Sunday 26 June 2016

തരിസാപ്പള്ളി പട്ടയം – ഒരു പുനര്‍ വായന



യൂകെയിലെ ലസ്റ്ററിലുള്ള ഡി മോണ്ട് ഫോര്‍ട്ട്‌യൂണിവേര്‍സിറ്റിയില്‍ എലിസബേ ത്ത് ലംബോണിന്‍റെ  നേതൃത്വത്തില്‍ പത്തു രാജ്യങ്ങളിലെ മുപ്പതു ചരിത്ര പണ്ഡിതന്മാരെ ഉള്‍പ്പെടുത്തി പശ്ചിമേഷ്യന്‍ സമുദ്രത്തിലെ പുരാതന നാവിക വ്യാപാര ശൃംഖലയെ കുറിച്ച്  2013 മുതല്‍  വിപുലമായ ഗവേഷണ പഠനം നടത്തിവരുകയാണ് വരുകയാണ് .വിശദവിവരങ്ങള്‍ www.849ce.org.uk  എന്ന വെബ്സൈറ്റില്‍ ലഭ്യമാണ് .ആ പഠനഫലങ്ങള്‍ ഡല്‍ഹിയിലെ പ്രൈമസ് പബ്ലീഷേര്‍സ്  (Primus Pablishers)താമസിയാതെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ് .

The Copperplates from Kollam: Global and Local in Ninth Century South India, edited by Elizabeth Lambourn, Kesavan Veluthat and Roberta Tomber

ഈ  പഠനത്തിനാധാരമായി സ്വീകരിച്ചിരിക്കുന്നത്  പുരാതന തെക്കന്‍ കൊല്ലമായ കുരക്കേണികൊല്ലത്ത് വച്ച് സി.ഇ 849- ല്‍ വേണാട് രാജാവായിരുന്ന അയ്യന്‍ അടികള്‍ തരിസാപ്പള്ളിയ്ക്ക് നല്‍കിയ ഒരു ദാനാധാരമാണ് .സിറിയന്‍ പട്ടയം .കൃസ്ത്യന്‍ ചേപ്പേട് Tabulus Quilonesis എന്നൊക്കെ അറിയപ്പെടുന്ന ഈ ചെമ്പോലക്കരണത്തെ നമുക്കൊന്ന് വിശദമായ പുനര്‍വായനയ്ക്കു വിധേയമാക്കാം .
2015 നവംബര്‍ 27 നു കോട്ടയം സി.എം.എസ് കോളേജില്‍ വച്ച്
ദ്വിശതാബ്ദി  ആഘോഷഭാഗമായി  നടത്തപ്പെട്ട മൂന്നാമത് അന്തര്‍ദ്ദേശീയ കേരള ചരിത്ര കോന്ഫ്രന്‍സ്സില്‍ തരിസാപ്പള്ളി പട്ടയത്തിലെ ഒളിച്ചു വയ്ക്കപ്പെട്ട ഒരോല പവര്‍ പോയിന്റ്  സഹായത്തോടെ  അവതരിപ്പിച്ച
ഡോ .കാനം ശങ്കരപ്പിള്ള ആണ് പുനര്‍ വായനയ്ക്കൊരുങ്ങുന്നത്

 
തരിസാപ്പള്ളി പട്ടയം –
ഒരു പുനര്‍ വായന

 
മലയാളത്തിലും ഇംഗ്ലീഷിലും എന്തിനു ഫ്രഞ്ചിലും ഏറ്റവും കൂടുതല്‍ തവണ പരാമര്‍ഷനവിധേയമായിട്ടുള്ള കേരള ചരിത്ര രേഖയാണ് തരിസാപ്പള്ളി പട്ടയം എന്ന ചെമ്പോലക്കരണം .സി.ഇ 849 –ല്‍ സ്ഥാണുരവി എന്ന ചേരചക്രവര്‍ത്തിയുടെ ഭരണകാലത്ത് വേണാട് അധിപന്‍ ആയിരുന്ന അയ്യന്‍ അടികള്‍, ഇളമുറ തമ്പുരാന്‍ ആയിരുന്നരാമര്‍ തിരുവടികളുടെ സാന്നിദ്ധ്യത്തില്‍  കുരക്കേണി കൊല്ലം എന്ന പുരാതന തെക്കന്‍ കൊല്ലത്ത് വച്ച് തരിസാപ്പള്ളി എന്നൊരു ആരാധനാകേന്ദ്രത്തിനു കുറെ സ്ഥലം അട്ടിപ്പേര്‍ ആയും ഒപ്പം പലതരം ജോലികള്‍ക്കായി കുറെ തൊഴിലാളികളെയും വിട്ടു കൊടുക്കുന്ന രേഖയാണത്.പ്രാധാനമായും ജൈനര്‍ പ്രചരിപ്പിച്ച “നാനം മോനം” (“നമോത്തുജിനനെ”=ഞാന്‍ ജിനനെ നമസ്കരിക്കുന്നു  എന്നതിന്‍റെ ചുരുക്കം ) അഥവാ വട്ടെഴുത്ത് (വെട്ടെഴുത്ത്) ലിപിയില്‍ ചെമ്പോലകളില്‍ വരയപ്പെട്ട ഒരു പട്ടയം .ഏതാനും ഗ്രന്ഥ അക്ഷരങ്ങളും അവയില്‍ കാണാം .അവസാനത്തെ  ഒരു ഓലയില്‍ ആകട്ടെ, ചില വിദേശപശ്ചിമേഷ്യന്‍  ഭാഷകളില്‍ കുറെ പേരുകളും കാണാം .

ചരിത്രകാരന്മാര്‍ ദാനദാതാക്കളെ അനശ്വരമാക്കുമ്പോള്‍  (ഉദാഹരണം :വീരരാഘവപട്ടയം ) രേഖകള്‍ തയ്യാറാക്കിയവരെ തമ്സകരിക്കയാണ് ചെയ്യുന്നത് എന്ന് ഡോക്ടര്‍ നടുവട്ടം ഗോപാലകൃഷ്ണന്‍ പരാതിപ്പെടുന്നു ( “സംസ്കാരമുദ്രകള്‍”, മാളു ബുക്സ് 2009  പേജ് 171).അതികാര്‍ ,ഉള്‍പ്പാടര്‍ ,പൊതുവാള്‍ എന്നീ സ്ഥാനികള്‍ പുരാതന കേരളീയ രേഖകളില്‍ എഴുത്തു കാരായും  മേലെഴുത്ത്കാരായും പെരുമാള്‍ രേഖകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മിക്കവയിലും ആചാരിമാരാണ് എഴുത്തുകാര്‍ .എന്നാല്‍ തരിസാപ്പള്ളി പട്ടയത്തില്‍ എഴുത്തുകാരന്‍ ഒന്നാം സാക്ഷി വേള്‍ കുല ചുന്ദരന്‍ (സുന്ദരന്‍ ) ആണെന്ന് വേണം കരുതാന്‍ .പാലിയം ശാസനം എഴുതിയത് വെണ്ണീര്‍ (ഭസ്മം) ധരിക്കുന്ന വെള്ളാളന്‍ എന്നെടുത്ത് പറയുന്നുണ്ട് .വെണ്ണീര്‍ ധരിക്കാത്ത ധരിയാ വെള്ളാളര്‍ ഒന്‍പതാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്നു എന്ന് കരുതാം .അപ്രകാരം ഉള്ള വെണ്ണീര്‍ ധരിക്കാത്ത ഒരു ധര്യാ വെള്ളാളന്‍ ആയിരുന്നിരിക്കാം ചുന്ദരന്‍ എന്ന ഒന്നാം സാക്ഷി .ഈ സുന്ദരന്‍ മറ്റൊരു പ്രാചീനരേഖയിലും പ്രത്യക്ഷപ്പെടുന്നുണ്ട് .തെക്കന്‍ ആര്‍ക്കാട്ടിലെ തിരുനാമല്ലൂര്‍ ക്ഷേത്രത്തിലെ ശിലാശാസനത്തില്‍ ചോള രാജ്യത്തെ ഉദ്യോഗസ്ഥനായ കേരളീയനായ മലൈനാട് കണ്ടിയൂര്‍ വേള്‍കുല ചുന്ദരനെ കാണാം .രണ്ടും ഒരാളാവാം എന്ന് എന്‍.ബി.എസ് വിശ്വവിജ്ഞാന കോശം വാല്യം 3 പേജ് 567)
കൊല്ലം ചേപ്പേട്
  
കൊല്ലം ചെപ്പേടുകള്‍ (Tabulus Quionesis) എന്നും അറിയപ്പെടുന്ന തരുസാപ്പള്ളി ശാസനം വീരരാഘവപ്പട്ടയം എന്ന പോലെ സ്ഥാണു രവി പട്ടയം എന്നോ അയ്യന്‍ അടികള്‍ പട്ടയം എന്നോ വിളിക്കപ്പെടാറില്ല .ഗുണ്ടെര്ട്ടിനെ തുടര്‍ന്നു 1844 കാലഘട്ടം മുതല്‍ ഈ ആധാരം കോട്ടയം .ക്രിസ്ത്യന്‍ ,സിറിയന്‍ എന്നീ വിശേഷ്ണങ്ങളാല്‍ അറിയപ്പെടുന്നു .പക്ഷെ ഇതില്‍ ക്രിസ്ത്യന്‍ എന്ന് കാണിക്കാനുള്ള ഒരു തെളിവും ഒരിടത്തും ഇല്ല
സെയിന്‍റ് ത്രേസ്യാ പള്ളി അല്ല
അഞ്ചു ചെമ്പു പത്രങ്ങളിലായി ഒന്‍പതു പുറങ്ങളില്‍ അഞ്ചു തരാം ലിപികളില്‍ എഴുതപ്പെട്ട അതിപ്രാചീന രേഖയെ ചിലര്‍ തെറ്റായി സെയ്ന്‍റ് ത്രെസ്യാപ്പള്ളി (Church of St.Thereia)പട്ടയം എന്നും എഴുതിക്കാണാറുണ്ട്.ഡോ.ടി .പഴനിയുടെ പി.എച്ച് ഡി തീസ്സിസ് ആയ Social changes amongthe Vellalas of Nanchinadu ,Pen Books 2003 page 36
ഉദാഹരണം .ആമുഖം എഴുതിയതാകട്ടെ, മുതിര്‍ന്ന ചരിത്ര ഗവേഷകന്‍ എം.ജി.എസ് നാരായണന്‍ .ഗവേഷണം നടത്തിയത് ഡോ .ബി ശോഭനന്‍റെ മേല്‍നോട്ടത്തിലും .(More over ,Ayyan Atikal,the governor of Venadu made of grant of land in 849 AD to the Church of St.Theres.Along with this land , he transferred four Vellala families to the church.
ശൂരനാട് കുഞ്ഞന്പിള്ളയുടെ ജീവചരിത്രം (അറിവിന്‍റെ പ്രകാശഗോപുരം,കേരള ഭാഷാ ഇന്സ്ടിട്യൂട്ട് 2011 ) പി.എച്ച് ഡി തീസ്സിസ് ആയി അവതരിപ്പിച്ച അദ്ദേഹത്തിന്‍റെ പിതൃസഹോദര പുത്രന്‍ ഡോ ശൂരനാട് രാജശേഖരനും തരിസാപ്പള്ളിയെ സെന്റ്‌ ത്രേസ്യാപ്പള്ളി ആക്കി ചിത്രീകരിച്ചു (പേജ്76).സെന്റ്‌ തെരേസാ ഓഫ് ആവില /ജീസ്സസ് എന്നൊക്കെ വിളിക്കപ്പെടുന്ന അമ്മത്രേസ്യാ പുണ്യവാളത്തി 1514  മാര്‍ച്ച്  28  നു ജനിച്ചു 1582ഒക്ടോബര്‍  4നു അന്തരിച്ചു. കര്‍മ്മലീത്താ സന്യാസിസഭകളുടെ നവീകരണത്തിന് നേതൃത്വം നല്‍കിയ ഈ വിശുദ്ധ പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നപ്പോള്‍ കൊച്ചുത്രേസ്യാ പുണ്യവാളത്തി (ചെറുപുഷ്പം) ജീവിച്ചിരുന്നത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ .1873-1893 കാലഘട്ടത്തിലും .26 വയസ്സുള്ളപ്പോള്‍ അവര്‍ ക്ഷയരോഗത്താല്‍ മരണമടഞ്ഞു .1925-ല്‍ മാത്രമാണവര്‍ വിശുദ്ധയാക്കപ്പെട്ടത്. .ഒന്‍പതാം നൂറ്റാണ്ടിലെ പള്ളി ഈ വിശുദ്ധകളില്‍ ഒരാളുടെയും നാമത്തില്‍  സ്ഥാപിക്കപ്പെട്ടതല്ല എന്ന് തീര്‍ച്ച .
തമിഴ്,സംസ്കൃതം ,പേര്‍ഷ്യന്‍,ഹീബ്രു ഭാഷകളില്‍ എഴുതപ്പെട്ട ഈ പട്ടയത്തില്‍ വട്ടെഴുത്ത് ,ഗ്രന്ഥാക്ഷരം .കുഫിക് ,പഹ്ലവി ,ഹീബ്രു എന്നീ ലിപികള്‍ വായിച്ചെടുക്കാം എന്ന് ലിപി വിദഗ്ദര്‍ .
രണ്ടോ അതില്‍ കൂടുതലോ തരം കയ്യക്ഷരങ്ങള്‍ .ഒരു ഭാഗം ആദ്യകാല രേഖയെന്നും മറെറാരു ഭാഗം പില്‍ക്കാലത്തുണ്ടായ പകര്‍പ്പുമാണേന്നു വരാം എന്ന് ഇളംകുളം കുഞ്ഞന്‍ പിള്ള ( ചില കേരള ചരിത്രപ്രശ്നങ്ങള്‍ ഭാഗം രണ്ട്,എന്‍.ബി.എസ് 1946 പേജ് 129)
പണ്ടേ പറഞ്ഞു വച്ചു.മൊത്തം ശൈലി ഒന്നായതിനാല്‍ തുടര്‍ച്ച നില നിരത്തുന്നു എന്നും അദ്ദേഹം രേഖപ്പെടുത്തി ,ചെമ്പോലകള്‍ ഒന്നിച്ചു ചേര്‍ത്ത് കെട്ടിവയ്ക്കാന്‍ ,വളയം ഇടാന്‍ ഓരോ ഓലയിലും ഈരണ്ടു ദ്വാരങ്ങള്‍ ഉണ്ടെങ്കിലും വളയം കാണാനില്ല .ആയ് വംശ ആനമുദ്രയുള്ള ആവളയം എവിടെ എന്ന ചോദ്യം നില നില്‍ക്കുന്നു .അതിനു ചരിത്രകാരന്മാര്‍ ആരും ഇത് വരെ മറുപടി പറഞ്ഞിട്ടില്ല .
അന്ധന്മാര്‍ കണ്ട ആന
 
