Sunday 1 November 2015

യഥാര്‍ത്ഥ നായര്‍ നവോത്ഥാന നായകന്‍

തമസ്കരിക്കപ്പെട്ട ,യഥാര്‍ത്ഥ നായര്‍ നവോത്ഥാന നായകന്‍
പ്രഥമ നായര്‍ സമുദായ സംഘാടകന്‍

തീര്ത്ഥപാദപരമഹംസ സ്വാമികള്‍ (1881-1939)

പറവൂര്‍ വടക്കേക്കര മഠത്തില്‍ 1057 തുലാം നാലിന് ( 1881 ഒക്ടോബര്‍ 19) കുഞ്ഞിക്കുട്ടിപ്പിള്ളയ്ക്ക്  ആലങ്ങാട്ട്കാരന്‍ ഒരു  നമ്പൂതിരിക്ക്  ജനിച്ച നാണൂക്കുട്ടന്‍ എന്ന നാരായണക്കുറുപ്പ് ആണ് പില്‍ക്കാലത്ത്‌ തീര്‍ത്ഥപാദപരമഹംസ സ്വാമികളായി അറിയപ്പെട്ട സാമൂഹ്യ പരിഷ്കര്ത്താവും സമുദായ സംഘാടകനും നവോത്ഥാന നായകനും വിപ്ലവകാരിയും .ഉണ്ണിക്കുറുപ്പും പപ്പുണ്ണിക്കുറുപ്പുമായിരുന്നു മാതുലര്‍.
തോട്ടത്തില്‍ നാണുക്കുറുപ്പ് എന്നായിരുന്നു സന്യസിക്കും മുമ്പ് വരെ, പേര്‍. പിതാവ് ചെറുപ്പത്തില്‍ മരിച്ചു.അമ്മയുടെ ഏകസന്താനം ആയിരുന്നു നാണു.
എട്ടാം വയസ്സില്‍ കുടിപ്പള്ളിക്കൂട വിദ്യാഭ്യാസം പൂര്‍ത്തിയായി .ഇംഗ്ലീഷ് മ്ലേച്ച ഭാഷയെന്നു രക്ഷകര്‍ത്താക്കള്‍ കരുതിയിരുന്നതിനാല്‍, അതില്‍  വിദ്യാഭ്യാസം കിട്ടിയില്ല. ഓണാക്കൈമള്‍ കൃഷ്ണനുണ്ണിത്താനില്‍ നിന്നും അമരകോശവും സിദ്ധരൂപവും വിഷവൈദ്യവും പഠിച്ചു .മലയാളത്തിലും നല്ല അറിവ് നേടി . ഹഠയോഗിയായ ശങ്കരഗിരിയില്‍ നിന്നും യോഗമാര്ഗ്ഗത്തില്‍ അറിവ് നേടി .പിന്നീട് ചെറിയ നാണന്‍ എന്ന സന്യാസിയോടോപ്പം തമിഴ് നാട്ടിലെ  ചിദംബരം ,കാവേരി ,തായുമാനവര്‍ കോവില്‍, പിള്ളയാര്‍ കോവില്‍ എന്നിവിടങ്ങളില്‍ ഊരുചുറ്റി നടന്നു. കൈവല്യനവനീതം ശ്രീചിദംബര സ്വാമികളില്‍ നിന്ന് കേട്ടു മനസ്സിലാക്കി .ചെന്നമംഗലം രാമനുണ്ണി ഇളയത്തില്‍ നിന്നും സംസ്കൃത കാവ്യങ്ങള്‍ പഠിച്ചു .സംസ്കൃതത്തില്‍  പ്രഭാഷണം നടത്താന്‍ കഴിവ് നേടി .
പറവൂര്‍ ടൌണില്‍ താമസ്സിച്ചിരുന്ന കൊച്ചിവേലുപ്പിള്ള എന്ന അഭിഭാഷകന്‍ ചട്ടമ്പി സ്വാമികളുടെ ശിഷ്യനായിരുന്നു .അദ്ദേഹത്തിന്റെ ഭവനത്തില്‍  സ്വാമികള്‍ ഇടയ്ക്കിടെ വന്നു താമസ്സിച്ചിരുന്നു.അവിടെ വച്ചു ആദ്യമായി സ്വാമികളെ കണ്ടപ്പോള്‍ നാണുക്കുറുപ്പ് ഇനിപ്പറയുന്ന സംസ്കൃത ശ്ലോകം നിമിഷനേരം കൊണ്ട് ഉണ്ടാക്കി ചൊല്ലിക്കേള്‍പ്പിച്ചു
ശ്രീമത് ഷണ്മുഖ ദാസാഖ്യ .  ശരത്ചന്ദ്രസുച്ചന്ദ്രികാ
ഹുത്കൈരവവികാസായ സദാ ഭവതു ന: പ്രിയ
തുടര്‍ന്ന് അടുത്ത ദിവസം സാമ്പ്രദായിക രീതിയില്‍ ,തൈക്കാട്ട് അയ്യാവില്‍ നിന്നും (1879) ഓതികീട്ടിയ “ബാലാസുബ്രഹ്മണ്യമന്ത്രം” ചട്ടമ്പിസ്വാമികള്‍ നാണൂക്കുറുപ്പിനുപദേശിച്ചു കൊടുത്തു (1073മേടം  16 ബുധന്‍ ഷഷ്ടി ദിനം). അന്ന് പ്രായം  പതിനഞ്ചു വയസ് . ചേന്നമംഗലം ആര്യങ്കാവ്  ക്ഷേത്രത്തില്‍ ഭജനം ഇരുന്ന്‍ ആ മന്ത്രം അക്ഷരലക്ഷം ജപിച്ചു. തുടര്‍ന്നു ഹ൦യോഗത്തിലെ ഉയര്‍ന്ന സാധനാക്രമങ്ങള്‍ പരിശീലിച്ചു.ഉഡ്യാനബന്ധം ,മൂലബന്ധം ,ജാലാന്ധരണം ,മഹാമുദ്ര ,മഹാബന്ധം ,മഹാവേധം, ഖേചരി,വിപരീതകരിണി, വജ്രോലി ,ശക്തിചലനം എന്ന് പത്ത് മുദ്രകള്‍ ഹഠയോഗത്തിലുണ്ട് .അവയെല്ലാം സ്വായത്തമാക്കി .കോടനാട് ആശ്രമത്തില്‍ വച്ച് ബ്രഹ്മോപദേശം ലഭിച്ചു .
(മലയാറ്റൂരിലെ കോടനാടായിരുന്നു ചട്ടമ്പി സ്വാമികള്‍ക്ക് തൊണ്ണൂറു ഏക്കര്‍ പുതുവല്‍ പതിച്ചു കിട്ടിയത് .ശിഷ്യര്‍ അവിടെ ആശ്രമം പണിയിക്കാന്‍ തയ്യാറായിരുന്നു .പക്ഷെ ചട്ടമ്പിസ്വാമികള്‍ അത് മുഴുവന്‍ ആശ്രിതന്‍ പത്മനാഭപണിക്കര്‍ക്ക് ഇഷ്ടദാനം കൊടുത്തു .പണിക്കര്‍ അത് കിട്ടിയ വിലയ്ക്ക് വിറ്റ്തുലച്ചു. പേജ് 132 )
താന്‍ ജനിച്ച നായര്‍ സമുദായത്തെ, ഒരു സംഘടനയുടെ കീഴില്‍ കൊണ്ടുവന്നു അതിനെ, ഉദ്ധരിക്കാനുള്ള ആദ്യ പരിശ്രമം തുടങ്ങിയ സമുദായ സ്നേഹി ആയിരുന്നു തീരത്ഥപാദര്‍ (പേജ് 230). കര്‍ത്താ ,കയ്മള്‍ ,കുറുപ്പ് ,ഉണ്ണിത്താന്‍ ,വല്യത്താന്‍ ,മേനോന്‍ ,പണിക്കര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ അവരോരുത്തരും ഉയര്‍ന്നവരും മറ്റുള്ളവരെല്ലാം താഴ്ന്നവരെന്നും കരുതി പൊങ്ങച്ചം കാട്ടിയിരുന്ന കാലം . വിളക്കിത്തല ,വെളുത്തേടം ,വെറും നായര്‍,ചക്കാല  എന്നിവരെ കുറഞ്ഞ വിഭാഗങ്ങള്‍ ആയി കണക്കാക്കിയിരുന്ന കാലഘട്ടം .കൂടിയ വിഭാഗങ്ങള്‍ “നായര്‍” കൊടിക്കീഴില്‍ അണിനിരക്കാന്‍ ആദ്യമെല്ലാം വിസമ്മതിച്ചു .(പേജ് 230),
കിരിയം,ഇല്ലം ,സ്വരൂപം ,മേനോക്കി ,പട്ടോല ,മേനോന്‍ ,മാരാര്‍ ,പാദമംഗലം ,പള്ളിച്ചന്‍ ,ചെമ്പുകൊട്ടിഓടം ,എടച്ചേരി ,വട്ടക്കാട്,ആത്തൂര്‍ ,ആസ്തിക്കുറിച്ചി എന്നിങ്ങനെ പതിനാലു വിഭാഗങ്ങളും പ്രത്യേകം പേരില്ലാത്ത നാല് വിഭാഗങ്ങളും ചേര്‍ന്ന് പതിനെട്ടു അവാന്തര വിഭാഗങ്ങള്‍ നായര്‍ സമുദായത്തില്‍ ഉണ്ടായിരുന്നു .നായര്‍ അതില്‍ ഏറ്റവും താഴ്ന്ന വിഭാഗവും (പേജ് 231).ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച നഗരവാസികളായ ചില നായന്മാര്‍ സി.കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍
“കേരളീയ നായര്‍സമാജം” എന്നൊരു കൂട്ടായ്മ അങ്ങ് തിരുവനന്തപുരത്ത് സംഘടിപ്പിക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും മദ്ധ്യ-വടക്കന്‍ തിരുവിതാംകൂറില്‍ അതിലൊന്നും ഒരു നായരും താലപ്പര്യം കാട്ടിയില്ല .സ്വാമികള്‍ ആദ്യം ശ്രമിച്ചത് പറവൂര്‍ വടക്കേക്കര ആയിരുന്നു . തികച്ചും യാഥാസ്ഥിതികരായ അവിടത്തെ നായര്‍ സമുദായം അനങ്ങിയില്ല .

അക്കാലത്ത് നായര്‍ കുടുംബങ്ങളില്‍ ഭരിക്കുന്ന കാരണവരും ഭരിക്കപ്പെടുന്ന അനന്തവരും പരസ്പരം ശത്രുക്കളായി പെരുമാറിയിരുന്നു. പോരടിച്ചിരുന്നു . കെട്ടുകല്യാണം, തിരണ്ടുകുളി കല്യാണം ,പുളികുടി ,പടയണി,ഉത്സവം ,പതിനാറടിയന്തിരം  എന്നിവ ആഘോഷിക്കാന്‍ ഭൂസ്വത്ത് വിറ്റ് തുലച്ചിരുന്നു. മിക്കവയും ക്രിസ്ത്യന്‍ സമുദായങ്ങള്‍ കൈവശമാക്കി .കരപ്രമാണിമാര്‍ പരസ്പരം വെല്ലുവിളിച്ചു പോരാടി.
