Tuesday 26 February 2019

ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ ജീവചരിത്രം (ടി .കെ നാരായണന്‍



കോട്ടയം ഡി.എസ് .പി ആയിരുന്ന ശ്രീ കെ.എന്‍ ബാല്‍ IPS ,
(Mob: 9846040910 ) റിട്ടയര്‍ ചെയ്ത ശേഷം അദ്ദേഹത്തിന്‍റെ പിതാവും “ദേശാഭിമാനി” പത്രാധിപരും ആയിരുന്ന ടി .കെ നാരായണന്‍ (1882-1939) എഴുതി 1921- ല്‍ പ്രസിദ്ധീകരിച്ചിരുന്ന, എന്നാല്‍ കിട്ടാതിരുന്നിരുന്ന, ശ്രീ നാരായണ ഗുരുവിന്‍റെ ആദ്യ ജീവചരിത്ര ഗ്രന്ഥത്തിന്‍റെ  മൊത്തം 84 പേജുകളില്‍  (ഓം ബ്രഹ്മ ശ്രീ നാരായണ ഗുരുസ്വാമി തൃപ്പാടങ്ങളുടെ ജീവചരിത്ര സംഗ്രഹം ) ആദ്യ 64 പേജുകള്‍ പുനപ്രസിദ്ധീകരിച്ചത് (ബാക്കി പേജുകള്‍ ലഭ്യമല്ല എന്ന് ശ്രീ ബാല്‍) താല്‍പ്പര്യ പൂര്‍വ്വം വായിച്ചു വര്‍ക്കല മുട്ടപ്പലത്തെ പൂര്‍ണ്ണാ പ്രിന്‍റിംഗ് & പബ്ലീഷിംഗ് ഹൌസ് ആണ് പ്രസാധകര്‍ (.382 പേജുകള്‍ വില Rs 300 /-) ഭാഷാപോഷിണി മാസിക അവസാന പംക്തി “പഴമയില്‍ നിന്ന്” ലേഖകന്‍ ജി .പ്രിയദര്‍ശന്‍ ,പ്രൊഫ .എം കെ സാനു തുടങ്ങി ചിലര്‍ ഗുരുവിനെ കുറിച്ച് എഴുതിയ ലേഖനങ്ങള്‍ ഈ പുസ്തകത്തില്‍ വായിക്കാം
ശ്രീ നാരായണ ഗുരുവിന്‍റെ ശിഷ്യരെ കുറിച്ച് മിക്ക ശ്രീനാരായണ ജീവചരിത്രങ്ങളിലും പ്രതിപാദിച്ചു കാണാറുണ്ട് .ശ്രീനാരായണ ജീവചരിത്രങ്ങളില്‍ ഏറ്റവും വിശ്വസനീയം എന്ന് ഈ ബ്ലോഗര്‍ കരുതുന്ന ജീവചരിത്രം എഴുതിയ, ഞാന്‍ “കേരളീയ ബോസ്വെല്‍” എന്ന് വിശേഷിപ്പിക്കാറുള്ള (ഡോക്ടര്‍ ജോണ്‍സന്‍റെ കൂടെ സഞ്ചരിച്ച് അദ്ദേഹത്തിന്‍റെ വിശ്വസനീയമായ ജീവചരിത്രം എഴുതി പ്രസിദ്ധനായ ഇംഗ്ലീഷ് കാരനാണ് ബോസ്വെല്‍ ) കോട്ടുകോയിക്കല്‍ വേലായുധന്‍ ആകട്ടെ, “ശ്രീ നാരായണ ഗുരുവിന്‍റെ ശിഷ്യര്‍” എന്ന പേരില്‍ ഒരു ഗ്രന്ഥം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പക്ഷെ തീവ്ര ശ്രീനാരായണ ഭക്തര്‍ ആയ പല ജീവചരിത്ര രചയിതാക്കളും ശ്രീനാരായണ ഗുരുവിന്‍റെ ആത്മീയ ഗുരുവിന്‍റെ കാര്യം വരുമ്പോള്‍ അത് ശ്ലോകത്തില്‍ കഴിക്കാറാണ് പതിവ് .അല്ലെങ്കില്‍ തെറ്റുകള്‍ എഴുതി പിടിപ്പിക്കും .
