണ്ട് വിളമ്പിയ ഭക്ഷണം കഴിച്ചു ശീലിച്ച സന്യാസി വര്യന്‍ ആയിരുന്നു ചട്ടമ്പി സ്വാമികള്‍ .ഒറ്റ കൃസ്ത്യന്‍ വീട്ടില്‍ തങ്ങിയിട്ടില്ല .മുസ്ലിം വീടുകളിലും .ദളിത് വീടുകളെ തിരിഞ്ഞു പോലും നോക്കിയില്ല പക്ഷെ ഡോ. നായര്‍, ഈ.എം എസ്, തോപ്പില്‍ ഭാസി, അച്ചുത മേനോന്‍ തുടങ്ങിയ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവു ഷെല്‍ട്ടര്‍ ജീവിതവുമായി ചട്ടമ്പിസ്വാമികളുടെ ഊരുചുറ്റലിനെ താരതമ്യം ചെയ്യുന്നു .
“അഗസ്ത്യര്‍ “ എന്ന തൂലികാ നാമത്തില്‍ “സദ്ഗുരു” മാസികയില്‍ ചട്ടമ്പി സ്വാമികള്‍ ലേഖനം എഴുതി എന്ന് ഡോ നായര്‍ .പറവൂര്‍ ഗോപാല പിള്ള ആ ലേഖനം പുറം 277 ല്‍ നല്‍കിയിട്ടുണ്ട് “.തമിഴകം” എന്ന പേരില്‍. .കനക സഭാപിള്ള എന്ന വെള്ളാളന്‍ എഴുതിയ Tamils Eighten Hunreds years ago എന്ന ചരിത്രഗ്രന്ഥത്തില്‍ നിന്നും ഏതാനും ഭാഗം ആണത് .. ആരാധകര്‍ നിരവധി പേരുകള്‍ നല്‍കിയിട്ടും സന്യാസ പൂര്‍വ്വ കാലത്തെ “ചട്ടമ്പി” നാമം മാത്രം ഉപയോഗിച്ച് പോന്ന ,എഴുതിപോന്ന ,സ്വാമികള്‍ അഗസ്ത്യര്‍ എന്ന തൂലികാ നാമം ഉപയോഗിക്കില്ല എന്ന് തീര്‍ച്ച .രണ്ടാമത് ഇംഗ്ലീഷിലുള്ള പുസ്തകം വായിക്കാന്‍ സ്വാമികള്‍ക്ക് അതിനുള്ള അറിവില്ലായിരുന്നു എന്നത് വാസ്തവം .മനോന്മണീയം സുന്ദരന്‍ പിള്ള എഴുതിയ ലേഖനം ആവണം അത് .സുന്ദരന്‍ പിള്ള വലിയ അഗസ്ത്യഭക്തന്‍ ആയിരുന്നു അഗസ്ത്യരുടെ ഒരു ചെറു വിഗ്രഹം ഇപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നു എന്നും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ . ആ വിഗ്രഹം ഇപ്പോഴും അവര്‍  സൂക്ഷിക്കുന്നു .

ചട്ടമ്പി സ്വാമികളുടെ രണ്ടേ രണ്ടു ഫോട്ടോകള്‍ മാത്രം എന്ന് ഡോ നായര്‍ (പുറം 64) .കൌപീന ധാരിയായ ഒരു കുട്ടിയെ കൂടെ ഉള്‍പ്പെടുത്തി എടുത്ത ഏതോ ഒരു വരേണ്യ കുടുംബ ചിത്രം(നന്തനാര്‍ വീട്ടില്‍പരമേശ്വരന്‍ പിള്ള ) അടുത്ത കാലത്ത് കലാകൌമുദിയില്‍ അച്ചടിച്ചു വന്നിരുന്നു (ധൈഷ്ണിക ജീവചരിത്ര ഗ്രന്ഥത്തില്‍ നിന്നും ).അക്കാലത്ത് നായര്‍ പെണ്‍കുട്ടികള്‍ കൂമ്പാള മാത്രം ധരിച്ചു നടന്നിരുന്നു എന്ന് വാഴൂര്‍ ആശ്രമം പ്രസിദ്ധീകരിച്ച തീര്‍ത്ഥപാദ സ്വാമി ജീവചരിത്രത്തില്‍ (രണ്ടാം ഭാഗം പുറം 663) അവരെ മാന്യമായി വസ്ത്രം ധരിപ്പിക്കാന്‍ പ്രേരിപ്പിച്ചത് വാഴൂര്‍ സ്വാമികളും ശിഷ്യ വാഴൂര്‍ നിവേദിത ശ്രീമതി ചിന്നമ്മയും (അവരാണ് യഥാര്‍ത്ഥ നായര്‍ നവോത്ഥാന നായകര്‍ ) ആണെന്ന് വായിക്കാം .

