Saturday 11 November 2017

കേരള നവോത്ഥാന ചരിത്രത്തിലെ അറിയപ്പെടാത്ത കണ്ണികള്‍

ശിവരാജ യോഗി തൈക്കാട്ട് അയ്യാസ്വാമികളും
മനോന്മണീയം സുന്ദരന്‍ പിള്ളയും-
കേരള നവോത്ഥാന ചരിത്രത്തിലെ അറിയപ്പെടാത്ത കണ്ണികള്‍
=======================================
കേരളത്തില്‍ നവോത്ഥാനം തുടങ്ങിയത് പേരൂര്‍ക്കടയിലെ “ഹാര്‍വ്വിപുരം” ബന്ലാവില്‍ നിന്നും തൈക്കാട്ടെ “”ഇടപ്പിറവിളാകം വഴി ചെന്തിട്ടയിലെ ശൈവപ്രകാശസഭ, പേട്ടയിലെ ജ്ഞാനപ്രജാഗരം വഴി കണ്ണന്മൂലയിലൂടെ ചെമ്പഴന്തി വഴി വെങ്ങാനൂരിലേക്ക് ആയിരുന്നു . കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞ സ്വാമി വിവേകാനന്ദന്‍ 1892 ഡിസംബറില്‍ കേരളത്തില്‍ വന്നത് പേരൂര്‍ക്കടയിലെ “ഹാര്‍വ്വിപുരം” ബംന്ലാവിലെത്തി ലോകപ്രശസ്ത പണ്ഡിതന്‍ മനോന്മണീയം സുന്ദരന്‍ പിള്ളയെ (1885-1892) നേരില്‍കണ്ട്‌, സംവദിക്കാന്‍ ആയിരുന്നു തിരുവിതാംകൂറിലെ ആദ്യ എം.എക്കാരനായ സുന്ദരന്‍ പിള്ള, മനോന്മണീയം എന്ന തമിഴ് നാടകം എഴുതി തമിഴിലെ ഷക്സ്പീയര്‍, എന്ന ബഹുമതി കരസ്ഥമാക്കിയ ഭാവനാശാലി ആയിരുന്നു . “തിരുവിതാംകൂറിലെ ചില പ്രാചീന രാജാക്കള്‍” എന്ന ചരിത്രപ്രബന്ധ രചനവഴി (1894) വിക്ടോറിയാ രാജ്ഞിയില്‍ നിന്നും പാരിതോഷികം വാങ്ങി “റാവുബഹദൂര്‍” ബഹുമതി വാങ്ങിയ സാഹിത്യകാരനും ചരിത്രപണ്ടിതനും ,ആയിരുന്നു തിരുവിതാം കൂറിലെ ആര്‍ക്കിയോളജി വിഭാഗം സ്ഥാപക മേധാവിയും
ദക്ഷിണേന്ത്യന്‍ ചരിത്ര പഠന പിതാവും കൂടി ആയിരുന്ന പി.സുന്ദരന്‍ പിള്ള എന്ന മനോന്മണീയം. .
ബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറിയവര്‍ എന്ന് പുരാതന രേഖകള്‍ വഴി കണ്ടെത്തിയ ചരിത്രകാരന്‍ ആയിരുന്നു സുന്ദരന്‍ പിള്ള .കേരളത്തിലെ ഭൂമി ആദ്യകാല കര്‍ഷകരായിരുന്ന “ഉഴവര്‍” എന്ന തമിഴ് കര്‍ഷകരുടെതായിരുന്നു എന്നും അവരില്‍ നിന്നും ബ്രാഹ്മണര്‍ തട്ടിയെടുത്തതാണെന്നും അദ്ദേഹം സ്ഥാപിച്ചു .തന്‍റെ സുഹൃത്തുക്കളായ ശിവരാജയോഗി തൈക്കാട്ട് അയ്യാ സ്വാമികള്‍ (1814-1909),എന്ന യോഗഗുരു , പേട്ടയിലെ കുടിപ്പള്ളിക്കൂടം ആശാന്‍ രാമന്‍പിള്ള എന്നിവരുടെ സഹായത്തോടെ, ഇംഗ്ലണ്ടിലെ ബെമിംഗാമില്‍ നടന്നിരുന്ന “ലൂണാര്‍ സോസ്സൈറ്റി” മാതൃകയില്‍, പേട്ടയില്‍ “ജ്ഞാന പ്രജാഗരം” എന്നും (1876) ചെന്തിട്ടയില്‍ “ശൈവ പ്രകാശസഭ “ എന്നും (1885) പേരുള്ള വിദ്വല്‍ സഭകള്‍ സ്ഥാപിച്ചു തുടര്‍ച്ചയായി സംവാദങ്ങളും ചര്‍ച്ചകളും പ്രഭാഷണങ്ങളും പ്രബന്ധ അവതരണങ്ങളും സംഘടിപ്പിച്ചു .കുടിലില്‍ മുതല്‍ കൊട്ടാരത്തില്‍ വരെ വിവിധ തട്ടുകളില്‍ താമസ്സിച്ചിരുന്ന വിവിധ മത-ജാതി സമുദായങ്ങളില്‍ പെട്ട അറുപതോളം സ്ത്രീപുരുഷന്മാരെ അവയില്‍ പങ്കെടുപ്പിച്ചിരുന്നു .