 സ്വാഭാവികമായും ശ്രീ ടി.കെ .നാരായണനും ശ്രീ ബാലും  ശ്രീ നാരായണഗുരുവിന്‍റെ ആദ്ധ്യാത്മിക ഗുരുവിനെ കുറിച്ച് എന്ത് പറയുന്നു എന്നാണ്‌ ആദ്യം പരിശോധിച്ചത് .നാലാം അദ്ധ്യായമായ (പുറം 122) “യോഗാഭ്യാസം” എന്ന അദ്ധ്യായത്തില്‍ ഇങ്ങനെ നമുക്ക് വായിക്കാം “ഇക്കാലത്ത് (കൊ.വ 1060 നു ശേഷം –ഡോ കാനം ) സ്വാമി പ്രാചീന മലയാളം മുതലായ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ കുഞ്ഞന്‍പിള്ള ചട്ടമ്പി എന്ന മഹാതമാവുമായി പരിചയപ്പെടുകയും ആ വഴി “തൈക്കാട്ട് അയ്യാവ്”എന്ന സുബ്രഹ്മണ്യ ഭക്തനും യോഗിയുമായ ഗുരുവിന്‍റെ അടുക്കല്‍ നിന്ന് യോഗാഭ്യാസ സംബന്ധമായ ഉപദേശം കൈക്കൊള്‍കയും ചെയ്തു .സ്വാമി സുബ്രഹ്മണ്യ ഉപാസകന്‍ ആയത് അന്ന് മുതല്‍ ആണെന്ന് കരുതുന്നു .
ഇനി മൂന്നാം പതിപ്പിന്‍റെ അവതാരിക എന്ന പേരില്‍ പ്രസാധകന്‍ ശ്രീ ബാല്‍ IPS എഴുതിയത് നമുക്ക് വായിക്കാം (പുറം 60-62)
യോഗമുറകള്‍ പരിശീലിക്കുന്നതിന് ഒരു ഗുരുനാഥന്‍ ആവശ്യമാണെന്ന് സ്വാമികള്‍ക്ക് തോന്നി .വിവരം ഷണ്മുഖദാസ സ്വാമികളെ (ചട്ടമ്പി സ്വാമികളെ –ഡോ കാനം ) അറിയിച്ചു .അദ്ദേഹം അതിലേയ്ക്ക് തൈക്കാട്ട് അയ്യാവ് എന്ന ഒരു പരമ ധന്യനെ പരിചയപ്പെടുത്തി കൊടുത്തു .അത് ആയിരത്തി അറുപതാമാണ്ടാണ് (സി.ഇ 1885.ഡോ കാനം ).പ്രാണായാമം തുടങ്ങിയ യോഗക്രമങ്ങള്‍ വേണ്ടവണ്ണം വശപ്പെടുത്തി അത്ഭുത സിദ്ധികള്‍ നേടിയ ആള്‍ ആയിരുന്നു തൈക്കാട്ട് ആയ്യാവവര്‍കള്‍ .അദ്ദേഹം ആ നിലയില്‍ പ്രസിദ്ധനും ആയിരുന്നു .തിരുവനന്തപുരം റസിഡന്‍സിയില്‍ ആ മാന്യന്‍ ചെറിയൊരു ഉദ്യോഗം നോക്കി വരുന്ന കാലം ആയിരുന്നു അത്. രാജയോഗം, കര്‍മ്മ യോഗം, ഹഠയോഗം തുടങ്ങിയ യോഗവിധികള്‍ പലതുണ്ടല്ലോ. അവയെല്ലാം അയ്യാവിനു ദൃഡപരി ചിതങ്ങള്‍ ആയിരുന്നു. .........അയ്യാവ് അവര്‍കള്‍ ഒരു ബ്രാഹ്മണന്‍ ആയിരുന്നു .അയ്യാവ് ശാസ്ത്രികള്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്‍ .