അന്ധന്മാര്‍ ആനയെ കണ്ടത് പോലെയായിരുന്നു നമ്മുടെ ചരിത്രകാരന്മാര്‍ തരിസാപ്പള്ളി പട്ടയത്തെ കണ്ടത് .ചിലര്‍ ആദ്യ ഓലകള്‍ മാത്രം കണ്ടു .അതുമാത്രം പഠിച്ചു .ചിലര്‍ അവസാന ഓല മാത്രം കണ്ടു .അത് വച്ച് പ്രബന്ധങ്ങള്‍ എഴുതി .ഒന്നായ പട്ടയത്തെ ചിലര്‍ രണ്ടായി കണ്ടു .ഗന്ധമറിയാതെ കുങ്കുമം ചുമന്ന കഴുത എന്ന പോലെ പലര്‍ ഈ രേഖ കൈമാറി .യാതൊരു അവകാശവും ഇല്ലാത്തവര്‍ അത് പങ്കുവച്ചു കൈവശം വയ്ക്കുന്നു .കുറെ ഭാഗം ഇപ്പോള്‍ കോട്ടയം പഴയപള്ളിയില്‍ .കുറെ ഭാഗം തിരുവല്ലാ ബിഷപ്പ് കൈവശം .(എങ്കിലും ഇത് തിരുവല്ലാ പട്ടയം എന്ന് വിശേഷിപ്പിക്കപ്പെടാറില്ല ).ഒരോല എവിടെ എന്നാര്‍ക്കും അറിഞ്ഞും കൂടാ .
ഒറ്റ രേഖ
രണ്ടും മൂന്നും ഒന്നുമില്ല ഒറ്റരേഖ എന്ന് സ്ഥാപിച്ചത് എം.ആര്‍.രാഘവാര്യര്‍ .കേശവന്‍ വെളുത്താട്ട് എന്നിവര്‍ അവര്‍ തയ്യാറാക്കിയ തരിസാപ്പള്ളി പട്ടയം (എസ.പി.സി.എസ് 2013) എന്ന കൃതി വഴി .കേരളത്തിലെ സിറിയന്‍ ക്രിസ്ത്യാനികള്‍ അവര്‍ക്ക് രാജദത്തമായി ചില അവകാശങ്ങള്‍ കിട്ടി എന്ന് കാണിക്കാന്‍ അടിയാധാരമായി ഈ രേഖ ഉയര്ത്തിക്കാട്ടാറുണ്ട് .(പക്ഷെ അഭയാര്‍ഥികള്‍ ആയി എത്തിയവര്‍ക്ക് നല്‍കിയ ആനുകൂല്യം അവകാശമേ അല്ല എന്നു വി.ബാലകൃഷ്ണന്‍ (കേരളത്തിലെ സിറിയന്‍ ക്രിസ്ത്യാനികളുടെ ചരിത്രം 2001 പേജ് ).വെള്ളാള കുല സുന്ദരനാല്‍ രചിക്കപ്പെട്ട ഈ ചെമ്പോല കരണത്തില്‍ കര്‍ഷകരും ഗോപാലകരും വ്യാപാരികളും സ്ഥലം അളവുകാരും അക്ഷരജ്ഞാനികളും നാവികരും  പായ്ക്കപ്പല്‍ സഞ്ചാരികളും ആയ  വെള്ളാളര്‍,,മദ്യഉല്‍പ്പാദനം ,ക്രയവിക്രയം .വ്യാപാരം ,കയര്‍ -കയറുല്‍പ്പുന്ന നിര്‍മ്മാതാക്കള്‍ .തെങ്ങ് കര്‍ഷകര്‍ എന്നിവരായ ഈഴവരും ഈഴവ സ്ത്രീകളും അലക്കുകാരായ  വണ്ണാര്‍ (അല്ലെങ്കില്‍ എണ്ണ ഉല്‍പ്പാദകര്‍ ആയ വാണിയര്‍വാര്യര്‍ രാജന്‍ ഗുരുക്കള്‍ കേരളചരിത്രം ഒന്നാം ഭാഗം പേജ് 138 ) ഉപ്പു വിളയിക്കുന്ന എരുവിയര്‍ എന്നിവരെയും  പൂമിക്ക് കാരാളര്‍ ആയ വെള്ളാളരെയും
ഈ രേഖയില്‍ നമുക്ക് കാണാം .ക്രിസ്ത്യന്‍ സിറിയന്‍ വിശേഷണം അര്‍ഹിക്കുന്ന ആരും ബ്രാഹ്മണരും ഈ രേഖയില്‍ പ്രത്യക്ഷപ്പെടുന്നില്ല .ഒന്‍പതാം നൂറ്റാണ്ടില്‍ തെക്കന്‍ കൊല്ലത്ത് ബ്രാഹ്മണര്‍ കൃഷ്യാനികള്‍ എന്നിവര്‍ താമസം തുടങ്ങിയിരുന്നില്ല എന്ന് സ്ഥാപിക്കുന്ന രേഖയാണ് തരിസാപ്പള്ളി പട്ടയം .ദേവസ്വം ,ബ്രഹ്മസ്വം ചേരിക്കല്‍ ഭൂമികളും അക്കാലത്ത് ഉണ്ടായിരുന്നില്ല .കൃഷിചെയ്തിരുന്ന വെള്ളാളര്‍ ആയിരുന്നു ഭൂവുടമകള്‍ .
തേവര്‍ പള്ളി
യശോദാത പിരായി ചെയ്വിച്ച തരുസാപ്പള്ളി എന്നും സവീരീശോ ചെയ്വിച്ച തരിസാപ്പള്ളി എന്നും വ്യത്യസ്ത രീതികളില്‍ പരാമര്‍ശിക്കപ്പെടുന്ന “പള്ളി “ ക്രിസ്ത്യന്പള്ളി (Church) തന്നെ എന്ന രീതിയിലാണ് ഹെര്‍മന്‍ ഗുണ്ടെര്‍ട്ടിന്‍റെ കാലം (1844) മുതല്‍ക്കു തന്നെ നാടനും വിദേശി കളുമായ ചരിത്രകാരന്മാര്‍ പരാമര്‍ശിക്കാറുള്ളത്.പക്ഷെ ഈ പള്ളിയിലെ തേവര്‍ ആരെന്നവര്‍ പറയുന്നില്ല .
പള്ളി
പള്ളി എന്ന് പറഞ്ഞാല്‍ അവൈദീക ദേവാലയം ആഹിന്ദൂക്കളുടെ ദേവാലയം എന്നൊക്കെയാണ് ആധുനിക കാല നിഘണ്ടുക്കള്‍ പറയുന്ന അര്‍ത്ഥം .പക്ഷെ ഈ നിഘണ്ടുക്കള്‍ ഒന്‍പതാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടവയല്ല .അക്കാലം പള്ളി എന്ന് പറഞ്ഞാല്‍ ശ്രമണ (ബുദ്ധ –ജൈന) പള്ളി എന്ന് മാത്രം ആയിരുന്നു വിവക്ഷ .അന്ന് ക്രിസ്ത്യന്‍ Church കേരളത്തില്‍ ഉടലെടുത്തിരുന്നു  എന്നതിന് തെളിവില്ല .അശോകചക്രവര്‍ ത്തിയുടെ ഭരണകാലത്ത്(ബി.സി.ഇ 273-232)  തന്നെ ഇന്ത്യയില്‍ 84000 ബുദ്ധവിഹാരങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നു (യേശു ഇന്ത്യയില് ജീവിച്ചിരുന്നു ഹോള്‍ഹര്‍ കേസ്ടര്‍ ഡി.സി.ബുക്സ 2014  വിവ: റോയി കുരുവിള  പേജ്112-113) .കല്ലില്‍(പെരുമ്പാവൂര്‍ ) തൃക്കണാമതിലകം (കൊടുങ്ങല്ലൂര്‍ )ആലത്തൂര്‍ (പാലക്കാട്) തിരുവന്നാര്‍ (കോഴിക്കോട് ) കിണാലൂര്‍ (ബാലുശ്ശേരി)താഴെക്കാവ് (വയനാട് ) എന്നീ പള്ളികള്‍ എല്ലാം ജൈനപ്പള്ളികള്‍ ആയിരുന്നു .പുല്പ്പള്ളിയ്ക്ക് സമീപമുള്ള താഴെക്കാവിലെ തിരുക്കുനവായ് പള്ളിയും ജൈനപ്പള്ളി ആയിരുന്നു (വാര്യര്‍ ,ഗുരുക്കള്‍ കേരളചരിത്രം വാല്യം ഒന്ന് 2013 പേജ് 158) വിക്രമാദിത്യ വരഗുണന്‍ പാലിയം ശാസനം വഴി ഭൂമി നല്‍കിയ ശ്രീമൂലവാസം പള്ളിയും ജൈനപ്പള്ളി ആയിരുന്നു .പതിനാലാം നൂറ്റാണ്ടില്‍ തിരുച്ചാണത്തുണ്ടായിരുന്ന  ജൈനപ്പള്ളി ആയിരുന്നു .തിരുവായ് മൊഴിയില്‍ (C.E 1400 ) തിരുവഞ്ചിക്കുളത്തൂണ്ടായിരുന്ന ക്ഷേത്രത്തെ പള്ളി എന്ന് പറഞ്ഞിരിക്കുന്നു .പള്ളിച്ചന്തത്തിനു രാജാക്കന്മാര്‍ കരമിളവു കൊടൂത്തിരുന്നതും 72 വിടുപേറുകള്‍  കൊടുത്തിരുന്നതും ജൈനബുദ്ധമതക്കാര്‍ക്കായിരുന്നു (ഇളംകുളം  കുഞ്ഞന്‍പിള്ള ,ചില കേരള ചരിത്രപ്രശ്നങ്ങള്‍ ഭാഗം മൂന്ന് പേജ് 130)ചുരുക്കത്തി ല്‍ സി.ഇ 849- കാലഘട്ടത്തില്‍ കുരക്കേ ണി കൊല്ലത്തുണ്ടായിരുന്ന  തേവര്‍ ഉള്ള പള്ളി ജിന ദേവനുവേണ്ടി നിര്‍മ്മിച്ച ജൈനപ്പള്ളി ആയിരുന്നു. പള്ളിയാര്‍ എന്ന് പറഞ്ഞിരുന്നത് ബുദ്ധജൈന ഭിക്ഷുക്കള്‍ക്കായിരുന്നു (ഇളംകുളം കുഞ്ഞന്‍പിള്ള കേരള ഭാഷയുടെ വികാസപരിണാമങ്ങള്‍ എന്‍.ബി.എസ് 1997 പേജ്  188).അയ്യനടികള്‍ കരങ്ങള്‍ ഒഴിവാക്കിയത് ജിനദേവ ന്‍റെ പള്ളി ആയതിനാലാവണം .അതൊരു ക്രിസ്ത്യന്‍ ചര്ച്ച് ആയിരുന്നില്ല .
തരിസാ
തരിസാപ്പള്ളിയിലെ തരിസാ “ധര്യായിക്ക”ളെ സൂചിപ്പിക്കുന്നു എന്ന് ഗുണ്ടെര്‍ട്ട് എഴുതിയത് 1844 –ല്‍ .തെക്കന്‍തിരുവിതാംകൂറില്‍ പ്രത്യേക രീതിയില്‍ കുടുമ വച്ചിരുന്ന ഒരു കൂട്ടം വര്‍ത്തകരെ സൂചിപ്പിക്കുന്ന പദം എന്നുമദ്ദേഹം എഴുതി .പക്ഷെ അവര്‍ ഏ തു മതവിഭാഗത്തില്‍ പെടുന്നു എന്നദ്ദേഹം എഴുതിയില്ല .ലോഗന്‍ ആകട്ടെ മലബാര്‍ മാന്വലില്‍ (1855) ധരിയായികള്‍ വുഗ്രഹാരാധനക്കാരുടെ ചിഹ്നങ്ങള്‍ ധരിക്കാത്തവര്‍    
,ധൈര്യശാലികള്‍ ,ധീരര്‍ എന്നൊക്കെ എഴുതി (മലബാര്‍ മാന്വല്‍ വിവ: ടി.വി കൃഷ്ണന്‍ മാതൃഭൂമി 2000 പേജ് 220).അവിടെ പോലും ക്രിസ്ത്യാനികള്‍ എന്ന് എഴുതിയില്ല എന്നത് കാണുക .തരിസാ താര്‍ഷിഷ് എന്ന പദത്തില്‍ നിന്നുണ്ടായി എന്നും “സ്തുതി ചൊവ്വാക്കപ്പെട്ട” (orthodox)എന്ന ത്രിസായ് എന്നതിന്‍റെ പ്രാദേശിക ഉച്ചാരണമാണ്  അതെന്നും വിക്കിയില്‍ ആരോ എഴുതിയിട്ടുണ്ട് .അവലംബം ലഭ്യമല്ല .സുറിയാനി ക്രിസ്ത്യാനികള്‍ സത്യവിശ്വാസികള്‍ എന്ന അര്‍ത്ഥത്തില്‍ “ത്രിസായ് ശുബബോ “ എന്ന വിശേഷണം ഉപയോഗിക്കുന്നു എന്ന് അങ്കമാലി വാപ്പാലശ്ശേരി അകപ്പറമ്പ്‌ ശാബോര്‍-അപ്രോത്ത് യാക്കോബായ  സുറിയാനിപ്പള്ളി സഹസ്രാബ്ദ സോവനീര്‍ (1967 ),ഡോ.വുഡ്(Wood) മായി നടത്തിയ വ്യകതിഗത സംഭാഷണത്തെ (1  ഒക്ടോബര്‍ 2012)ആധാരമാക്കി കേശവന്‍ വെളുത്താട്ട്,രാഘവ വാര്യര്‍ എന്നിവര്‍ അവരുടെ തരിസാപ്പള്ളി പട്ടയത്തില്‍ (2013) ഭയം എന്നര്‍ത്ഥമുള്ള
“തര്‍സക്” എന്ന പേര്‍ഷ്യന്‍ പദത്തില്‍ നിന്ന് നിഷ്പദിക്കാവുന്നതാണ് ആ പദം എന്ന് വ്യക്തമാക്കുന്നു .ദൈവഭയം ഉള്ളവര്‍ എന്ന അര്‍ത്ഥത്തില്‍ സോഗ്ദിയന്‍-ക്രിസ്ത്യന്‍ രേഖകളില്‍ ക്രിസ്ത്യാനികള്‍ “തരിസാ” എന്നായിരുന്നു പോലും അറിയപ്പെട്ടിരുന്നത് എന്നും അവര്‍ എഴുതുന്നു (പേജ് 117)
എന്നാല്‍ തെക്കന്‍ കൊല്ലത്ത് ജനിച്ചു വളര്‍ന്ന പ്രാചീന കൊല്ലത്തിന്‍റെ ചരിത്രവും സംസ്കൃതിയും അറിയാവുന്ന കൊല്ലം ചവറ തെക്കുംഭാഗം മോഹന് പറയാനുള്ളത് തികച്ചും വ്യത്യസ്തമായ വിവരങ്ങള്‍ .കേരള ക്രിസ്ത്യാനികള്‍ ആവിര്‍ഭാവവും വ്യാപനവും (അമ്മ ബുക്സ് കൊല്ലം 2015) എന്ന പഠനം കാണുക .തമിഴ്നാട്ടിലെ കാവെരിപൂമ്പട്ടണത്തില്‍ നിന്നും കുരക്കേണി കൊല്ലത്ത് കുടിയേറിയ വര്‍ത്തകരായ വെള്ളാള ചെട്ടികള്‍ ഒന്‍പതാം ശതകത്തില്‍ തന്നെ സിലോണ്‍, ചൈന, മലയാ, ഫിജി തുടങ്ങിയ  വിദേശരാജ്യങ്ങളുമായി പായ്ക്കപ്പല്‍ വഴി  വ്യാപാരബന്ധം പുലര്‍ത്തിയിരുന്നു .അവരില്‍ ചിലര്‍ പായ്ക്കപ്പല്‍ നിര്‍മ്മാണത്തിലും അവയുടെ കേടുപാടുകള്‍ നീക്കുന്നതിലും പ്രത്യേക വൈദഗ്ദ്യം നേടിയവര്‍ ആയിരുന്നു .ചൈനയില്‍ പോയി അവിടെ താവളം അടിച്ചവര്‍ പോലും ഉണ്ടായിരുന്നു (ഇളംകുളം കുഞ്ഞന്‍പിള്ള ).ഇവിടെ നിന്നും കുരുമുളകും മഞ്ഞളും നീലവും കൊണ്ടുപോയി പകരം ചീനപ്പട്ടും ചീനഭരണികളും ചീനവലയും ചീനമുളകും ചീനപ്പടക്കവും മറ്റും കൊണ്ടുവന്നു കുരക്കേ ണികൊല്ലത്തെ ചീനക്കട (ഇന്നത്തെ ചിന്നക്കട )യില്‍ വില്‍പ്പന നടത്തിയിരുന്ന വേള്‍നാടന്‍(വേണാടന്‍) ചെട്ടികള്‍  എന്ന വര്‍ത്തകര്‍ ..കാലാപാനി കടന്ന ആ വര്‍ ത്തകരെ യാഥാസ്ഥിക വെള്ളാളര്‍ ഭ്രഷ്ട് കല്‍പ്പിച്ചു  പുറത്താക്കിയപ്പോള്‍ അവര്‍ക്ക് ശൈവ ചിഹ്നമായ ഭസ്മം (വെണ്ണീര്‍ ) ധരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു .അങ്ങനെ ഭസ്മം ധരിക്കാന്‍ അവകാശം നഷ്ടപ്പെട്ട വെള്ളാളര്‍ ധര്യാചെട്ടികള്‍ എന്ന് വിളിക്കപ്പെട്ടു .ശൈവമതത്തില്‍ നിന്നും ബഹിഷ്കൃതരായ അവര്‍ ജൈനമതം സ്വീകരിച്ചു അവരുടേതായ ആരാധനാകേന്ദ്രം(ജൈനന്‍ എന്ന തെവര്‍ക്കുള്ള പള്ളി ) സ്ഥാപിച്ചു .അത് ധര്യാ പള്ളി എന്നറിയപ്പെട്ടു .ശബരീശന്‍ എന്ന വര്ത്തകപ്രമാണി ആയിരുന്നു അതിനു നേതൃത്വം കൊടുത്തത് .ശ്രീമൂലം വാസം പള്ളിയ്ക്കായി ധാരാളം ഭൂമി ദാനം ചെയ്ത വിക്രമാദിത്യ വരഗുണന്‍റെ (അദ്ദേഹമാണ് ശബരിമല അയ്യപ്പന്‍ ആയി ആരാധിക്കപ്പെടുന്നത് എന്ന് പ്രൊഫ .പി മീരാക്കൂട്ടി (ശബരി മല അയ്യപ്പനും കുഞ്ചന്‍ നമ്പ്യാരും എന്‍.ബി.എസ്   )   പിന്‍ഗാമി ആയ അയ്യന്‍ അടികള്‍ ശബരീശന്‍ പണിയിച്ച ജൈനപ്പള്ളിയ്ക്ക് കുറെ സ്ഥലവും കുറെ തൊഴിലാളികളെയും ഒപ്പം ചില അവകാശങ്ങളും നല്‍കുന്ന ദാനാധാരമാണ് തരിസാപ്പള്ളി പട്ടയം .അത് ക്രിസ്ത്യാനികള്‍ക്ക് നല്‍കിയതല്ല.(പാലിയം ശാസനം എഴുതിയത് വെണ്ണീര്‍ വെള്ളാളന്‍ എന്നെടുത്ത് പറയുന്നത് ശദ്ധിക്കുക .വെണ്ണീര്‍ ധരിക്കാത്ത ധര്യാ വെള്ളാളരും അക്കാലത്ത് ഉണ്ടായിരുന്നു എന്ന് വ്യക്തം)
ശബരീശോ  (സവിരീശോ)  
Maruvan Sapir Eso (Maruvan the Syrian Lord )എന്ന്  ഇംഗ്ലീഷ് പരിഭാഷ നടത്തിയ ഗുണ്ടെര്‍ട്ട് സായിപ്പ് (1884 Madras Journal of  Literature & Science page Vol Issue  129) )വട്ടെഴുത്തിലും ഗ്രന്ഥാക്ഷരത്തിലും കൊടുത്ത ശാസന ഭാഗത്ത് വട്ടെഴുത്തില്‍ “നീരേറ്റമരുവാന്‍” എന്ന ക്രിയാവിശേഷണവും ഗ്രന്ഥാക്ഷാരത്തില്‍ സവിരീശോ (മലയാള ലിപി ) എന്ന നാമപദവും ആണ് കൊടുത്തിരിക്കുന്നത് അതില്‍ മരുവാന്‍ എന്നൊരു നാമവിശേഷണം കാണാനില്ല .. “നീരേറ്റമരുവാന്‍”  എന്ന എന്ന പദം വെട്ടിമുറിച്ചാണ് രണ്ടു സ്ഥലങ്ങളില്‍ ഗുണ്ടെര്‍ട്ട് “മരുവാന്‍” എന്ന വിശേഷണ പദം സൃഷ്ടിച്ചത്(1844) .
മരുവാന്‍ എന്നാല്‍ മാര്‍ ആണെന്നും മാര്‍ Lord ആണെന്നും വാദം ഉയര്‍ത്തിയത് സായിപ്പായിരുന്നു .സായിപ്പിന്റെ മുമ്പില്‍ കവാത്ത് മറന്ന നമ്മുടെ ചരിത്രകാരന്മാര്‍ ആ വാദം തലകുലുക്കി സമ്മതിച്ചു കൊടുത്തു .
(തരിസാപ്പള്ളി പട്ടയം എന്‍.ബി.എസ് 2013  പേജ് 36 വരികള്‍  8,10& 27കാണുക ) കുറ്റം പറയരുതല്ലോ “സുഗന്ധനാടു കേരള നസ്രാണി ചരിത്രം” 1984  എഴുതിയ എഞ്ചിനീയര്‍ ചരിത്രകാരന്‍ പി.വി മാത്യു (കൊച്ചി )വാല്യം ഒന്ന് പേജ് – ല്‍  “ശബരീശന്‍” എന്ന് തന്നെയാണ് പള്ളി പണിയിച്ച ആള്‍ക്ക് നല്‍കിയ പേര്‍ .ശബരിമല യുടെ പേര് പോലും ആ പേരില്‍ നിന്നുണ്ടായി എന്നും അദ്ദേഹം എഴുതിവച്ചുകളഞ്ഞു .

കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍ (എന്‍.ബി.എസ് 1963 ) എന്ന കൃതിയില്‍ ഇളംകുളം കുഞ്ഞന്‍പിള്ള തരിസാപ്പള്ളി ശാസനം എഴുതിയത് കൊല്ലവര്‍ഷം 24 (പഴയ ഏ ഡി പുതിയ സി.ഇ  849) എന്ന വര്‍ ഷം ആയിരുന്നു എന്ന് സ്ഥാപിച്ചു .അവയില്‍ പറയുന്ന മാറുവാന്‍ സപീര്‍ ഈശോ അനെകഡോട്ടാ സിറിയാക്കാ എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെട്ട മാര്‍ സപൂര്‍ ആകാനിടയുണ്ട് എന്നും അന്നത്തെ അറിവ് വച്ച് എഴുതി വച്ചു എന്നത് സത്യം .(ഇന്ന് 2016-ല്‍ ആ ഗ്രന്ഥം നെറ്റില്‍ കിട്ടും .ആര്‍ക്കും പരിശോധിക്കാം ) ഏ.ഡി 823-ല്‍ ആണ് മാര്‍ സപൂര്‍ കൊല്ലത്ത് താംസമായത് എന്നും അദ്ദേഹം എഴുതി .സവീരീശോ എന്നാണു യഥാര്‍ത്ഥ പേര്‍ അതില്‍ മാര്‍ ഇല്ല എന്നും കുഞ്ഞന്‍ പിള്ളയും അദ്ദേഹത്തെ ലിപി വായനയില്‍ സഹായിച്ച ചെമ്മനം സി.ജെ ചാക്കോയും മറന്നു പോയി എന്ന് കാണാം .
വിദേശിയായ ഗുണ്ടെര്‍ട്ട് “സവീരീശോ” എന്നത് വിദേശിയായ സപീര്‍ ഈശോ ആണെന്ന് വാടിച്ചതില്‍ നമുക്ക് കുറ്റം പറയാനില്ല.ചരിത്രപരമായ അറിവ് കുറവായ ആക്കാലത്തെ നിലയ്ക്ക്  സായിപ്പിന് ചില അബദ്ധങ്ങള്‍ പറ്റി  എന്ന് വാര്യരും വെളുത്താട്ടും സമ്മതിക്കുന്നുണ്ട് അവരുടെ കൃതിയില്‍ (തരിസാപ്പള്ളി പട്ടയം എസ.പി.സി.എസ് 2013 പുറം 96).രാജാവിന്‍റെ പേര്‍ സ്ഥാണു രവിഗുപ്തന്‍ എന്ന് വായിച്ചതും അയ്യനടികള്‍ ചെയ്യന്‍ അടികള്‍ ആയതും മനൈമേപ്പാന്‍ എന്നത് മാനൈമേയ്പ്പാന്‍ ആയതും അവര്‍ ചൂണ്ടിക്കാട്ടുന്നു .പക്ഷെ വെള്കുല സുന്ദരനെ വിഷ്ണു ആക്കിയതും ശബരീശനെ സാപ്പോര്‍ ഈശോ എന്ന ബിഷപ്പ് ആക്കിയതും അവര്‍ കണ്ടില്ല .വണിക്കിരാമം (ചെട്ടിനാട് ) മണിഗ്രാമം ആക്കിയതും അതേ സായിപ്പ് തന്നെ .