വൈക്കം സത്യാഗ്രഹത്തില്‍ ചട്ടമ്പിസ്വാമികള്‍ എന്തെല്ലാമോ പങ്കു വഹിച്ചു എന്ന് ഡോ നായര്‍ (പുറം 64 ).അങ്ങനെ എങ്കില്‍ അതില്‍ പങ്കെടുക്കാത്ത ഒരു മലയാളിയും കാണില്ല .അവരെല്ലാം ദിവസവും പത്രം വായിച്ചു .വായിച്ച വിവരം വായിക്കാന്‍ കഴിയാത്തവരോടു പറഞ്ഞും കാണും


സ്വാമികളുടെ അന്ത്യ ദിനം (സമാധി ദിനം) വിവരിക്കുമ്പോള്‍ (പുറം 65)
മണി മൂന്നാവാറായി .സ്വാമികള്‍ എന്തോ വിളിച്ചു പറയുന്നത് കേട്ട് അവര്‍ അകത്തേയ്ക്ക് ചെന്നു” എന്നെഴുതി .പറഞ്ഞത് എന്തെന്ന് ഡോ നായര്‍ വെളിപ്പെടുത്തുന്നില്ല .” എന്ന് തനിക്കു അവസാന സമയം മുന്നില്‍ കാണാന്‍ സാധിച്ച ഗുരു തൈക്കാട്ട്  അയ്യാവു സ്വാമികളെ ശിഷ്യന്‍   “അയ്യാ” എന്ന്  എന്നാണു കാലടി പരമേശ്വരന്‍ പിള്ളയുടെ ഗ്രന്ഥത്തില്‍ .ഈകെ സുഗതന്‍ എഴുതിയ ജീവചരിത്രം പുറം കാണുക 142 (“അതുപോലെ തന്നെ പിറ്റേ ദിവസം കുഞ്ഞനണ്ണന്‍ (കുഞ്ഞന്‍പിള്ള ചട്ടമ്പി ) അയ്യാ, അയ്യാ എന്ന് കരഞ്ഞു വിളിച്ചു സമാധിയായി എന്നറിഞ്ഞു” .അയ്യാവുസ്വാമി മകന്‍ പഴനിവേലയ്യാ സ്വാമികള്‍ എഴുതിയ കുറിപ്പ് കാണുക )ഡോക്ടര്‍ ആസത്യം  മറച്ചു വച്ച് “എന്തോ വിളിച്ചു” എന്നെഴുതിയത്  ശരിയായില്ല .

ഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്ന കാര്യത്തില്‍ ചട്ടമ്പി സ്വാമികള്‍ക്ക് യാതൊരു താല്‍പ്പര്യവും ഇല്ലായിരുന്നു എന്ന സത്യം ഡോക്ടര്‍ നായര്‍ എഴുതുന്നു (പുറം 66).നൂറു ശതമാനം ശരി .ഏറത്ത് കൃഷ്ണന്‍ ആശാന്‍ ,കാളിയാങ്കല്‍ നീലകണ്‌ഠപ്പിള്ള എന്നിവരുടെ ആവശ്യപ്രകാരം ആണ് ചട്ടമ്പി സ്വാമികള്‍ ക്രിസ്തുമത ചേദ നം എഴുതിയത് എന്ന് ഡോ നായര്‍ .ആശാന്റെയും പിള്ളയുടെയും പ്രസംഗം പുസ്തക രൂപത്തില്‍ ആക്കിയതാണ് കൃസ്തുമത ചേദനം എന്ന് മറ്റു ചിലര്‍ .ഏതായാലും ഇപ്പോള്‍ ലഭ്യമായ കൃസ്തുമത ചേദനം  ചട്ടമ്പി സ്വാമികള്‍ എഴുതിയത് അല്ല എന്ന് ഒറ്റത്തവണയിലെ വായന കൊണ്ട് ഏതു സാധാരണ വായനക്കാരനും മനസ്സിലാകും (ചട്ടമ്പിസ്വാമികള്‍ “മ്ലേച്ച” ഭാഷയായ ഇംഗ്ലീഷ് പഠിച്ചിരുന്നില്ല .ഒപ്പം നാണു ഗുരുസ്വാമികളും പരമഹംസ സ്വാമികളുംപരമഹംസ സ്വാമികള്‍ ജീവചരിത്രം പുറം 38 കാണുക  .അത് വസ്തുത )