1085 കന്നിമാസത്തില്‍ പറവൂര്‍ തോന്നിയകാവ് സ്കൂളില്‍ സ്വാമി ഒരു നായര്‍ മഹാസമ്മേളനം നടത്തി .ആര്‍ .ഈശ്വരപിള്ളയായിരുന്നു അദ്ധ്യക്ഷന്‍.”കേരളഭൂമിയും നായര്‍ വര്‍ഗ്ഗവും” എന്ന പേരില്‍ സ്വാമികള്‍ സുദീര്‍ഘമായ ഒരു പ്രബന്ധം അവതരിപ്പിച്ചു (പേജ് 232-251).ഇത്ര വലുതായ ഒരു ജനസമുദായം ഒരു പ്രവൃത്തിയും ചെയ്യാതെ ഇരുന്നാല്‍, ഓരോ സെക്കണ്ടിലും ഉണ്ടാകുന്ന നഷ്ടം സ്വാമികള്‍ സദസ്സിനെ ബോധ്യപ്പെടുത്തി (ഒരീഴവന്‍ ദിവസം ഒരു സിഗരറ്റ് വലിച്ചാല്‍ ഈഴവസമുദായം ഒരു ദിവസം കത്തിച്ചു കളയുന്ന പണം എത്രയെന്നു ശ്രീ ആര്‍.ശങ്കര്‍ കണക്കാക്കി സമുദായത്തെ ബോധവല്‍ക്കരിച്ച കാര്യം ഇവിടെ ഓര്‍ക്കാം ). നായ്നമാരെല്ലാം ഒരു വീട്ടുകാര്‍ എന്നദ്ദേഹം സ്ഥാപിച്ചു കൊടുത്തു .നായന്മാര്‍ ലങ്കയില്‍ നിന്ന് കുടിയേറിയവര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ മതം (പേജ് 253). തുടര്‍ന്നു നായന്മാര്‍ക്ക് സ്വവര്‍ഗ്ഗാഭിമാനം തോന്നാന്‍ നിരവധി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സ്വാമികള്‍ നടത്തി .ഇക്കാലത്ത് സ്വാമികള്‍ നിരവധി ലേഖനങ്ങളും കവിതകളും നാടകങ്ങളും എഴുതി പ്രസിദ്ധീകരിച്ചു .
സ്വാമികള്‍ കോട്ടയത്തിനു  വരുന്നു
1908-ല്‍ സ്വാമികള്‍ കോട്ടയം പുതുപ്പള്ളിയില്‍ ആകസ്ഥാനത്ത് യജമാനന്‍ മാരുടെ കുടുബവീട്ടില്‍ താമസിക്കാന്‍ എത്തി .കാണക്കാരി കുന്നിനു  തെക്കും  പത്തനംതിട്ട കൈപ്പട്ടൂര്‍ കടവിനുവടക്കും തലമലക്കെട്ടിനു പടിഞ്ഞാറും  അറബിക്കടലിനു കിഴക്കുമുള്ള  പ്രദേശത്തെ ഏക മാടമ്പി ആയിരുന്നു ആകസ്ഥാനത്ത് മഠം .തെക്കുകൂര്‍ രാജ്യത്തെ മന്തിമാരും സൈന്യാധിപരും ആ കുടുംബത്തില്‍ നിന്നായിരുന്നു അവിടെ സന്തതികള്‍ ഇല്ലാതെ വന്നപ്പോള്‍ പറവൂര്‍ വടക്കേക്കര മ൦ത്തില്‍ നിന്നും നാല് സ്ത്രീപുരുഷന്മാരെ ദത്തെടുത്തു .ചുള്ളിക്കാട്ടു നിന്ന് വന്നവര്‍ പുതുപ്പള്ളി മാളിയേക്കല്‍ താമസമാക്കി . ശങ്കരായത്ത് നിന്ന് വന്നവര്‍ വാഴൂര്‍ കൊല്ലത്തും താമസിച്ചു. ഇരു വീട്ടുകാരും അങ്ങനെ സ്വാമികളുടെ ബന്ധുക്കള്‍ ആയതിനാല്‍ .സ്വാമികള്‍  രണ്ടിടത്തും താമസിച്ചു .ഒരു ജ്യോതി ശാസ്ത്രജ്ഞന്‍ എന്ന പേര്‍ അദ്ദേഹം ഇതിനിടയില്‍ നേടി .പുരാണപാ.രായണങ്ങളും അദ്ദേഹം പതിവാക്കി,
സംസ്കൃത ജ്ഞാനമുള്ള ചില കൃസ്ത്യാനികള്‍ അക്കാലത്ത് പുതുപ്പള്ളിയില്‍ ഉണ്ടായിരുന്നു ,കുന്നുകുഴിയില്‍ കെ.കെ കുരുവിള എന്ന  എഞ്ചിനീയര്‍, താഴത്ത് വീട്ടില്‍ പീലിക്കുഞ്ഞു മാപ്പിള ,ചക്കാലയ്ക്കല്‍ മൂശക്കുഞ്ഞ്,വള്ളക്കാലില്‍ ഉമ്മന്‍ ,വലിയ പാറെട്ടു മാത്തുമാപ്പിള.അവരൊക്കെ സ്വാമികളുടെ ശിഷ്യരോ സുഹൃത്തുക്കളോ ആയിമാറി .തുടര്‍ന്നു വിവിധ സമുദായങ്ങളില്‍ നിന്ന് സ്വാമിക്ക് ശിഷ്യര്‍ ഉണ്ടായി .രണ്ടു വര്‍ശം കഴിഞ്ഞു സ്വാമികള്‍ താമസം വാഴൂര്‍ കൊല്ലത്ത് മ൦ത്തിലേക്ക് മാറ്റി(1084 കുംഭം 18) .1909 –ല്‍ വാഴൂരില്‍ താമസം തുടങ്ങിയ സ്വാമികള്‍ അവിടെ ഒരു വീട് പണിത് അമ്മയെ കൂടെ കൊണ്ടുവന്നു താമസ്സിപ്പിച്ചു.
നശിച്ചു നാറാണക്കല്ല് പിടിച്ചു കിടന്ന കൊല്ലത്ത് കുടുംബത്തിന്റെ ഉദ്ധാരണം ,വാഴൂര്‍ പ്രദേശത്തിന്റെ വികസനം ,നായര്‍ സമുദായത്തിന്റെ ഉദ്ധാരണം ,സമുദായ സംഘാടനം ,ശ്രീ-പുരുഷ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ ,അന്ധവിശ്വാസ നിര്‍മാര്‍ജ്ജനം എന്നിവ സ്വാമികളുടെ മുഖ്യ പരിപാടികള്‍ ആകാന്‍ താമസം വന്നില്ല. നായര്‍ സമുദായത്തിന്റെയും വാഴൂര്‍ ഗ്രാമത്തിന്റെയും മൊത്തം വാഴൂര്‍ ജനതയുടെയും ഭാഗ്യം അങ്ങനെ  1909-ല്‍ തുടങ്ങുന്നു .
ഒരു കാലത്ത് കൊല്ലത്ത് കുറുപ്പന്മാര്‍ വാഴൂര്‍ പ്രദേശത്തെ മുടിചൂടാമന്നന്മാരും സൃഷ്ടി-സ്ഥിതി-സംഹാരകരും ആയിരുന്നു .എന്നാല്‍ സ്വാമികള്‍ എത്തുമ്പോള്‍ സ്ഥിതി ആകെ മോശം ആയിരുന്നു .സുഖലോലുപത്തം,  അഹങ്കാരം,വാശി ,വ്യവഹാരം എന്നിവയെല്ലാം കുടുംബത്തിന്റെ ശവക്കുഴി തോണ്ടി. .ബ്രാഹ്മണസംബന്ധം,കെട്ടുകല്യാണം  ഇവയൊക്കെ നിര്‍ബന്ധമായിരുന്നു. സ്ത്രീകള്‍ വല്ലാതെ  ബുദ്ധിമുട്ടി .പലരും മരണപര്യന്തം കന്യകകള്‍ ആയിക്കഴിഞ്ഞു. അടുക്കളയില്‍ നിന്നും അവര്‍ പുറത്തിറങ്ങിയിരുന്നില്ല. ദാരിദ്യം കൊടികുത്തി വാണു.വിളയാത്ത നാളികേരം ഇടീച്ചു ചെലവു കഴിയുന്നതിനാല്‍ നായന്മാര്‍ “വെടലകള്‍ “ എന്ന് പരക്കെ വിളിക്കപ്പെട്ട കാലം (കേശവ ദേവിന്റെ അയല്‍ക്കാര്‍ കാണുക).സ്വാമികള്‍ കൂന്താലിയും വാക്കത്തിയും  കയ്യിലേന്തി ചെറുപ്പക്കാരെ സംഘടിപ്പിച്ചു പറമ്പുകളില്‍ കൃഷി ചെയ്യാന്‍ ഇറങ്ങി .കാട്ടുചെടികള്‍ക്കു പകരം വാഴൂരില്‍ വെണ്ട,വഴുതന ,പടവലം പാവല്‍ ,ചേന ചേമ്പ്,കാച്ചില്‍ മരച്ചീനി എന്നിവ പ്രത്യക്ഷപ്പെട്ടുവരാന്‍ തുടങ്ങി .സമാധിപ്രധാനര്‍ വിവേകപ്രധാനരാകാന്‍ തുടങ്ങി.വ്യവഹാരങ്ങള്‍ പലതും സന്ധിയായി .ചതുരംഗം ,ചീട്ടുകളി, പന്തുകളി ,ഒളിസേവ എന്നിവ നാട്ടില്‍ കുറഞ്ഞു. 
തീര്‍ത്ഥപാദര്‍ പൊട്ടിച്ച ആദ്യ വെടി

നായര്‍ ബാലിമാരുടെ നാല് ദിവസം നീണ്ടു നില്‍ക്കുന്ന, ചെലവേറിയ “കെട്ടുകല്യാണം” അവസാനിപ്പിച്ചത് സ്വാമികള്‍ ആയിരുന്നു .1088 ചിങ്ങം 27 നു സ്വാമികള്‍ വാഴൂരിലെ നായര്‍ സമുദായത്തിനിടയില്‍ വലിയ ഒരു പീരങ്കി വെടി പൊട്ടിച്ചു .വലിയൊരു സാമൂഹ്യമുന്നേറ്റത്തിന്റെ,നവോത്ഥാനത്തിന്റെ  ആദ്യ വെടി .തന്റെ ഗുരു ചട്ടമ്പിസ്വാമികള്‍ക്ക് കഴിയാതെ പോയ വെടി, നല്ല പീരങ്കി വെടി .ബ്രാഹ്മണ മേധാവിത്വത്തിനെതിരെപൊട്ടിയ ആദ്യ  വാഴൂര്‍ വെടി .
കൊല്ലത്ത് തറവാട്ടിലെ  പെണ്‍കുട്ടികള്‍ തെരണ്ടാല്‍ തിരുമുല്‍പ്പാടന്മാരെ ,പലപ്പോഴും കുഴിയിലേക്ക് കാല്‍ നീട്ടിയിരിക്കുന്നവര്‍  ആവും ഇവര്‍, വിളിച്ചു കെട്ടുകല്യാണം നടത്തുക ആയിരുന്നു അതുവരെ പതിവ് .ആ പതിവ് സ്വാമികള്‍ നിര്‍ത്തലാക്കി .ഒരു വിപ്ലവം അങ്ങനെ അരങ്ങേറി .