ആയിത്തോച്ചാടനം ലോകത്തില്‍ ആദ്യം
തൈപ്പൂയ ദിനങ്ങളിലെ സദ്യകളില്‍ ശിഷ്യരെയെല്ലാം,ബ്രാഹ്മണര്‍ മുതല്‍ പുലയര്‍ വരെ,വിവിധ സവര്‍ണ്ണ-അവര്‍ണ്ണ ജാതിക്കാരെ ഒന്നിച്ചിരുത്തി തൈക്കാട്ട് അയ്യാവിന്‍റെ താമസസ്ഥലമായിരുന്ന “ഇടപ്പിറവിളാകം” വീട്ടില്‍ ലോകത്തിലെ ആദ്യ പന്തിഭോജനപ്രസ്ഥാനം തുടങ്ങി ലോകത്തില്‍ തന്നെ ആദ്യമായി “ആയിത്തോച്ചാടനം” തുടങ്ങി .
മഹാത്മജിയും ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സും അയിത്തോച്ചാടനം എന്ന് ചിന്തിക്കും മുമ്പ്, 1973 മുതലായിരുന്നു ഈജാതി നശിപ്പിക്കല്‍-തൊടീല്‍ നിര്‍ത്തല്‍ പ്രസ്ഥാനം പ്രവര്‍ത്തിച്ചിരുന്നത്.അതിനു ചുക്കാന്‍ പിടിച്ച അയ്യാസ്വാമികളെ യാഥാസ്ഥിതിക അനന്തപുരി “”പാണ്ടിപ്പറയന്‍ ,”മ്ലേച്ചന്‍”. എന്നെല്ലാം വിളിച്ചു.അപ്പോള്‍ മഹാഗുരു പറഞ്ഞു :”ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി,ഒരേ ഒരു മതം,ഒരേ ഒരു കടവുള്‍” .അദ്ദേഹം സമാധിയായത് 1909-ല്‍.ഏഴുവര്‍ഷം കഴിഞ്ഞു 1916-ല്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍ ശ്രീനാരായണഗുരു ആ വചനം മൊഴിമാറ്റി മലയാളത്തില്‍ പദ്യമാക്കി “ഒരു ജാതി ഒരു മതം ഒരു ദൈവം” എന്ന് പാടി (ജാതിനിര്‍ണണയം 1916).
അവരാരെല്ലാം
-----------------------
ലോകപ്രസിദ്ധ ചിത്രകാരന്‍ രാജാ രവിവര്‍മ്മ,തിരുവല്ലാ കേരളവര്‍മ്മ കോയിത്തമ്പുരാന്‍ ,ചാല മീനാക്ഷിനാഥപിള്ള ,ചാല മീനാക്ഷി അയ്യര്‍,ചാല മാണിക്കവാചക വാദ്ധ്യാര്‍,ചാല ആരുമുഖം വാദ്ധ്യാര്‍ ,ചാല അപ്പാവ് വാദ്ധ്യാര്‍ ,ചാല കുമാരസ്വാമി വാദ്ധ്യാര്‍ ,മുത്തുകുമാരസ്വാമിപ്പിള്ള,പെരിയപെരുമാള്‍ പിള്ള പേഷ്കാര്‍ പേഷ്കാര്‍,അപ്പാവ് വക്കീല്‍ ,തൈക്കാട്ട് ചിദംബരം പിള്ള,കൊല്ലൂര്‍ കുഞ്ഞന്‍ പിള്ള (പില്‍ക്കാലത്ത് ചട്ടമ്പി സ്വാമികള്‍,ചെമ്പഴന്തി നാണൂ ആശാന്‍ (പില്‍ക്കാലത്ത് ശ്രീ നാരായണഗുരു) കൊട്ടാരം ഡോക്ടര്‍ കൃഷ്ണപിള്ള ,മണക്കാട്ട് കമ്പൌണ്ടര്‍ പത്മനാഭപിള്ള ,അയ്യപ്പന്‍ പിള്ള വാധ്യാര്‍ (കൊച്ചപ്പിപ്പിള്ള),വെയിലൂര്‍ രായസം മാധവന്‍ പിള്ള,ഭാഗവതീശ്വരയ്യര്‍ (വലിയഭരിപ്പ് ഉത്സവമടം)കേശവയ്യര്‍ (പടിഞ്ഞാറെ തെരുവ്),ആനവാള്‍ശങ്കരനാരായണ അയ്യര്‍,അക്കൌണ്ടാഫീസ്സര്‍ സുന്ദരമയ്യന്കാര്‍ (തെക്കെതെരുവ്),ഹെഡ് ട്രാഫ്റ്സ്മാന്‍ പാര്‍ത്ഥസാരഥി നായിഡു (പുത്തഞ്ചന്ത),നന്തങ്കോടു കൊച്ചുകൃഷ്ണ പിള്ള,