ഉള്ളൂര്‍ എസ് പരമേശ്വര അയ്യര്‍ ,സ്വാമികളുടെ സമാധി സംബന്ധിച്ച് നടത്തിയ –തിരുവനന്ത പുരത്ത് വച്ച് കൂടിയ ഒരു അനുശോചന യോഗത്തില്‍ പ്രസംഗിച്ചതായി കേട്ടിട്ടുണ്ട് .എന്നാല്‍ അദ്ദേഹം പറയര്‍ എന്നും ആദിദ്രാവിഡര്‍ എന്നും ഇപ്പോള്‍ പറയപ്പെടുന്ന സമുദായത്തിലെ അംഗം ആയിരുന്നു എന്നാണ്‌ എന്‍റെ സൂക്ഷമായ അറിവ് .ഈ വസ്തുത മിക്കവാറും ആര്‍ക്കും തന്നെ അറിഞ്ഞു കൂടാ ......മദിരാശിയില്‍ നിന്നും തിരുവനന്തപുരത്ത് വന്നു റസിഡന്‍സിയില്‍ ഒരു കീഴ് ഉദ്യോഗസ്ഥന്‍ ആയി താമസിച്ചിരുന്ന അയ്യാവ് അവര്‍കളെ അറിയാന്‍ ഇടവരാതെ പോയത്തില്‍ ആശ്ചര്യമില്ല .
ഐ .പി.എസ് കാരനായ ഒരു റിട്ടയേര്‍ഡ പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നും മുകളില്‍ നല്‍കിയ ചില പരാമര്‍ശങ്ങള്‍ വന്നത് തികച്ചും നിര്‍ഭാഗ്യകരം എന്ന് ചൂണ്ടിക്കാണിക്കട്ടെ
തൈക്കാട്ട് അയ്യാവ് റസിഡന്‍സിയിലെ  “ചെറിയ ഒരു ഉദ്യോഗം നോക്കി”യ ആള്‍ എന്നും “കീഴ് ഉദ്യോഗസ്ഥന്‍” എന്നും ശ്രീ ബാല്‍ പരാമര്‍ശിക്കുന്നു .

തികച്ചും തെറ്റ് .മലബാറില്‍ തുക്കിടി സായിപ്പ് (ഡപ്യൂട്ടി കളക്ടര്‍ )ആയിരുന്ന മഗ്രിഗര്‍ എന്ന യൂറോപ്പിയന്‍റെ  തമിഴ് ഗുരു ആയിരുന്നു സുബ്ബയ്യന്‍ എന്ന്‍ ഔദ്യോഗിക നാമം ഉണ്ടായിരുന്ന അയ്യാ സ്വാമികള്‍ .മഗ്രിഗര്‍ തിരുവിതാം കൂര്‍ റ സിഡന്റ് ആയി നിയമിതന്‍ ആയപ്പോള്‍, അദ്ദേഹത്തെ കൂടെ കൊണ്ടുവന്നു റസിഡന്‍സി മാനേജര്‍ ആയി നിയമിച്ചു .പിന്നീട് “സുപ്രണ്ട്” എന്ന്‍ ആ പോസ്റ്റ്‌ അറിയപ്പെട്ടു സമാധി ആകുന്ന 95 വയസ് വരെ അദ്ദേഹം ആ പോസ്റ്റില്‍ തുടര്‍ന്നു .ജോലി ചെയ്യാതെ പെന്‍ഷന്‍ വാങ്ങില്ല എന്നതായിരുന്നു പെന്‍ഷന്‍ പറ്റാതിരിക്കാന്‍ കാരണം .