കുടുംബത്തിലെ  ഏറ്റവും പ്രായം കൂടിയ അമ്മയെ കൊണ്ടു താലി കെട്ടിച്ചു. ആകെ ചെലവ് ഒരു രൂപാ .രാവിലെ അഞ്ചു മണിമുതല്‍ ഏഴ് മണിവരെ വൈക്കം സി.കെ.നാരായണപിള്ള (ഇദ്ദേഹത്തെ കുറിച്ചു കൂടുതല്‍ വിവരം തുടര്‍ന്നു വരും) വക ഒരു പ്രസംഗം ബോധവല്‍ക്കരണം. നായന്മാരുടെ ഇടയിലെ ആദ്യ സാമൂഹ്യ വിപ്ലവം അങ്ങനെ വാഴൂരില്‍ തീര്ത്ഥപാദസ്വാമികളുടെ നേതൃത്വത്തില്‍വാഴൂരില്‍ കൊല്ലത്ത് കുറുപ്പന്മാരുടെ തറവാട്ടില്‍  അരങ്ങേറി.
പക്ഷെ നമ്മുടെ പ്രമുഖ പത്രങ്ങളിലെ “ജയന്തി എഴുത്തുകാര്‍” ,പുതുശ്ശേരി രാമചന്ദ്രന്‍ മുതല്‍ സി.പി.നായര്‍ വരെ,പിന്നെ ശാന്തി സ്വരൂപും  അതൊന്നും കണ്ടില്ല,കേട്ടില്ല.“വേദാധികാരനിരൂപണം” (അച്ചടിച്ചത്1921-ല്‍, സമാധിയ്ക്ക്  മൂന്നുവര്‍ഷം മുമ്പ് )  എന്നൊരു പുസ്തകം ചട്ടമ്പിസ്വാമികള്‍ എഴുതിയതിനാല്‍, നായര്‍  നവോത്ഥാനം വന്നു എന്നാണവര്‍ എഴുതിവിടുന്നത്.
തീര്‍ത്ഥപാദസ്വാമികള്‍ ജ്യോതിഷപണ്ഡീതനും യോഗിയും വാസ്തുവിദ്യയില്‍ വിദഗ്ദ്ധനുമായിരുന്നു ..പെരുന്ന കരയോഗമന്ദീ  രത്തിനു സ്ഥാനം നിര്‍ണ്ണയിച്ചു നല്ല  സമയം നോക്കി കല്ലിട്ടത് സ്വാമികള്‍ എന്ന് “എന്റെ  ജീവിതസ്മരണ” എന്ന ആത്മകഥയില്‍  മന്നം .കല്ലിട്ടശേഷം ഫലം പറഞ്ഞത് “പ്രതിബന്ധങ്ങള്‍ വരും പക്ഷെ ഭാവിയില്‍ മൂന്നു വശത്തും കൂടുതല്‍ വലിപ്പമുള്ള സഹോദരസ്ഥാപങ്ങള്‍ ഉയരും” എന്നായിരുന്നു .പെരുന്ന ഭദ്ര കാളിക്ഷേത്രത്തിനു മുമ്പിലെ “മാരണത്ത്” കാവ് വെട്ടിനശിപ്പിച്ച ശേഷം അവിടെയായിരുന്നു കല്ലിട്ടത്. സ്വാമിയുടെ അഭിപ്രായം അനുസരിച്ചു നിരവധി കുടുംബങ്ങളില്‍ ആരാധനാക്രമം മാറ്റി .
ചാമംപതാലിലെ “മങ്ങാട്ട്” പുരയിടത്തിലെ വലിയ കാവ് വെട്ടിനിരത്തി കൃഷിസ്ഥലമാക്കിയതും സ്വാമികള്‍ മുന്‍കൈ എടുത്തായിരുന്നു .വാഴൂരിലെ രണ്ടാമത്തെ പീരങ്കി വെടി അങ്ങനെ പൊട്ടി. വര്ഷം തോറും അഞ്ഞൂറ് പറ നെല്ല് അവിടെ നിന്ന് കിട്ടാന്‍ തുടങ്ങി എന്ന് മങ്ങാട്ട് ഗോവിന്ദപിള്ള എഴുതിവയ്ച്ചു .സ്വാമികളുടെ പരിശ്രമഫലമായി വാഴൂരില്‍ പോസ്റ്റ്‌ ഓഫീസ്,സര്‍ക്കാര്‍ ആയുര്‍ വേദ ആശുപതി ,രണ്ടു സ്വകാര്യഅലോപ്പതി  ആശുപത്രികള്‍ പ്രൈമറി-മിഡില്‍ സ്കൂളുകള്‍ ,നിരവധി റോഡുകള്‍ എന്നിവ ഉടലെടുത്തു .ആണ്‍ പള്ളിക്കൂടവും പെണ്‍പള്ളിക്കൂടവും ഉണ്ടായി. എന്നാല്‍ പെണ്‍കുട്ടികളെ വിടാന്‍ ആളുകള്‍ മടിച്ചു.കൊല്ലം വീട്ടിലെ കുട്ടികളെ മുഴുവന്‍ സ്വാമികള്‍ സ്കൂളില്‍ അയച്ചു മാതൃക കാട്ടി സ്വാമികളുടെ ആവശ്യപ്രകാരം മഠത്തില്‍ രാമപ്പണിക്കര്‍ കൊടുങ്ങൂരില്‍ ഭജനമഠം  സ്ഥാപിച്ചു .
കൊല്ലത്ത് ഭവനത്തിലായിരുന്നു  ആ പ്രദേശത്തെ ബാലന്മാരെ എഴുത്തിനിരുത്തിയിരുന്നത് .അവിടെ ഒരു കുടിപ്പള്ളിക്കൂടവും ഉണ്ടായിരുന്നു .രാത്രികാലങ്ങളില്‍ പതിവായി രാമായണം ,ഭാഗവതം ,ഭാരതം എന്നീ  കിളിപ്പാട്ടുകള്‍ പാരായണം ചെയ്തിരുന്നു .എന്നാല്‍ ആരും അര്ത്ഥം പറഞ്ഞു കൊടുത്തിരുന്നില്ല . അര്‍ത്ഥം പറയാന്‍  തുടങ്ങിയത് സ്വാമികള്‍ ആയിരുന്നു /
വൈക്കം സി.കെ നാരായണപിള്ള (1880-1936)
തീര്ത്ഥപാദരെ ഏറെ സ്വാനീധിച്ച മഹാത്മാവായിരുന്നു വൈക്കം സി.കെ നാരായണപിള്ള .പില്‍ക്കാലത്ത് അദ്ദേഹം ദയാനന്ദസ്വാമികളായിത്തീരും.
പന്തളത്തും അടൂരും ആശ്രമങ്ങളും അടൂരില്‍ സംസ്കൃത സ്കൂളും തുടങ്ങും
ഇടത്തരം കുടുംബത്തില്‍ വൈക്കത്ത് ജനിച്ച  നാരായണന്  കുടുംബകലഹത്താല്‍, പതിനേഴു വയസ് വരെ അക്ഷരജ്ഞാനം സമ്പാദിക്കാന്‍ കഴിഞ്ഞില്ല.പിന്നീട് സ്വന്തപരിശ്രമത്താല്‍ പഠിച്ച് പാസ്സായി രണ്ടു കൊല്ലം ഹൈസ്ക്കൂള്‍ അദ്ധ്യാപകന്‍ ആയി ജോലി നോക്കി  .പിന്നീട് ജോലി കളഞ്ഞു മതപരവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങള്‍ക്കായി നാടുചുറ്റി .1906-ല്‍ വാഴൂരില്‍ എത്തി.വാഴൂര്‍ നിവാസികളുടെ മറ്റൊരു ഭാഗ്യം .എഴുവര്‍ഷക്കാലം അവിടെ കഴിഞ്ഞ അദ്ദേഹം ചെറുവള്ളിയിലും ചിറക്കടവിലും ഓരോ സ്കൂളുകള്‍ തുടങ്ങി ഓരോ വീടുകളിലും നടന്നു ഭിക്ഷ എടുത്തു കിട്ടിയ പണം കൊണ്ടായിരുന്നു മഹത്തായ ഈ കര്‍മ്മം നടത്തിയത് .ശല്യമെന്ന് കരുതി ചില ആള്‍ക്കാര്‍ ഒരിക്കല്‍ അദ്ദേഹത്തെ പിടിച്ച് ഒരാലില്‍ കെട്ടിയിടുക പോലും ചെയ്തു .നാട്ടിലെ മുതിര്‍ന്ന ആള്‍ക്കാരുടെ കൂട്ടായ്മകള്‍ അദ്ദേഹം രൂപീകരിച്ചു.പ്രമുഖരായ നായര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ക്ഷണിച്ചു വരുത്തി പ്രഭാഷണങ്ങള്‍ നടത്തിക്കുക അദ്ദേഹത്തിന്റെ രീതിയായിരുന്നു .ചില പുസ്തകങ്ങള്‍ എഴുതി പ്രചരിപ്പിച്ചു
മതകാര്യങ്ങളില്‍ അറിവില്ലായിരുന്ന നാരായണപിള്ളയക്ക്  അതെല്ലാം സ്വാമികളില്‍നിന്ന്കിട്ടി. പൊതുജനസമ്പര്‍ക്കം,സാമൂഹ്യപ്രവര്‍ത്തനം,പ്രഭാഷണചാതുര്യം   എന്നിവ നാരായണപിള്ളയില്‍ നിന്നും സ്വാമികള്‍ക്കും കിട്ടി.അങ്ങനെ ഒരു പരസ്പരസഹകരണസംഘം  ഉടലെടുത്തു വാഴൂരില്‍ .സി.കെ നടത്തിയ ഒരു പൊതു സമ്മേളനത്തിലാണ് സ്വാമികള്‍ ആദ്യം പ്രസംഗിക്കുന്നത് .സാഹിത്യപഞ്ചാനന്‍ പി.കെ നാരായണപിള്ള ആയിരുന്നു മുഖ്യ പ്രഭാഷകന്‍ .പ്രസംഗത്തിനിടയില്‍ അദ്ദേഹം സന്യാസിമാരെ ഒന്ന് കളിയാക്കി .മറുപടിയായി അല്‍പ്പം ചിലത് പറയാന്‍ നാരായണപിള്ള സ്വാമികളെ നിര്‍ബന്ധിച്ചു .സ്വാമികളുടെ കന്നി  പ്രസംഗം കേട്ട സാഹിത്യപഞ്ചാനനന്‍ അത്ഭുത സ്തബ്ദനായി .ഒന്നര മണിക്കൂര്‍ നീണ്ട ആ പ്രസംഗം വഴി സാഹിത്യപഞ്ചാനന്‍ സ്വാമികളുടെ ആരാധകനായി മാറി .അതുവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമായിരുന്നു കോട്ടയം പ്രദേശങ്ങളില്‍ പ്രാസംഗികര്‍ .തുടര്‍ന്നു നിരവധി സമ്മേളനങ്ങളില്‍ സ്വാമി മുഖ്യ പ്രഭാഷകനായി അരങ്ങു തകര്‍ത്തു .നാരായണപിള്ളയുടെ  “മനുഷ്യഭൂഷണം” എന്ന കൃതിയ്ക്ക് അവതാരിക എഴുതിയതോടെ സ്വാമികള്‍ എഴുത്തുകാരന്‍ എന്ന നിലയിലും അറിയപ്പെടാന്‍ തുടങ്ങി
ആധ്യാത്മഭാരതി ശ്രീമതി കെ.ചിന്നമ്മ (1883-1931
============================================)
എന്ന ആദ്യ നായര്‍ വിനിതാ നവൊത്ഥാന നായിക