കരമന സുബ്രഹ്മണ്യയ്യര്‍ ,കരമന പത്മനാഭന്‍ പോറ്റി,വാമനപുരം നാരായണന്‍ പോറ്റി,കഴക്കൂട്ടം നാരായണന്‍ പോറ്റി,തോട്ടത്തില്‍ രാമന്‍ കണിയാര്‍ ,ജ്യോത്സ്യന്‍ കല്പ്പ്ട കണിയാര്‍ ,മണക്കാട്ട്‌ ഭവാനി(ഈഴവ )കൊല്ലത്തമ്മ ,(സന്യാസിനി) ,ഫിഡിലിസ്റ്റ്,പത്മനാഭ കണിയാര്‍ (തൈക്കാട്ട്/പാരീസ് സ്കൂള്‍ ഓഫ് ശാന്തി സ്ഥാപകന്‍ –ശാന്തി പ്രസാദിന്‍റെ മുത്തച്ചന്‍),വഞ്ചിയൂര്‍ ബാലാനന്ദന്‍,പാറശാല മാധവന്‍ പിള്ള ,സ്വയം പ്രകാശയോഗിനി അമ്മ ,തിരുവാതിര നാള്‍ അമ്മത്തമ്പുരാന്‍(മാവേലിക്കര), തൈക്കാട്ട് വേലായുധന്‍ പിള്ള ,ശങ്കരലിംഗം പിള്ള തൈക്കാട്ട് ,ഫാദര്‍ പേട്ട ഫെര്‍നാണ്ടസ് (യൂറോപ്യന്‍),തക്കല പീര്‍മുഹമ്മദ്‌ ,നല്ല പെരുമാള്‍ വൈദ്യന്‍ ,കേള്‍വി കണക്ക് വേലുപ്പിള്ള (താഴക്കുടി),പേശും പെരുമാള്‍ (താഴക്കുടി),വെങ്ങാനൂര്‍ അയ്യങ്കാളി ,വെളുത്തെരി കേശവന്‍ വൈദ്യന്‍ ,മക്കടി ലബ്ബ (തിരുവിതാംകോട് പള്ളി ഇമാം ),ഏ.ആര്‍. രാജരാജ വര്‍മ്മ എന്നിവര്‍ പ്രസ്തുത വിദ്വല്‍ സഭകളില്‍ പങ്കെടുത്തിരുന്നു .മനോന്മണീയം സുന്ദരന്‍ പിള്ള ,ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികള്‍ എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു .ബാലനായ ചെമ്പകരാമന്‍ പിള്ളയും ഈ സഭയിലെ ചര്‍ച്ചകള്‍ ശ്രവിച്ചിരുന്നു .ഇംഗ്ലണ്ടില്‍ നിന്നും വന്ന സര്‍ വില്യം വാള്‍ട്ടര്‍ സ്റ്റിക്ക്ലാന്‍ഡ്(Strickland) എന്ന സസ്യശാസ്ത്രജ്ഞനും ഈ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു .അദ്ദേഹമാണ് വെങ്കിട്ടന്‍ എന്ന് വിളിപ്പേര്‍ ഉണ്ടായിരുന്ന “ജയ്ഹിന്ദ്” ചെമ്പകരാമന്‍ പിള്ളയെ(1891-1934) ജര്‍മ്മിനിയില്‍ കൊണ്ട് പോകുന്നത്(1908) .അവര്‍ പരിചയപ്പെട്ടത് ജ്നാനപ്രജാഗര സഭയില്‍ വച്ചും (1907) .
