Friday 29 March 2019

നാണു ആശാനെ ശ്രീനാരായണ ഗുരുവാക്കി മാറ്റിയ ചില സവര്‍ണ്ണ വ്യക്തികള്‍


പ്രതികരണം
നാണു ആശാനെ ശ്രീനാരായണ ഗുരുവാക്കി
മാറ്റിയ ചില സവര്‍ണ്ണ വ്യക്തികള്‍
===========================================
സവര്‍ണ്ണ ഹിന്ദു–കൃസ്ത്യന്‍ വിഭാഗങ്ങളില്‍ പെടുന്നവരുടെ ഭവനങ്ങളില്‍ ശ്രീ നാരായണ ഗുരുവിന്‍റെ ചായാചിത്രം കാണുന്നില്ല എന്ന പരിഭവവും പരാതിയും ആയി,  ഡോ.എസ്.ഷാജി, പച്ചക്കുതിര മാര്‍ച്ച് ലക്കത്തില്‍ “ചരിത്രകാരന്മാര്‍ കണ്ട നാരായണ ഗുരു” എന്നൊരു സുദീര്‍ഘ ലേഖനം എഴുതിയിരിക്കുന്നു (പുറം 28-37). ഇനിയും മരിക്കാത്ത കേരളീയരുടെ ഫ്യൂഡല്‍-ജാതി–മത മനസ്ഥിതി ആണ് അതിനു കാരണം എന്നും അതിന്‍റെ പ്രതിഫലനം (സവര്‍ണ്ണ) കേരളചരിത്രകാരന്മാരുടെ ഗുരുസംബന്ധിയായ രചനകളിലും ദര്‍ശിക്കാം എന്നും ലേഖകന്‍.

നാണു എന്നും നാണു ആശാന്‍ എന്നും അറിയപ്പെട്ടിരുന്ന കാലഘട്ടങ്ങളില്‍  ശ്രീ നാരായണ ഗുരുവിനെ സ്വന്തം ഈഴവ സമുദായം പോലും അവഗണിച്ചിരുന്നു. കുമാരന്‍ ആശാന്‍റെ കാര്യവും അങ്ങനെ തന്നെ. ശ്രീനാരായണ ഗുരുവിന്‍റെ ശാരീരികവും ബുദ്ധിപരവും ആത്മീയവുമായ വളര്‍ച്ചയില്‍ മുഖ്യ പങ്കു വഹിച്ചത് ചില സവര്‍ണ്ണ “പിള്ളമാര്‍” ആയിരുന്നു എന്നതാണ് വാസ്തവം. എഴുത്തിനിരുത്തിയത് നാരായണ പിള്ള എന്ന കണ്ണങ്കര മൂത്തപിള്ള (കോട്ടുകോയിക്കല്‍ വേലായുധന്‍, ശ്രീനാരായണ ഗുരു (3rd Edn .2012 പുറം 41). കൌമാരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്നപ്പോള്‍ മിക്കപ്പോഴും നാണുവിന് “അന്നവസ്ത്രാദി മുട്ടാതെ “ നല്‍കിയത് പട്ടത്ത് ചായക്കട നടത്തിയിരുന്ന പാവപ്പെട്ട വെള്ളാളപ്പിള്ള  ദമ്പതികള്‍ .എന്നാല്‍ അവരുടെ പേരുപോലും ആരും നല്‍കുന്നില്ല (മനോരമ മില്യനിയം പതിപ്പ് ഡിസംബര്‍ 31,1999) . ഉപരി വിദ്യാഭ്യാസം നല്കിയതു കായംകുളം പതുപ്പള്ളിയിലെ പണ്ഡിത കവി കുമ്മന്‍പള്ളി രാമന്‍പിള്ള ആശാന്‍ (1846-1912) .അദ്ദേഹത്തെ കുറിച്ച് പരിമിതമായ അറിവ് മാത്രമാണ് ലഭിക്കുന്നത്. അക്കാര്യത്തില്‍ “ഗുരുദേവ ജീവചരിത്രകാരന്മാര്‍ ഉദാസീന മനോഭാവം ആണ് കാട്ടിയത്” എന്ന് കോട്ടുകോയിക്കല്‍ തുറന്നു പറയുന്നു (പുറം 50).യവ്വന കാലത്ത് അടുത്ത സുഹൃത്ത് കുഞ്ഞന്‍പിള്ള എന്നും അയ്യപ്പന്‍ പിള്ള എന്നും പേരുള്ള ഒരു ഉള്ളൂര്‍ കോട്ടുകാരന്‍ സവര്‍ണ്ണന്‍ (പില്‍ക്കാലത്ത് ചട്ടമ്പി സ്വാമികള്‍).ആറു വര്‍ഷത്തെ കാത്തു നില്‍പ്പിനു ശേഷം, 1879 ലെ ചിത്രാപൌര്‍ണ്ണമി ദിനം, അയ്യപ്പന്‍ പിള്ള, സവര്‍ണ്ണന്‍ ആയ തൈക്കാട്ട് അയ്യാവു സ്വാമികളില്‍ നിന്നും “ബാലാസുബ്രഹ്മണ്യ മന്ത്രം” ചെവിയില്‍ ഓതി വാങ്ങി ശിഷ്യന്‍ ആയി മാറി (കാലടി പരമേശ്വരന്‍ പിള്ള ,ശിവരാജ യോഗി തൈക്കാട്ട് അയ്യാ സ്വാമി തിരുവടികള്‍, അയ്യാമിഷന്‍ 1960). അതിനു ശേഷം സുഹൃത്തായ നാണുവിനെ ഗുരുവിനു പരിചയപ്പെടുത്തി, അടുത്ത വര്‍ഷത്തെ ചിത്രാപൌര്‍ണ്ണമി ദിനത്തില്‍ (1880) ശിഷ്യന്‍ ആയി സ്വീകരിച്ചു  ( ഡോ എസ് .ഓമന, “ഒരു മഹാഗുരു”, വര്‍ക്കല ഗുരുകുലം). ശിഷ്യര്‍ ആയ കുഞ്ഞന്‍,നാണു എന്നിവരെ തപസിനായി മരുത്വാ മലയിലേയ്ക്ക്‌ അയച്ചപ്പോള്‍, സഹായത്തിനു കൂടെ വിട്ടത് സവര്‍ണ്ണ സന്യാസിനി, ശിഷ്യയായ കൊല്ലത്തമ്മയെ (വാളത്തിങ്കല്‍ അമ്മ എന്നും സര്‍വ്വ സാക്ഷി അമ്മ അവര്‍ക്ക് പേരുണ്ടായിരുന്നു .(അയ്യപ്പന്‍ പിള്ള മകള്‍ നാണിയമ്മ എന്ന് പൂര്‍വാശ്രമത്തിലെ പേര്‍) . കുമ്മപ്പള്ളിയില്‍ തികഞ്ഞ കൃഷ്ണ ഭക്തന്‍ ആയിരുന്ന,ശ്രീകൃഷ്ണനെ സ്വപനം കണ്ടുണര്‍ന്നു ശ്രീ കൃഷ്ണ സ്തുതി രചിച്ച,  നാണു ആശാന്‍, “ശിവരാജ യോഗി”യില്‍ നിന്ന് ശിഷ്യത്വം സ്വീകരിച്ചു ശിവഭക്തന്‍ ആയി മാറി .പിന്നീട് കൃഷ്ണ പ്രതിഷ്ഠ നടത്താതെ, അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി .
ഇംഗ്ലണ്ടിലെ ബേമിംഗാമിലെ “ലൂണാര്‍ സോസ്സൈറ്റി” (Lunar Society)മാതൃകയില്‍, അയ്യാവു സ്വാമികള്‍ ,തിരുവിതാം കൂറിലെ ആദ്യ എം ഏ ബിരുദധാരി മനോന്മണീയം സുന്ദരന്‍ പിള്ള, പേട്ട രാമന്‍പിള്ള ആശാന്‍ എന്നിവര്‍ സ്ഥാപിച്ച പേട്ടയിലെ “ജ്ഞാന പ്രജാഗരം”(1876) ,ചെന്തിട്ടയിലെ “ശൈവ പ്രകാശ സഭ”(1885) എന്നീ നവോത്ഥാന കൂട്ടായ്മകളില്‍ കുഞ്ഞനോടൊപ്പം നാണു ആശാന്‍ പങ്കെടുത്ത് അവിടങ്ങളില്‍ നടത്തപ്പെട്ടിരുന്ന പ്രഭാഷണങ്ങള്‍,സംവാദങ്ങള്‍,ചര്‍ച്ചകള്‍  എന്നിവയില്‍ പങ്കെടുത്തു പോന്നു . കുഞ്ഞന്‍റെ കൂടെ അയ്യാവുസ്വാമികളുടെ തൈക്കാട്ടെ “ഇടപ്പിറ വിളാകം”