ഏ ഡി 822 -ല്‍ മാര്‍ സാപോര്‍ മാര്‍ ബറോസ് എന്ന് രണ്ടു നെസ്തോറിയന്‍ പുരോഹിതര്‍ ബാബിലോണിയായില്‍ നിന്ന് കൌലത്ത് ചെന്ന് അവിടെ ചക്രവര്‍ത്തിയില്‍ നിന്ന് പള്ളി പണിയാന്‍ അനുവാദം വാങ്ങി എന്നു ലാണ്ടിന്‍റെ (Land) അനെക്ഡോട്ടാ സിറിയാക്കാ എന്ന ഗ്രന്ഥത്തില്‍ ഉണ്ടെന്നു കെ.പി.പത്മനാഭമേനോന്‍ .അവര്‍ “കൌലം” എന്ന് പറയുമ്പോള്‍ യൂളും ബര്‍ നലും ഹോബ്സന്‍ ആന്‍ഡ് ജോബ്സിന്‍റെ ഒന്നാം പതിപ്പില്‍ ചേര്‍ത്ത അടിക്കുറുപ്പ്‌ പ്രകാരം “കൊലോന്‍” എന്നത് ഉചാരണപ്പിശക് ആണെന്നും അത് കുരക്കേണി കൊല്ലം എന്ന തെക്കന്‍ കൊല്ലം അല്ല എന്നും അത് ഒരു മലേഷ്യന്‍ തുറമുഖം ആണെന്നും പി.ഭാസ്കരന്‍ ഉണ്ണി (കൊല്ലത്തിന്‍റെ ചരിത്രം പേജ് 32) വാദിക്കുന്നു .
“സബറിലെ ഈശോ” എന്നര്‍ത്ഥത്തിലുള്ള ഒരു സുറിയാനി പേരിന്‍റെ മലയാളീകൃത രൂപമാണ് സപരീശോ എന്ന് ലണ്ടനിലെ വ്യക്തിഗത സംഭാഷണത്തെ (1 ഒക്ടോബര്‍ 2012) തുടര്‍ന്നു വാര്യരും വെളുത്താട്ടും  അവരുടെ കൃതിയില്‍ പറയുന്നു (പേജ് 117).ശബരീശന്‍ എന്ന വട്ടെഴുത്ത് പേര്‍ വായിക്കാന്‍ നമ്മുടെ ചരിത്രകാരന്മാര്‍ അങ്ങ് ലണ്ടനിലും സിറിയയിലും പോകുന്നത് രസകരം തന്നെ .”പള്ളി” എന്ന ജൈനപദം
ഇനി ഏതു സിറിയന്‍ പദത്തില്‍ നിന്ന് ഉടലെടുത്തുവോ ആവോ ?
ആയ്  വംശ ആന മുദ്ര
ചെപ്പുപ്പത്തിരം എന്ന ചെമ്പോല ദാനാധാരങ്ങള്‍ ഒരു വളയത്താല്‍ ബന്ധിക്കപ്പെട്ടിരുന്നു .അതു നല്‍കിയ രാജാവിന്‍റെ മുദ്ര കരണത്തിലും മോതിരവളയ ചത്വരത്തിലും നല്കിയിരുന്നു .ഇവിടെ തരിസാപ്പള്ളി പട്ടയത്തില്‍ മോതിരമാനിയിക്കാനുള്ള രണ്ടുദ്വാരങ്ങള്‍ എല്ലാ ഓലയിലും കാണാം .പക്ഷെ മോതിരവളയം കാണാനില്ല .ആയ് വംശ ആനമുദ്ര പിന്നെ എവിടെ കാണാന്‍ ?വളയം നഷ്ടപ്പെട്ടതോ നഷ്ടപ്പെടുത്തിയതോ അതോ ഒളിപ്പിച്ചു വച്ചിരിക്കുന്നതോ ?ആര് നല്‍കും ഉത്തരം ?
അവസാനത്തെ അഞ്ചാം ഓല എം.ജി.എസ് നാരായണന്‍റെ പെരുമാള്‍സ് ഓഫ് കേരളയുടെ മുഖചിത്രമായി നല്‍കിയ വിദേശ ലിഖിതങ്ങള്‍  നിറഞ്ഞ ഓല വലിപ്പവ്യത്യാസം ഉള്ള ഒന്നാണ് .8.15x 22.15 എന്ന് വിക്കിയിലെ വിവരണം .ലംബതലത്തില്‍   പോര്ട്രയിറ്റ്(Portrait) രീതിയില്‍ നാം  കടലാസില്‍ എഴുതുമ്പോലെ മുകളില്‍ നിന്ന് താഴോട്ടു സാക്ഷിപ്പട്ടികനല്‍കിയിരിക്കുന്നു . .മറ്റു ഓലകളില്‍ ജാതകം എഴുതുമ്പോലെ തിരശ്ചീന തലത്തില്‍ ലാണ്ട്സ്കേപ്പ്(Landscape) രീതിയില്‍ വട്ടെഴുത്ത് ആധാരം .ആദ്യ ഓലയില്‍ അകവശത്ത് മാത്രം എഴുത്ത് .പുറവശം ശൂന്യം .അപ്പോള്‍ അവസാന ഓലയില്‍ അവസാനപുറ വും ശൂന്യം ആകണം എന്ന് സാമാന്യബുദ്ധി ഉള്ളവര്‍
കരുതും .പക്ഷെ തിരുവല്ലയില്‍ സൂക്ഷിക്കപ്പെടുന്ന അവസാന ഓലയില്‍ ഇരുവശങ്ങളിലും സാക്ഷിപ്പട്ടിക കാണാം .അതില്‍ ആയ് വംശ ആനമുദ്ര കാണാനുമില്ല .ആമ്ക്തില്‍ ഡ്യു പെറോ (സെന്റ്‌ അവസ്ഥ 1771 ) ഈ അവസാന ഓല കണ്ടിട്ടേ ഇല്ല .അദ്ദേഹം നല്‍കുന്നത് ഒട്ടവശം മാത്രമുള്ള പതിനേഴു നാടന്‍ സാക്ഷികളുടെ വട്ടെഴുത്തിലുള്ള പട്ടിക .ഇടയില്‍ ആനമുദ്രയും ..അതാവണം ശരിയ്ക്കുള്ള സാക്ഷിപ്പട്ടിക .പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക തരിസാപ്പള്ളി പട്ടയത്തിന്‍റെ ഭാഗമല്ല .മറ്റേതോ രേഖയുടെ ഭാഗം .അതില്‍ ആന മുദ്ര ഇല്ല എന്നത് ശദ്ധിക്കുക
ഒളിച്ചു വയ്ക്കപ്പെട്ട സാക്ഷിപ്പട്ടിക
Anquitel Du Peron (1731-1805)