അല്ലാതെ റസിഡന്‍സി യിലെ തൂപ്പുകാരനോ പാചകക്കാരനോ വെള്ളം കോരുകാരനോ വിറകു വെട്ടുകാരനോ, അന്തരിച്ച എന്‍റെ പ്രിയസുഹൃത്തും പുരാവസ്തു വകുപ്പ് ഡയരക്ടറും ആയിരുന്ന അന്തരിച്ച മലയിന്‍കീഴ് മഹേശ്വരന്‍ നായര്‍ അദ്ദേഹത്തിന്‍റെ കുപ്രസിദ്ധമായ “നാരായണ ഗുരുവിന്‍റെ ഗുരു” (ശ്രദ്ധിക്കുക ആദ്യം “ശ്രീ” ഇല്ല. വിദ്യാധിരാജ വിദ്യാപീഠം 1976) എന്ന ചട്ടമ്പി സ്വാമി ജീവചരിത്രത്തില്‍) എഴുതി പിടിപ്പിച്ചത് പോലെ പശുമേയ്പ്പു കാരനോ തോട്ടക്കാരനോ (റസിഡന്സി പരിസരത്തെ സസ്യലതാദികള്‍ അദ്ദേഹം വച്ച് പിടിപ്പിച്ചതായിരുന്നു .ഗീത ഉപദേശിച്ച സാക്ഷാല്‍ ശ്രീകൃഷ്ണ ഭഗവാനും ഒരു “ഗോപാലകന്‍”-പശുമേയ്പ്പു കാരന്‍-) ആയിരുന്നു എന്ന കാര്യം എന്‍റെ സുഹൃത്ത് മറന്നു പോയി ) മാത്രം ആയിരുന്നില്ല .സ്വാതി തിരുനാള്‍ (1939), അശ്വതി തിരുനാള്‍ ,ശ്രീമൂലം തിരുനാള്‍ (1873-1909). എന്നീ മൂന്നു രാജാക്കന്മാര്‍ ഉള്‍പ്പടെ കൊട്ടാരത്തിലെ തമ്പുരാന്‍ തമ്പുരാട്ടി മാര്‍ ഉള്‍പ്പടെ അമ്പത്തി രണ്ടു പ്രശസ്ത വ്യക്തികള്‍ അദ്ദേഹത്തിന്‍റെ ശിഷ്യര്‍ ആയിരുന്നു .അയ്യാ ഗുരുവിന്‍റെ  ജീവചരിത്രം ശ്രീ ബാല്‍ വായിച്ചിട്ടില്ല സൂപ്രണ്ട് അയ്യാ എന്ന മഹാഗുരു ,ഗുരുക്കന്മാരുടെ ഗുരു , എങ്ങനെ
റസിഡന്‍സിയിലെ  “ചെറിയ /കീഴ് ജീവനക്കാരന്‍” ആകും ?
അയ്യാ ഗുരു തന്നെ കുറിച്ച് ശിഷ്യര്‍ പറയുന്നതും എഴുതുന്നതും വിലക്കിയിരുന്നു .ഗുരുവിന്‍റെ ഒരു ജന്മദിനം കുഞ്ഞന്‍ അദ്ദേഹത്തെ കുറിച്ച് പദ്യം ചൊല്ലിയപ്പോള്‍ ഗുരു അത് തടഞ്ഞു .മുരുകനെ കുറിച്ച് പാടൂ എന്ന് പറഞ്ഞതായി കാലടി പരമേശ്വരന്‍ പിള്ള പ്രസിദ്ധീകരിച്ച ആദ്യ ജീവചരിത്രം (അയ്യാമിഷന്‍ 1960) ഫോട്ടോ എടുക്കാനും അനുവദിച്ചിരുന്നില്ല .എന്നാല്‍ സമാധി ആകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ റസിഡ ന്റ് ദ്വരയുടെ പത്നിയ്ക്ക് ഒരു ഫോട്ടോ എടുക്കാന്‍ അനുമതി നല്‍കി ആ ഫോട്ടോ ആണ് തിരുവതാം കൂര്‍ കൊട്ടാരം വക തെവാരപ്പുരയില്‍ ഇന്നും കാണപ്പെടുന്നത് .അത് പരിഷ്കരിച്ചതാണ് ഇന്ന് നാം കാണുന്ന ചിത്രം .ശിഷ്യര്‍ ചട്ടമ്പിസ്വാമികള്‍ ,ശ്രീനാരായണ ഗുരു എന്നിവര്‍ക്ക് ധാരാളം ഫോട്ടോകള്‍ ഉള്ളപ്പോള്‍ അവരുടെ ഗുരുവിനു ഒരു ഫോട്ടോ മാത്രം ലഭിക്കാന്‍ അതാണ്‌ കാരണം .