പ്രൊഫ.സുന്ദരന്‍ പിള്ള ,തൈക്കാട്ട് അയ്യാവ്,സുബ്ബാജടാപാടികള്‍,സ്വാമിനാഥദേശികര്‍,വടിവീശ്വരത്ത് വേലുപിള്ള തുടങ്ങിയവരായിരുന്നു പ്രഭാഷകര്‍ (പ്രൊഫ.സി.ശശിധരകുറുപ്പ്,ചട്ടമ്പിസ്വാമികള്‍ ജീവിതവും പഠനവും ,കറന്റ് 2015 പേജ് 47 ). ഈ സഭയിലെ സ്ഥിരം ശ്രോതാവായിരുന്നു കുഞ്ഞന്‍ എന്നും പ്രൊഫ.കുറുപ്പ് (പേജ് 47)
തിരുമധുരപേട്ട ജ്ഞാനപ്രാജഗരം (1976)
----------------------------------------------------
കേരള നവോത്ഥാനത്തെ കുറിച്ചു പുസ്തകപരമ്പര(കേരള നവോത്ഥാനം –നാല് സഞ്ചയികകള്‍ ,ചിന്ത പബ്ലീഷേര്‍സ് ) രചിച്ച പി.ഗോവിന്ദപിള്ള ഈ വിദ്വല്‍സഭകളെകുറിച്ചു കാര്യമായൊന്നും എഴുതിയില്ല. പേര് പോലും തെറ്റിച്ചു .”രാമന്പിള്ളയാശാന്‍ സ്ഥാപിച്ച് നടത്തിവന്ന “വിജ്ഞാനപ്രജാഗരം” എന്ന സാംസ്കാരിക പ്രവര്‍ത്തനങ്ങളും കുഞ്ഞന്‍റെ വിവിധ വിജ്ഞാന മേഖലകളെ വിപുലമാക്കാനും ആവിഷ്കാരസാമര്‍ത്ഥ്യം പൂര്ണ്ണമാക്കാനും കുറച്ചൊന്നുമല്ല സഹായിച്ചത്” (കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ്‌ വീക്ഷണ൦, ഒന്നാം സഞ്ചിക, മൂന്നാം പതിപ്പ് ,ചിന്ത . 2009. പേജ് 146).”തിരുവനന്തപുരത്തിന്‍റെ ഇതിഹാസം” രചിച്ച പട്ടം ജി രാമചന്ദ്രന്‍ നായര്‍ ഒരു ഖണ്ഡിക എഴുതി “പേട്ടയില്‍ രാമന്‍ പിള്ളയാശാന്‍റെ ശ്രമഫലമായി അനന്തപുരിയിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും യുവാക്കളായ സഹൃദയര്‍ക്കും വേണ്ടി സമാരംഭിച്ച ജ്ഞാനപ്രജാഗരം ഒരു പക്ഷെ, പൊതുജനപങ്കാളിത്തതോടെയുള്ള ആദ്യത്തെ ശ്രദ്ധേയമായ സാംസ്കാരിക പ്രസ്ഥാനം വിജ്ഞാനികള്‍ക്ക് ഒരഭയകേന്ദ്രമായിരുന്നു.മതപ്രബോധനപരമായ വാദപ്രതിവാദങ്ങള്‍,സാഹിത്യചര്‍ച്ച സംഗീതപാ0ങ്ങള്‍ ,വേദാന്ത പ്രവചനങ്ങള്‍, എന്നിവ ജ്ഞാനപ്രജാഗരത്തിലെ മുഖ്യ ചര്‍ച്ചകള്‍ ആയിരുന്നു .ചര്‍ച്ചകളില്‍ പേട്ടയില്‍ രാമന്‍പിള്ളയാശാനും ചട്ടമ്പി സ്വാമികളുള്‍പ്പടെ ഉള്ള പണ്ടിതവരേണ്യരായ അനേകം പേര്‍ സജീവമായി പങ്കെടുത്തു. വിദ്യാര്ത്ഥിയായിരുന്ന പ്രൊഫ, പി.സുന്ദരംപിള്ള വാദപ്രതി വാദങ്ങളില്‍ മുഖ്യപങ്കാളിയായിരുന്നു. അക്കാലത്തു റസിഡന്സി മാനേജരായിരുന്ന തൈക്കാട്ട് അയ്യസ്വാമി പ്രസ്തുത സമാജത്തില്‍ വേദാന്തവ്യവഹാരം നടത്തുന്നതും ഒട്ടേറെ പണ്ടിതരുടെ ശ്രദ്ധയ്ക്ക് വിഷയീഭവിച്ചു .അങ്ങനെ ആദ്യത്തെ സാംസ്കാരിക പ്രസ്ഥാനമെന്ന നിലയില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് ജ്ഞാനപ്രജാഗരം (പേജ് 476).
അക്കാലത്തെ കുഞ്ഞനെ (വയസ്സ് 23) ചട്ടമ്പി സ്വാമികളെന്ന പണ്ഡിതന്‍ എന്നും മനോന്മണീയം പി.സുന്ദരന്‍ പിള്ളയെ വിദ്യാര്‍ത്ഥിയും ആയി അവതരിപ്പിച്ചു എന്നതൊഴിച്ചാല്‍ വലിയ കുറ്റം പറയാനില്ലാത്ത വിവരണം .