.
നാട്ടുകാരായ ചില സാക്ഷികളുടെ പേരും തോമസ്‌ കാനായ്ക്ക് ലഭിച്ചു എന്ന് പറയുന്ന ഒരു പട്ടയത്തിന്‍റെ ചുരുക്കവും അദ്ദേഹം (പെറോ ) കൊടുക്കുന്നു “ എന്ന് വാര്യരും വെളുത്താട്ടും പറയുന്നു (പേജ് 95).പക്ഷെ ആ പേരുകള്‍ കണ്ടെത്താനുള്ള ശ്രമം അവര്‍ നടത്തുന്നില്ല എന്നത് അത്ഭുതകരമായിരിക്കുന്നു .ZEND AVESTA (Paris 1771)നല്‍കുന്ന സാക്ഷിപ്പട്ടിക കാണുക .അതില്‍ ആദ്യ ഒന്നരപ്പെരുകള്‍ ഇപ്പോള്‍ ലഭിക്കുന്ന നാലാം ഓലയില്‍ അവസാനം കാണപ്പെടുന്നു .വെള്കുല സുന്ദരന്‍ എന്ന ഒന്നാം പേരുകാരന്‍ ,പിന്നെ വിജയ ......എന്ന അരപ്പെരും .പെറോ വെള്കുല സുന്ദരനെ വെള്കുല ചന്ദ്രന്‍ ആക്കി .പക്ഷെ വിജയ നാരായണന്‍ എന്ന് രണ്ടാം പേര്‍ മുഴുവനാക്കുന്നു .പിന്നെ പതിനഞ്ചു നാടന്‍ പേരുകള്‍ .പന്ത്രണ്ടാം പേര്‍ കഴിഞ്ഞു ആന മുദ്ര .സാക്ഷികള്‍ മുഴുവന്‍ വെള്ളാള വര്‍ത്തകര്‍ (ചെട്ടികള്‍ )
തരിസാപ്പള്ളി പട്ടയം (ടെക്സ്റ്റ് )

എട് -1 പുറവശം ശൂന്യം .അകവശം
1.    കൊത്താണൂ ഇരവിക്കുത്തൻ പലനൂറായിരത്താണ്ടും മറുകുതലൈ
2.    ച്ചിറന്തടിപ്പടുത്താളാനിന്റയാണ്ടുൾചെല്ലാനിന്റ യാ
3.    ന്ഡൈന്തു[.] ഇവ്വാണ്ട് വെണാടു വാഴ്കിന്റ അയ്യനടിക തിരുവടിയും
4.    മതികാരരും പിരകിരുതിയും [മണിക്കിരാമമും] മൈഞ്ചുവണ്ണവും പുന്നൈത്ത
5.    ലൈപ്പതിയും മുൾവൈത്തുക് കുരക്കെണികൊല്ലത്ത് എശോ ദാ*തപിരായി ചെ
6.    യ്വിത്ത തരു*സാപ്പള്ളിക്കു ഐയ്യനടികതിരുവടി കുടുത്ത വിടുപെറാവതൂ [.]നാ
7.    ലുകുടി ഈഴവരും മക്കുടിക്കെറും മിഴക്കൈയ്യരെന്മരും മിവകൾ പ ന്നിരുവ
8.    രുമൊരു വണ്ണാരക്കുടിയും മിവ്വനൈവർക്കുന്ത ളൈക്കാണവും മെണിക്കാണമും
9.    നൈ മെയ്പ്പാൻ കൊള്ള്മിരൈയുന്ജ് ചാന്റാൻ മാട്ടുമെനിപ്പൊന്നും പൊലിപ്പൊന്നു
10.  മ് മിരവ്ചൊരുഗ് കുടനാഴിയും മിവ്വനൈത്തുംഗ് കൊള്ളപ്പെരാർ[. ] വാരക്കോ
11.  .... കപ്പാനും പൈഞ്ച്ക്കണ്ടിയും മുന്നം പെറ്റുടയന നാനും വിടു
12.  പേറാക അട്ടിക്കുടുത്ത [.]നിന്നാലുകുടി ഈഴവരും മൊരുകുടി വണണാരു [മ}
മലയാള പരിഭാഷ
സ്വസ്തി സ്ഥാണുരവിവർമ്മപ്പെരുമാൾ മാറ്റാന്മാരെ വെന്നു കീഴൊതുക്കി പലനൂറായിരത്താണ്ടും വാഴാനുള്ളതിൽ അഞ്ചാമാണ്ട്. ഈയാണ്ട്‌ വേണാട് വാഴുന്ന അയ്യനടികൾ തിരുവടിയും അധികാരരും പ്രകൃതിയും മണിഗ്രാമവും അഞ്ചു വണ്ണവും മേനിപ്പോന്നും പുന്നത്തലപ്പതിയും കൂടിയിരുന്നു കുരക്കേണി കൊല്ലത്ത് എശോദാതാ പിരായി പണിയിച്ച തരിസാപ്പള്ളിക്ക് അയ്യനടികൾ തിരുവടി കൊടുത്ത ദാനം .നാലുകുടി ഈഴവരും ആ കുടികളിൽ എട്ടു ഈഴക്കയ്യരും കൂടി പന്ത്രണ്ടു പേരും ഒരു വണ്ണാര്ക്കൂടിയും. ഇവരാരോടും തളക്കാണവും ഏണിക്കാണവും വീട് മേയാനുള്ള പിരിവും ചാന്നാൻമാട്ടു മേനിപ്പൊന്നും പൊലിപ്പൊന്നും ഇരവുചോറും കുടനാഴിയും ഈ യാതൊന്നും കൊള്ളാൻ പാടില്ല .മുൻപേ നേടിയ വാരക്കോലും പഞ്ചക്കണ്ടിയും ഞാനും (വീണ്ടും) വിട്ടു കൊടുത്തിരിക്കുന്നു



ഏട് 2 പുറം 1

13. ഇരണ്ടുകുടി എരുവിയരും ഒരുകുടി തച്ചരുമാളടയ പൂമിക്ക്കാരാ
14.ഴർ നാലുകുടി വെള്ളാളരും ഇവ്വനവരു(ൻ) തേവർക്കു നടുവന ന
15. ട്ടൂ ഇടുവന ഇട്ടു പള്ളിക്കു എണ്ണക്കും മറ്റും ‍വെ
16.ണ്ടുഞകടന്കുറവ് വരാതെയ് ചെയ്യക്കടവരാക പ്ചമൈച്ചു ഇ
17. ന്നകരം കണ്ടു നീരെറ്റമരുവാൻ സപീരീശോ* ചെയ്വിച്ച തരി 18.സാ*പ്പള്ളിക്ക് കുടുത്ത പൂമി*യാവിത് {.}കൊയിലതികാരികൾ വിയരാകൻ 19.തെവർ ഉടപ[ട ഇ]രുന്തരുളിപ് പിടി നടത്തി നീര്ത്തുള്ളിയോടു കു
20. ട അ[യ്യനടികൾ] തിരുവടിയും ഇളന്കൂറു വാഴിന്റ രാമ* തിരു 21.വടിയും [അതി]കാരരും പ്രകൃതി*യും അറുനൂറ്റവരും പുന്നൈത്തലൈയ് 22.പതിയും പു[ളൈ]ക്കുടിപ്പതിയും ഉൾപ്പെട വച്ച് [. ]ഇപ്പൂമിക്കെ
23.ല്ലൈ കിഴക്ക് വയല്ക്കാടെ യെല്ലൈ യാകുവുനഗ് കൊയിലുമുട്പടത് തെ 24.ൻകിഴക്കു ചിറവാതിൽക്കാൽ മതിലൈയെല്ലൈയാകവും പടിഞ്ഞായി
25.റു കടലൈയെല്ലൈയാകവും വടക്കുത് തൊരണത്തോട്ടമെയെല്ലൈയാ

മലയാള പരിഭാഷ

ഈ നാല് കുടി ഈഴവരും ഒരു കുടി വണ്ണാരും രണ്ടു കുടി എരുവിയരും ഒരു കുടി തച്ചരും ആളടിമകളടക്കം ഭൂമിക്കു കാരാളരായ നാല് കുടി വെള്ളാളരും ഇവരെല്ലാവരും കൂടി തേവർക്ക് നടെണ്ടത് നട്ടും കൊടുക്കേണ്ടത് കൊടുത്തും പള്ളിയ്ക്ക് എണ്ണക്കും മറ്റും വേണ്ടുന്ന ചുമതല വീഴ്ച വരാതെ ചെയ്യാൻ കടപ്പെട്ടവരായി ഏര്പ്പാടാക്കി ഈ നഗരം ഉണ്ടാക്കി ഉദകപൂർവ്വം ദാനമെറ്റമരുവാൻ സ്പീരീശോ പണിയിച്ച പള്ളിക്ക് കൊടുത്ത ഭൂമിയാണിത് .കൊയിലധികാരികൾ വിയരാകൻ തേവർ ഉൾപ്പെടെ പിടി നടത്തി അയ്യനടികല്തിരുവടിയും ഇളങ്കൂര് വാഴുന്ന രാമതിരുവടിയും അതികാരരും പ്രകൃതിയും അരുനൂറ്റവരും പുന്നത്തലപ്പതിയും പൂളകൂടിപ്പതിയും ഉൾപ്പെടെ ഉദകപൂർവ്വം വെച്ചു . ഈ ഭൂമിക്കു അതിര് :കിഴക്ക് വയല്ക്കാട്,തെക്കുകിഴക്ക്‌ കോവിലകമുൽപ്പടെ

ഏട് 2 പുറം 2

26. കവും വടക്കിഴപ്പു ന്നൈത്തലൈ അണ്ടിലൻ തൊട്ടമെയെല്ലയാകാവു 27.[.]ഇന്നാന്കെ [ല് ]ലൈക്കും അകപ്പട്ട ഭൂ*മി പിടിനടത്തി ഉലകം ചന്തിരാ 28.തിത്തിയരും ഒള്ള നാളെല്ലാഞ്ചെപ്പുപത്തിരഞ്ചെയ്തു കുടുത്തെൻ അയ്യന 29.ടികൾ തിരുവടിയും ഇരാമതിരുവടിയുംനഗ് കൊയിലതികാരികളും പട വൈ
30. ത്തരുളി [.]ഇപ്[പുമി]യിൽക്കൂടി കളൈയും എപ്പിഴൈചൊല്ലിയും പല്ലിയാരൈയ്[.]?
 31.പിഴൈയുമഴി[വും തലൈ]വിലൈയും മുലൈവിലയും പള്ളിയാരെ കൊല്ലപ്പെറുവാൻ[.]
32.നന്തമാരെ [പ്പെർ]പ്പട്ടാരും എപ്പിഴൈ ചൊല്ലിയും പൂമിത്തലൈയും 33.കുടികൾ പാ[ടുഞ്ചെ[ല്ലപ്പെറാർ[.] അറുനൂറ്റവരും അഞ്ചു വണ്ണവും മണി
34. ക്കിരാമമും ഇരക്ഷി*ക്കക്കടവർ പള്ളിയൈയും പൂമിയൈയും[.] ഉലകു 35.൦ചന്തിരാതിത്തിയരും ഒള്ള നാലെല്ലാജ് ചെപ്പുപത്തിരത്തിൽ
36.പ്പട്ട വണ്ണഞ്ചെയ്തുകൊള്ളക്കടക്കവർ അന്ചുവണ്ണമും മണിക്കിര
37.രമമും [.]ഇവകൾക്ക് കൊയിലതികാരികൾ വിയരാകതെവരുൾപട ഇ 38.രുന്തരുളി അയ്‌ [യ]നടികൾ തിരുവടിയും ഇരാമതിരുവടിയും ഉത്പട ഇ 39. രുന്തരുളി..........ഇവകൾക്കുക് കുടുത്ത

പരിഭാഷ

ചിറ വാതുക്കൽ മതില് . പടിഞ്ഞാറുകടൽ .വടക്ക് തോരണത്തോട്ടം വടക്ക് കിഴക്ക് പുന്നത്തല അണ്ടിലൻ തോട്ടം. അയ്യനടികൾ തിരുവടിയും രാമതിരുവടിയും കൊയിലധികാരികളും കൂടിയിരുന്നു ഈ നാലതിര്ത്തിക്കകത്തുള്ള ഭൂമി പിടി നടത്തി ഉലകും ചന്ദ്രാദിത്യരും ഉള്ള നാൾ വരെ ചെപ്പേടിൽ എഴുതിക്കൊടുത്തരുളി. ഈ ഭൂമിയിലെ കുടികൾ എന്ത് തെറ്റ് ചെയ്താലും അതൊക്കെ പള്ളിയാർ തന്നെ [തീർപ്പാക്കണം].പിഴയും അഴിവും തലവിലയും മുലവിലയും പള്ളിക്കാർക്ക് തന്നെ വാങ്ങാം. നമ്മുടെ ആൾക്കാർ ആരും തന്നെ എതു പിഴയുടെ പേരിലും ഭൂമിയിലോ കുടികളൂടെ അടുത്തോ പാടു ചെല്ലരുത് .അഞ്ചു വണ്ണവും മണിക്കിരാമമും ഉലകും ചന്ദ്രാതിത്യരും ഉള്ള നാളെല്ലാം ചെപ്പേടിൽ പെട്ട പടി ചെയ്യാൻ കടപ്പെട്ടവരാണ്. കൊയിലധികാരികൾ വിയരാഗദേവർ ഉൾപ്പെടെ ,അയ്യനടികൾ തിരുവടിയും രാമതിരുവടിയും ഉൾപ്പെടെ ഇരുന്നരുളി ഇവർക്ക് കൊടുത്ത

ഏട് 3 പുറം 1

40.[വി]ടുപെറാവിതു[.] അറുപതിലൊ[ന്ടൂല്കുങ്കൽ വരത്തില്]ല്കില്ലൈയാകവും അഴിവ്
41.ല്കില്ലൈയാകവും[.] ഇവകൾ കൊള്ളും അടിമൈക്ക് ആള്കാച് കൊള്ളപ്പെറാരാ
42.കവും [.]വായിനം വരുമതിൽ വരത്തിലും പൊക്കിലും എട്ടു കാച് കൊള്ളക്കട
43.രാകവും [.]വെടിയിലും പടകിലും പൊക്കിലും നാല് കാച് കൊള്ള 44.ക്കടവരാകവും [.]ഉലകു പടുഞ്ചരക്ക് ഇവകല്ളൈക്കുട വച്ച് ഉലക് വിടപ്പതാകവു
45.൦[.]ചരക്കൂമിലൈയിടുമിടത്തും മറ്റുമെ സ്വാ*മികാരിയം എക്കാരിയമും ഇ 46.വകളൈക് കുട്ടിയെ ചെയ്വതാകവും [.]അനറ്നറു പടമുല്കു അഞ്ചു വണ്ണവും
47 മണിക്കിരാമമും ലവൈപ്പതാകവും [.] നാലുവാതിലകത്തു
48.൦വില്കും പൂമിയാക കാരാണ്മൈക് കൊടുക്കുമെടത്തുഗ് കൊപ്പതവാരന്ഗ് 49.കൊയിൽ കൊണ്ട് പതിപ്പതവാരം അഞ്ചുവണ്ണം മണിക്കിരാമമു 50.ന്കൊൾവതാക [.] ഇവകൾക്ക് മങ്കല്യ*ത്തുക്ക് ആനൈമേൽ മണ്ണുനീർ മുത 51.ലാക എഴുപത്തിരണ്ട് വിടപെറും വച്ചുക് കുടുത്താർ കൊയിലതി 52.കാരികൾ വിയരാകതെവർ ഉൾപ്പെട ഇരുന്തരുളി അയ്യനടി
53.കൾ തിരുവടിയും രാമ*തിരുവടിയും പ്രകൃതി*യും അതി
54.കാരരും അറുനൂറ്റവരും പുന്നത്തലൈപ്പതിയും പൂളൈക്കുടിപ്പ
55.തിയും ഉൾപ്പെട വൈത്തും ഉലകും ചന്തിരാതിത്തിയരും ഒള്ള നാളെല്ലാ 56.ഇവ്വട്ടിപ്പെറെല്ലാഞ്ചെപ്പുപ്പത്തിരത്തിൽ പട്ടവണണജ് ചെയ്തു 57.കൊള്ളപ്പെറുവർ അഞ്ചുവണ്ണവും മണിക്കിരാമമും [.]ഇവകൾക്ക് 58.അന്നിയായമൊണ്ടായാൽ ഉല്കൂതുലാക്കൂലി തടുത്തുന്തുങ്ങൾ അന്ന്ജായത്തിർ
59.ത്തുകൊള്ളക്കടവർ [.]തങ്കൾ ചെയ്യുമ്പിഴൈയുണ്ടാകിറ്റൻകലൈക്കൊണ്ട ആരാഞ്ഞു
60.കൊല്ലക്കടവരാക വുമിന്നുകരാത്തുക്കുക് കാരാളരാക നിരൈറ്റാർ അഞ്ചു വന്ണ്ണവു
61.൦മണിക്കി രാമമു [.] ഇവരുളി രണ്ടു തലൈയാരുന്കുടി ചെയ്വതെയ് ക 62.രുമാക വുമിന്നകരങ്കണ്ട് നീരറ്റമരുവാൻ സപിരീശോ* മുന്നം പള്ളി
63.യാർ പെറ്റുടൈയ വാരക്കോലും പഞ്ച്ക്കണ്ടിയും മനൈവാൻ സപീരീ ശോ* നെ
64. റുത്തു നിരൈക്കൂലി പള്ളിക്കു കുടുക്കക്കടവർ ഇതുവും അട്ടിപ്പ് 65.പെറാകക് കുടുത്തെൻ[.] ഉലകുന്ജ് ചന്തിരാതിത്തിയരും ഒള്ള നാളെല്ലം

പരിഭാഷ

കൊടുത്ത അവകാശങ്ങൾ അറുപതി ലൊന്നു ചുങ്കം കള്ളിന് വരവ് ചുങ്കവും അഴിവ് ചുങ്കവുമൊഴിവാക്കി ഇവർ വാങ്ങുന്ന അടിമയ്ക്ക് ആൾക്കാശു കൊള്ളാൻ പാടില്ല.വണ്ടികൾ വരുമ്പോഴും പോകുമ്പോഴും എട്ടു കാശ് കൊള്ളണം .തോണികൾ ചെറുതിനും വലുതിനും പോക്കിനും വരവിലും നാല് കാശുകൊള്ളണം .ചുങ്കമുള്ള ചരക്കിന്‌ ചുങ്കം ചുമത്തുമ്പോൾ ഇവരെയും കൂട്ടണം .ചരക്കു വിലയിടുന്നടത്തും മറ്റുമുള്ള സ്വാമികാര്യം* ഏതും ഇവരെയും കൂട്ടിയെ ചെയ്യാവൂ .അന്നന്ന് പിരിയുന്ന ചുങ്കം അഞ്ചു വണ്ണവും മണിക്കിരാമമും കൂടി സൂക്ഷിച്ചു വക്കണം. നാലുവാതിലകത്ത് ഭൂമി വിൽക്കയോ കാരാന്മയ്ക്ക് കൊടുക്കയോ ചെയ്യുമ്പോൾ രാജാവിനുള്ള പത്തിലൊന്ന് രാജാവും പതിയുടെ പത്തിലൊന്ന് അഞ്ചു വണ്ണവും മണിക്കിരാമമും കൊള്ളണം . കൊയിലധികാരികൾ വിയരാഗവ തേവർ ഉൾപ്പെടെ ഇരുന്നരുളി അയ്യനടികൾ തിരുവടിയും പ്രകൃതിയും അധികാരരും അരുനൂറ്റവരും പുന്നതലപ്പതിയും പൂളക്കൂടപ്പതിയും കൂടിയിരുന്നു ഇവർക്ക് മംഗല്യത്തിനു ആനപ്പുറത്ത് മണ്ണ്നീർ മുതലായ എഴുപത്തിരണ്ട് അവകാശങ്ങളും വെച്ച് കൊടുത്തു .ഉലകും ചന്ദ്രാദിത്യരും ഉള്ള നാളെല്ലാം അഞ്ചു വണ്ണവും മണിക്കിരാമമും ഈ അട്ടിപ്പേരൊക്കെ ചെപ്പേട്ടിൽ പറഞ്ഞ പ്രകാരം ചെയ്യാവുന്നതാണ് .ഇവർക്ക് എന്തെങ്കിലും അന്യായമുണ്ടായാൽ ചുങ്കവും തുലാക്കൂലിയും മുടക്കിയും അന്യായം മുടക്കിയും അന്യായം തീര്ത്ത് കൊള്ളാൻ കടപ്പെട്ടവരാണ്. തങ്ങൾക്കു പിഴ പറ്റിയാൽ തങ്ങളെ കൊണ്ട് തന്നെ അന്വേഷിപ്പാൻ കടപ്പെട്ടവരായി അഞ്ചു വണ്ണവും മണിക്കിരാമമും ഈ നഗരത്തിനു കാരാളരായി ഉദകപൂർവ്വം ദാനം വാങ്ങി. ഈ രണ്ടു തലയാരും ചെയ്യുന്നത് തന്നെ തീർപ്പ് .ഈ നഗരം ഉണ്ടാക്കി ഉദകപൂർവ്വം ദാനമേറ്റമരുവാൻ സപരീശോ പള്ളിക്കാർ മുന്പിനാലെ നേടിയ വാരക്കോലും പഞ്ച്ക്കണ്ടിയും മനൈവാൻ സപീരീശോ കൈകാര്യം ചെയ്തു നിറക്കൂലി പള്ളിക്ക് കൊടുക്കണം .ഇത് [ഞാൻ] അട്ടിപ്പേറായി കൊടുത്തിരിക്കുന്നു .ഉലകും ചന്ദ്രാതിത്യരും

ഏട് 4 പുറം

66.മേവ്വകൈപ്പട്ട ഇറയുന്തരിസാ*പ്പള്ളിയാർക്ക് വിടൂ
67.പെറാകച് ചെപ്പുപ്പത്തിരഞ്ചേയൂട്ടിക്കുടുത്തെൻ[.] ഇ
68.വ്വീഴവർ തം വണ്ടി കുണന്തന്കാടിയിലും മതിലിലും വിയാകരിക്കപ്പെരുവർ [.] വ
69.ന്ണാനും വന്തങ്ങാടിയിലും മതിലിലും വന്തു തൻ പണി 70.ചെയ്തുകൊള്ളപ്പെറുൻ[.]തീയമാൾവാനും മതിനായകാനും മറ്റും 71.മേവ്വകൈപ്പട്ടാരും മെപ്പിഴൈ ചൊല്ലിയും മിവക
72.ളൈത്തടുമാറപ്പെറാർ[.] ഇവകളൈപ്പിഴൈചെയ്യിലും പ
73.ള്ളിയാരൈയ് ആരാന്തുകൊള്ളപ്പെരുവർ[.] ഉലകുഞ്ചന്തിരാ