1911 –
ലെ ചിറക്കടവ്‌ കരയൊഗവാര്ഷികത്തില്‍ പൊതു സമ്മേളന അദ്ധ്യക്ഷന്‍ സി.കൃഷ്ണപിള്ളയും സ്ത്രീസമ്മേളന അദ്ധ്യക്ഷ ശ്രീമതി കെ.ചിന്നമ്മയും ആയിരുന്നു .”അഗതി മാതാ” എന്ന പേരില്‍ പില്‍ക്കാലത്ത് അറിയപ്പെട്ട ആ മഹതി വാഴൂരില്‍ അങ്ങനെ എത്തി .വാഴൂര്‍ നിവാസികളുടെ മറ്റൊരു ഭാഗ്യം .ആറ്റിങ്ങല്‍ ഇടവാമടം കല്യാണി അമ്മയുടെ പുത്രി.സര്‍വ്വകലാശാല വിദ്യാഭ്യാസം ലഭിച്ച ആദ്യ മൂന്ന മലയാളി വനിതകളില്‍ ഒരുവള്‍.മറ്റൊരാള്‍ സ്വദേശാഭി മാനിയുടെ ഭാര്യ ബി.കല്യാണിഅമ്മ .ശ്രീമൂലം തിരുനാള്‍ സ്ത്രീവിദ്യാഭ്യാസ പ്രോല്‍സാഹനത്തി നായി ക്യാരപ്പിറ്റ്എന്ന മാദാമ്മയെ നിയമിച്ചപ്പോള്‍, അസിസ്റ്റന്റ്‌ ഇന്സ്പെക്ട്രസ്സ് ആയി ചിന്നമ്മയെ നിയമിച്ചു . സ്വാമികളുടെ ആരാധിക ആയി മാറിയ ചിന്നമ്മ ശിഷ്യത്തം സ്വീകരിച്ചു . സ്വാമി വിവീകാനന്ദന് സിസ്റര്‍ നിവേദിത എന്ന പോലെ സ്വാമികള്‍ക്ക് കിട്ടിയ വനിതാരത്നം ആയിരുന്നു ചിന്നമ്മ. വനിതകളെ ബോധവല്‍ക്കരിക്കാന്‍ അവര്‍ നായര്‍ സ്ത്രീസമാജങ്ങള്‍ തുടങ്ങി .വാഴൂരില്‍ ഓല ഒരു മേഞ്ഞ സ്കൂള്‍ സ്ഥാപിതമായി .നായര്‍ സ്ത്രീസമാജങ്ങള്‍ രൂപവല്‍ക്കരിച്ചു .പന്ത്രണ്ടു അനാഥബാലികമാര്‍ക്കായി തിരുവനന്തപുരത്ത് ശ്രീമൂലം ഷഷ്ട്ബ്ദപൂര്‍ത്തി സ്മാരക  അനാഥാലയം-മഹിളാമന്ദിരം-  തുടങ്ങി .അതിനെ തുടര്‍ന്നു  നിരവധി സ്ഥാപങ്ങള്‍ ഉയര്‍ന്നുവരേണ്ടാതായിരുന്നു എന്നാല്‍  1931 –ല്‍ അവര്‍ അകാലത്തില്‍ അന്തരിച്ചു .

 സ്ത്രീ സമുദായോദ്ധാരണവും ഹിന്ദൂ മഹിളാമന്ദീരസ്ഥാപനവും
തീര്‍ത്ഥപാദസ്വാമികള്‍ വേദാന്തിയായ ഒരുസന്യാസി മാത്രമായിരുന്നില്ല. ജനങ്ങളുടെ  ഇടയിലെയ്ക്കിറങ്ങി ചെന്നിരുന്ന ഒരു വലിയ സാമൂഹ്യപരിഷ്കര്‍ത്താവ് കൂടി ആയിരുന്നു. താന്‍ ജനിച്ച നായര്‍ സമുദായത്തിലെ അന്ധ വിശ്വാസങ്ങളെയും മാമൂലുകളെയും പറിച്ചെറിയാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു.പഴയതെല്ലാം നന്ന്  എന്നും പുതിയതെല്ലാം മോശം എന്നും കരുതിയ വരട്ട സന്യാസി ആയിരുന്നില്ല തീര്‍ത്ഥപാദര്‍ .ആചാരങ്ങള്‍  ദേശ കാലമാനുസരിച്ച് മാറണം എന്നദ്ദേഹം വിശ്വസിച്ചു അക്കാര്യം ജനത്തെ പറഞ്ഞു മനസ്സിലാക്കി .പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളെയും വിദ്യാഭ്യാസം കൊണ്ടും ദേശകാലോചിതമായ വേഷ ഭൂഷാധികള്‍ കൊണ്ടും സദാചാര നിയമങ്ങള്‍ കൊണ്ടും പരിഷ്കരിക്കാന്‍ അദ്ദേഹം നടപടികള്‍ സ്വീകരിച്ചു.ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ ശോചനീയാവസ്ഥ അദ്ദേഹം മനസ്സിലാക്കി .
അന്നത്തെ നായര്‍ പെണ്‍കുട്ടികള്‍  പന്ത്രണ്ടു വയസ്സുവരെ, ഉണങ്ങിയ വാഴപ്പോളയോ കമുകിന്റെ പൂപ്പാലയോ മുറിച്ച് പിന്നി “കൂമ്പാളക്കോണകം”  ഉണ്ടാക്കി അതുമാത്രം ധരിച്ചാണ് നടന്നിരുന്നത്.പ്രായമായാല്‍ മുട്ടുവരെ മാത്രം മറയുന്ന പുടവ ഉടുക്കും .മാര്‍ മറച്ചിരുന്നില്ല.നഗരങ്ങളിലും അതായിരുന്നു സ്ഥിതി എന്നറിയുമ്പോള്‍ ഇന്നുള്ളവര്‍ അത്ഭുതപ്പെടും .ശ്രീപത്മനാഭക്ഷേത്രത്തിലെ ഉത്സവത്തിനും പള്ളിവേട്ടയ്ക്കും നായര്‍ തറവാടുകളിലെ സ്ത്രീകള്‍ മാറുമറയ്ക്കാതെ എഴുനെള്ളത്തില്‍  പങ്കെടുക്കണമായിരുന്നു.സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഈ ദുരാചാരത്തെ “കേരളപഞ്ചമി”    എന്ന പത്രത്തിലെ മുഖപ്രസംഗം വഴി വിമര്‍ശിച്ചത് 1902-ല്‍ആയിരുന്നു. തുടര്‍ന്നാണ്‌ നഗരങ്ങളിലെ സ്ത്രീകള്‍ മാറുമറയ്ക്കാനുള്ള അവകാശം നേടിയത്.എന്നാല്‍ ഗ്രാമങ്ങളില്‍ ആ പരിഷ്കാരം പ്രചരിക്കാന്‍ താമസം വന്നു.
വസ്ത്രങ്ങള്‍ ആഴ്ചയിലോ മാസത്തിലോ ഒരു പ്രാവശ്യം  മാത്രമാണ് അലക്കിയിരുന്നത് .പല്ലുതേക്കുന്നത് പോലും ശീലമാക്കിയില്ല .വൈകിട്ടുള്ള കുളിയോടു കൂടിയായിരുന്നു മിക്കവാറും പല്ല് തേച്ചിരുന്നത്  അസുഖം വന്നാല്‍ വെളിച്ചപ്പാടിനെയോ മന്ത്രവാദിയെയോ സമീപിക്കും .പ്രസവവേദന തുടങ്ങിയാലും അവര്‍ തന്നെ ശരണം .പ്രസവമരണങ്ങള്‍ സാധാരണമായിരുന്നു.വസ്ത്രങ്ങള്‍ അടിച്ചു നനച്ചു രാവിലെ തന്നെ കുളിക്കുക,,നഗ്നത മറയ്ക്കും വിധം വസ്ത്രം ധരിക്കുക,പ്രസവത്തിനു വൈദ്യന്മാരെയോ അലോപ്പതി ഡോക്ടറന്മാരെയോ  വിളിക്കുക, പെണ്‍കുട്ടികളെ സ്കൂളില്‍ വിടുക ,വെളിച്ചപ്പാടുകളെയും മന്ത്രവാദികളെയും ഒഴിവാക്കുക എന്നതിലെല്ലാം ജനത്ത ബോധവല്‍ക്കരിക്കാന്‍ സ്വാമികള്‍ വിജയിച്ചു
വാഴൂരിലെ സ്ത്രീകള്‍ ആദ്യമായി രൌക്ക ധരിച്ചത് സ്വാമികളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു .കൊല്ലത്ത് ഭവനത്തിലെ സ്ത്രീകളെയാണ് ആദ്യം അതിനു പ്രേരിപ്പിച്ചത് .പിന്നെ മാങ്ങാട്ട് ,കല്ലൂപ്പറമ്പു, .ഉമ്പക്കാട്ട് എന്നിവിടങ്ങളിലെ സ്ത്രീകളും അതനുകരിച്ചു.പാദം വരെ ഇറങ്ങിക്കിടക്കുന്ന മുണ്ടും രൌക്കയും ധരിച്ചു. കൊടുങ്ങൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനു പോയ സ്ത്രീകളെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ പരിഹസിക്ക പോലും ചെയ്തിരുന്ന കാലം ഉണ്ടായിരുന്നു .സ്ത്രീകള്‍ മാറിയാലേ നാട് മാറുകയുള്ളൂ എന്ന് സ്വാമികള്‍ കൂടെ ക്കൂടെ എഴുതുകയും പറയുകയും ചെയ്തിരുന്നു സ്ത്രീധര്‍മ്മം,സദാചാരം,ഭാരതവനിതകള്‍,ഭാരതത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനം ,സ്ത്രീകളും കുടുംബസംരക്ഷണവും,സ്ത്രീകള്‍ ഐശ്വര്യ ദേവതകള്‍ തുടങ്ങിയ ഉപന്യാസങ്ങള്‍ എഴുതി സ്ത്രീകളെ കൊണ്ട് തന്നെ യോഗങ്ങളില്‍ വായിപ്പിച്ചു .സ്കൂള്‍ ഇന്സ്പെക്ട്രസ്സ് മാരായ കെ.ചിന്നമ്മ ,ശ്രീലക്ഷിയമ്മ തുടങ്ങിയവരെ വരുത്തി വിവിധ സ്ഥലങ്ങളില്‍ സ്ത്രീസമാജങ്ങളില്‍ സ്വാമികള്‍ ബോധവല്‍ക്കരണക്ലാസ്സുകള്‍  നടത്തിച്ചു .സന്യാസികള്‍ സ്ത്രീകളെ കാണുകയോ സംസാരിക്കയോ ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞിരുന്ന കാലത്തായിരുന്നു സ്വാമികളുടെ ഈ പരിപാടികള്‍.സ്വാമികള്‍ സന്യാസിയെ അല്ല എന്ന് പ്രചരിപ്പിക്കാനും  ആളുകള്‍ ഉണ്ടായി .