,മനോന്മണീയം സുന്ദരന്‍ പിള്ളയുടെ പേരൂര്‍ക്കടയിലെ “ഹാര്‍വി ബംഗ്ലാവ്” എന്നിവടങ്ങളില്‍ എത്തി അവിടങ്ങളില്‍ ഉണ്ടായിരുന്ന പുസ്തക ശേഖരങ്ങള്‍ വായിച്ചിരുന്നു. അയ്യാവു സ്വാമികളുടെ ഭാര്യ കമലമ്മാള്‍, സുന്ദരം പിള്ളയുടെ ഭാര്യ ശിവകാവി അമ്മാള്‍ എന്നിവര്‍ കുഞ്ഞന്‍, നാണു എന്നിവരുടെ പോറ്റമ്മമാര്‍ ആയിരുന്നു (പി സുബ്ബയ്യാ പിള്ള,നടരാജ പിള്ള ജീവചരിത്രം കേരള സാംസ്കാരിക വകുപ്പ് കാണുക). ഹാര്‍വി ബംഗ്ലാവിലെ സവര്‍ണ്ണ “കുളര്‍മ്മ” കട്ടിലില്‍ ആയിരുന്നു പലപ്പോഴും നാണു ആശാന്‍റെ ഇരുപ്പും കിടപ്പും ധ്യാനവും വിശ്രമവും  .ഇന്നാ കട്ടില്‍ കന്യാകുമാരിയിലെ വിവേകാനന്ദ മ്യൂസിയത്തില്‍ കാണാം.

ശ്രീ നാരായണ ഗുരുവിന്‍റെ. പദ്യഭാഗങ്ങളില്‍ പലതിലും രാമലിംഗ സ്വാമികളുടെ ആശയങ്ങള്‍ കാണാം എന്ന് ഡോ.പി.ഏ.എം. തമ്പി “ശ്രീനാരായണനും ശ്രീരാമലിംഗ അടികളും” (പ്രഭാത്ബുക്സ്  2014 )
എന്ന കൃതിയില്‍ സ്ഥാപിക്കുന്നു (പേജ് 57-59).
മനോന്മണീയം സുന്ദരന്‍ പിള്ള,  ഭാര്യ ശിവകാമി അമ്മാള്‍, (കുഞ്ഞന്‍ നാണു തുടങ്ങിയവരുടെ പോറ്റമ്മ) എന്നിവര്‍ രാമലിംഗ സ്വാമികളുടെ വലിയ ആരാധകര്‍ ആയിരുന്നു .പേരൂര്‍ക്കടയിലെ ആയിരം ഏക്കറിലെ നൂറു കണക്കിന് വരുന്ന അവര്‍ണ്ണ കുടികിടപ്പുകാര്‍ക്ക് ദിവസവും സദ്യ നല്‍കാന്‍ ശിവകാമി അമ്മാള്‍ക്ക് പ്രചോദനം നല്‍കിയത് രാമലിംഗസ്വാമികളുടെ അന്നദാന പ്രസ്ഥാനം ആയിരുന്നു.


നാണുവിനു രാമലിംഗ സ്വാമികളുടെ കൃതികളുമായി പരിചയം ഉണ്ടാവാന്‍ കാരണം സുന്ദരന്‍ പിള്ള .അദ്ദേഹത്തെ കുറിച്ച് ജ്ഞാന പ്രജാഗരം(1876),
ശൈവ പ്രകാശ സഭ(1855) എന്നിവിടങ്ങളില്‍ നടത്തിയ ക്ലാസ്സുകളും അദ്ദേഹത്തിന്‍റെ ഗ്രന്ഥ ശേഖരത്തിലെ പുസ്തകങ്ങളും ആണ് .
ശ്രീ തമ്പിയുടെ ഗ്രന്ഥത്തില്‍ ഉള്ളില്‍ തലക്കെട്ട്‌ ശരിയെങ്കിലും
പുസ്തക നാമം തിരിച്ചിട്ടു .“ശ്രീ രാമലിംഗ അടികളും ശ്രീ നാരായണ ഗുരുവും” എന്ന് വേണ്ടിയിരുന്നു പുസ്തകനാമം . അതിനനുസരിച്ചു ചിത്രങ്ങളുടെ സ്ഥാനവും. കച്ചവട മനസ്ഥിതി കൊണ്ട് വരുത്തിയ മാറ്റം ആവാം, പത്താം അദ്ധ്യായം തലവാചകം തിരിച്ചാണ് ചട്ടയില്‍ നല്‍കിയിരിക്കുന്നത് .ഉള്ളിലെ തലക്കെട്ട് ആണ്  ശരി. രാമലിംഗസ്വാമികള്‍ (1823-1874 ) ആണ് ശ്രീനാരായ ണഗുരുവിന്‍റെ (1855-1828) മുന്‍ഗാമി.