പരിഭാഷ[തിരുത്തുക]

ഉള്ള നാളെല്ലാം എല്ലാ വിധ നികുതിയും തരിസാപ്പള്ളിയാർക്ക് അട്ടിപ്പേറായി [ഞാൻ] ചെപ്പേട്ടിലെഴുതിക്കൊടുത്തിരിക്കുന്നു .ഈ ഈഴവർക്ക് തങ്ങളുടെ വണ്ടി കൊണ്ടുവന്നു അങ്ങാടിയിലും മതിൽക്കകത്തും പെരുമാറാം .വണ്ണാനും അങ്ങാടിയിലും മതിൽക്കകത്തും വന്നു തന്റെ പനിയെടുക്കാം .ഇവർ എന്ത് തെറ്റു ചെയ്താലും പള്ളിക്കാർക്ക് തന്നെ അത് അന്വേഷിക്കാം .ഉലകും ചന്ദ്രാ

എടു 4 പുറം 2

74.തിത്തരും ഉള്ള നാളൈല്ലാജ് ചെപ്പുപ്പത്തിരത്തി
75.ൽ പട്ട പരിതു വിടപെറു അട്ടിപ്പെറാക അട
76.ടി ക്കുടുത്തെൻ[.] ഇപ്പരിതു വിടപെറു അട്ടിപ്പെറാക 77.അയ്യനടികതിരുവടിയാൽ തരിസാ *പ്പള്ളിക്ക് അട്ടുവി 78.ത്തുകുടുത്താനമരുവാൻ സപിരീശോ *[.] ഇത് കാത്തിലക്കില 79.ക്കിക്കുമ്മവർക്കുത് തെവരെ യനുക്കി രാമഞ്ചെയ്വാരാക അ
80യ്യനെഴുത്ത് # വെൾകുല ചുന്തരനുക്കുമൊക്കും # വിചൈ....
(*ഗ്രന്ഥാക്ഷരം
#
പൂർണ്ണ വിരാമമോ ഒപ്പോ സൂചിപ്പിക്കുന്ന ചിഹ്നം)
(ടെക്സ്റ്റും മലയാള പരിഭാഷയും എം.ആര്‍ രാഘവ വാര്യര്‍ ,കേശവന്‍ വെളുത്താട്ട് എന്നിവര്‍ രചിച്ച തരിസാപ്പള്ളി പട്ടയം എസ് .പി.സി.എസ് 2013
എന്ന കൃതിയില്‍ നിന്നും )
ചരിത്രം
സി.ഇ 849 –ല്‍ ജൈനമതം സ്വീകരിച്ച ധര്യാ വെള്ളാളവ്യാപാരികള്‍ക്കു കിട്ടിയ പട്ടയമോ അതിന്‍റെ ഒരു പ്രതിയോ വനിക് കിരാമക്കാര്‍ വശം ഉണ്ടായിരുന്നു .അവര്‍ അത് തേവലക്കര ജൈനപ്പള്ളി യില്‍ സൂക്ഷിച്ചു വച്ചു .പില്‍ക്കാലത്ത് ബ്രാഹ്മണര്‍ വന്നപ്പോള്‍ ആ ക്ഷേത്രം ശിവക്ഷേത്രം ആക്കപ്പെട്ടു സി.ഇ 1543-44.കാലഘട്ടത്തില്‍ തെക്കേ ഇന്ത്യയിലെ തീരപ്രദേശങ്ങളിലെ ഹൈന്ദവ ക്ഷേത്രങ്ങള്‍ പറങ്കികള്‍ കൊള്ളയടിച്ചപ്പോള്‍ തേവലക്കര ശിവക്ഷേത്രവും കൊള്ളയടിക്കപ്പെട്ടു.(കൊല്ലം ചരിത്രം ,പി.ഭാസ്കരനുണ്ണി പേജ് 96-104) .കൊള്ള മുതലില്‍ തരിസാപ്പള്ളി പട്ടയവും പെട്ടൂ .പതിനേഴാം നൂറ്റാണ്ടില്‍ അത് ഡച്ച്(ലന്ത)കാരുടെ കൈകളില്‍ എത്തി .1758-ല്‍ കേരളത്തില്‍ കൊച്ചിയില്‍ എത്തിയ ഏബ്രഹാം .ഹയാസിന്തേ ആമ്ക്തില്‍ ഡ്യു പെറോ (Abraham Hyacinthe Anquitel Du Peron 1731-1808) എന്ന ഫ്രഞ്ച് പൈതൃക ഗവേഷകന്‍ ഈ ആധാരം വായിച്ചു അത് ഫ്രാഞ്ചിലേക്ക് കൊഴിമാറ്റം നടത്തി തന്‍റെ സെന്റ്‌ അവസ്ഥ (1771 പാരീസ് ) എന്ന കൃതിയില്‍(വാല്യം ഒന്ന് 1880 page 180-190 ) പ്രസിദ്ധീകരിച്ചു .അതില്‍ പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക ഇല്ല .എന്നാല്‍ ആനമുദ്രയുള്ള പതിനേഴു വേണാടന്‍ സാക്ഷികളുടെ പേരുണ്ട് താനും .
നാലാം ഒലയിലെ സാക്ഷികളില്‍ ആദ്യ ഒന്നര പേരുകള്‍  നമുക്കറിയാം ,
വേള്‍ കുല സുന്ദരന്‍+ വിജയ...” പെറോ വേല്‍കുല സുന്ദരനെ Bellaacoul Tchanirenoum (വേല്‍ കുല “ചന്ദ്രന്‍”) ആക്കി .പക്ഷെ രണ്ടാമന് “നാരായണന്‍” എന്ന രണ്ടാം പാതി നല്‍കി വിജയ നാരായണന്‍ (Vifcheia Narainen)  എന്നാക്കി പൂര്‍ത്തിയാക്കിയിരിക്കുന്നു .



മറ്റു  സാക്ഷികള്‍
 .
Idirafchi oudiakannen nadonem ഇതിരാക്ഷി ഒടിയ കണ്ണന്‍ നന്ദനന്‍
Madinaia binavadinem മദിനെയ വിനയ ദിനന്‍
Kannan nandienna കണ്ണന്‍ നന്ദനന്‍
Naladirenna tirien നലതിരിഞ്ഞ തിരിയന്‍
Kamen kanen കാമന്‍ കണ്ണന്‍
Tchenden kanen ചേന്നന്‍ കണ്ണന്‍
Kanden tcharen കണ്ടന്‍ ചേരന്‍
Yakodayen യാകൊണ്ടയന്‍
Kanavadi adittianen കനവാടി അതിതെയനന്‍
filsdeVifchnou reprefente fous la figure d’nn Elephant (ആന മുദ്ര)
Mourigun tchanden മുരുകന്‍ ചാത്തന്‍
Mourigun kamapien മുരുകന്‍ കാമപ്പന്‍
Poulkouri tanouartanen പുലക്കുടി തനയന്‍
Pountaley kodi oudoudeyan ai kanen പുന്നതലക്കോടി   ഉദയനന്‍ കണ്ണന്‍
Pountaley kourania koumariaia Kanen പുന്നതലക്കൊരനായ കൊമരന്‍ കണ്ണന്‍
Schamboudonveria സംബോധി വീരയന്‍ 