കഞ്ചാവ് മുതലായ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചിരുന്ന സന്യാസിനാമധാരികള്‍,മാംസഭക്ഷകര്‍,മതദ്വേഷികള്‍ ,വ്യഭിചാരികള്‍, പാശികളിക്കാര്‍,വെളിച്ചപ്പാടന്മാര്‍ ,ബ്രാഹ്മണര്‍  എന്നിവര്‍ക്കെതിരെ സ്വാമികള്‍ നിശിത വിമര്‍ശനം അഴിച്ചു വിട്ടു .”കോടാലിസ്വാമി”, “ഓച്ചിറ സിദ്ധന്‍” തുടങ്ങിയ വ്യാജസന്യാസിമാരെ തൊലി ഉരിയിച്ചു കാട്ടാന്‍ സ്വാമികള്‍ മുന്നോട്ടുവന്നു .
സന്യാസിമാര്‍ സ്ത്രീ വിരുദ്ധര്‍ ആകേണ്ടതില്ല എന്നതും സ്വാമികള്‍ എടുത്തുകാട്ടിയിരുന്നു .ഒരുവനു  ചീത്തയാകണമെങ്കില്‍ സ്ത്രീസാന്നിദ്ധ്യം തന്നെ വേണമെന്നില്ല എന്നും പുരുഷന്മാരെ കൊണ്ടും ബാലന്മാരെ കൊണ്ടും ചീത്ത സംഗതികള്‍ ചെയ്യിക്കാം എന്ന് അക്കാലത്ത് തന്നെ സ്വാമികള്‍ തുറന്നെഴുതി .(അക്കാലത്തെ ഹിന്ദു പോപ്പ്ഫ്രാസ്  ന്‍സിസ്-2015” എന്ന് നമുക്ക് സ്വാമികളെ വിശേഷിപ്പിക്കാം.)
നാരായാണക്കുറുപ്പാശാന്‍ കൊല്ലത്തെ യജമാനന്‍,കൊല്ലത്ത് കുറുപ്പുസ്വാമി എന്നെല്ലാം സ്വാമികള്‍ അറിയപ്പെട്ടു.കൊല്ലത്തെ കാരണവര്‍ 1910 –ല്‍ സ്വാമിയുടെ പേരില്‍ കുറെ സ്ഥലം എഴുതിക്കൊടുത്തു എന്നാല്‍ അത് സ്വാമികളുടെ പേരില്‍ വന്നു ചേരാതിരിക്കാന്‍ ചിലര്‍ കാരണമായി .   .പിന്നീട് കുതിരവട്ടം കുന്നിലെ കുടുമ്മിയാങ്കല്‍ ചേരിക്കലില്‍ പെട്ട കുറെ സ്ഥലം സ്വാമികള്‍ മങ്ങാട്ട് ഗോവിന്ദപ്പിള്ളയുടെ കയ്യില്‍ നിന്നും   60 രൂപായ്ക്ക്  വാങ്ങി.രണ്ടേക്കര്‍ വരുന്ന തെക്കെ വട്ടക്കാനം പുരയിടം ആണിത്. അവിടെ നാലുമാസക്കാലം എത്തയ്ക്കാ ചുട്ടതുമാത്രം ആഹാരമായി കഴിച്ചു സ്വാമികള്‍ അമ്മയോടൊപ്പം ഒരു പര്ണ്ണശാല കെട്ടി താമസിച്ചു (1912) അതിനുശേഷം രണ്ടുമൂന്നു വര്‍ഷം കൊണ്ടു കുതിരവട്ടം തകിടിയിലെ പത്തേക്കര്‍ സ്ഥലം സ്വാമികള്‍ ആശ്രമത്തിനായി വാങ്ങിയെടുത്തു .മധ്യതിരുവിതാം കൂറില്‍ അങ്ങനെ ആദ്യമായി ഒരു ഹൈന്ദവ ആശ്രമം സ്ഥാപിതമായി .
തുടര്‍ന്നു കുടിപ്പള്ളിക്കൂടം പോലുമില്ലാതിരുന്ന വാഴൂരില്‍, മഠത്തില്‍ രാമപ്പണിക്കരുടെ സഹായത്താല്‍ രണ്ടു സ്കൂളുകള്‍ സ്ഥാപിതമായി .ആണ്‍ പെണ്‍കുട്ടികള്‍ക്കായി ഓരോന്ന് വീതം .തുടര്‍ന്നു തെരണ്ടുകുളി കല്യാണം ,താലികെട്ട് കല്യാണം എന്നിവ നിര്‍ത്തലാക്കാന്‍ സ്വാമികള്‍ ശ്രമിച്ചു .എന്നാല്‍ ഇതിനായി ഏറെ എതിര്‍പ്പുകള്‍ ഉണ്ടായി .അതേ വര്ഷം തന്നെ പെരുന്നയില്‍ നായര്‍ കരയോഗ മന്ദിരം  സ്ഥാപിതമായി .കല്ലിട്ടത് സ്വാമികള്‍ .അയിരൂരിലും നായര്‍സമാജം വക കരോയോഗം സ്ഥാപിതമായി .തുടര്‍ന്നു എഴുമറ്റൂര്‍ ,കരുനാഗപ്പള്ളി ,പന്മന എന്നിവിടങ്ങളില്‍ അആശ്രമങ്ങള്‍ തുറക്കപ്പെട്ടു .തുടര്‍ന്നു നിരവധി കരയോഗങ്ങളും സ്ഥാപിതമായി മിക്കവയിലും പ്രഭാഷണങ്ങള്‍ നടത്തിയത് സ്വാമികളും ഒപ്പം കൊട്ടാരക്കരയിലെ ശ്രീ സദാനന്ദന്സ്വാമികളും (ഇദ്ദേഹത്തെ മാതൃകയാക്കിയാണ് സി.വി.രാമന്‍പിള്ള ധര്മ്മരാജായിലെ ഹരിപഞ്ചാനനെ സൃഷ്ടിച്ചത്‌). അവര്‍ ഇരുവരുടെയും ആവശ്യപകാരമാണ് ചെറുകൊല്‍പ്പുഴയില്‍ ഹിന്ദൂ മഹാസമ്മേളനം തുടങ്ങിയത്(  ) .ഹിന്ദു സമുദായത്തെ ഒരു മതസംഘടനയുടെ കീഴില്‍ കൊണ്ടുവരണം എന്ന് സ്വാമികള്‍ ആഗ്രഹിച്ചു .
കേരളീയ നായര്‍ സമാജത്തിലെ നേതാക്കള്‍ രണ്ടു കക്ഷികളായതോടെ, സമസ്തകേരള നായര്‍സമാജം (സി.ക്രുഷ്ണപിള്ള) ,കേരള നായര്‍ സമാജം(ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള,മന്നം ) എന്നിങ്ങനെ രണ്ടു കൂട്ടായ്മകള്‍ ആയി . ഇവര്‍ ഇരുവരെയും ഒന്നിച്ചു കൂട്ടി അയിരൂരില്‍ വച്ചു നടത്തിയ സമ്മേളനത്തില്‍ സ്വാമികള്‍ മുഖ്യപ്രഭാഷകന്‍ ആയിരുന്നു .വിഷയം “സമുദായ പരിഷ്കരണം” .നാല് മണിക്കൂര്‍ നീണ്ട പ്രസംഗം .പ്രസംഗ പരമ്പരകള്‍ കേട്ട നായര്‍ സമുദായം പടയണി ഒഴിവാക്കി വിദ്യാലയം സ്ഥാപിക്കാന്‍ മുന്നോട്ടുവന്നു .സ്വാമികളെ നായര്‍ സമുദായത്തിന്റെ ഉപദേഷ്ടാവ് ആക്കണം എന്ന്‍ ഇക്കാലത്ത് മന്നം ആഗ്രഹിച്ചതായി ചില കത്തുകളില്‍ നിന്ന് മനസ്സിലാകും
(പേജ് 471).
നായര്‍ സമാജം
1903-ല്‍ തിരുവനന്തപുരം നായര്‍ സമാജം എന്നൊരു സംഘടന സ.കൃഷ്ണപിള്ള സ്ഥാപിച്ചു .രണ്ടുകൊല്ലം കഴിഞ്ഞ് അത് “കേരളീയനായര്‍” സമാജമാക്കപ്പെട്ടു .പല സ്ഥലങ്ങളിലും ശാഖകള്‍ തുടങ്ങി 1912-ല്‍ കമ്പനി  നിയമപ്രകാരം അത് രജിസ്റര്‍ ചെയ്യപ്പെട്ടു .സി.വി.രാമന്‍പിള്ള,മള്ളൂര്‍ ഗോവിന്ദപിള്ള എന്നിവരെല്ലാം അതില്‍ അംഗങ്ങള്‍ ആയി. അടുത്ത വര്‍ഷത്തെ പൊതുസമ്മേളനത്തില്‍ സ്വാമികള്‍ മുഖ്യപ്രഭാഷകനായിരുന്നു .എല്ലാ നായര്‍ ഉദ്യോഗസ്ഥരും ഒരുമാസത്തെ ശമ്പളം ,എല്ലാ പെന്ഷകാരും ഒരു മാസത്തെ  പെന്ഷന്‍, മറ്റുള്ള ആളുകള്‍ ഒരു മാസത്തെ വരുമാനം സമുദായത്തിന് നല്‍കി ഒരു ഫണ്ട് ഉണ്ടാക്കണം എന്ന ആശയം സ്വാമി കള്‍ നല്‍കി അതിന്റെ പലിശ കൊണ്ട്  തൊഴില്‍ശാലകള്‍ ഓരോ കരയോഗത്തിന്‍ കീഴിലും ഉണ്ടാക്കണം .തല്സ്ഥാനത്തെ ഉദ്യോഗസ്ഥര്‍ നൂറു രൂപാവീതം എടുത്ത് ഒരു ക്ലബ്  രൂപീകരിക്കണം എന്നും സ്വാമികള്‍ ഉല്‍ബോധിപ്പിച്ചു
ഉപസംഹാരപ്രസംഗത്തില്‍  അദ്ധ്യക്ഷന്‍ സി.കൃഷ്ണപിള്ള പറഞ്ഞത് “ശ്രീ തീര്‍ത്ഥപാദസ്വാമികള്‍ നമ്മുടെ സമുദായത്തില്‍ ജനിച്ചത് നമുക്ക് ഏറ്റവും അഭിമാനകരമായി തീരും “ എന്നായിരുന്നു (പുറം 483). സമുദായത്തിന് ഒരനുഷ്ടാനക്രമം രൂപീകരിക്കാന്‍ സ്വാമിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു.തുടര്‍ന്നു ആറുമാസക്കാലം സ്വാമികള്‍ തിരുവനന്തപുരത്ത് താമസ്സിച്ച് നിരവധി പ്രഭാഷണങ്ങളും ചര്‍ച്ചകളും കൂടി ആലോചനകളും നടത്തി നായര്‍ സമുദായത്തെ  ഉദ്ധരിക്കാന്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു .സി.വി.രാമന്‍പിള്ള ,ഡോ.വി.എസ്.വല്യത്താന്‍ ,ഡോ.മണക്കാട്ട്‌ കൃഷ്ണപിള്ള മുതലായവരുമായി സ്വാമികള്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി .യഥാര്‍ത്ഥമതം എന്ന പേരില്‍ കോ.വ 1088 വൃശ്ചികം  25(ഏ.ഡി  1913ഡിസംബര്‍ )നു നടത്തിയ പ്രഭാഷണം ഏറെ പ്രശംസ പിടിച്ചു പറ്റി.