മുന്‍ കോട്ടയം ഡി.എസ് പി ശ്രീ കെ.എന്‍ ബാല്‍ ഈയിടെ പുനര്‍ പ്രസിദ്ധീകരിച്ച, അദ്ദേഹത്തിന്‍റെ പിതാവ് ദേശാഭിമാനി പത്രാധിപര്‍ ടി.കെ നാരായണന്‍ എഴുതിയ, “ബ്രഹ്മശ്രീ നാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ ജീവചരിത്ര സംഗ്രഹം” (പൂര്‍ണ്ണാ പ്രിന്റിംഗ് & പബ്ലീഷിംഗ് ജനുവരി 2019.ആദ്യ പതിപ്പ് ഡിസംബര്‍ 1921) എന്ന ജീവചരിത്ര ഗ്രന്ഥത്തില്‍
പ്രൊഫ .എം കെ സാനു ഇങ്ങനെ എഴുതുന്നു .  (പുറം 19)
“ആദ്യമായി ശ്രീ നാരായണ ഗുരുദേവന്‍റെ ജീവചരിത്രം രചിക്കാന്‍ മുതിര്‍ന്നത് മഹാകവി കുമാരന്‍ ആശാനാണ് .വിവേകോദയത്തിലൂടെ അത് അല്‍പ്പാല്‍പ്പമായി പ്രസിദ്ധീകരിക്കയും ചെയ്തു .ഗുരുദേവനെ ഏറ്റവുമധികം അടുത്തറിയാന്‍ ഭാഗ്യമുണ്ടായി എന്നത് മാത്രമല്ല ആശാന്‍റെ യോഗ്യത .......”
എന്താണ് വാസ്തവം .ആശാന്‍ ശ്രീനാരായണ ഗുരുവിനെ പരിചയപ്പെടുന്നത് ഗുരുവിന്‍റെ നാല്‍പ്പതാമത്തെ വയസ്സില്‍ .അത് വരെയുള്ള കാര്യങ്ങളില്‍ ആശാന് കേട്ടറിവ് മാത്രം .”ശ്രീ നാരായണന്‍റെ ഗുരു” (1974) എന്ന പേരില്‍ എന്‍റെ സുഹൃത്തും കേരള ആര്‍ക്കിയോളജി വകുപ്പ് മേധാവിയും ആയിരുന്ന അന്തരിച്ച മലയന്‍കീഴ് മഹേശ്വരന്‍ നായര്‍ എഴുതി വിദ്യാധിരാജ അക്കാദമി പ്രസിദ്ധീകരിച്ച ജീവചരിത്രം പ്രൊഫ.സാനുമാഷും ശ്രീ കെ.എന്‍ ബാലും കണ്ടിട്ടില്ല എന്ന് തീര്‍ച്ച .
ആ ജീവചരിത്രം 117-118 പുറങ്ങള്‍ അവര്‍ ഇരുവരും തീര്‍ച്ചയായും വായിക്കണം .നാണുവിനെ എഴുത്തിനിരുത്തിയ ചെമ്പഴന്തി അധികാരി നാരായണ പിള്ളയുടെ സഹോദര പുത്രന്‍ ,പില്‍ക്കാലത്ത് ഡോക്ടര്‍ ആയി തീര്‍ന്ന, ഉള്ളൂര്‍ ഗോപാലപിള്ള(അവസാന കാലത്ത് ഗുരുവിനെ ചികിത്സിക്കാനും ഇദ്ദേഹം എത്തി) എന്ന സവര്‍ണ്ണന്‍ ആണ്, അദ്ദേഹം ചെറുപ്പം മുതല്‍ അറിഞ്ഞിരുന്ന, നാണു ആശാന്‍റെ ആദ്യ ജീവചരിത്രം എഴുതി ഒരു സദസ്സില്‍ അവതരിപ്പിച്ചത്. സദസ്സില്‍ കുമാരന്‍ ആശാനും ഉണ്ടായിരുന്നു. വിവേകോദയത്തില്‍ പ്രസിദ്ധീകരിക്കാം എന്ന് പറഞ്ഞു ആശാന്‍ ആ ജീവചരിത്രം എഴുതിയ കടലാസുകള്‍ വാങ്ങി. ഗോപാലപിള്ള പിന്നെ അഞ്ചു കൊല്ലം കല്‍ക്കട്ടയില്‍ വൈദ്യ പഠനം നടത്തുക ആയിരുന്നു .ജീവചരിത്രം മാസികയില്‍ വന്നോ ഇല്ലയോ എന്നൊന്നും ഗോപാല പിള്ള അന്വേഷിച്ചില്ല .
പക്ഷെ വിവേകോദയത്തില്‍ ശ്രീ നാരായണ ഗുരുവിന്‍റെ ജീവചരിത്രം തുടരനായി വന്നു .കുമാരന്‍ ആശാന്‍ എഴുതിയത് എന്ന രീതിയില്‍ (അതിപ്പോള്‍ ഗ്രന്ഥരൂപത്തില്‍ കിട്ടും) .അത് ഗോപാലപിള്ള എഴുതിയത് അതേ പടി നല്‍കിയോ അതോ പരിഷ്കരിച്ചു നല്‍കിയോ എന്നൊന്നും ആര്‍ക്കുമറിയില്ല.എന്നാല്‍ ഗോപാലപിള്ള എഴുതിയത് എന്ന നിലയില്‍ വിവേകോദയത്തില്‍ ഗുരുവിന്‍റെ ജീവചരിത്രം വന്നില്ല. യോഗത്തില്‍ ഗോപാലപിള്ള ജീവചരിത്രം വായിച്ച കാര്യം റിപ്പോര്‍ട്ട് ആയി വിവേകോദയം ഒന്‍പതാം വാല്യത്തില്‍ വന്ന വാര്‍ത്ത  മഹേശ്വരന്‍ നായര്‍ ഉദ്ധരിച്ചത് കാണുക (പുറം 118).


ദിവ്യശ്രീ നാരായണ ഗുരു സ്വാമി തൃപ്പാദങ്ങളിലെ തിരുവുത്സവം ഇവിടെ സ്വാമി പാദത്തിലെ ജന്മഭൂമിയില്‍ ശാപിച്ചിട്ടുള്ള മഠത്തില്‍ വച്ച് പൂര്‍വാധികം ഭംഗിയായി കൊണ്ടാടിയിരിക്കുന്നു .....തല്സംബന്ധമായി കൂടിയിരുന്ന സഭയില്‍ മാ.രാ.രാ.ഉള്ളൂര്‍ കെ.ജി ഗോപാലപിള്ള അവര്‍കള്‍ സ്വാമിപാദങ്ങളിലെ ജീവചരിത്രത്തെ സംക്ഷേപിച്ചെഴുതി വായിക്കയുണ്ടായി
“മീശ” എന്ന നോവല്‍ എഴുതിയ എസ് ഹരീഷ് “രസവിദ്യയുടെ ചരിത്രം” എന്നൊരു അതിമനോഹര കഥ എഴുതിയിട്ടുണ്ട് . കുഞ്ഞനെ ചട്ടമ്പി സ്വാമി ആക്കിയതും നാണു ആശാനെ ശ്രീനാരായണ ഗുരുവാക്കി മാറ്റിയതും  അയ്യാവു സ്വാമികളുടെ “രസവിദ്യ” (ആല്‍ക്കെമി) എന്ന്  "രസവിദ്യയുടെ ചരിത്രം" എന്ന പുസ്തകത്തില്‍  (ഡി സി ബുക്സ് രണ്ടാം പതിപ്പ് 2018 പുറം 19-30 ) ഹരീഷ് :വിഡ്ഢികള്‍ ആയ നീചരേ , അയാള്‍ (അയ്യാഗുരു) മനുഷ്യരെ സ്വര്‍ണ്ണമാക്കുന്ന വിദ്യയാണ് കണ്ടെത്തിയത്” (പുറം 30). അയ്യാവു സ്വാമികളെ പാണ്ടിപ്പറയന്‍ അധ:കൃതന്‍,ആദിദ്രാവിഡന്‍ എന്നൊക്കെ എഴുതി പിടിപ്പിച്ചവര്‍ ഉണ്ട്.
(ജി .പ്രിയദര്‍ശനന്‍ ,ശ്രീനാരായണ ഗുരു, സര്‍വ ലോകാനുരൂപന്‍, കേരള ഭാഷാ ഇന്സ്റിട്യൂട്ട്, 2018. പുറം 21ടി. എച്, പി. ചെന്താരശ്ശേരി, കുന്നുകുഴി മണി എന്നിവര്‍ രചിച്ച അയ്യങ്കാളി ജീവചരിത്രങ്ങള്‍ ,ഉള്ളൂര്‍ മഹാകവി രചിച്ച സാഹിത്യ ചരിത്രം )