ചെന്തിട്ട ശൈവപ്രകാശസഭ (1885)
----------------------------------------------
പട്ടം ജി രാമചന്ദ്രന്‍ നായര്‍ എഴുതുന്നു
തൈക്കാട്ട് അയ്യാസ്വാമികളുടെയും പ്രൊഫ.പി.സുന്ദരന്‍ പിള്ളയുടെയും പ്രാരംഭപ്രവര്‍ത്തനങ്ങളില്‍ നിന്നും രൂപം കൊണ്ടതാണ് ശൈവപ്രകാശസഭ.തമിഴ് ഭാഷയുടെ പുരോഗതി ലക്ഷ്യമാക്കി പുത്തന്‍ചന്തയില്‍ സ്ഥാപിച്ച ശൈവപ്രകാശ സഭയുടെ സ്ഥാപകാദ്ധ്യക്ഷന്‍ വലിയമേലെഴുത്ത് പിള്ളയായിരുന്ന തിരുവിയംപിള്ള ആയിരുന്നു.അദ്ദേഹത്തിന്റെ മകനാണ് സംഗീതകലാനിധിയും വീണാ വിദ്വാനുമായിരുന്ന പ്രൊ.,ടി.ലക്ഷ്മണന്‍പിള്ള. പ്രതിഫലം കൂടാതെ അഭിരുചിയുള്ളവരെ സംഗീതകല അഭ്യസിപ്പിച്ച ലക്ഷ്മണന്‍പിള്ളയുടെ സംഗീത കൃതികള്‍ അനശ്വരസമ്പത്തായി ഇന്നും കരുതിപോരുന്നു (പേജ് 633) ..കാര്യമായി ഒന്നും പറയാതെ രാമചന്ദ്രന്‍ നായര്‍ ശ്ലോകത്തില്‍ കഴിച്ചു
.
മനോന്മണീയം സുന്ദരന്‍ പിള്ള (1855-1897)
--------------------------------------------------
തിരുവിതാംകൂറില്‍ നിന്നുള്ള ആദ്യ എം.ഏ ബിരുദധാരിയായിരുന്നതിനാല്‍ എം.ഏ സുന്ദരന്‍ പിള്ള എന്നറിയപ്പെട്ട പണ്ഡിതന്‍ തമിഴ് നാട്ടില്‍ “തമിഴ് ഷക്സ്പീയ്ര്‍” എന്നറിയപ്പെടുന്നു. തമിഴിലെ അതിപ്രസിദ്ധ നാടകം “മനോന്മണീയം” രചിച്ചതിനാല്‍ അദ്ദേഹം മനോന്മണീയം സുന്ദരന്‍പിള്ള എന്നുമറിയപ്പെടുന്നു .അദ്ദേഹം ജനിച്ചത് ആലപ്പുഴയില്‍ . പ്രവര്‍ത്തനം അനന്തപുരിയില്‍ .പക്ഷെ കരുണാനിധി സര്‍ക്കാര്‍ തിരുനെല്‍വേലിയില്‍ തുടങ്ങിയ തമിഴ് സര്‍വ്വകലാശാല അറിയപ്പെടുന്നത് അദ്ദേഹത്തിന്‍റെ പേരില്‍ -“മനോന്മണീയം സുന്ദരനാര്‍ പല്‍ കലൈകഴകം ” (M.S യൂണിവേര്‍സിറ്റി) .കാരണം അദ്ദേഹത്തിന്‍റെ പൂര്‍വ്വികര്‍ തിരുനെല്‍ വേലിക്കാര്‍ ആയിരുന്നു എന്നതത്രേ . തമിഴ് നാട്ടിലെ ദേശീയ ഗാനം (തമിഴ്വാഴ്ത്ത്) മനോന്മണീയത്തിലെ അവതരണ ഗാനമാണ് . തിരുക്കൊച്ചിയില്‍ ഭൂനിയമം നടപ്പിലാക്കാന്‍ ആദ്യമായി നാല് ബില്ലുകള്‍ അവതരിപ്പിച്ച (1954) ധനകാര്യ മന്ത്രി പി.എസ്. നടരാജപിള്ള (പട്ടം താനൂപിള്ളയുടെ പി.എസ്.പി മന്ത്രിസഭ) സുന്ദരന്‍ പിള്ളയുടെ ഏക മകന്‍ ആയിരുന്നു