തുടര്‍ന്നു സ്വാമികള്‍ “നായര്‍ പുരുഷാര്ത്ഥസാധിനി” എന്നൊരു നായര്‍ സഭ രൂപീകരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടു ,കൃസ്ത്യാനികള്‍ക്ക് ബൈബിള്‍ മുസ്ലിമുകള്‍ക്കു ഖുറാന്‍ എന്നിവ പോലെ പ്രാമാണികമായ ഹിന്ദുമത ഗ്രന്ഥങ്ങള്‍ വേദം ആയിരിക്കെ അവ പഠിക്കാനുള്ള അവകാശം എല്ലാ ഹിന്ദുക്കള്‍ക്കും ഒരു പോലെ അക്കാലം വരെ ഉണ്ടായിരുന്നില്ല .സ്ത്രീകള്‍ക്കും അതിനനുവാദം നല്‍കിയിരുന്നില്ല .ചാതുര്‍വര്‍ന്ന്യം ഗുണകര്‍മ്മാണൂസാനി  ആണെന്നുള്ള നിയമം മാറ്റി ജന്മസിദ്ധമാനെന്ന വ്യവസ്ഥ ബ്രാഹ്മണര്‍ കൊണ്ട് വന്നപ്പോള്‍, വേദ പഠനം ബ്രാഹ്മണ കുത്തകയാക്കി ശൂദ്രര്‍ക്കും സ്ത്രീകള്‍ക്കും അത്  നിഷേധിച്ചു .അതിനാല്‍ നായര്‍ക്കു മതപ൦നം സാധ്യമായിരുന്നില്ല .വൈദീകമായ സംസ്കാരം, അനുഷ്ടാനം എന്നിവ നായര്‍ക്കു ലഭ്യമായിരുന്നില്ല (പേജ് 499 ).അവരെ ബ്രാഹ്മണ ശുശ്രൂഷയ്ക്കായി മാറ്റി നിര്‍ത്തി .സ്വകുടുംബങ്ങളിലെ സ്ത്രീകളെ “സംബന്ധം” എന്ന പേരില്‍ അവര്‍ക്ക് വിട്ടുകൊടുത്തു .ചുരുക്കത്തില്‍ ബ്രാഹമണപൂജ മാത്രമായിരുന്നു നായരുടെ മതാനുഷ്ടാനം .
പുരോഹിതാധിപത്യം കൊടുകുത്തിവാണ അക്കാലത്ത്, അതിനോടെതിരിടാന്‍ സ്വാമികള്‍ തുടങ്ങിയ സഭയാണ് “നായര്‍പുരുഷാര്‍ത്ഥസാധിനി”.ബ്രഹ്മസമാജം ,ആര്യസമാജം ,ശ്രീരാമാകൃഷ്ണാശ്രമം  തുടങ്ങിയവ പ്രവര്‍ത്തനം തുടങ്ങിയതും ഇതേ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു .എന്നാല്‍ കേരളത്തില്‍ ഈഴവര്‍ ഒഴിച്ച് മറ്റാരു ഹിന്ദു വിഭാഗ വും സംഘടിത ശ്രമം തുടങ്ങിയിരുന്നില്ല .ഈഴവര്‍  ബ്രാഹ്മണര്‍ വേണ്ടാത്ത സ്വന്തം ക്ഷേത്രങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി .എന്നാല്‍ നായന്മാര്‍ അതിനൊന്നും ശ്രമിച്ചില്ല. പട്ടര്‍ക്കും പോറ്റിയ്ക്കും ശാപ്പാട് കൊടുത്ത് വഴിപാട് കഴിച്ച് അവര്‍ തൃപ്തിപ്പെട്ടു പോന്നു (പേജ് 502) .നീലകണ്ട തീര്‍ത്ഥപാദര്‍ ഇക്കാലത്ത് “ആചാര്യപദ്ധതി “എന്നൊരു പുസ്തകമെഴുതി. തുടര്‍ന്നായിരുന്നു സ്വാമികളുടെ സഭാസ്ഥാപനം .സി.കൃഷ്ണപിള്ള ,എന്‍ .രാമന്‍പിള്ള എന്നിവരുടെ സഹായത്തോടെ സ്വാമികള്‍ സഭയുടെ വിശദമായ നിയമാവലി തയ്യാറാക്കി .(503-506).ഗായത്രി –പ്രണവമന്ത്രങ്ങള്‍ എല്ലാ ദിവസവും ജപിക്കണം എന്ന് ആവശ്യപ്പെടുന്ന നിയമാവലി .നാട്ടില്‍ ക്ഷേത്രം ഉള്ളതുപോലെ വീട്ടില്‍ ഒരു പൂജാമുറി വേണം എന്ന ആശയം സ്വാമികള്‍ മുന്നോട്ടുവച്ചു .സ്ത്രീകള്‍ക്കും സ്വാമികള്‍ അംഗത്വം നല്‍കി .അവര്‍ക്കും വെദാധികാരം ഉണ്ടെന്നു സ്വാമികള്‍ വാദിച്ചു സ്ഥാപിച്ചു.പഴയനിയമത്തെ വലിച്ചെറിഞ്ഞ   സ്വാമികള്‍ നായര്‍ക്കുവേണ്ടി ഒരു “പുതിയ നിയമം”തന്നെ  രചിച്ചു പുതിയ ആകാശവും പുതിയ ഭൂമിയും(513) സൃഷ്ടിച്ചു .ഓര്മ്മിക്കുക ചട്ടമ്പി സ്വാമികള്‍ വേദാധികാരനിരൂപണം  എഴുതിയത് എട്ടുവര്‍ഷം കഴിഞ്ഞു   1921-  ല്‍,സമാടിക്ക് മൂന്നു വര്ഷം മുമ്പ്  മാത്രം
ബ്രാഹ്മണ പുരോഹിതവര്‍ഗ്ഗതിന്റെ അടിത്തറ തോണ്ടുന്ന സംരംഭം ആയിരുന്നു സ്വാമികളുടെത്  .അക്കാലത്തെ (1913) ഏറ്റവും വലിയ വിപ്ലവം .ഉഗ്രന്‍ പീരങ്കി വെടി.എമണ്ടന്‍ വെടി .തുടര്‍ന്നു ബ്രാഹ്മണരില്‍ നിന്ന് സ്വാമികള്‍ക്ക് നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു .കൊല്ലം മുതല്‍ കന്യാകുമാരി വരെ സഞ്ചരിച്ച് സ്വാമികള്‍ നിരവധി പേരെ സഭയില്‍ ചേര്‍ത്തു.വെളിയില്‍ ഒച്ചപ്പാടുണ്ടാക്കാതെ ആയിരുന്നു സ്വാമികളുടെ പ്രവര്‍ത്തനങ്ങള്‍.കേരളനായര്‍ സമാജം കാര്യമായ സഹകരണം നല്‍കിയില്ല .സി.കൃഷ്ണപിള്ള അന്തരിക്കയും പിന്നീടു നേതൃത്വമത്സരം  തുടങ്ങുകയും ചെയ്തതായിരുന്നു കാരണം .പിന്നീട് സ്വാമികള്‍ “നായര്‍” എന്ന പദം ഒഴിവാക്കി വെറും പുരുഷാര്‍ത്ഥസാധിനി എന്നപേരില്‍ സഭയെ സമാധിപര്യന്തം കൊണ്ട് നടന്നു .ഈ സഭ വഴി നായര്‍ സമുദായത്തില്‍ വൈദീകമായ ഈശ്വരാനുഷ്ടാനക്രമം നടപ്പിലാക്കാന്‍ സ്വാമികള്‍ക്ക്  കഴിഞ്ഞു(പേജ്  513).
സഭയില്‍ ചേരുന്ന കാര്യം കാട്ടി സ്വാമികള്‍ മന്നത്തിനയച്ച കത്തിന് മന്നം നല്‍കിയ മറുപടി “അവിടുന്നു നിശ്ചയിക്കുന്ന ഏതു സംഘത്തിലും ചേരുന്നത്തിനു എന്റെ അനുവാദം വേണ്ട ....സ്വാമിജിയുടെ സംഘത്തില്‍ ഞാന്‍ ചേര്‍ന്ന് കഴിഞ്ഞു ...(28.4.1088 –ലെ മറുപടി .പേജ് 514)
സ്വാമികളും മന്നവും
1910 –ല്‍ സ്വാമികള്‍ പുതുപ്പള്ളിയില്‍ താമസിക്കുമ്പോള്‍ കൈനക്കര കുമാരപിള്ള സ്വാമികളെ ചങ്ങനാശ്ശേരിയിലേക്ക് ക്ഷണിച്ചു .അവര്‍ സമുദായകാര്യങ്ങള്‍ ചര്‍ച്ചചെയ് രുന്നു .അന്ന് മജിസ്ട്രേട്ട് കോടതിയിലെ വക്കീലായിരുന്ന മന്നത്ത് പത്മനാഭപിള്ള പൊതു രംഗത്ത് പ്രവേശിച്ചിരുന്നില്ല. സ്വാമികളുമായി അവിടെ വച്ചുള്ള പരിചയം മന്നത്തെ സമുദായ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിച്ചു .തുടര്‍ന്നു പെരുന്നയില്‍ മന്നം നായര്‍ കരയോഗം തുടങ്ങി .അതില്‍ സ്വാമികള്‍ പലതവണ പ്രഭാഷണം നടത്തി. ശ്രീകൃഷ്ണന്‍ അര്‍ജുനനെ എന്ന പോലെ സ്വാമികള്‍ സമുദായ പ്രവര്‍ത്തങ്ങളില്‍ മന്നത്തെ ഉപദേശിച്ചു പോന്നു .കരയോഗത്തിലെ അന്തചിദ്രം,ഭാര്യ കല്യാണി അമ്മയുടെ അകാല മരണം ,കാലക്ഷേപമായ വക്കീല്‍ പണിയില്‍ നിന്നുള്ള പിന്മാറ്റം ഇവയാല്‍ കഷ്ടപ്പെട്ടിരുന്ന മന്നത്തിന് ആശ്വാസം നല്‍കാന്‍ സ്വാമികള്‍ സദാ തയാറായിരുന്നു (പേജ് 520) സ്വാമിജിയെ ചങ്ങനാശ്ശേരിയില്‍ തന്നെ താമസ്സിപ്പിക്കണം എന്നാഗ്രഹിച്ചു മന്നം .അതിനായി മഠം പണിയാന്‍ പിരിവിനിറങ്ങിയ മന്നത്തെ ചേര്‍ത്തലയിലുള്ള
പത്മനാഭന്‍ തമ്പി,ഏറാട്ട് പരമേശ്വരന്‍ പിള്ള എന്നിവര്‍ക്ക് കത്ത് മുഖേന പരിചയപ്പെടുത്തിയത് സ്വാമികള്‍ ആയിരുന്നു (പേജ് 518).