മുന്‍ മുഖ്യമന്ത്രി സി.അച്ചുത മേനോന്‍ അദ്ധ്യക്ഷനായി പി ഉദയഭാനു, പിന്നെ എന്‍ വി കൃഷ്ണവാര്യര്‍ എന്ന് തോന്നുന്നു അംഗങ്ങള്‍ ആയും ഒരു കമ്മറ്റി മലയാള മനോരമ ശതാബ്ദി വര്‍ഷമായ1988-ല്‍  രൂപവല്‍ക്കരിച്ചു .കമ്മറ്റി ഒറ്റക്കെട്ടായി  കണ്ടെത്തിയ “യുഗപുരുഷന്‍” 21 ശതമാനം ജനസംഖ്യ വരുന്ന ഈഴവ സമുദായത്തില്‍ പിറന്ന ശ്രീനാരായണ ഗുരു ആയിരുന്നു. തന്ത്രശാലികളായ മനോരമയ്ക്ക് ഒരു ദുഷ്ടലാക്ക് ഉണ്ടായിരുന്നോ എന്ന് സംശയിക്കണം. പത്തൊന്‍പതാം നൂറ്റാണ്ടിലെ അല്ലെങ്കില്‍ ഇരുപതാം നൂറ്റാണ്ടിലെ അല്ലെങ്കില്‍ പത്തൊന്‍പതുഇരുപതു നൂറ്റാണ്ടുകളിലെ യുഗപുരുഷന്‍ എന്നവര്‍ പറഞ്ഞില്ല .മനോരമ ഉടലെടുത്ത 1888- മുതല്‍ ശതാബ്ദി ആഘോഷിക്കുന്ന 1988 വരെയുള്ള  കാലഘട്ടത്തില്‍ സാമൂഹ്യ പരിഷകരണം നടത്തിയ, എന്നാല്‍ ആ വര്‍ഷം (1988) ജീവിച്ചിരിക്കാത്ത വ്യക്തി ആവണം യുഗപുരുഷന്‍ എന്ന നിബന്ധന അവര്‍ വച്ചു. കമ്മറ്റി  ഒറ്റക്കെട്ടായി തന്നെ  ആ നിര്‍ദ്ദേശം, അതില്‍ അടങ്ങിയ ദുഷ്ടലാക്ക്‌ മനസ്സിലാക്കാതെ, അംഗീകരിച്ചു. .മനോരമ ജനിച്ച കഴിഞ്ഞ ശേഷമുള്ള പ്രധാന സംഭവങ്ങള്‍ ,തിരുവിതാം കൂറിലെ ആയാലും ഇന്ത്യയില്‍  മൊത്തത്തിലുള്ളതായാലും ആഗോള തലതത്തിലുള്ളതായാലും മനോരമയില്‍ ലഭ്യം .അതിനു മുമ്പുള്ള മിക്കവയും കണ്ടെത്തുക വിഷമകരവും .പല പ്രധാന സംഭവങ്ങളും രേഖപ്പെടുത്തപ്പെട്ടിരുന്നില്ല  എന്ന് വ്യക്തം.

മനോരമ ജന്മം കൊണ്ട  1888  എന്ന വര്‍ഷത്തിന്‍റെ പ്രത്യേകത ആ വര്‍ഷമാണ് ശ്രീ നാരായണ ഗുരു അരുവിക്കരയില്‍ ഈഴവ ശിവനെ പ്രതിഷ്ടിച്ചത് എന്നതാണ് .ഈഴവ ശിവപ്രതിഷ്ടകള്‍ അതിനു മുന്‍പ് തന്നെ മൂന്നിടത്ത് കഴിഞ്ഞിരുന്നു .എന്നാല്‍ അന്നവ റിക്കാര്‍ഡില്‍ എത്തിയിരുന്നില്ല . (തെക്കുംഭാഗം മോഹന്‍ ദേശാഭിമാനി വാരികയില്‍  ആറാട്ടുപുഴയെ കുറിച്ച് ലേഖനം എഴുതിയിരുന്ന ലേഖനം കാര്യമായ ശ്രദ്ധ നേടിയില്ല.  പി.ഗോവിന്ദപ്പിള്ള ആ വിവരങ്ങള്‍ തന്‍റെ നവോത്ഥാനപഠന സഞ്ചയികകളില്‍  ഉള്‍പ്പെടുത്തിയത്  പില്‍ക്കാലത്ത് ആയിരുന്നു . ആറാട്ടുപുഴ വേലായുധപണിക്കര്‍ എന്ന ഈഴവ വിപ്ലവകാരി അരുവിപ്പുറം പ്രതിഷ്ടയ്ക്ക് 36 വര്‍ഷം  മുമ്പ് 1852 -ല്‍ കാര്‍ത്തികപ്പള്ളിയിലെ ആറാട്ട്‌ പുഴയില്‍  മംഗലത്ത് ഇലയ്കാട്ടില്‍ ലോകത്തിലെ ആദ്യ ഈഴവ ശിവനെ ജ്ഞാനേശ്വരക്ഷേത്രത്തില്‍   പ്രതിഷ്ടിച്ചു .തുടര്‍ന്നു കായംകുളത്ത് ആലുംമൂട്ടില്‍ ചാന്നാരുടെ കുടുംബ വീട്ടിലും  ചേര്‍ത്തല തണ്ണീര്‍ മുക്കം ചെറുവാരണം കരയിലും ഓരോ ഈഴവ ശിവന്മാര്‍ പ്രതിഷ്ടിക്കപ്പെട്ടു .ശ്രീനാരായണന്‍ പ്രതിഷ്ഠ നടത്തിയ ഈഴവ ക്ഷേത്രങ്ങളില്‍ ഈഴവര്‍  അയിത്തമുള്ളവരായി കണക്കാക്കിയിരുന്ന  ചേരമ-സാംബവസിദ്ധനര്‍ (പുലയ-പറയ-കുറവ) സമുദായാംഗങ്ങള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു .പക്ഷെ കണ്ടിയൂര്‍ മറ്റം വിശ്വനാഥന്‍ ഗുരുക്കള്‍ പ്രതിഷ്ഠ നടത്തിയ മറ്റു മൂന്നു ഈഴവക്ഷേത്രങ്ങളിലും പുലയ-പറയ-കുറവര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നു .