പന്ത്രണ്ടാം വയസ്സില്‍ സുന്ദരന്‍ നല്ലൊരു തമിഴ് പണ്ഡിതനായിക്കഴിഞ്ഞിരുന്നു. പിന്നെ ആലപ്പുഴ ഇംഗ്ലീഷ് സ്കൂളില്‍. അതിനു ശേഷം തിരുവനന്തപുരം സര്‍ക്കാര്‍ വക ആംഗല വിദ്യാലയത്തില്‍ ചേര്‍ന്നു .ബന്സിലി ശേഷയ്യര്‍ , പിള്ളവീട്ടില്‍ മാതേവന്‍ പിള്ള ,പണ്ഡിതന്‍ സ്വാമിനാഥപിള്ള എന്നിവരായിരുന്നു ഗുരുക്കന്മാര്‍. മട്രിക്കുലേഷന്‍ ഒന്നാം ക്ലാസില്‍ പാസ്സായി, എട്ടു രൂപാ പ്രതിമാസം സ്കൊളര്‍ഷിപ് ലഭിച്ചു .സര്‍ ടി.മാധവരായരുടെ മകന്‍ രങ്കരായന്‍ സഹപാഡി ആയിരുന്നു. പ്രിന്‍സിപ്പല്‍ ഡോ.റോസ്സിന്റെ പ്രിയശിഷ്യന്‍ ആയിരുന്നു സുന്ദരന്‍ പിള്ള .പ്രശസ്തമായ നിലയില്‍ ബി.ഏ ജയിച്ച സുന്ദരത്തെ ട്യൂട്ടര്‍ ആയി റോസ് നിയമിച്ചു .ഡോ.ഹാര്‍വി ആയിരുന്നു തത്ത്വശാസ്ത്ര വകുപ്പിലെ പ്രഫസ്സര്‍ .അദ്ധ്യാപകന്‍ ആയിരിക്കെ 1880 – ല്‍ അദ്ദേഹം എം.ഏ എഴുതി എടുത്തു, ആദ്യ എം.ഏക്കാരനായി. 22 വയസ്സുള്ളപ്പോള്‍ ശിവകാമി അമ്മാളെവിവാഹം കഴിച്ചു .തിരുനെല്‍ വേലി ഹിന്ദു കോളേജില്‍ കുറെ നാള്‍ അദ്ധ്യാപകന്‍ ആയി .പിന്നെ കുറെ നാള്‍ പ്രിന്‍സിപ്പല്‍ ആയും ജോലി നോക്കി .അക്കാലത്ത് കൊടകനല്ലൂര്‍ സുന്ദരസ്വാമികളുടെ ശിഷ്യനായി .സ്വാമികളുടെ നിജാനന്ദ വിലാസം പ്രസിദ്ധപ്പെടുത്തി .മനോന്മണീയം എഴുതിയതും ഇക്കാലത്തായിരുന്നു .ചരിത്രസംബന്ധിയായി നിരവധി ലേഖനങ്ങള്‍ അദ്ദേഹം ഇക്കാലത്ത് രചിച്ചു .ഒരു “മാതാവിന്റെ രോദനം” എന്നൊരു വിലാപകാവ്യവും രചിച്ചു .സംഘകാല കൃതിയായ “പത്തുപ്പാട്ട് “ വിശദമായി അവലോകനം ചെയ്ത് പ്രബന്ധം രചിച്ചു .തിരുജ്ഞാന സംബന്ധര്‍ എന്ന സിദ്ധന്റെ കാലത്തെക്കുറിച്ച് ഗവേഷണം നടത്തി. തിരുവിതാം കൂറിലെ പ്രാചീന രാജാക്കന്മാരെ കുറിച്ചു പ്രബന്ധം രചിച്ചു ലണ്ടന്‍ ഹിസ്റൊറിക്കല്‍ സോസ്സൈറ്റിയില്‍ അംഗത്വം നേടി.1888 –ല്‍ വര്‍ക്കല തുരങ്കം നിര്‍മ്മിയ്ക്കുമ്പോള്‍ കിട്ടിയ രണ്ടു ശിലാറീഖകളെ ആസ്പദമാക്കിയ പ്രബന്ധം . ഈ പ്രബന്ധം രചിച്ചതിനു വിക്ടോറിയാ മഹാരാജ്ഞി പതിനായിരം രൂപയും ഒരു ഗൌണും സര്ട്ടിഫിക്കെട്ടും നല്‍കി .തുക സുന്ദരംപിള്ള പത്മനാഭ ക്ഷേത്രഫ്ണ്ടിനു നല്‍കി . തുടര്‍ന്നു രചിക്കപ്പെട്ട “”നൂറ്റൊകൈ വിളക്കം “ എന്ന തമിഴ് കൃതി പ്രസിദ്ധമാണ് .1894- ല്‍ അദ്ദേഹത്തിനു റാവു ബഹദൂര്‍ സ്ഥാനം ലഭിച്ചു .മദിരാശി സര്‍വ്വകലാശാല ഫെലോഷിപ്പ് നല്‍കി പിള്ളയെ ആദരിച്ചു .അന്ന് വയസ്സ് 36 മാത്രം .സുന്ദരം പിള്ളയുടെ പ്രൊഫസ്സര്‍ അവധിയില്‍ പോയപ്പോള്‍, പിള്ളയെ തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ പ്രൊഫസ്സര്‍ ആയി നിയമിച്ചു. ഹാര്വ്വി മടങ്ങി വന്നപ്പോള്‍ പിള്ളയെ ഹജൂര്‍ ആഫീസിലെ ശിരസ്തദാര്‍ ആയി മാറ്റി നിയമിച്ചു (1882).