ഇംഗ്ലീഷുകാര്‍ കൊച്ചിക്കോട്ട പിടിച്ചടക്കിയപ്പോള്‍ ,ഈ ആധാരം ഈസ്റ്റ് ഇന്ത്യാകമ്പനി വശം എത്തി .1806 –ല്‍ ചില ക്രിസ്ത്യന്‍ പുരോഹിതര്‍ തങ്ങളുടെ സെന്റ്‌ ത്രേസ്യാപ്പള്ളിയ്ക്ക് നല്‍കപ്പെട്ട ദാനാധാരം എന്ന അവകാശവാദം ഉന്നയിച്ചു കൊച്ചി ദിവാനായിരുന്ന ഒരു ധ്വരയെ സ്വാധീ നിച്ചു പ്രസ്തുത ചപ്പേട് കൈവശപ്പെടുത്തി .(സദാശിവന്‍ എസ്.എന്‍ എഴുതിയ സോഷ്യല്‍ ഹിസ്റ്ററി ഓഫ് ഇന്ത്യാ കാണുക )തര്‍ക്കങ്ങളെ തുടര്‍ന്നു പില്‍ക്കാലത്ത് ഓലകള്‍ കോട്ടയം- തിരുവല്ല ബിഷപ്പുമാര്‍ പങ്കു വച്ച് സൂക്ഷിക്കുന്നു .
റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി ജേര്‍ണല്‍ ആദ്യലക്കത്തില്‍ (ജനുവരി 1833) തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് ചെറിയ ഒരു കുറിപ്പ് അച്ചടിച്ചു വന്നു .തുടര്‍ന്നു ചരിത്രകാരന്മാര്‍ ആ രേഖയില്‍ താല്‍പ്പര്യം എടുത്തു .കാപ്റ്റന്‍ ചാള്‍സ് സ്വാന്‍സ്ടന്‍ (Charles Swanston) 1843-ല്‍ അതെ ജേര്‍ണല്‍ ഏഴാം വാല്യം ലക്കം 14- ല്‍ ഈ രേഖയുടെ ചിത്രവും വിശദമായ ലേഖനവും പ്രസിദ്ധീകരിച്ചു .കോട്ടയം സി.എം.എസ് കോളേജ് പ്രിന്‍സിപ്പാള്‍ ബഞ്ചമിന്‍ ബെയ്‌ലിയുടെ സഹായത്തോടെ എഫ്.സി ബ്രൌണ്‍ തയാറാക്കിയ കോപ്പിയാണ് അച്ചടിക്കപ്പെട്ടത്‌ .1884-ല്‍ മദ്രാസ് ജേര്‍ണല്‍ ഓഫ് ലിറ്റരേച്ചര്‍ & സയന്‍സില്‍(ലക്കം 30) റവ..എച് ഗുണ്ടെര്‍ട്ട് ഈ ശാസനത്തെ കുറിച്ച് വിശദമായ പ്രബന്ധം പ്രസിദ്ധീകരിച്ചു .കോട്ടയത്തെ സിറിയന്‍ ക്രിസ്ത്യാനികളുടെ പള്ളിയില്‍ സൂക്ഷിക്കപ്പെട്ടിരുന്നതിനാല്‍ അദ്ദേഹം അതിനെ കോട്ടയം ,സിറിയന്‍ ക്രിസ്ത്യന്‍ എന്നിങ്ങനെ വിശേഷിപ്പിച്ചു .വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ ഈ പട്ടയത്തെ കുറിച്ച് വിശദമായി എഴുതി .തരിസാ എന്ന പടം ധര്യായികള്‍ എന്ന പദത്തില്‍ നിന്നുണ്ടായി എന്ന് ലോഗന്‍ വാദിച്ചു (പേജ് 220)
ഗുണ്ടെര്‍ട്ടിന്‍റെ കാലം (1844)  മുതല്‍ ഇന്ന് വരെ (2016) 172 വര്‍ഷമായി തരിസാപ്പള്ളി പട്ടയം ക്രിസ്ത്യന്‍ -സിറിയന്‍ എന്നീ വിശേഷണ ങ്ങളാ ല്‍
അറിയപ്പെടുന്നു .എന്നാല്‍ ആ ആധാരത്തില്‍ ക്രിസ്ത്യന്‍ എന്നോ സിറിയന്‍ എന്നോ ഉള്ള പടങ്ങള്‍ ഒരിടത്തും കാണപ്പെടുന്നില്ല .പക്ഷെ വെള്ളാളര്‍ ,ഈഴവര്‍,ഈഴക്കയ്യര്‍,തച്ചര്‍ ,വണ്ണാര്‍ (വാണിയര്‍ എന്ന് രാജന്‍ ഗുരുക്കള്‍),എരുവിയര്‍ അടിമകള്‍ ,അറുനൂറ്റവര്‍(പടയാളികള്‍ )എന്നീ
ജനസമൂഹങ്ങള്‍ പ്രത്യക്ഷപ്പെടുന്നു .ബ്രാഹമണ രോ ക്ഷത്രിയരോ ശൂദ്രരോ ക്രിസ്ത്യാനികളോ മുസ്ലിമുകളോ പരാമര്‍ഷവിധേയമാകുന്നില്ല .ഭൂമി ബ്രഹാമാസ്വമോ ദേവസ്വമോ ചെരിക്കാലോ അല്ല .ഭൂകിക്ക് കാരാലര്‍ വെള്ളാളര്‍ .സപീര്‍ ഈശോ സിരിയക്കാരനായ സപീര്‍ ഈശോ എന്നവാദം ശബരീശന്‍ എന്ന ജൈനവിശ്വാസി വരുന്നതോടെ അപ്രസക്തമാകുന്നു.സ്ഥാണു രവി എന്ന ചേര ചക്രവര്‍ത്തി വെള്ളാള ന്‍ ആയിരുന്നു (K.P.Padmanbha Menon in his History of Cochin points out that whenever the throne of Cheraman Perumal  fellvacant , the next king was electedfromamong the members of the Vellala Community Dr.T.Pazhani Social History of Vellalas of Nanchinadu PhD Thesis Pen Books page 32 )അയ്യനടികള്‍ രാമര്‍ തിരുവടി എന്നിവര്‍ ആയ് രാജകുടുംബത്തില്‍ പെട്ടവര്‍ ആയിരുന്നതിനാല്‍ വെള്ളാളര്‍ ആയിരുന്നു (ശൂരനാട് കുഞ്ഞന്‍പിള്ള ദ്രാവിഡ സംസ്കാരം സഹ്യാദ്രി സാനുക്കളില്‍ അജ്ഞലി ബുക്സ് പൊന്‍ കുന്നം1987  പേജ് 75).ദാനം കൊടുക്കുന്നത് വെള്ളാളര്‍ വക ഭൂമി .ഒപ്പം വിവിധ ജോലികള്‍ക്കായി നാലുകുടി വെള്ളാളരേയും നല്‍കപ്പെടുന്നു .ഒപ്പം കുറെ ഈഴവരെയും ഈഴക്കയ്യരേയും .വെള്ളാള കുളത്തില്‍ ജനിച്ച സുന്ദരന്‍ ഒന്നാം സാക്ഷി .ആധാരം എഴുതിയതും ആ സുന്ദരന്‍ ആകണം .കൂടാതെ വ്യാപാരികളായ പതിനാറു മറ്റു സാക്ഷികളും .എല്ലാം വെള്ളാളര്‍ .ക്രിസ്ത്യന്‍ ശാസനം എന്നതിന് പകരം വെള്ളാള ശാസനം എന്നോ വെള്ളാള –ഈഴവ ശാസനം എന്നോ വേണം ഈ ആധാരം മേലില്‍  അറിയപ്പെടാന്‍
പഠനങ്ങളില്‍ വന്ന വീഴ്ചകള്‍
ചെമ്പോല തുടങ്ങിയ പ്രാചീന രേഖകള്‍ .....”ബാഹ്യവിമര്‍ശനം, ആന്തരവിമര്‍ശനം എന്നിങ്ങനെ രണ്ടുതരം പ്രക്രിയകള്‍ക്ക് വിധേയമാക്കേണ്ടതാണ് .ബാഹ്യ വിമര്‍ശനങ്ങള്‍  അതിന്‍റെ തീയതി, പേരുകള്‍ ,കയ്പ്പട,ഭാഷ,സംവിധാനം എന്നിവയെല്ലാം നിഷ്കൃഷ്ട പരിശോധനയ്ക്ക് വിധേയമാക്കുന്നു. ആന്തരിക വിമര്‍ശനത്തില്‍ അതിന്‍റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം, അതിന്‍റെ ശൈലി,കൂട്ടിചേര്‍ക്കലുകള്‍,ഒഴിവാക്കലുകള്‍ എന്നിവ കൂലങ്കഷമായി നിരീക്ഷിക്കുന്നു. ഇത്തരം പടിപടിയായുള്ള പരിശോഥനകൊണ്ട് ആ പ്രമാണത്തിന്റെ സത്യാവസ്ഥ ,വിശാസ്യത, ഉദ്ദേശ്യം,പ്രയോജനം എന്നിവ ഏറെക്കുറെ തിരിച്ചറിയാം .ഇങ്ങന എലഭ്യമായ എല്ലാ പ്രമാണങ്ങളും പരിശോധിച്ച് അവയുടെ ആകെത്തുക ആധാരമാക്കി ......” വേണം പഠന ങ്ങള്‍  നടത്താന്‍ എന്ന് എം.ജി.എസ് നാരായണന്‍ വ്യക്തമാക്കുന്നു (“ചരിത്രം,വ്യവഹാരം കേരളവും ഭാരതവും” ജൂണ്‍ 2015 കറന്റ് ബുക്സ് ആമുഖം പേജ് xx.xx1)
തരിസാപ്പള്ളി പട്ടയ ഓലകളില്‍ മോതിരവളയം ഇട്ടു കെട്ടാന്‍ രണ്ടു ദ്വാരങ്ങള്‍ വീതം കാണപ്പെടുന്നു .അവയെ ബന്ധിച്ചിരുന്ന മോതിരവളയം (അതില്‍ ആന  മുദ്രയും കാണണം ) എവിടെ ?  ഒന്നാം ഓലയില്‍ പുറം വശം ശൂന്യം .അപ്പോള്‍ അവസാന ഒലയിലെ പുറം വശവും ശൂന്യം ആവേണ്ടതല്ലേ? അങ്ങിനെ അല്ലാതാവാന്‍ കാരണമെന്ത് ?അവസാന ഓലയുടെ വലിപ്പം ,എഴുതുന്ന രീതി ഇവ എന്തേ വ്യത്യസ്തമാകാന്‍ കാരണം  ?വിദേശ സാക്ഷിപ്പട്ടികയുടെ ഇടയില്‍ എന്തേ ആയ് വംശ ആന മുദ്ര കാണാത്തത് ? ഇവയ്ക്കൊന്നും മുന്‍കാല പഠനങ്ങള്‍  മറുപടി നല്‍കുന്നില്ല .
 .
“പതിനെട്ടാം നൂറ്റാണ്ടില്‍ ഇവിടെ വന്നു ഈ രേഖ പകര്‍ത്തി വിവര്‍ത്തനം ചെയ്തു പഠിച്ച  ആങ്ക്തില്‍ ഡ്യു പെറോ എന്ന ഫ്രഞ്ച് പണ്ഡിതന്‍ അറബി പേര്‍ഷ്യന്‍ സാക്ഷികള്‍ക്ക് മുന്‍പേ നാട്ടുകാരായ ചില സാക്ഷികള്‍ ഒപ്പിട്ടിട്ടുല്ലതായി പറഞ്ഞിരുന്നു .ഒരു പക്ഷെ ഒരു എടൂ നസ്തപ്പെട്ടിരിക്കാം “(രാഘവ വാര്യര്‍ ,കേശവന്‍ വെളുത്താട്ട്തരിസാപ്പള്ളി പട്ടയം എസ് .പി.സി.എസ്2013  പേജ് 118)
നഷ്ടപ്പെട്ട ഏട്ടിലെ വിവരങ്ങള്‍ നെറ്റില്‍ ലഭ്യമായിരിക്കെ അവ മറച്ചു വയ്ക്കാന്‍ പ്രമുഖ ചരിത്രകാരന്മാര്‍ക്ക്‌  സ്ഥാപിത താല്‍പ്പര്യം കണ്ടേക്കാം. .1771 ല്‍ പാരീസില്‍ പ്രകാശനം ചെയ്ത് സെന്റ്‌ അവസ്ഥ ഓണ്‍ ലൈന്‍ ഗ്രന്ഥശാലയില്‍ ലഭ്യമാണി പ്പോള്‍  .ആര്‍ക്കും അത് ഡൌന്‍ ലോട് ചെയ്തെടുക്കാം . പഴയ ഫ്രഞ്ച് ആണെങ്കിലും പേരുകള്‍ നമുക്ക് വായിച്ചെടുക്കാം .പതിനേഴു വേല്‍ നാടന്‍ വെള്ളാള വര്‍ത്തകരുടെ ,കടല്‍ കച്ചവടക്കാരുടെ പേര്‍ .കടലില്‍ പോയതിനാല്‍ യാഥാസ്ഥിതിക വെണ്ണീര്‍ വെള്ളാളര്‍ ഭ്രഷ്ട് കല്‍പ്പിച്ച ഭസ്മം ധരിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട “ധര്യാ”(ധരിസാ) ചെട്ടികളുടെ പേരുകള്‍ .ഇടയില്‍ അയ്യനടികളുടെ  ,ആയ് വംശ ആന മുദ്രയും .മലബാര്‍ മാന്വല്‍ എഴുതിയ ലോഗന്‍ പോലും കുരക്കേണി കൊല്ലത്ത് പ്രചാരത്തില്‍ ഇരുന്ന ധര്യാ ആണ് തരിസാ എന്ന്  എഴുതിയപ്പോള്‍ ചില ചരിത്രകാരന്മാര്‍  സിറിയായില്‍ വരെ പോയി അവിടെ നിന്നും  “തര്‍സക്” എന്ന  വിദേശ പേര്‍ഷ്യന്‍  പദം തപ്പിയെടുത്ത് ധര്യാ ജൈനപ്പള്ളിയെ കൃസ്ത്യന്‍ പള്ളിയാക്കുന്നു .
“പി.സുന്ദരംപിള്ളയുടെ അഭിപ്രായത്തില്‍ ചേപ്പേടുകള്‍ മിക്കവാറും സ്വകാര്യവ്യക്തികളുടെയും  വ്യാപാരസംഘടനകളുടെയും സ്വകാര്യവസ്തുക്കളായിരുന്നു.അതുകൊണ്ടുതന്നെ അവ വ്യാജരേഖകളാ വാന്‍ സാധ്യത കൂടുതലാണ്.ചെപ്പേടുകള്‍ നിര്‍മ്മിക്കുക എന്നത് ശിലാശാസനങ്ങളെക്കാള്‍ ബുദ്ധിമുട്ടുകുറഞ്ഞ കാര്യമാണെന്ന് കെ.ഏ നീലകണ്ട ശാസ്ത്രികള്‍ അഭിപ്രായപ്പെടുന്നു” (ജെ.ബി.മോറെ, “കേരളത്തിലെ മുസ്‌ലിങ്ങള്‍ ,ആവിര്‍ഭാവവും ആദ്യകാല ചരിത്രവും” 700എഡി 1600 എഡി (മൊഴിമാറ്റം ഷിബു മുഹമ്മദ്‌ ,ലീഡ്സ് ബുക്സ് കോഴിക്കോട് ഒന്നാം പതിപ്പ് സെപ്തംബര്‍  2013 പുറം 54) 
എത്ര ശരി എന്ന് നമുക്കും പറയാം .പക്ഷെ സത്യം എത്ര മൂടിവച്ചാലും എന്നെങ്കിലും പുറത്ത് വരും എന്നതിനുദാഹരണം ആണ് തരിസാപ്പള്ളി പട്ടയത്തിലെ ഒളിച്ചു വയ്ക്കപ്പെട്ട നാടന്‍ സാക്ഷിപ്പട്ടിക

.