പത്തനംതിട്ടയില്‍ മൈലാടുംപാറയില്‍ താപസി ഓമല്‍ എന്ന പുലയന്‍  അതിനിടയില്‍ (1875) ഒരു പുലയ ശിവനെയുംപ്രതിഷ്ടിച്ചു (ഓര്‍ണ കൃഷ്ണന്‍ കുട്ടി,കേരളശബ്ദം വാരിക,പുലയര്‍ ബുദ്ധാ ബുക്സ് അങ്കമാലി  .അഡ്വേ.മുന്തൂര്‍ കൃഷ്ണന്‍, സൈന്ധവ മൊഴി ആഗസ്റ്റ്‌-സെപ്തംബര്‍ 2016 ,സുരേഷ് മാധവ് പച്ചക്കുതിര ജനുവരി 2019). ആറാട്ട്പുഴ വേലായുധ പണിക്കരുടെ വിപ്ലവം ഈഴവ ശിവപ്രതിഷ്ടയില്‍ മാത്രം  ഒതുങ്ങിയില്ല .അയിത്തം ഉള്ള ഈഴവ ജാതിക്കാരനായ അദ്ദേഹം വൈക്കം ക്ഷേത്രത്തില്‍ ധൈര്യസമേതം  കയറി ശ്രീകോവിലില്‍ മണി അടിച്ചു തൊഴുതു ഈഴവന്‍ എന്ന് സ്വയം പരിചയപ്പെടുത്തി പിഴ അടച്ചു .സ്വന്തം കഥകളി യോഗം ഉണ്ടാക്കി. നായര്‍-ഈഴവ മിശ്ര വിവാഹവും നടത്തിച്ചു (തെക്കുംഭാഗം മോഹന്‍ അടിമഗര്‍ജനങ്ങള്‍ 2010 ,എസ.പി.സി.എസ്).പക്ഷെ  അവരൊന്നും ആറാട്ടൂപുഴ വേലായുധ പണിക്കര്‍ പോലും,  യുഗപുരുഷന്‍ ആയില്ല .കാരണം അവരെല്ലാം  മനോരമ ജനിക്കും മുമ്പ്,1888 നു മുമ്പ് , അയിത്തം ഒഴിവാക്കാന്‍ വിപ്ലവം നടത്തിയവര്‍ ആയിപ്പോയി എന്നത് തന്നെ .
ശ്രീ നാരായണ ഗുരുവിന്‍റെ 1888ലെ അരുവിപ്പുറം ശിവപ്രതിഷ്ഠ വാസ്തവത്തില്‍ വിപ്ലവകരമായ ഒരു സംഭവം ആയിരുന്നോ .രാജ ഭരണ തലത്തിലോ നീതിന്യായ വകുപ്പുതലതിലോ പൌരോഹിത്യ  തലത്തിലോ കാര്യമായ പ്രതികരണമോ പ്രതിക്ഷേധമോ പ്രക്ഷോഭണമോ കൊള്ളിവയ്പ്പോ കൊള്ളയോ ഒന്നും ഉണ്ടായതായി ആരും ഒരിടത്തും രേഖപ്പെടുത്തി കണ്ടിട്ടില്ല .ആകെക്കൂടി ഒരു പൂണൂല്‍ക്കാരന്‍ ഈ സന്യാസിയെ കണ്ടു  :”അബ്രാഹ്മണര്‍ക്ക് ക്ഷേത്ര പ്രതിഷ്ടയ്ക്ക് അവകാശമില്ലാത്ത സ്ഥിതിയില്‍ ഒരീഴവന്‍ ശിവപ്രതിഷ്ഠ നടത്തിയത്
ശരിയോ ?” എന്ന് മാത്രം ചോദിച്ചതായി ഗുരുവിന്‍റെ പിന്നാലെ നടന്ന പത്രപ്രവര്‍ത്തകന്‍ ആയിരുന്ന “കേരള ബോസ്വെല്‍” എന്ന് ഞാന്‍ വിളിക്കുന്ന കോട്ടുകോയിക്കല്‍ വേലായുധന്‍ എഴുതിയത് (ശ്രീനാരായണ ഗുരു കറന്റ് ബുക്സ് 2012 പുറം 89).പൂണൂല്‍ ധരിക്കുന്നത് ബ്രാഹ്മണര്‍ മാത്രമല്ല ,കമ്മാള രും അത് ധരിക്കും എന്ന് കോട്ടുകോയിക്കല്‍ മനസ്സിലാക്കിയിരുന്നോ ആവോ. മദ്ധ്യ തിരുവിതാം കൂറില്‍ പണ്ടേ ഈഴവ ശിവപ്രതിഷ്ടകളും പുലയ ശിവ പ്രതിഷ്ഠകളും നടന്നു കഴിഞ്ഞു എന്നറിഞ്ഞത് കൊണ്ടാവാം അരുവിപ്പുറ ത്തെ ശിവപ്രതിഷ്ഠ കാര്യമായ പ്രതിക്ഷേധം ഒന്നും ഉണ്ടാക്കാതെ കടന്നു പോയത് .

ശ്രീ നാരായണ ഗുരു,ചട്ടമ്പിസ്വാമികള്‍ ,അയ്യങ്കാളി എന്നീ ത്രിമൂര്‍ത്തികള്‍ വ്യത്യസ്ത നിലകളില്‍,രീതികളില്‍ സാമൂഹ്യ പരിഷ്കരണത്തിന് ശ്രമിച്ചവര്‍ ആയിരുന്നു .മൂന്നുപേരും പ്രധാനമായി അവരവര്‍ ജനിച്ച സമുദായത്തിന്‍റെ ഉന്നമനത്തിനായി, ആരാധനാ സ്വാതന്ത്ര്യം ,അയിത്തോച്ചാടനം , ആശ്രമ സ്ഥാപനം , വിദ്യാഭ്യാസം,വ്യവസായം  എന്നിവ സ്വായത്തമാക്കാന്‍  പ്രവര്‍ത്തിച്ചു .
ചട്ടമ്പി സ്വാമികള്‍ സ്വന്തം സമുദായത്തിന് സംഘടന ഉണ്ടാക്കിയില്ല .മതമഹാ സമ്മേളനങ്ങള്‍ നടത്തിയില്ല, വാചക മേളകള്‍ നടത്തിയില്ല ; ആശ്രമങ്ങള്‍ സ്ഥാപിച്ചില്ല .വിദ്യാലയങ്ങള്‍ സ്ഥാപിച്ചില്ല , സാമ്പത്തിക ഉന്നമനത്തിനും ശ്രമിച്ചില്ല പണപ്പിരിവും നടത്തിയില്ല .ഭാഗ്യക്കുറിയും തുടങ്ങിയില്ല തികച്ചും ഒരു അവധൂതന്‍ രാജദത്തമായി കിട്ടിയ മലയാറ്റൂര്‍ വന മേഖലയിലെ 90 ഏക്കര്‍ പുതുവല്‍ പുന്നൂസ് എന്ന നസ്രാണിയുടെ വക ആകാന്‍ കൂട്ട് നിന്ന ത്യാഗി വര്യന്‍ . പറവൂര്‍ കേശവപിള്ള രചിച്ച ഏറ്റവും ആധികാരികമായ ചട്ടമ്പിസ്വാമി ജീവചരിത്രത്തില്‍(1935) കെ.നാരായണ കുരുക്കള്‍ എഴുതിയ അനുസ്മരണം കാണുക .

ശ്രീനാരായണന്‍ ആകട്ടെ, സ്വന്തം ക്ഷേത്രങ്ങള്‍ ഉണ്ടാക്കാന്‍ ആദ്യവും പിന്നെ സ്കൂളുകള്‍ സ്ഥാപിക്കാനും ശ്രമിച്ചു .സംഘടനയെ സൃഷ്ടിച്ചു  ശക്തമാക്കി ,സമ്പന്നമാക്കി .(നൂറിലേറെ എന്ന് നടരാജഗുരു ,The words of the Guru കാണുക .80 ക്ഷേത്രങ്ങള്‍ എന്ന് മുനിനാരായണ  പ്രസാദും  54 ക്ഷേത്രങ്ങള്‍ എന്ന് ഋതംഭരാനന്ദസ്വാമികളും 2016  സെപ്തംബര്‍  9 ലക്കം കേരള കൌമുദിയില്‍   32 ക്ഷേത്രം എന്ന് മുന്തൂര്‍ കൃഷ്ണന്‍കുട്ടി 2016  ആഗസ്റ്റ്‌ - സെപ്തംബര്‍ ലക്കം സൈന്ധവ മൊഴിയില്‍) ,ധനസമാഹരണം  നടത്തി. കേരളത്തില്‍ ആദ്യമായി ഭാഗ്യക്കുറി നടത്തി ഡി.സിയും പി.കെ കുഞ്ഞിനും മാതൃക കാട്ടി (ഋതംഭരാനന്ദ).മഠങ്ങളും വ്യവസായശാലകളും സ്ഥാപിച്ചു. ആത്മീയതയില്‍ മുഴുകി വാവൂട്ട് സഭയുമായി അരുവിപ്പുറത്ത് ഒതുങ്ങികൂടിയ നാരായണ ഗുരു സ്വാമികളെ സമുദായ സംഘാടകനാക്കി മാറ്റിയത് ഡോക്ടര്‍ പല്‍പ്പു ആയിരുന്നു എന്ന കാര്യം മിക്കവരും വിസ്മരിക്കുന്നു .ഒരുജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞ ഗുരു ക്രുസ്ത്യാനികള്‍ ക്കോ  മുസ്ലിമുകള്‍ ക്കോ ആരാധനാലയങ്ങള്‍ സ്ഥാപിച്ചുമില്ല .