അയ്യാവ്  സ്വാമികള്‍ സമാധി ആകുന്ന 1909മുതല്‍ 1960 വരെ അച്ചടിയില്‍ അദ്ദേഹത്തെ കുറിച്ച് കാര്യമായ വിവരം ഒന്നും വന്നില്ല .സമാധി ആയപ്പോള്‍ ശിഷ്യര്‍ ചരമ ശ്ലോകങ്ങള്‍ എഴുതിയില്ല .എന്നാല്‍ മകന്‍ ലോകനാഥപിള്ള പിതാവിന്‍റെ ജീവച്ചരിത്രസംഗ്രഹം തമിഴില്‍ എഴുതി വച്ചു .പക്ഷെ അദ്ദേഹം സമാധിആകും വരെ അതും പ്രസിദ്ധീകരിക്കപ്പെട്ടില്ല .അതിനുശേഷം ഇന്ത്യന്‍ പ്രസിഡന്റിന്റെ ആയുര്‍വേദ ഫിസിഷ്യന്‍ ആയിരുന്ന കാലടി പരമേശ്വരന്‍ പിള്ള ആ ജീവചരിത്രം മൊഴിമാറ്റി മലയാളത്തില്‍ പ്രസിദ്ധീകരിച്ചു .”ശിവരാജയോഗി തൈക്കാട്ട് അയ്യാ ഗുരു തിരുവടികള്‍” (അയ്യാ മിഷന്‍ തൈക്കാട്).അതില്‍ ഉണ്ടായിരുന്ന “അയിത്തോച്ചാടനം” എന്ന അതിപ്രധാനമായ അദ്ധ്യായം ചില അജ്ഞാത കാരണത്താല്‍ അടുത്ത പതിപ്പില്‍ (1976)ഒഴിവാക്കപ്പെട്ടു .എന്നാല്‍ ആദ്യപേജ് നെറ്റില്‍ കിട്ടും .അജ്ഞാതകാരണത്താല്‍ തന്നെ “ശിവരാജ യോഗി” എന്ന വിശേഷണം “ബ്രഹ്മശ്രീ “ എന്ന് മാറ്റപ്പെടുകയും ചെയ്തു

അയ്യാവ് അവര്‍കള്‍ ഒരു ബ്രാഹ്മണന്‍ ആയിരുന്നു .അയ്യാവ് ശാസ്ത്രികള്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്‍ .ഉള്ളൂര്‍ എസ് പരമേശ്വര അയ്യര്‍ ,സ്വാമികളുടെ സമാധി സംബന്ധിച്ച് നടത്തിയ –തിരുവനന്ത പുരത്ത് വച്ച് കൂടിയ ഒരു അനുശോചന യോഗത്തില്‍ പ്രസംഗിച്ചതായി കേട്ടിട്ടുണ്ട് ശ്രീ ബാലിന് എവിടെ നിന്ന് കിട്ടിയ വിവരം എന്ന് വ്യക്തമാക്കുന്നില്ല .മനോരമയിലെ സമാധി വാര്‍ത്തയിലും(തെക്കുംഭാഗം മോഹന്‍ ,വിധ്യാധിരാജനും ഒരു വെള്ളാള വെളിച്ചപ്പാടും കാണുക ) മനോരമ മില്യനിയം പതിപ്പില്‍ എം ജി എസ് നാരായണന്‍ എഴുതിയ ഓര്‍ ലേഖനത്തിലും അങ്ങനെ വായിക്കാം .പക്ഷെ ശരിയല്ല .അയ്യാവ് ബ്രാഹ്മണന്‍ ആയിരുന്നില്ല .അയ്യാ ശാസ്ത്രികള്‍ എന്ന പേരും അദ്ദേഹത്തിനുണ്ടായിരുന്നില്ല .ഉള്ളൂര്‍ അദ്ദേഹത്തെ തന്‍റെ  സാഹിത്യചരിത്രത്തില്‍ “ആദ്യദ്രാവിഡന്‍” എന്നാണു രേഖപ്പെടുത്തിയത് .