ചട്ടമ്പി സ്വാമികളുടെ മാസ്റ്റര്‍ പീസ്‌ എന്ന് പലരും പറയുന്ന വേദാ ധികാര നിരൂപണം പ്രകാശിതമാകുന്നത് സമാധിയ്ക്ക് മൂന്നു വര്ഷം മുമ്പ് 1921ല്‍മാത്രം .എത്ര കോപ്പി വിറ്റഴിച്ചു .എത്ര പേര്‍ വായിച്ചു .എത്ര പേര്‍ പിന്നീട് വേദം പഠിക്കാന്‍ തുടങ്ങി എന്നൊന്നും ആരുംരേഖപ്പെടുത്തുന്നില്ല.

മലയാള ബ്രാഹ്മണര്‍ക്ക് കേരളത്തിന്‍റെ ജന്മാവകാശം ഇല്ലെന്നും അവര്‍ക്ക് യാതൊരു മേന്മയും അവകാശപ്പെടാനൂമില്ല എന്നും അവ രണ്ടും കേരളത്തിലെ നായന്മാര്‍ക്ക് മാത്രം അവകാശപെട്ടതെന്നും ചട്ടമ്പി സ്വാമികള്‍ എന്ന് ഡോ .നായര്‍ .അദ്ദേഹം തരിസാപ്പള്ളി  ശാസനം (സി .ഇ 849) വായിച്ചിട്ടില്ല .”പൂമിയ്ക്ക് കാരാളര്‍ വെള്ളാളര്‍” എന്നതില്‍ പരാമര്‍ശിച്ചത് അദ്ദേഹം കണ്ടില്ല .മനോന്മണീയം കണ്ടെത്തിയ “മണലിക്കര”  (The Travancore  Magna carta ) ശാസനം വഴിയാണ് പ്രാചീന തിരുവിതാം കൂറിലെ, വെള്ളാള  നാട്ടു കൂട്ടങ്ങളെ (*ഊര്‍ക്കൂട്ടം ) കുറിച്ച് പണ്ഡിത ലോകം അറിയുന്നത് .അങ്ങനെയാണ് കേരളം പരശുരാമ സൃഷ്ടിയല്ല എന്ന് തെളിയിക്കപ്പെട്ടത് .
.
“വൈകുണ്ട സ്വാമികളും ചട്ടമ്പി സ്വാമികളും” എന്നൊരു അദ്ധ്യായം തന്നെ ഡോക്ടര്‍ എഴുതുന്നു (പുറം 98 മുതല്‍.)അവര്‍ തമ്മില്‍ എന്ത് ബന്ധം? വൈഷ്ണവന്‍ ആയിരുന്ന .വൈകുണ്ട സ്വാമികളുടെ ശിഷ്യന്‍ ആയിരുന്നു “ശിവരാജ” യോഗി ആയിരുന്ന അയ്യാവു സ്വാമികള്‍ എന്ന് കാട്ടാന്‍ മാത്രമായി ഒരു അദ്ധ്യായം .അയ്യാവു സ്വാമികളുടെ ശിഷ്യന്‍ ആയതോടെ വൈഷ്ണവന്‍ ആയ വൈകുണ്ട സ്വാമികള്‍ സുബ്രഹ്മണ്യ ഭക്തന്‍ ആയി എന്നതാണ് യാഥാര്‍ത്ഥ്യം .ചട്ടമ്പി സ്വാമികളുടെ യഥാര്‍ത്ഥഗു രുവായിരുന്ന തൈക്കാട്ട് അയ്യാവിനെ കുറിച്ച് അദ്ധ്യായം പോയിട്ട് ഒരു ഖണ്ഡിക പോലും എഴുതിയില്ല ഡോ നായര്‍ എന്നത് വിചിത്രം ആയിരിക്കുന്നു .