അയ്യങ്കാളിയ്ക്ക് ക്ഷേത്രങ്ങള്‍ വേണ്ടിയിരുന്നില്ല .ഒരൊറ്റ ക്ഷേത്രം പോലും അദ്ദേഹം സ്ഥാപിച്ചില്ല .ഒറ്റ പുലയശിവനെപ്പോലും അല്ലെങ്കില്‍ പുലയ കാളിയെപ്പോലും കാളീ(നീലകേശി)ഭക്തന്‍ ആയ അയ്യന്‍  കാളി പ്രതിഷ്ടിച്ചില്ല.എന്നാല്‍ വെങ്ങാനൂരില്‍ പുലയ സ്കൂള്‍ സ്ഥാപിച്ചു
ക്ഷേത്ര വീഥികളില്‍ കൂടി നടക്കാന്‍ സത്യാഗ്രഹത്തിനും പോയില്ല
അദ്ദേഹത്തിന്‍റെ പ്രതാപകാലത്ത് നടത്തപ്പെട്ട . വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കാതെ  മാറി നിന്നു.  സത്യാഗ്രഹം ഒരിക്കലും അദ്ദേഹത്തിന്‍റെ മാര്‍ഗ്ഗം ആയിരുന്നില്ല. അവകാശം .പിടിച്ചു പറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ശൈലി .വഴിനടന്നു കൂടാത്ത പ്രദേശത്ത് മാവേലിക്കര മാന്നാര്‍കാരന്‍ ഒരു നായര്‍ പ്രമാണി വക,  മണികെട്ടിയ  രണ്ടു കാളകളെ കെട്ടിയ വില്ലു വണ്ടിയില്‍, തലപ്പാവ് കെട്ടി കാളകള്‍  പോകുന്ന വഴിയിലൂടെയെല്ലാം  സഞ്ചരിച്ചു  വില്ലുവണ്ടി സമരംനടത്തി .സദാനന്ദ സാധുജനസംഘം  രൂപീകരിച്ച് അവര്‍ണ്ണര്‍ക്ക് നടന്നു കൂടാത്ത ബാലരാമപുരത്തെ ചാലിയത്തെരുവില്‍ കൂടി സംഘം
(അയ്യങ്കാളിപ്പട”)  ചേര്‍ന്ന് സവര്‍ണ്ണരുടെ ഇടയിലൂടെ ധൈര്യ സമേതം  വെള്ള മുണ്ടും തലപ്പാവും ധരിച്ചു നടന്നു ചരിത്രം തിരുത്തിക്കുറിച്ചു.ആരുവന്നാലും എഴുനേല്‍ക്കാതിരിക്കാന്‍
മറ്റുള്ളവരുടെ മുന്നില്‍ ഇരിപ്പടം ഉപയോഗിക്കാതെ നില്‍ക്കുക  ആയിരുന്നു അയ്യങ്കാളി ശൈലി . അദ്ദേഹം .തന്‍റെ സമുദായത്തില്‍ നിന്ന് ഏതാനും ബി.ഏക്കാര്‍ ഉണ്ടായിക്കാണണം എന്ന ആഗ്രഹമാണ് തന്നെ  പുലയരാജാവ് എന്ന് മാത്രം  വിളിച്ച് ഒതുക്കിക്കളഞ്ഞ  ഗാന്ധിജിയോട് ആവശ്യപ്പെട്ടത് എന്നത് ചരിത്രം .എതാനും വര്‍ഷം കൊണ്ട് തിരുവിതാംകൂറില്‍ ആയിരത്തില്‍ പരം ശാഖകള്‍ സാധുജനപരിപാലന  സംഘത്തിനുണ്ടായി .ഒരു കാര്യം ശ്രദ്ധിക്കുക ശ്രീ നാരായണ ഗുരു ചെയ്തത് അനുകരിച്ചു താന്‍ ജനിച്ച  പുലയസമുദായത്തിനു മാത്രമായി അദ്ദേഹം സംഘം ഉണ്ടാക്കിയില്ല. .ക്ഷേത്രങ്ങള്‍ ഉണ്ടാക്കിയില്ല സാധു ജനങ്ങള്‍ ആയ പുലയ-പറയ-കുറവ സമുദായങ്ങള്‍ക്കായി ഒറ്റ സംഘടന (1907) ആണ് അയ്യങ്കാളി സ്ഥാപിച്ചത് (പില്‍ക്കാലത്ത് അത് മൂന്നായി പിരിഞ്ഞു എന്നത് അനുയായികള്‍ വരുത്തിയ തെറ്റ് .ഇന്നതവര്‍ ചേരമര്‍-സാംബവ ഡവലപ്മെന്റ്റ്  സോസ്സൈറ്റി (സി .എസ്.ഡി.എസ് ) രൂപീകരിച്ച് ഒരു പരിധിവരെ പരിഹരിക്കുന്നു (2013 ആസ്ഥാനം  നെടുമാവ്,പുളിക്കല്‍ കവല വാഴൂര്‍).
ശ്രീനാരായണ ഗുരു ,അയ്യങ്കാളി എന്നീ സമുദായ സംഘടനാ സ്ഥാപകര്‍ക്ക് അവസാന കാലം തികച്ചും ശോചനീയം ആയിരുന്നു .അനുയായികളില്‍ നിന്ന് വല്ലാത്ത അവഗണന .അവര്‍ പീഡിപ്പിക്കപ്പെട്ടു .സമുദായ സംഘടന സ്ഥാപിക്കാതിരുന്ന ചട്ടമ്പി സ്വാമികള്‍ആകട്ടെ  സമാധാന പൂര്‍വ്വം സമാധിയായി .


ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്കും  മുമ്പ്, വിപ്ലവകാരിയായിരുന്ന മറ്റൊരു സാമൂഹ്യ പരിഷ്കര്‍ത്താവും തിരുവിതാംകൂറില്‍ ജീവിച്ചിരുന്നു. തെക്കന്‍ തിരുവിതാം കൂറില്‍ പനകയറ്റക്കാരുടെ ചാന്നാര്‍/നാടാര്‍  സമുദായത്തില്‍ പിറന്ന മുടിചൂടും പെരുമാള്‍ അല്ലെങ്കില്‍, മുത്തുക്കുട്ടി. ആദ്യകാലത്ത് വൈഷ്ണഭക്തനായിരുന്ന അദ്ദേഹമാണ്  അയ്യാവഴി”   സ്ഥാപകന്‍ അയ്യാ വൈകുണ്ടന്‍ .കേരളത്തിലാദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ മഹാന്‍ 21 .അവര്‍ണ്ണ ജാതിക്കാരുടെ കൂട്ടായ്മ (സമത്വ സമാജം)രൂപീകരിച്ച് ശുചീന്ദ്രം ക്ഷേത്രോല്‍സവസമയത്ത്  തേര്‍ വലിച്ച അവര്‍ണ്ണ വിപ്ലവ കാരി (1830) .ആദ്യമായി അവര്‍ണ്ണ സഹപന്തിഭോജനം നടത്തി അയിത്തത്തെ പിഴുതെറിയാന്‍ ആദ്യ ചുവടു വയ്പ്പ് ഇന്ത്യയില്‍ നടത്തിയ,കേരളത്തിലെ  ആദ്യ സാമൂഹ്യ വിപ്ലവകാരി .അദ്ദേഹവും യുഗപുരുഷന്‍ ആയില്ല .കാരണം 1888  എന്ന മനോരമ ജന്മവര്‍ഷത്തിനു മുമ്പേ ജനിക്കയും സമാധി ആവുകയും ചെയ്തു നിര്‍ഭാഗ്യവാനായ അയ്യാ വൈകുണ്ടന്‍ ,

അയ്യാവൈകുണ്ടന്‍ ,ചട്ടമ്പി സ്വാമികള്‍ ,ശ്രീ നാരായണ ഗുരു ,അയ്യങ്കാളി എന്നീ നാലു പേരും കേരള നവോത്ഥാന ചരിത്രത്തില്‍ പ്രമുഖര്‍  തന്നെ .ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കാത്ത ഇവര്‍ക്ക്,.പാശ്ചാത്യ രാജ്യങ്ങളിലെ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ചുക്കും ചുണ്ണാമ്പും മനസ്സിലാക്കാന്‍ കഴിയാഞ്ഞ ഈ നാലുപേര്‍ക്കും  അവരുടെ വിപ്ലവ  പ്രവര്‍ത്തങ്ങള്‍ക്ക്  എവിടെ നിന്ന് പ്രചോദനം, ഊര്‍ജ്ജംകിട്ടി എന്നന്വേഷിക്കുമ്പോള്‍  നാം ഒരു വലിയ  സത്യം കണ്ടെത്തുന്നു .അവര്‍ നാലുപേരും ഒരേ ഗുരുവില്‍ നിന്നു ശക്തി സംഭരിച്ചവരും പ്രചോദനം ഉള്‍ക്കൊണ്ടവരും ഉപദേശം സ്വീകരിച്ചവരും പ്രോത്സാഹനം ലഭിച്ചവരും  യോഗവിദ്യ അഭ്യസിച്ചവരും  ആയിരുന്നു .എന്നാല്‍ ആ മഹാന്‍, ആ മഹാഗുരു ,ആ യോഗി വര്യന്‍ ,ആ ആചാര്യന്‍,മഹാരാജ ഗുരു  കേരള നവോത്ഥാന ചരിത്രകാരന്മാരാല്‍,രാഷ്ട്രീയ നേതാക്കളാല്‍ , ,സാഹിത്യകാരന്മാരാല്‍,എഴുത്തുകാരാല്‍  മാധ്യമങ്ങളാല്‍  തമ്സകരിക്കപ്പെട്ടു.

ശങ്കരാചാര്യര്‍ക്ക് ശേഷം നിരവധി ശിഷ്യ പരമ്പരകള്‍  (നായര്‍-ഈഴവചാന്നാര്‍-വീരശൈവ വെള്ളാള മുസ്ലിം എന്നിങ്ങനെ ആറു സന്യാസ പരമ്പരകള്‍) ക്ക് ഗുരു ആകാന്‍ കഴിഞ്ഞ ഏക മഹാഗുരു തൈക്കാട്ട് അയ്യാവു സ്വാമികള്‍ വേദപുസ്തം ആയി അംഗീകരിച്ചിരുന്നത് ദ്രാവിഡവേദമായ, “ഒന്റെ കുലം ഒരുവനെ ദൈവംഎന്നും അന്പേ ശിവംഎന്നും പഠിപ്പിച്ച തിരുമൂലരുടെ “തിരുമന്ത്രം” ആയിരുന്നു.

തിരുമൂലനായനാരുടെ തിരുമന്ത്രംഎന്ന  ദ്രാവിഡ വേദം തമിഴിലെ തിരുക്കുറല്‍, തിരുവാചകം ,തിരുമന്ത്രം എന്നീ മുമ്മുണി ഗ്രന്ഥങ്ങളില്‍ ഒന്നാം സ്ഥാനം  അലങ്കരിക്കുന്നു തിരുമന്ത്രം മൂവായിരംഎന്നും പേരുള്ള പ്രസ്തുത  ശിവരാജവേദം ദ്രാവിഡ ഭാഷകളിലെ ആദ്യ യോഗശാസ്ത്രഗീത ആണ്. ഗഹനത കാരണം തിരുക്കുറല്‍ നേടിയ ജനസമ്മതി അതിനു കിട്ടിയില്ല എന്നത് സത്യം. ഒന്‍റെ കുലം ഒരുവനേ ദൈവം”, “അന്‍പേ ശിവംതുടങ്ങിയ വചനങ്ങള്‍ തിരുമന്ത്രത്തില്‍ ഉള്ളതാണ് .ആദ്യ മലയാള സംക്ഷിപ്ത മൊഴിമാറ്റം നടത്തിയത്  തിരുവല്ലം ഭാസ്കരന്‍ നായര്‍ .പ്രസിദ്ധീകരണം ഒക്ടോബര്‍ 1976. 1387 പദ്യങ്ങള്‍ മാത്രം .മറ്റുള്ളവ ഒഴിവാക്കി .അതിലളിതമായ ഭാഷ .ശൂരനാട് കുഞ്ഞന്‍ പിള്ളയുടെ ആമുഖം .ഇപ്പോള്‍ നെറ്റില്‍ ഡിജിറ്റല്‍ രൂപം കിട്ടും .12 വര്‍ഷം മുമ്പ് (2007) ഈ ദ്രാവിഡ വേദത്തിന്‍റെ  സമ്പൂര്‍ണ്ണ മലയാള പദ്യ ഗദ്യ മൊഴിമാറ്റം നത്തിയത് ,തിരുക്കുറല്‍ പരിഭാഷകന്‍ കെ.ജി ചന്ദ്രശേഖരന്‍ നായര്‍ (ഡി.സി ബുക്സ് ഒക്ടോബര്‍ 2007 പേജ് 940  ).ആശീര്‍വാദം കവി മധുസൂദനന്‍ നായര്‍.അവതാരിക ദ്രാവിഡ ഭാഷാ പണ്ഡിതന്‍ വി.ഐ സുബ്രഹ്മണ്യം ഒന്‍പതു തന്ത്രങ്ങളില്‍  മൂവായിരം മന്ത്രങ്ങള്‍. .പിന്നീട് ആരെക്കൊയോ കൂട്ടി ചേര്‍ത്ത ചില മന്ത്രങ്ങള്‍ ഉള്‍പ്പടെ 3045 മന്ത്രങ്ങള്‍ .കൂട്ടിച്ചേര്‍ക്കല്‍ കാരണം എഴുതപ്പെട്ട കാലം കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയാത്ത യോഗശാസ്ത്രകൃതി .