കൊല്ലവര്‍ഷം 1088 ( AD 1913)ധനു 12നു പെരുന്ന കരയോഗമന്ദിരം ഉത്ഘാടനം ചെയ്യപ്പെട്ടു .ദിവാന്‍ ബഹദൂര്‍ ഏ.ഗോവിന്ദപ്പിള്ള ആയിരുന്നു ഉല്‍ഘാടകന്‍ .രണ്ടു സമ്മേളനം
രണ്ടിലും സ്വാമികള്‍ ആദ്യവസാനം പങ്കെടുത്തു മന്നം ആയിരുന്നു കാര്യദര്‍ശി.സ്വാമികള്‍ അമരക്കാരനായും മന്നം തുഴച്ചില്‍കാരനായും പ്രവര്‍ത്തിച്ചതിനാല്‍ എല്ലാം വന്‍വിജയമായി .1911-15 കാലഘട്ടത്തില്‍ സ്വാമികളും മന്നവും ഇരുമെയ്യും ഒരു മനസ്സുമായി പ്രവര്‍ത്തിച്ചു.ആധ്യാത്മഭാരതി കെ.ചിന്നമ്മയും അവരോടൊപ്പം ഉണ്ടായിരുന്നു
അവര്‍ നായര്‍ വനിതകളുടെ സര്‍വതോമുഖമായ വളര്‍ച്ചയ്ക്കായി പരിശ്രമിച്ചു .മന്നം “സത്” പ്രക്രുതിയും ചിന്നമ്മ “ചിത്” പ്രകൃതിയും താന്‍ “ ആനന്ദ” പ്രകൃതിയും ആണെന്നും ഈ സച്ചിന്ദാനന്ദപ്രകൃതി എന്നും നിലനില്ക്കട്ടെ എന്നും സ്വാമികള്‍ ആഗ്രഹിക്കുന്നതായി ഒരു കത്തില്‍ കാണാം (പേജ് 524). 1912-ല്‍ സ്ഥാപിതമായ പെരുന്ന നായര്‍ സമാജത്തെ തുടര്‍ന്നു ചങ്ങനാശ്ശേരി താലൂക്ക് നായര്‍സമാജം സ്ഥാപിക്കപ്പെട്ടു .1090-തുലാം (1915) 15-നു നായര്‍ സര്‍വ്വീസ് സൊസ്സൈറ്റി രൂപീകൃതമായി .അതില്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള മുതലായ പ്രമാണിമാര്‍ ചേര്‍ന്നപ്പോള്‍, സ്വാമികളും മന്നവുമായി അകന്നു .മതപരമായ കാര്യങ്ങളില്‍ ചങ്ങനാശ്ശേരിയും മറ്റും അശ്രദ്ധാലുക്കള്‍ എന്നായിരുന്നു സ്വാമികളൂടെ കണ്ടെത്തല്‍ .മതത്തെ കേന്ദ്രമാക്കി വേണം സംഘടന വളരാന്‍ എന്ന് സ്വാമികള്‍.അതിനാല്‍ സ്വാമികള്‍ ക്രമേണ എന്‍.എസ.എസ്സില്‍ നിന്നും അകന്നു .
ചട്ടമ്പി സ്വാമികളുടെ ഷഷ്ട്യബ്ദി സ്മാരകമായി എഴുമറ്റൂരില്‍ സ്വാമികള്‍ ആശ്രമം സ്ഥാപിച്ചു(1914). ആശ്രമ നടത്തിപ്പിനായി 25-വകുപ്പുകള്‍ ഉള്ള നിയമാവലി എഴുതി തയ്യാറാക്കിയത് സ്വാമികള്‍ .അതില്‍ ആശ്രമാദ്ധ്യക്ഷന്‍ നീലകണ്‌ഠ തീര്‍ത്ഥ പാദര്‍ എന്ന് എഴുതിവച്ചതും സ്വാമികള്‍ ..ചട്ടമ്പി സ്വാമികള്‍ ,നീലകണ്‌ഠ തീര്‍ത്ഥപാദര്‍ എന്നിവരെ ആശ്രമപ്രസ്ഥാനം, ഗ്രന്ഥരചന എന്നിവയിലേക്ക് ആനയിച്ചത് സ്വാമികള്‍ ആയിരുന്നു എന്നത് പ്രത്യേകം എടുത്തു പറയണം .(പേജ്583 ).ഭാവി ശിഷ്യപരമ്പരകള്‍ ചെയ്യേണ്ട കാര്യങ്ങള്‍ സ്വാമികള്‍ എടുത്തുകാട്ടി .അതുപ്രകാരമാണ് ചട്ടമ്പി സ്വാമികള്‍ “കുലപതി” ആയി അവരോധിക്കപ്പെട്ടത്‌. സ്വാമികളാല്‍ “തീരത്ഥപാദീയസമാജം” എന്നൊരു സംഘടനയും സ്ഥാപിക്കപ്പെട്ടു . .സ്വാമികള്‍ക്ക് തന്നെ കുലപതിയായി ഇരിക്കാന്‍ സര്‍വ്വവിധ യോഗ്യതകളും ഉണ്ടായിരിക്കെ, തന്റെ ഗുരു ആയിരിക്കണം കുലപതി എന്ന് സ്വാമികള്‍ തീരുമാനിച്ചു .സതീര്‍ത്ഥ്യനെ ആശ്രമ അദ്ധ്യക്ഷന്‍ ആക്കുകയും ചെയ്തു എന്നത് കാണുക .ധനപരമായ കാര്യങ്ങളില്‍ അവര്‍ക്ക് ബാദ്ധ്യത ഉണ്ടാകാത്ത വിധമായിരുന്നു നിയമാവലി .നീലക്ണ്ടര്‍ക്ക് ഗ്രന്ഥരചനകള്‍ നല്‍കി .അങ്ങനെയാണ് ചട്ടമ്പി സ്വാമികളുടെ പേരില്‍ പുസ്തകങ്ങള്‍ ഇറങ്ങിയത് .പ്രചരിപ്പിച്ചത് തീരത്ഥപാദസ്വാമികളും (പേജ് 591). ഈശ്വരപൂജ നടത്താന്‍ ആര്‍ക്കും അവകാശം ഉണ്ടെന്നു സ്വാമികള്‍ പുസ്തങ്ങള്‍ വഴിയും  പ്രചരിപ്പിച്ചു .സന്യാസം സര്‍വ്വാധികാരം എന്നും അദ്ദേഹം പ്രചരിപ്പിച്ചു . ജാതിബ്രാഹ്മണമതത്തോടുള്ള വെല്ലുവിളി ശരിക്കും ഉയര്‍ത്തിയത് തീരത്ഥപാദര്‍ എന്ന് ഇതില്‍നിന്നെല്ലാം മനസ്സിലാക്കാം .(പേജ്599).തുടര്‍ന്നു സവര്‍ണ്ണ ഹിന്ദുക്കള്‍ പ്രക്ഷോഭണം തുടങ്ങി.അമ്പലപ്പാട്ടാശാന്‍ ചെന്നിത്തലയില്‍  അമ്പലം അശുദ്ധമാക്കി എന്നെല്ലാം ബ്രാഹ്മണ പുരോഹിതര്‍  ബഹളം ഉണ്ടായി .ദിവാന്‍ അതുപ്രകാരം ഒരു സര്‍ക്കുലര്‍ ഇറക്കി സ്വാമികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു നിരവധി സ്ഥലങ്ങളില്‍ പ്രസംഗിച്ചു .ക്രമേണ എതിര്‍പ്പെല്ലാം  കെട്ടടങ്ങി .ദിവാന്‍ പത്തി മടക്കി .സ്വാമികള്‍ വിജയിച്ചു .എഴുമാറ്റൂരില്‍ സ്കൂള്‍,അഞ്ചല്‍, റോഡുകള്‍ എന്നിവ സ്ഥാപിക്കാന്‍ സ്വാമികള്‍ കാരണക്കാരനായി. തുടര്‍ന്ന് ആയിരൂരും ഒരാശ്രമം തുടങ്ങി .പറ്റിയ അദ്ധ്യക്ഷനെ കിട്ടാ ഞ്ഞതിനാല്‍ അത് പിന്നീട് നിന്ന് പോയി
താമസിയാതെ നായര്‍ സമുദായത്തിന് ഒരു മതാചാര്യന്‍ വേണം എന്ന് പലരും ആഗ്രഹിച്ചു .നീലകണ്ട തീര്‍ത്‌ഥപാദരെ  പലരും മനസ്സില്‍ക ണ്ടു.എന്നാല്‍ തിരുവനന്തപുരം നായന്മാര്‍ അത് സമ്മതിച്ചില്ല .സ്വാമികള്‍ക്കും അതില്‍ താല്‍പ്പര്യം ഇല്ലായിരുന്നു .”നാണൂഗുരു സ്വാമി ഈഴവര്‍ക്ക് വേണ്ടി വേല ചെയ്തെങ്കില്‍, അതിനെ അറിയുന്നതിനും ആദരിക്കുന്നതിനും അവരുടെ കൂട്ടത്തില്‍ പുരുഷത്വമുള്ള ആണുങ്ങള്‍ വളരെയുണ്ടായിരുന്നു .ഇപ്പോള്‍ ഉണ്ടുതാനും” പരമഹംസര്‍ എഴുതി (പേജ് 663) ചട്ടമ്പി സ്വാമികളെ മതാചാര്യനായി അവരോധിക്കണം എന്ന് നീലകണ്ടര്‍ അഭിപ്രായപ്പെട്ടു .എന്‍.എസ്.എസിന്  ഐകകന്ട്യേന  ഒരാചാര്യനെ കണ്ടെത്താന്‍ കഴിഞ്ഞില്ല .പരമഹംസസ്വാമികള്‍ മതബോധനത്തില്‍ മാത്രം പിന്നീട് താല്‍പ്പര്യം കാട്ടി.
കോട്ടയം ഗൌരി അമ്മക്കേസ്(1919)
മറിയപ്പള്ളി സ്വദേശിയായ ഗൌരിയമ്മ എന്ന ബാലിക പള്ളത്ത് ഒരു കോണ്‍വന്റ്റ് സ്കൂളില്‍ പടിക്കുന്നകാലം  .അവിടെ ഉണ്ടായിരുന്ന ഒരു മദാമ്മ ഇന്സ്പെക്ട്രസ്സ്   അവളെ മതം മാറ്റാന്‍ ശ്രമിച്ചു .എതിര്‍പ്പുണ്ടായപ്പോള്‍, മദാമ്മ ബാലികയെ കോട്ടയം സി.എം.എസ് കോളെജിനടുത്ത് പ്രിന്‍സിപ്പാള്‍  ആസ്കിത്ത് സായ്പ്പിന്റെ ബംഗ്ലാവില്‍ കൊണ്ടുപോയി ഒളിപ്പിച്ചു .വിവരമറിഞ്ഞ് രക്ഷിതാക്കള്‍ അവിടെ എത്തി .പാതിരികൂടിയായ പ്രിന്‍സിപ്പാള്‍ അവളെ വിട്ടുകൊടുത്തില്ല.തുടര്‍ന്നു ഹിന്ദു-ക്രൈസ്തവ ഏറ്റുമുട്ടല്‍ നടന്നു .കോടതിയില്‍ കേസ് ആയി.പ്രായപൂര്‍ത്തിയായതിനാല്‍കു ട്ടിയ്ക്ക്  സ്വയം തീരുമാനം എടുക്കാമെന്നായിരുന്നു കോടതി വിധി . ഇടത്തിപ്പറമ്പില്‍ കേശവക്കുറുപ്പ് എന്ന പ്രമാണിയുടെ ഇടപെടലിനാല്‍ ഹിന്ദുക്കള്‍ വിജയിച്ചു .മതം മാറ്റം നടന്നില്ല .