ചട്ടമ്പി സ്വാമികള്‍ “സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ടുവന്നില്ല” എന്ന നഗ്ന സത്യം പി.കെ പരമേശ്വരന്‍ നായര്‍ എ1.ഴുതിയത് പുറം  94  യില്‍ ഡോ നായര്‍ ഉദ്ധരിച്ചത് അക്ഷരം പ്രതി ശരി.അദ്ദേഹം നായര്‍/ഹിന്ദു  നവോത്ഥാന നായകനും ആയിരുന്നില്ല  .1918-ല്‍ കോട്ടയം പള്ളം ബുക്കാനന്‍ സ്കൂള്‍ വിദ്യാര്‍ഥി ആയ ഗൌരിയമ്മ എന്ന നായര്‍ പെണ്‍കുട്ടിയെ മതം മാറ്റി സി.എം എസ് കോളേജ് പ്രിന്സിപലിന്റെ ഭവനത്തില്‍ ഒളിപ്പിച്ചു താമസിപ്പിച്ച സമയം ചട്ടമ്പിസ്വാമികള്‍ അത് അറിഞ്ഞ ഭാവമേ കാട്ടിയില്ല എന്നോര്‍ക്കുക .(പരമഹംസ ജീവചരിത്രം പുറം 692-701 കാണുക  യഥാര്‍ത്ഥ നായര്‍ നവോത്ഥാന നായകര്‍ ചട്ടമ്പി സ്വാമികളുടെ ശിഷ്യന്‍ വാഴൂര്‍ തീരത്ഥപാദ പരമഹംസ സ്വാമികളും അദ്ദേഹത്തിന്‍റെ ശിഷ്യ, വാഴൂര്‍ നിവേദിത, മഹിളാ മന്ദിരം  ശ്രീമതി ചിന്നമ്മയും ആയിരുന്നു .”ചട്ടമ്പി സ്വാമികള്‍ എന്ന ചെറു തിരിയല്‍ നിന്ന് കൊളുത്തിയ വലിയ തീവെട്ടി” ആയിരുന്നു ഹിന്ദു നവോത്ഥാന നായകനായ ,ശിഷ്യന്‍ തീര്‍ത്ഥപാദ പരമഹംസര്‍  എന്ന് പുതിയ തലമുറ മനസ്സിലാക്കുവാന്‍ പോകുന്നു എന്നത് ആഹ്ലാദകരം തന്നെ.എസ്.പി സി എസ് നവോത്ഥാന നായര്‍ പരമ്പരയില്‍ പരമഹംസ സ്വാമികള്‍ ,ശ്രീമതി ചിന്നമ്മ എന്നിവര്‍ക്കും സ്ഥാനം നല്‍കുമെന്ന് കരുതാം .

അധിക വായനയ്ക്ക്

1.ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ പണ്ഡിറ്റ്‌ ശ്രീ സി രാമകൃഷ്ണന്‍ നായര്‍, “ശ്രീ തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍”- ജീവചരിത്രം (രണ്ടു ഭാഗങ്ങള്‍). ശ്രീ തീര്‍ത്ഥപാദാശ്രമം തീര്‍ത്ഥപാദപുരം ഒന്നാം പതിപ്പ് 1962 മൂന്നാം പതിപ്പ് 2010

2.ഡോ.കാനം ശങ്കരപ്പിള്ള യഥാര്‍ത്ഥ നായര്‍ നവോത്ഥാന നായകര്‍ലേഖന പരമ്പര,കമലദളം മാസിക.കോട്ടയം  നവംബര്‍ 2018 മുതല്‍  ജൂണ്‍ 2019 വരെ .