അന്തരിച്ച ചെങ്ങന്നൂര്‍ ബുധനൂര്‍ ഏ .എന്‍ വാസു ഗണകന്‍ തന്‍റെ ഗോച്ചരന്‍റെ ശൈവ പൈതൃകം എന്ന ഗണക/കണിയാര്‍  സമുദായ ചരിത്രത്തില്‍ അയ്യാ ഗുരു കണിയാന്‍ സമുദായത്തില്‍ ജനിച്ചു എന്ന് എഴുതി വച്ചു .തെക്കുംഭാഗം മോഹന്‍ ആകട്ടെ തന്‍റെ വിദ്യാധിരാജനും ഒരു വെള്ളാള വെളിച്ചപ്പാടും എന്ന പുസ്തകത്തില്‍ അയ്യാവു സ്വാമികളെ മണ്ണാന്‍ സമുദായത്തില്‍ ജനിപ്പിച്ചു എന്ന് കാണാം ശുദ്ധ വിവരക്കേട് .
അന്തരിച്ച ടി.എച്ച് പി.ചെന്താരശ്ശേരി ,കന്നുകുഴി മണി എന്നിവര്‍ അവരുടെ അയ്യങ്കാളി ജീവചരിത്രങ്ങളില്‍ അയ്യാ ഗുരുവിനെ “പാണ്ടിപ്പറയന്‍” എന്ന് പരാമര്‍ശിച്ചിരുന്നു .വിവരമില്ലായ്മയാണ് കാരണം .ശ്രീ ബാലിന് സൂക്ഷമായ വിവരം (പറയര്‍ എന്നും ആദി ദ്രാവിഡര്‍ എന്നും )എങ്ങിനെ എവിടെ നിന്ന് കിട്ടി എന്ന് വ്യക്തമാക്കിയിട്ടില്ല . അയ്യാവ് മുന്‍കൂട്ടി തന്നെ സമാധി ശ്മശാനത്തില്‍ തന്നെ എന്ന് പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്‍റെ സമാധികോവില്‍  ഒരിക്കല്‍ എങ്കിലും ചെന്താരശ്ശേരിയോ കുന്നുകുഴി മണിയോ തെക്കുംഭാഗം മോഹണോ കുറഞ്ഞ പക്ഷം പോലീസ് അന്വേഷകന്‍ കൂടി ആയിരുന്ന ശ്രീ ബാലോ സന്ദര്‍ശിച്ചിരുന്നു എങ്കില്‍ ഇത്തരം ആന മണ്ടത്തരങ്ങള്‍  എഴുതി പിടിപ്പിക്ക ഇല്ലായിരുന്നു .തൈക്കാട്ട് ശ്മശാനത്തില്‍ (ശാന്തി കവാടം) ചെന്ന്  അതിന്‍റെ ചരിത്രം ,കിടപ്പ്,വിസ്തീര്‍ണ്ണം ,വിവിധ സമുദായങ്ങള്‍ക്ക് നല്‍കപ്പെട്ട ഭാഗങ്ങള്‍  ,അയ്യാവു സമാധി എന്നിവ മനസ്സിലാക്കണം . “പുലയന്‍ അയ്യപ്പന്‍” എന്ന് വിളിക്കപ്പെട്ടിരുന്ന സഹോദരന്‍ അയ്യപ്പന്‍ പുലയ സമുദായത്തില്‍ ജനിച്ച ആള്‍ അല്ല എന്ന സത്യം ശ്രീ ബാല്‍ എന്തേ ഓര്‍ക്കാതെ പോയി എന്ന് മനസ്സിലാകുന്നില്ല.
ഡോ കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
Mob 9447035416 Email:drkanam@gmail.com

No comments:

Post a Comment