“യോഗികല്‍ക്കാവാം ഭോഗവും “എന്ന് തിരുമന്ത്രം ശ്ലോകം 1491 പുറം 456.അതുകൊണ്ടാണ് ശിവരാജ യോഗി ആയ അയ്യാവു സ്വാമികള്‍ കുടുംബ ജീവിതം നയിച്ചിരുന്നത് .മൂര്‍ക്കോത്തു കുമാരന്‍ അദ്ദേഹത്തിന്‍റെ ശ്രീനാരായണ ഗുരു ജീവചരിത്രത്തില്‍ എഴുതിയത് പോലെ “ഏതോ സംഗതി വശാല്‍ ഉദ്ദിഷ്ട കാര്യം സാധിക്കാതെ വന്നപ്പോള്‍ പ്രാപഞ്ചികനായി “ ളോഹ ഊരിയ പാതിരി ആയിരുന്നില്ല അയ്യാവു സ്വാമികള്‍.

നൂറ്റിരണ്ടു  വര്‍ഷം മുമ്പ്(1917) ചെറായില്‍ വച്ച് ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ടഎന്ന് പറഞ്ഞ സഹോദരന്‍ അയ്യപ്പന്‍ രണ്ടു ചെറുമരെ ഒപ്പം ഇരുത്തി  അവര്‍ണ്ണ അവര്‍ണ്ണ പന്തി ഭോജനം നടത്തിയപ്പോള്‍, സഹോദരന്‍ അയ്യപ്പന്‍ പുലയനയ്യപ്പന്‍ എന്ന ബഹുമതി നേടി .പക്ഷെ, സഹോദരന്‍ അയ്യപ്പന്‍ ജീവചരിത്രങ്ങളില്‍ ഒന്നില്‍ പോലും അയ്യപ്പന്‍ പുലയ സമുദായത്തില്‍ ജനിച്ചു എന്ന് പറയുന്നില്ല .146 ല്‍ പ്പരം വര്‍ഷം മുമ്പ് ശിവരാജയോഗിയായ  മഹാഗുരു,അയ്യാവു സ്വാമികള്‍ , അയ്യങ്കാളി തുടങ്ങിയ അയിത്ത ജാതിക്കാരെ ഒപ്പം ഇരുത്തി, സവര്‍ണ്ണ-അവര്‍ണ്ണ പന്തിഭോജനം വര്‍ഷം  തോറും
നടത്തിയപ്പോള്‍,(18731909)  തിരുവനന്തപുരത്തെ യാഥാസ്ഥിക സമൂഹം ആ മഹാഗുരുവിനെ പാണ്ടിപ്പറയന്‍ ,മ്ലേച്ചന്‍ എന്നെല്ലാം വിളിച്ചു .ശിഷ്യര്‍ ആ വിവരം അറിയച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രതികരണം ഇന്ത ഉലകത്തിലെ ഒരേ  ഒരു ജാതി; ഒരേ ഒരു മതം; ഒരേ ഒരു കടവുള്‍ എന്നായിരുന്നു .തിരുമന്ത്രം മൂവായിരത്തിലെ ഒന്ട്രേ  കുലം ഒരുവനെ ദൈവംഎന്ന മന്ത്രത്തിന്‍റെ  പരിഷ്കരിച്ച ഒരു പതിപ്പ്. ഒരു മുദ്രാവാക്യം കണക്കാക്കി  പരസ്യമാക്കി ഒട്ടിച്ചു വയ്ക്കാന്‍ വീട്ടിലും സ്ഥാപനങ്ങളും ഒട്ടിച്ചു വയ്ക്കാന്‍,പത്ര പരസ്യം നല്‍കാന്‍  മഹാഗുരു നല്കിയ സൂക്തം ആയിരുന്നില്ല അത് .വിമര്‍ശനം കേട്ടപ്പോള്‍ തന്‍റെ പ്രവൃത്തിയെ സാധൂകരിക്കാന്‍ ശിഷ്യര്‍ക്ക് നല്‍കിയ ഒരു സ്വാഭാവിക പ്രതികരണം .അത്ര മാത്രം അത് കേട്ടിരുന്ന ശിഷ്യനാണ്‌ ആ മഹാഗുരുവിന്‍റെ  സമാധി (1909) കഴിഞ്ഞു ആറു  വര്‍ഷം കഴിഞ്ഞപ്പോള്‍, എഴുതിയ ജാതിനിര്‍ണ്ണയം ”(1914) എന്ന പദ്യത്തില്‍ ആ പ്രതികരണം മലയാളത്തിലേക്ക് മൊഴിമാറ്റം വരുത്തി നാം ഇന്ന് കൂടെക്കൂടെ ഉദ്ധരിക്കുന്ന ഒരു ജാതി ഒരു മതം ഒരു ദൈവംസൃഷ്ടിച്ചത്  .
മഹാഗുരു തൈക്കാട്ട് അയ്യാവ് മുദ്രാവാക്യം ആക്കാന്‍ നല്‍കിയ വാക്യം ആയിരുന്നില്ല അത്. അയിത്തം എന്ന മഹാമാരിയെ നിയന്ത്രിക്കാന്‍, അയ്യാവു സ്വാമികള്‍ മാലോകരെ കാട്ടിക്കൊടുത്ത തന്‍റെ ഒരു പ്രവൃത്തിയ്ക്ക്, കാരണം പറഞ്ഞ ഒരു സാധാരണ പ്രതികരണം മാത്രം ആയിരുന്നു പ്രസ്തുത മൊഴി .

“കേരള ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ വേണ്ട പ്രാധാന്യമോ ,വ്യാപകത്വമോ ,പ്രഭാവമോ ഇല്ലാതിരുന്ന –പ്രാദേശികതലത്തില്‍ മാത്രം ഒതുങ്ങി കൂടി നിന്നിരുന്ന ചില വ്യക്തികളുടെ വാചോ കര്‍മ്മങ്ങളുടെ അനുകര്‍ത്താവും പിന്തുടര്‍ച്ചക്കാരനും ആയി (ശ്രീ നാരായണ)ഗുരുവിനെ ഇകഴ്ത്തി കെട്ടാന്‍ ചിലര്‍ ശ്രമിച്ചു” എന്ന് ഡോ ഷാജി (പുറം 37).ആ “വ്യക്തികളുടെ” ,അവരെ നവോത്ഥാന നായകരായി അംഗീകരിക്കാന്‍ ലേഖകന് കഴിയുന്നില്ല ,പേര്‍ വ്യക്തമാക്കാനുള്ള ധൈര്യം ഡോ.ഷാജി  കാട്ടുന്നില്ല .സമത്വ സമാജം സ്ഥാപിച്ച അയ്യാ വൈകുണ്ടന്‍ ,പുലയ ശിവനെ പ്രതിഷ്ടിച്ച തപസി ഓമല്‍ അവര്‍ണ്ണ സവര്‍ണ്ണ പന്തിഭോജനം ആദ്യമായി നടപ്പിലാക്കിയ തൈക്കാട്ട് അയ്യാ ഗുരു എന്നിവരെ ഒക്കെ ആവാം പ്രാദേശിക തലത്തില്‍ ഒതുങ്ങി കൂടിയ വെറും “വ്യക്തികള്‍” ആയി ലേഖകന്‍ ഉദ്ദേശിച്ചത് .ശ്രീ നാരായണ ഗുരുവിനെ കുറിച്ച് വളരെ ഏറെ വായിക്കയും പഠിക്കയും ചെയ്ത ഡോ ഷാജി പ്രസ്തുത വ്യക്തികളെ കുറിച്ച് ഒന്നും തന്നെ പഠിക്കയോ വായിക്കയോ ചെയ്തിട്ടില്ല എന്ന് തീര്‍ച്ച .സാരമില്ല .ഇനിയും സമയം കിട്ടും .അവയും വായിക്കുക .പഠിക്കുക


No comments:

Post a Comment