അയ്യാസ്വാമികളുമൊത്ത് സ്ഥാപിച്ച (1885) ചെന്തിട്ടയിലെ ശൈവപ്രകാശ സഭയിലും പബ്ലിക് ലൈബ്രറി, , അയ്യാസ്വാമികള്‍ ,പേട്ട രാമന്‍പിള്ള ആശാന്‍ എന്നിവരുമോത്ത് 1876-ല്‍ പേട്ടയില്‍ തുടങ്ങിയ “ജ്ഞാനപ്രജാഗരം” എന്ന വിദ്വല്‍ സഭ എന്നിവിടങ്ങളിലും സുന്ദരന്‍ പിള്ള പ്രഭാഷണ പരമ്പരകള്‍ നടത്തിയിരുന്നു .ഈ പ്രഭാഷണങ്ങള്‍ മുഴുവന്‍ ശ്രദ്ധാപൂര്‍വ്വം കേട്ട് അവയുടെ വിശദമായ നോട്ടുകള്‍ എഴുതിയെടുത്ത കുഞ്ഞന്‍ പില്‍ക്കാലത്ത്,ചട്ടമ്പി സ്വാമികളായപ്പോള്‍, ശിഷ്യര്‍ അവ സ്വാമികളുടെ പേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തി, സുന്ദരന്‍ പിള്ളയെ തമസ്കരിച്ചു കളഞ്ഞു. വേദാധികാര നിരൂപണം ,കൃസ്തുമതച്ചേദനം എന്നിവ ഉദാഹരണം .ഇംഗ്ലീഷ് അറിയാത്ത സ്വാമികള്‍ ( പ്രൊ.എസ്.ഗുപ്തന്‍ നായരുടെ ലേഖനം കാണുക ) ആംഗലേയ എഴുത്തുകാരെ ഇഷ്ടം പോലെ ഉദ്ധരിക്കുന്നത് കാണുക. അകാലത്തില്‍ നാല്പത്തി രണ്ടാം വയസ്സില്‍ അന്തരിച്ച (അന്ന് ഏക മകന്‍ നടരാജന് പ്രായം ആറു വയസ്സ് മാത്രം) സുന്ദരന്‍ പിള്ളയ്ക്ക് തന്റെ ഗവേഷണ ഫലങ്ങള്‍ പുസ്തകമാക്കാന്‍ കഴിഞ്ഞുമില്ല .
കേരളത്തിലെ ബ്രാഹ്മണര്‍ ഉത്തര ഇന്ത്യയില്‍ നിന്ന് വന്നവരാണെന്നും ഇവിടുത്തെ ഭൂമിയുടെ അവകാശികള്‍ അവര്‍ ആയിരുന്നില്ല എന്നും കണ്ടെത്തിയത് കര്‍ഷക കുടുംബത്തില്‍ പിറന്ന,”വെള്ളാളന്‍” ആയ, സുന്ദരന്‍ പിള്ള ആയിരുന്നു .കദംബരാജാവിയായിരുന്ന മയൂരശര്‍മ്മന്റെ കുടിയേറ്റങ്ങളെ കുറിച്ചുള്ള ശിലാലിഖിതങ്ങള്‍ കണ്ടു പിടിച്ചത് തിരുവിതാംകൂര്‍ ആര്‍ക്കിയോളജി വകുപ്പ് സ്ഥാപക മേധാവി കൂടി ആയിരുന്ന സുന്ദരന്‍പിള്ള തന്നെ ആയിരുന്നു എന്നത് ചരിത്ര സത്യം. അത് തമ്സകരിക്കപ്പെട്ടു .
“പ്രാചീന മലയാളം” എന്ന കൃതി വഴി, ചട്ടമ്പി സ്വാമികളാണ് ഈ വസ്തുത സ്ഥാപിച്ചത് എന്ന് ചിലര്‍ പറയാറും എഴുതാറും ഉള്ളത് ഈ സത്യം അറിയാതെയാണ്. രണ്ടു ഹിന്ദു രാജാക്കള്‍ തമ്മില്‍ യുദ്ധം നടക്കുമ്പോള്‍, ബ്രാഹ്മണരുടെ വസ്തുവകകള്‍- ബ്രഹ്മദായങ്ങള്‍- ആക്രമിക്കപ്പെടുകയില്ലായിരുന്നു .അവ നികുതിവിമുക്തവും ആയിരുന്നു .അതിനാല്‍ യുദ്ധകാലങ്ങളില്‍ വെള്ളാളരുടെ ഭൂമി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുക പതിവായിരുന്നു. കേരളത്തിലെ കൃഷി ഭൂമിയുടെ യഥാര്‍ത്ഥ അവകാശി ആരായിരുന്നു എന്നന്വേഷണമാണ് സുന്ദരന്‍ പിള്ളയെ പുരാവസ്തു ഗവേഷണത്തിലേക്ക് നയിച്ചതു എന്ന് ഡോ.എം.ജി ശശിഭൂഷന്‍ കണ്ടെത്തെന്നു “ആരായിരുന്നു പി.