ഹിന്ദു മതത്തെ കുറിച്ചുള്ള അജ്ഞത ആണ് മതം മാറ്റത്തെ കുറിച്ചു ചിന്തിക്കാന്‍ കാരണമെന്ന് ഗൌരിഅമ്മയില്‍ നിന്നറിഞ്ഞ സ്വാമികള്‍ ഹിന്ദു മതത്തെ കുറിച്ചു ബോധവല്‍ക്കരിക്കാന്‍ പൊതുജനത്തിനു വേണ്ടി പ്രഭാഷണ പരമ്പരകള്‍ തുടങ്ങി .തുടര്‍ന്നു ഹിന്ദു പണ്ടിതമാരെ ക്ഷണിച്ചു വരുത്തി തിരുനക്കര ക്ഷേത്ര മൈതാനിയില്‍ പ്രഭാഷണ പരമ്പരകള്‍ നടത്തി .ക്രിസ്തു ഒരു മിഥ്യ എഴുതിയ ടാഗൂര്‍ക്കാഹന്‍ ച്ന്ദ്രവര്‍മ്മാജി തുടങ്ങി നിരവധി പണ്ഡിതന്മാര്‍ കോട്ടയത്തെത്തി.മതം മാറിയ ഒട്ടേറെപ്പേര്‍ തിരികെ ഹിന്ദുമതം സ്വീകരിച്ചു വീട്ടിലേക്കു മടങ്ങി .
1921-ല്‍സ്വാമികള്‍ ആദ്ധ്യാത്മിക മിഷന്‍ തുടങ്ങി .ചട്ടമ്പിസ്വാമികള്‍ “മിഷന്‍” എന്ന പേരിനെ എതിര്‍ത്തു.സ്വാമികള്‍ വക വച്ചില്ല .ചങ്ങനാശ്ശേരി താലൂക്കിലെ പതിനാലു പകുതികളിലും അന്‍പതില്‍ പരം കരകളിലും സ്വാമികള്‍ പൊതുയോഗങ്ങള്‍ നടത്തി ഹിന്ദുക്കളെ ബോധവല്‍ക്കരിച്ചു  മതം മാറ്റം തടഞ്ഞു .മിക്കയിടത്തും സൂര്യവാരപാ൦ശാല തുടങ്ങി. തിരുനക്കര ആല്‍ത്തറയില്‍ എല്ലാ ഞായരാഴ്ചയിലും മതപ്രസംഗം നടത്തി .
സി.എം.എസ് കോളേജിലെ നിര്‍ബന്ദ്ധിത ബൈബിള്‍ പഠനം
അക്കാലത്ത് സി.എം.എസ് കോളേജില്‍ ഹിന്ദു കുട്ടികളും ബൈബിള്‍ പഠിക്കണം എന്ന പരിഷ്കാരം വന്നു .ഹിന്ദൂ മതത്തെയും അവതാരപുരുഷന്മാരെയും ആ ക്ലാസ്സുകളില്‍ കളിയാക്കിയിരുന്നു .കുട്ടികള്‍ പരാതിയുമായി പ്രിന്‍സിപ്പലിനെ കണ്ടു .പ്രയോജനം ഉണ്ടായില്ല .അവര്‍ സ്വാമിജി നടത്തിയിരുന്ന ഗീതാ ക്ലാസ്സുകളില്‍ പങ്കെടുത്ത് പ്രതിക്ഷേധിച്ചു.പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നു ബൈബിള്‍ പഠനം നടത്താന്‍ സര്‍വ്വകലാശാല അംഗീകാരം നല്‍കിയിരുന്നില്ല .അധ്യാത്മിക മിഷന്‍ പ്രവര്‍ത്തനഫലമായി ഹിന്ദു കുട്ടികളെ ഒഴിവാക്കാന്‍ കോളെജിനു സമ്മതിക്കേണ്ടി വന്നു .തുടര്‍ന്നു സ്വാമികളെ കോട്ടയം കാര്‍ ഒരു ഹിന്ദു  അപ്പസ്തോലനായി കണക്കാക്കി വന്നു .1933 ല്‍ ചങ്ങനാശ്ശേരി ആനന്ദാ ശ്രമത്തിലെ ശ്രീനാരായണ തീരത്ഥസ്വാമികുമൊത്തു മിശ്രഭോജനപരിപാടികള്‍ നടപ്പിലാക്കി .മിശ്രവിവാഹം പ്രോത്സാഹിപ്പിക്കാന്‍ വിവാഹമാഹാസഭ രൂപവല്‍ക്കരിച്ചു .ജാതിവൈഷ്യമ്യം ഒഴിവാക്കുക ആയിരുന്നു ലക്‌ഷ്യം .വിവാഹത്തിനുമുമ്പ് യുവാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്താനും ശ്രമിച്ചു .എന്നാല്‍ അവ വിജയം കണ്ടില്ല .പുന്നക്കുളം ശ്രീനീലകണ്ടതീര്‍ഥപാദസ്വാമികളുടെ സമാധിയിലുള്ള ശിവക്ഷേത്രത്തില്‍ എല്ലാ ഹിന്ദൂ ക്കള്‍ക്കും  സ്വാമിജി പ്രവേശനം അനുവദിച്ചു .തുടര്‍ന്നാണ്‌ കുമ്പളത്ത് ശങ്കുപ്പിള്ള കരുനാഗപ്പള്ളിയിലെ മിക്ക ക്ഷേത്രങ്ങളിലും ഹരിജനങ്ങളെ പ്രവേശിപ്പിച്ചു തുടങ്ങിയത് .ക്ഷേത്രപ്രവേശാന്വേഷണകമ്മറ്റി മുമ്പാകെ അതനുവദിക്കണം എന്ന് ആവശ്യപ്പെടാന്‍ നിരവധി പ്രമുഖരെ സ്വാമികള്‍ പ്രേരിപ്പിച്ചു .ക്ഷേത്രങ്ങളില്‍ മതസംസ്കാരപ്രസ്ഥാനം
തുടങ്ങണമെന്ന സ്വാമികളുടെ ആവശ്യം എടുത്തു പറയേണ്ട ഒന്നത്രേ .സവര്‍ണ്ണ വര്‍ഗ്ഗത്തില്‍പെട്ട മറ്റൊരു ആചാര്യനും സ്വാമികളെ പോലെ ക്ഷേത്രപ്രവേശന ത്തിനു വേണ്ടി വാധിചിട്ടില്ല (പേജ് 950)
പത്തനംതിട്ട പുല്ലാട്ട് തെങ്ങിന്‍ തോട്ടത്തില്‍ കൃഷ്ണന്‍ നായര്‍ (1911) ആയിരുന്നു സ്വാമികളുടെ പ്രഥമ ശിഷ്യന്‍ .1935-ല്‍ ശിഷ്യനായതോടെ അദ്ദേഹം ശ്രീവിദ്യാനന്ദ
തീരത്ഥപാദസ്വാമികള്‍ ആയി. അതേവര്‍ഷം കോട്ടയത്ത്‌ വച്ച് സമസ്തകേരള നായര്സമ്മേളനം നടത്തപ്പെട്ടു .അതില്‍ വായിക്കാന്‍  സ്വാമികള്‍ എഴുതി നല്‍കിയ പ്രസംഗഭാഗം കാണുക
മറ്റുമതക്കാര്‍ അവരില്‍ ഒരാള്‍ ആകുവാന്‍ നമുക്ക് അവസരം നല്‍കുന്നു .നമ്മുടെ മതത്തില്‍ ചേരാന്‍ മറ്റുള്ളവര്‍ക്കും നാം അവസരം നല്‍കണം .സമുദായനാമത്തില്‍ ഇനി അധികകാലം പിടിച്ചു നില്‍ക്കാനാവില്ല .വര്‍ഗ്ഗീയ നാമം മതനാമത്തില്‍ ലയിപ്പിക്കണം .ഹിന്ദുക്കള്‍ മുഴുവന്‍,ഹരിജനം ഉള്‍പ്പടെ,  ഒരു വര്‍ഗ്ഗം ആകണം .ഹരിജനങ്ങള്‍ക്ക് അഭയം നല്‍കണം .അവര്‍ക്കായി സര്‍ക്കാരില്‍ നിന്ന് സ്ഥലം പതിച്ചു വാങ്ങി കോളനികള്‍ നിര്‍മ്മിച്ചു കൊടുക്കണം .അത്തരം സ്ഥലങ്ങള്‍, സ്വാമിയാര്‍ മഠം വക സ്ഥലങ്ങള്‍ പോലെ, ഹരിജനങ്ങള്‍ക്ക് പാട്ടത്തിനു കൊടുക്കണം.
1936-ല്‍ ചെറുവള്ളിയില്‍ ആയുര്‍വേദാചാര്യ പണ്ഡിറ്റ്‌ സി.രാമകൃഷ്ണന്‍നായര്‍  വൈദ്യന്റെ വസതിയില്‍  വച്ച് സ്വാമികള്‍ സമാധിയായി .
അമരക്കാരന്‍ ആചാര്യന്‍
തീര്‍ത്ഥപാദര്‍ അര്‍ഹിച്ച ബഹുമതികളും സ്ഥാനങ്ങളും  മന്നത്തിനും ചട്ടമ്പിസ്വാമികള്‍ക്കായി അവരുടെ  ആരാധകര്‍ വീതം വച്ചുനല്‍കി.ഒരു സര്‍വ്വസംഗപരിത്യാഗിയായ സന്യാസിവര്യന്‍ മാത്രമായിരുന്നു ചട്ടമ്പിസ്വാമികള്‍ .സമുദായപരിഷ്കര്‍ത്താവോ സംഘാടകനോ നവോത്ഥാന നായകനോ പ്രഭാഷകനോ ഒന്നുമായിരുന്നില്ല അദ്ദേഹം . എന്നാല്‍ ശിഷ്യന്‍ അതെല്ലാം ആയിരുന്നു .വലിയ ഒരു വിപ്ലവകാരിയും .ചുരുക്കത്തില്‍ യഥാര്‍ത്ഥനായര്‍ നവോത്ഥാന നായകന്‍ തീര്‍ത്ഥപാദര്‍ തന്നെ .ആദ്യനായര്‍ സമുദായസംഘാടകനും .മന്നം അദ്ദേഹത്തിന്റെ പിന്‍ഗാമി മാത്രം .തീരത്ഥപാദര്‍ എന്ന അമരക്കാരന്റെ പിന്നില്‍ ഇരുന്ന ഒരു തുഴച്ചില്‍ക്കാരന്‍ മാത്രം


No comments:

Post a Comment