സുന്ദരന്‍ പിള്ള?” എന്ന പ്രബന്ധം വഴി. (പി.നടരാജപിള്ള മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സ്മാരക സോവനീര്‍, 2008 പേജ് 55-58 കാണുക ).തിരുനെല്‍ വേലിയിലെയും നാഞ്ചിനാട്ടിലെയും ഭൂമിയെ ജലസേചനം വഴി കൃഷിയോഗ്യമാക്കിയ കര്‍ഷകരായിരുന്ന വെള്ളാള കുലത്തില്‍ ജനിച്ച സുന്ദരന്‍ പിള്ള പൂര്‍ണ്ണമായും സസ്യഭുക്ക് ആയിരുന്നു എന്ന് ശശിഭൂഷന്‍എഴുതുന്നു. 1878-ല്‍ പി. ശങ്കുണ്ണി മേനോന്‍ രചിച്ച തിരുവിതാംകൂര്‍ ചരിത്രത്തിലെ അശാസ്ത്രീയതയും പിള്ളയെ ഗവേഷകനാക്കി. .ശിലാലിഖിതങ്ങളുടെ പകര്‍പ്പുകള്‍ അദ്ദേഹം ശാസ്ത്രീയമാക്കി തയാറാക്കി ആര്‍ക്കിയോളജി വകുപ്പ് സ്ഥാപിച്ചു
.കേരളചരിത്രനിര്‍മ്മിതിയില്‍ അദ്ദേഹത്തിന്റെ സംഭാവന ശരിക്കും വിലയിരുത്തപ്പെടാതെ പോയി .ഡോ.ഹുല്‍ഷ്,ഡോ.വെങ്കയ്യ ,സ്വാമിക്കന്നു പിള്ള എന്നിവര്‍ സുന്ദരം പിള്ളയുടെ സമകാലീകരും സുഹൃത്തുക്കളും ആയിരുന്നു .അവധി ദിവസങ്ങളില്‍ കാളവണ്ടികളില്‍ യാത്ര ചെയ്താണ് പിള്ള പുരാതന്‍ ശിലാലിഖിതങ്ങള്‍ കണ്ടെത്തിയത് .അത് വരെ കണ്ടെത്തിയ ശിലാലി ഖിതങ്ങളെ വിശദമായി വിശകലനം ചെയ്തു തയ്യാറാക്കിയ ആദ്യ പ്രബന്ധം ത്തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളില്‍ അവതരിപ്പിച്ചത് 1894 - ഏപ്രില്‍ 7- ന്ആയിരുന്നു .തുടര്‍ന്നു മഹാരാജാവ് അദ്ദേഹത്തിനു പ്രതിമാസം 50 രൂപാ യാത്രപ്പടി ആയി അനുവദിച്ചു. യാത്രക്കൂലി ഇനത്തില്‍ അദ്ദേഹം മൊത്തം 582രൂപാ 14 അണ കൈപ്പറ്റിയതായി കാണുന്നു .തുടര്‍ന്നു അദ്ദേഹം 1894-ല്‍ ആര്‍ക്കിയോളജി വിഭാഗം ഓണറ റി സൂപ്രണ്ട് ആയി നിയമിതനായി .
1878-ല്‍ പുറത്ത് വന്ന പി.ശങ്കുണ്ണി മേനോന്റെ തിരുവിതാംകൂര്‍ ചരിത്രത്തില്‍ പരാമര്ശിക്കപ്പെടാതെ പോയ നിരവധി രാജാക്കന്മാരെ കുറിച്ചു സുന്ദരന്‍ പിള്ള Some Early Soverings of Travancore എന്ന പ്രബന്ധം തയ്യാറാക്കി .വീര രവിവര്‍മ്മ മുതല്‍ വീര മാര്ത്താണ്ടന്‍വരെയുള്ള ഒന്‍പതു രാജാക്കളെ പ്രതിപാദിക്കുന്ന പ്രബന്ധം .മലയാളത്തിലെ ആദ്യ പുരാവസ്തു ഗവേഷണ ഫലം .തിരുവിതാം കൂറിനെകുറിച്ചുള്ള ആദ്യ ശാസ്ത്രീയ ചരിത്ര ഗ്രന്ഥം . രാജാക്കന്മാരുടെ ഭരണകാലത്തെ രാഷ്ട്രീയ ചരിത്രം അനാവരണം ചെയ്യുന്നവ ആയിരുന്നു അദ്ദേഹത്തിന്റെ രചനകള്‍ . തെക്കന്‍ തിരുവിതാം കൂറിലെ മണലിക്കരയില്‍ നിന്ന് കിട്ടിയ ശാസനം വഴി പുരാതന “ഗ്രാമ സമതി”കളുടെ,വെള്ളാള നാട്ടുക്കൂട്ടങ്ങളുടെ, പ്രവര്‍ത്തന രീതി അദ്ദേഹം വിശദമാക്കി

2 comments: