Monday 17 October 2016

മനോന്മണീയം സുന്ദരന്‍ പിള്ള (1855-1897)

മനോന്മണീയം സുന്ദരന്‍ പിള്ള (1855-1897)
=======================================
തിരുവിതാംകൂറില്‍ നിന്നുള്ള ആദ്യ എം.ഏ ബിരുദധാരിയായിരുന്നതിനാല്‍, “എം.ഏ” സുന്ദരന്‍ പിള്ള എന്നറിയപ്പെട്ട പണ്ഡിതന്‍ തമിഴ് നാട്ടില്‍ “തമിഴ് ഷക്സ്പീയ്ര്‍” എന്നറിയപ്പെടുന്നു. തമിഴിലെ അതിപ്രസിദ്ധ നാടകം “മനോന്മണീയം” രചിച്ചതിനാല്‍ അദ്ദേഹം “മനോന്മണീയം” സുന്ദരന്‍ പിള്ള എന്നുമറിയപ്പെടുന്നു .അദ്ദേഹം ജനിച്ചത് ആലപ്പുഴയില്‍ . പ്രവര്‍ത്തനം അനന്തപുരിയില്‍ .പക്ഷെ ജയലളിത സര്‍ക്കാര്‍ തിരുനെല്‍വേലിയില്‍ തുടങ്ങിയ തമിഴ് സര്‍വ്വകലാശാല അറിയപ്പെടുന്നത് “മനോന്മണീയം സുന്ദരനാര്‍” (M.S) യൂണിവേര്‍സിറ്റി എന്നാണ് .കാരണം അദ്ദേഹത്തിന്‍റെ പൂര്‍വ്വികര്‍ തിരുനെല്‍ വേലിക്കാര്‍ ആയിരുന്നു എന്നതത്രേ. തമിഴ് നാട്ടിലെ ദേശീയ ഗാനം (തമിഴ്വാഴ്ത്ത്) മനോന്മണീയത്തിലെ അവതരണ ഗാനമാണ് . തിരുക്കൊച്ചിയില്‍ ഭൂനിയമം നടപ്പിലാക്കാന്‍ ആദ്യമായി നാല് ബില്ലുകള്‍ അവതരിപ്പിച്ച (1954) ധന-വന –റവന്യു മന്ത്രി പി.എസ്. നടരാജപിള്ള (പട്ടം താനുപിള്ളയുടെ പി.എസ്.പി മന്ത്രിസഭ) സുന്ദരന്‍ പിള്ളയുടെ ഏക മകന്‍ ആയിരുന്നു .
ആളില്ലാപ്പുഴ എന്നു ഒരുകാലത്ത് അറിയപ്പെട്ടിരുന്ന ആലപ്പുഴ എന്ന ചെറിയ കടല്‍ത്തീര ഗ്രാമത്തെ “കിഴക്കിന്‍റെ വെനീസ്” എന്ന ലോകമറിയുന്ന തുറമുഖമാക്കി മാറ്റിയത് രാജാ കേശവദാസന്‍ എന്ന ദിവാന്‍ ആയിരുന്നു .അവിടെ കൊട്ടാരവും ക്ഷേത്രവും പാണ്ടികശാലകളും നിരവധി കച്ചേരികളും നിര്‍മ്മിക്കപ്പെട്ടു. ഏലം,മെഴുകു, തേന്‍, ആനക്കൊമ്പ് ,കുരുമുളക് എന്നിവ അവിടെ നിന്നും കപ്പല്‍ വഴി വിദേശങ്ങളിലേക്ക് കയറ്റി അയച്ചു തുടങ്ങി .തമിഴ് നാട്ടില്‍ നിന്നും കണക്കു സൂക്ഷിക്കാനറിയാവുന്ന രണ്ടു വര്‍ത്തക ശ്രേഷ്ടരെ രാജാ കേശവദാസന്‍ തിരുനെല്‍ വേലിയില്‍ നിന്നും ക്ഷണിച്ചു വരുത്തി .അവര്‍ വെള്ളാള സമുദായത്തില്‍ പെട്ട “പിള്ള”മാര്‍ ആയിരുന്നു
അക്കാലത്തെ ആലപ്പുഴയിലെ പ്രധാന തോടിന്‍റെ ഇരുകരകളിലായി ആ കണക്കപ്പിള്ള കുടുംബങ്ങള്‍ താമസ്സമുറപ്പിച്ചു .തെക്കേക്കര ,വടക്കേക്കര എന്നിങ്ങനെ രണ്ടു വെള്ളാള വീട്ടുക്കാര്‍ ആലപ്പുഴയിലെ കണക്കപ്പിള്ളമാര്‍ ആയി. തെക്കേക്കരയിലെ നാഥന്‍ അര്‍ജുനന്‍ പിള്ള .അദ്ദേഹം പിന്നീട് ജൌളി വ്യാപാരവും തുടങ്ങി .മകന്‍ പെരുമാള്‍ പിള്ള കച്ചവടം വിപുലമാക്കി..
വലിയ ശിവഭക്തനായിരുന്നു പെരുമാള്‍ പിള്ള .ഭാര്യ മാടത്തി അമ്മാള്‍ .
വളരെക്കാലം അവര്‍ കുട്ടികളില്ലാതെ വിഷമിച്ചു .മധുരയില്‍ പോയി കുലദൈവമായ സോമസുന്ദരനെ ഭജിച്ചു .തുടര്‍ന്നു 1855-ല്‍ അവര്‍ക്കൊരു മകന്‍ ജനിച്ചു .അവനു “സുന്ദരന്‍” എന്ന പേരിട്ടു.ഈ സുന്ദരനെ അന്വേഷിച്ചാണ് പില്‍ക്കാലത്ത് വിവേകാനന്ദന്‍ തിരുവിതാം കൂറിലെത്തുന്നത്.(1892)
ലളിതവും ഭക്തി നിര്‍ഭരവുമായ ജീവിതമാണ് പെരുമാള്‍ പിള്ളയും ഭാര്യയും നയിച്ചിരുന്നത് .ഭാവിയില്‍ സുന്ദരന്‍ വലിയ ദാര്ശികന്‍ ആവാന്‍ കാരണമതായിരുന്നു.തമിഴിലെ തേവാരം ,തിരുവാചകം, തിരുക്കുറല്‍ എന്നിവ ശൈശവത്തില്‍ തന്നെ സുന്ദരന്‍ ഹൃദ്ദിസ്ഥമാക്കി.
പന്ത്രണ്ടാം വയസ്സില്‍ സുന്ദരന്‍ നല്ലൊരു തമിഴ് പണ്ഡിതനായിക്കഴിഞ്ഞിരുന്നു. പിന്നെ ആലപ്പുഴ ഇംഗ്ലീഷ് സ്കൂളില്‍. അതിനു ശേഷം തിരുവനന്തപുരം സര്‍ക്കാര്‍ വക ആംഗല വിദ്യാലയത്തില്‍ ചേര്‍ന്നു .ബന്‍സിലി ശേഷയ്യര്‍ , പിള്ളവീട്ടില്‍ മാതേവന്‍ പിള്ള ,പണ്ഡിതന്‍ സ്വാമിനാഥപിള്ള എന്നിവരായിരുന്നു ഗുരുക്കന്മാര്‍. മട്രിക്കുലേഷന്‍ ഒന്നാം ക്ലാസില്‍ പാസ്സായി, എട്ടു രൂപാ പ്രതിമാസം സ്കോളര്‍ഷിപ് ലഭിച്ചു .സര്‍ ടി.മാധവരായരുടെ മകന്‍ രങ്കരായന്‍ സഹപാഠി ആയിരുന്നു. പ്രിന്‍സിപ്പല്‍ ഡോ.റോസ്സിന്‍റെ പ്രിയശിഷ്യന്‍ ആയിരുന്നു സുന്ദരന്‍ പിള്ള .പ്രശസ്തമായ നിലയില്‍ ബി.ഏ ജയിച്ച സുന്ദരത്തെ ട്യൂട്ടര്‍ ആയി റോസ് നിയമിച്ചു .ഡോ.ഹാര്‍വി ആയിരുന്നു തത്ത്വശാസ്ത്ര വകുപ്പിലെ പ്രഫസ്സര്‍ .അദ്ധ്യാപകന്‍ ആയിരിക്കെ 1880 – ല്‍ അദ്ദേഹം എം.ഏ എഴുതി എടുത്തു, തിരുവിതാം കൂറിലെ ആദ്യ എം.ഏക്കാരനായി. 22 വയസ്സുള്ളപ്പോള്‍ ശിവകാമി അമ്മാളെ വിവാഹം കഴിച്ചു .തിരുനെല്‍ വേലി ഹിന്ദു കോളേജില്‍ കുറെ നാള്‍ അദ്ധ്യാപകന്‍ ആയി .പിന്നെ കുറെ നാള്‍ പ്രിന്‍സിപ്പല്‍ ആയും ജോലി നോക്കി .അക്കാലത്ത് കൊടകനല്ലൂര്‍ സുന്ദരസ്വാമികളുടെ ശിഷ്യനായി .സ്വാമികളുടെ “നിജാനന്ദ വിലാസം” പ്രസിദ്ധപ്പെടുത്തി .”മനോന്മണീയം” എഴുതിയതും ഇക്കാലത്തായിരുന്നു .ചരിത്രസംബന്ധിയായി നിരവധി ലേഖനങ്ങള്‍ അദ്ദേഹം ഇക്കാലത്ത് രചിച്ചു .ഒരു “മാതാവിന്‍റെ രോദനം” എന്നൊരു വിലാപകാവ്യവും രചിച്ചു .സംഘകാല കൃതിയായ “പത്തുപ്പാട്ട് “ വിശദമായി അവലോകനം ചെയ്ത് പ്രബന്ധം രചിച്ചു .തിരുജ്ഞാന സംബന്ധര്‍ എന്ന സിദ്ധന്‍റെ കാലത്തെക്കുറിച്ച് ഗവേഷണം നടത്തി. തിരുവിതാം കൂറിലെ പ്രാചീന രാജാക്കന്മാരെ കുറിച്ചു പ്രബന്ധം രചിച്ചു ലണ്ടന്‍ ഹിസ്റ്റോറിക്കല്‍ സോസ്സൈറ്റിയില്‍ അംഗത്വം നേടി.1888 –ല്‍ രചിക്കപ്പെട്ട “നൂറ്റൊകൈ വിളക്കം” എന്ന തമിഴ് കൃതി പ്രസിദ്ധമാണ് .1894- ല്‍ അദ്ദേഹത്തിനു “റാവു ബഹദൂര്‍” സ്ഥാനം ലഭിച്ചു .മദിരാശി സര്‍വ്വകലാശാല ഫെലോഷിപ്പ് നല്‍കി പിള്ളയെ ആദരിച്ചു .അന്ന് വയസ്സ് 36 മാത്രം .
സുന്ദരം പിള്ളയുടെ പ്രൊഫസ്സര്‍ അവധിയില്‍ പോയപ്പോള്‍, പിള്ളയെ തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ പ്രൊഫസ്സര്‍ ആയി നിയമിച്ചു. ഹാര്വ്വി മടങ്ങി വന്നപ്പോള്‍ പിള്ളയെ ഹജൂര്‍ ആഫീസിലെ ശിരസ്തദാര്‍ ആയി മാറ്റി നിയമിച്ചു (1882).
ആയിടയ്ക്കാണ് (1892) സുന്ദരം പിള്ളയെ വീട്ടില്‍ ചെന്നു കാണാനും ഒപ്പം ധ്യാനത്തിനു പറ്റിയ സ്ഥലം കണ്ടെത്താനുമായി സ്വാമി വിവേകാനന്ദന്‍ തിരുവനന്തപുരത്ത് എത്തിയത്. ”ഞാനൊരു ദ്രാവിഡനും ശൈവനും അതിനാല്‍ അഹിന്ദുവും” ആണെന്ന് സ്വാമികളോടു പിള്ള പറയുന്നത് അപ്പോഴാണ്‌ . ഹാര്വ്വിപുരം (ആര്‍ വി.പുരമല്ല) കുന്നിലെ “അടുപ്പുകൂട്ടാന്‍ പാറ” ധ്യാനമിരിക്കാന്‍ സ്വാമികള്‍ കയറി നോക്കിയെങ്കിലും ഇഷ്ടമായില്ല.(കെ .മുപ്പാല്‍ മണി ,ദിനമണി 2008) അതിനാല്‍, പിന്നീടു ധ്യാനത്തിനായി, കന്യാകുമാരിക്ക് പോയി.ഈ അടുപ്പുകൂട്ടാന്‍ പാറയെ കുറിച്ച് ചട്ടമ്പിസ്വാമികള്‍ പരാമര്‍ശിച്ചിട്ടുണ്ട് (ശതാബ്ദി സ്മാരക ഗ്രന്ഥം )
ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികള്‍, വലിയ മേലെഴുത്ത് പിള്ള ആയിരുന്ന തിരുവിയം പിള്ള, ടി.ലക്ഷ്മണന്‍ പിള്ള എന്നിവരോടൊപ്പം സുന്ദരന്പിള്ള 1885-ല്‍ ചെന്തിട്ടയില്‍ “ശൈവപ്രകാശസഭ “ സ്ഥാപിച്ചു . സി.വി. രാമന്‍പിള്ള, ഗുരു റോസ്സിന്‍റെ പേരില്‍ “റോസ്കോട്ട്” പണിയും മുമ്പ് സുന്ദരന്‍ പിള്ള, ഗുരു ഹാര്വ്വിയുടെ പേരില്‍ പേരൂര്‍ക്കടയില്‍.മഹാരാജാവില്‍ നിന്ന് പതിച്ചു കിട്ടിയ ആയിരം ഏക്കറോളം വരുന്ന കുന്നില്‍ “ഹാര്വ്വിപുരം ബംഗ്ലാവ്” പണിയിച്ചു.
വലിയ ഒരു മരുത് നിന്നിരുന്നതിനാല്‍ മരുതും മൂട് എന്നായിരുന്നു അക്കാലത്തെ സ്ഥലപ്പേര്‍ .പിന്നീടത് പേരൂര്‍ക്കട ആയി .ഹാര്‍വി പുരം എന്നത് പലരും ആര്‍.വി പുരം എന്ന് തെറ്റായി പറഞ്ഞിരുന്നു . ശൈവപ്രകാശ സഭ,പബ്ലിക് ലൈബ്രറി ,അയ്യാസ്വാമികള്‍ ,പേട്ട രാമന്‍പിള്ള ആശാന്‍ എന്നിവര്‍ 1876-ല്‍ പേട്ടയില്‍ തുടങ്ങിയ “ജ്ഞാനപ്രജാഗരം” എന്ന വിദ്വല്‍ സഭ എന്നിവിടങ്ങളില്‍ പിള്ള പ്രഭാഷണ പരമ്പരകള്‍ നടത്തിയിരുന്നു .ഈ പ്രഭാഷണങ്ങള്‍ മുഴുവന്‍ ശ്രദ്ധാപൂര്‍വ്വം കേട്ട് അവയുടെ വിശദമായ നോട്ടുകള്‍ എഴുതിയെടുത്ത കുഞ്ഞന്‍ പില്‍ക്കാലത്ത്,ചട്ടമ്പി സ്വാമികളായപ്പോള്‍, ശിഷ്യര്‍ അവ ഗുരുവിന്‍റെ പേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തി(ക്രിസ്തുമത ഛെദനം(1895),പ്രാചീന മലയാളം(1919) വേദാധികാര നിരൂപണം(1921), സുന്ദരന്‍ പിള്ളയെ തമസ്കരിച്ചു കളഞ്ഞു. .അകാലത്തില്‍ നാല്പത്തി രണ്ടാം വയസ്സില്‍ അന്തരിച്ച (അന്ന് ഏകമകന്‍ നടരാജന് പ്രായം ആറു വയസ്സ് മാത്രം) സുന്ദരന്‍ പിള്ളയ്ക്ക് തന്‍റെ ഗവേഷണ ഫലങ്ങള്‍ പുസ്തകമാക്കാന്‍ കഴിഞ്ഞുമില്ല .
കേരളത്തിലെ ബ്രാഹ്മണര്‍ ഉത്തര ഇന്ത്യയില്‍ നിന്ന് വന്നവരാണെന്നും
ഇവിടുത്തെ ഭൂമിയുടെ അവകാശികള്‍ അവര്‍ ആയിരുന്നില്ല എന്നും കണ്ടെത്തിയത് കര്‍ഷക കുടുംബത്തില്‍ പിറന്ന ,”വെള്ളാളന്‍” ആയ സുന്ദരന്‍ പിള്ള ആയിരുന്നു .കദംബരാജാവിയായിരുന്ന മയൂരശര്‍മ്മന്‍റെ
കുടിയേറ്റങ്ങളെ കുറിച്ചുള്ള ശിലാലിഖിതങ്ങള്‍ കണ്ടു പിടിച്ചത് തിരുവിതാംകൂര്‍ ആര്‍ക്കിയോളജി വകുപ്പ് സ്ഥാപക മേധാവി ആയിരുന്ന
സുന്ദരന്‍പിള്ള തന്നെ ആയിരുന്നു എന്നത് ചരിത്ര സത്യം.മധുരയിലും തിരുനെല്‍വേലിയിലും പ്രവര്‍ത്തിച്ചിരുന്ന ശൈവ മഠങ്ങളും അവയില്‍ സൂക്ഷിച്ചിരുന്ന പ്രാചീന ചേപ്പേടുകളും സുന്ദരന്‍ പിള്ള വായിച്ചെടുത്തിരുന്നു .പല ശിലാലിഖിതങ്ങളും വായിച്ചു (ഡോ .എം.ജി ശശിഭൂഷന്‍, കല്ലുവിള സുകുമാരന്‍ എഴുതിയ മനോന്മാനീയം സുന്ദരന്‍ പിള്ള ജീവചരിത്രം (മനോന്മണീയം പബ്ലീക്കേഷന്‍സ് 2012 അവതാരിക പുറം 9) അത് തമ്സകരിക്കപ്പെട്ടു .” പ്രാചീന മലയാളം” എന്ന കൃതി വഴി ചട്ടമ്പി സ്വാമികളാണ് ഈ വസ്തുത സ്ഥാപിച്ചത് എന്ന് ചിലര്‍ പറയാറും എഴുതാറും ഉള്ളത് ഈ സത്യം അറിയാതെയാണ് .അദ്ദേഹം മനോന്മണീ യത്തിന്‍റെ പ്രഭാഷണ പരമ്പരകളില്‍ നിന്നും ആ വിവരം മനസ്സിലാക്കി . രണ്ടു ഹിന്ദു രാജാക്കള്‍ തമ്മില്‍ യുദ്ധം നടക്കുമ്പോള്‍ ബ്രാഹ്മണരുടെ വസ്തുവകകള്‍, ബ്രഹ്മദായങ്ങള്‍, ആക്രമിക്കപ്പെടുകയില്ലായിരുന്നു .അവ നികുതിവിമുക്തവും ആയിരുന്നു .അതിനാല്‍ യുദ്ധകാലങ്ങളില്‍ വെള്ളാളരുടെ ഭൂമി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുക പതിവായിരുന്നു .
കേരളത്തിലെ കൃഷി ഭൂമിയുടെ യതാര്‍ത്ഥ അവകാശി ആരാ യരുന്നു എന്നാന്വേഷനമാണ് സുന്ദരന്‍ പിള്ളയെ പുരാവസ്തു ഗവേഷണത്തിലേക്ക് നയിച്ചതു എന്ന് ഡോ .എം.ജി ശശിഭൂഷന്‍ കണ്ടെത്തെന്നു “ആരായിരുന്നു പി.സുന്ദരന്‍ പിള്ള?” എന്ന പ്രബന്ധം വഴി. (പി.നടരാജപിള്ള മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സ്മാരക സോവനീര്‍ 2008 പേജ് 55-58 കാണുക ).തിരുനെല്‍ വേലിയിലെയും നാഞ്ചിനാട്ടിലെയും ഭൂമിയെ ജലസേചനം വഴി കൃഷിയോഗ്യമാക്കിയ കര്‍ഷകരായിരുന്ന വെള്ളാള കുലത്തില്‍ ജനിച്ച സുന്ദരന്‍ പിള്ള പൂര്‍ണ്ണമായും സസ്യഭുക്ക് ആയിരുന്നു എന്ന് ശശിഭൂഷന്‍
രാമ കൃഷ്ണ പരമ ഹംസര്‍ക്ക് ഈശ്വര ചന്ദ്ര വിദ്യാസാഗര്‍ സ്വീകാര്യനായതുപോലെ ചട്ടമ്പി സ്വാമികള്‍ക്ക് പി.സുന്ദരന്‍ പിള്ള സമാദരണീയന്‍ ആയിരുന്നു എന്ന് ഡോ .ശശിഭൂഷന്‍ (അവതാരിക )
എഴുതുന്നു 1878-ല്‍ പി.ശങ്കുണ്ണി മേനോന്‍ രചിച്ച തിരുവിതാംകൂര്‍ ചരിത്രത്തിലെ അശാസ്ത്രീയതയും പിള്ളയെ ഗവേഷകനാക്കി. .ശിലാലിഖിതങ്ങളുടെ പകര്‍പ്പുകള്‍ അദ്ദേഹം ശാസ്ത്രീയമാക്കി തയാറാക്കി ആര്‍ക്കിയോളജി വകുപ്പ് സ്ഥാപിച്ചു .കേരളചരിത്രനിര്‍മ്മിതിയില്‍ അദ്ദേഹത്തിന്‍റെ സംഭാവന ശരിക്കും വിലയിരുത്തപ്പെടാതെ പോയി എം.ജി.എസ് നാരായണന്‍ ആകട്ടെ രാജന്‍ ഗുരുക്കള്‍ എഴുതിയ കേരളചരിത്രത്തില്‍ പിള്ളയ്ക്ക് മുക്കാല്‍ പേജ് നല്‍കിയതില്‍ അസഹിഷ്ണത പ്രകടിപ്പിച്ചു ചരിത്രം സൃഷ്ടിക്കയും ചെയ്തു (“അത്രയൊന്നും പറയാനില്ലാത്ത പാച്ചു മുത്തുവും സുന്ദരന്‍ പിള്ളയും നീണ്ട ഖണ്ഡിക യില്‍ ചര്‍ച്ചചെയ്യപ്പെടുന്നു” എം.ജി.എസ് നാരായണന്‍ ,”ചരിത്രവും വ്യഹഹാരവും കേരളവും ഭാരതവും”, കറന്റ് ബുക്സ് ഒന്നാം പതിപ്പ്2015 പേജ് 130)
.ഡോ.ഹുല്‍ഷ്,ഡോ.വെങ്കയ്യ ,സ്വാമിക്കന്നു പിള്ള എന്നിവര്‍ സുന്ദരം പിള്ളയുടെ സമകാലീകരും സുഹൃത്തുക്കളും ആയിരുന്നു .അവധി ദിവസങ്ങളില്‍ കാളവണ്ടികളില്‍ യാത്ര ചെയ്താണ് പിള്ള പുരാതന ശിലാലിഖിതങ്ങള്‍ കണ്ടെത്തിയത് .അത് വരെ കണ്ടെത്തിയ ശിലാലി ഖിതങ്ങളെ വിശദമായി വിശകലനം ചെയ്തു തയ്യാറാക്കിയ ആദ്യ പ്രബന്ധം ത്തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളില്‍ അവതരിപ്പിച്ചത് 1894 - ഏപ്രില്‍ 7- ന്ആയിരുന്നു .തുടര്‍ന്നു മഹാരാജാവ് അദ്ദേഹത്തിനു പ്രതിമാസം 50 രൂപാ യാത്രപ്പടി ആയി അനുവദിച്ചു. യാത്രക്കൂലി ഇനത്തില്‍ അദ്ദേഹം മൊത്തം 582രൂപാ 14 അണ കൈപ്പറ്റിയതായി കാണുന്നു .തുടര്‍ന്നു അദ്ദേഹം 1894-ല്‍ ആര്‍ക്കിയോളജി വിഭാഗം ഓണറ റി സൂപ്രണ്ട് ആയി നിയമിതനായി .
1878-ല്‍ പുറത്ത് വന്ന പി.ശങ്കുണ്ണി മേനോന്‍റെ തിരുവിതാം കൂര്‍ ചരിത്രത്തില്‍ പരാമര്ശിക്കപ്പെടാതെ പോയ നിരവധി രാജാക്കന്മാരെ കുറിച്ചു സുന്ദരന്‍ പിള്ള Some Early Soverings of Travancore എന്ന പ്രബന്ധം തയ്യാറാക്കി. വീര രവിവര്‍മ്മ മുതല്‍ വീര മാര്ത്താണ്ടന്‍വരെയുള്ള ഒന്‍പതു രാജാക്കളെ പ്രതിപാദിക്കുന്ന പ്രബന്ധം .മലയാളത്തിലെ
ആദ്യ പുരാവസ്തു ഗവേഷണ ഫലം .തിരുവിതാം കൂറിനെകുറിച്ചുള്ള ആദ്യ ശാസ്ത്രീയ ചരിത്ര ഗ്രന്ഥം,രാജാക്കന്മാരുടെ ഭരണകാലത്തെ രാഷ്ട്രീയ ചരിത്രം അനാവരണം ചെയ്യുന്നവ ആയിരുന്നു അദ്ദേഹത്തിന്റെ രചനകള്‍ തെക്കന്‍ തിരുവിതാം കൂറിലെ “മണലിക്കര”യില്‍ നിന്ന് കിട്ടിയ ശാസനം വഴി പുരാതന ഊര്‍ക്കൂട്ടങ്ങളുടെ, പുരാതന “ഗ്രാമ സമതി”കളുടെ, വെള്ളാള നാട്ടുക്കൂട്ടങ്ങളുടെ, പ്രവര്‍ത്തന രീതി അദ്ദേഹം വിശദമാക്കി.കൊല്ലവര്‍ഷത്തെ കുറിച്ചു അദ്ദേഹം പല വിവരങ്ങളും കണ്ടെത്തി .കാഷ്മീരിലെ സപ്തര്‍ഷി വര്‍ഷത്തെ അനുകരിച്ചു രൂപപ്പെടുത്തിയതാണ് കൊല്ല വര്‍ഷം എന്നായിരുന്നു പിള്ളയുടെ മതം.നൂറു വര്‍ഷം പൂര്‍ത്തിയായാല്‍ വീണ്ടും ഒന്ന് എന്ന് തുടങ്ങുന്നതിനു പകരം നൂറ്റി ഒന്ന് എന്ന് തുടങ്ങുന്ന രീതി .ഇളംകുളം കുഞ്ഞന്‍ പി ള്ളയും മറ്റും ഇതേ അഭിപ്രായമുള്ളവരായിത്തീര്‍ന്നത്‌ പില്‍ക്കാല ചരിത്രം.അദ്ദേഹത്തിന്‍റെ പ്രൊഫസ്സര്‍, ഡോ.ഹാര്‍വി, ഈ പ്രബന്ധത്തെ കുറിച്ചു നിരൂപണം India Magazine Review (London)-ല്‍ എഴുതി അംഗീകാരം നല്‍കി . ഹാര്‍വി അന്ന് എഡിന്‍ബറോയില്‍ വിശ്രമ ജീവിതം നയിക്ക ആയിരുന്നു.
മനോന്മണീയം സുന്ദരന്‍ പിള്ളയെ തമസ്കരിക്കാന്‍ മനപ്പൂര്‍വ്വം ശ്രമങ്ങള്‍ നടന്നു എന്ന് കരുതണം “.മഹശ്ചരിതമാല”യില്‍ ഡി.സി അദ്ദേഹത്തെ ഒഴിവാക്കി എന്ന് ജി പ്രിയദര്‍ശന്‍ ഭാഷാപോഷിണി “പഴമയില്‍ നിന്ന്”
പംക്തിയില്‍ തുറന്നു പറഞ്ഞു (ജൂലൈ 2012 പേജ് 82).ക്രിസ്തുമത ചേദനം എഴുതാന്‍ ചട്ടമ്പി സ്വാമികള്‍ക്ക് ഇംഗ്ലീഷ് ബൈബിള്‍ ആണ് ആശ്ര യമായത് .ഇംഗ്ലീഷ് ഭാഷ വശമില്ലാതിരുന്ന സ്വാമികള്‍ അതിനു
സുന്ദരന്‍ പിള്ളയുടെ സഹായം തേടി എന്ന് ജഡ്ജി കെ.ഭാസ്കരന്‍ പിള്ള ജാമ്യം എടുത്തു (വാഴൂര്‍ ആശ്രമം പുറത്തിറക്കിയ “ചട്ടമ്പിസ്വാമികള്‍” . എന്ന ജീവചരിത്രം കാണുക ) എങ്കിലും വായനക്കാര്‍ക്ക് അദ്ദേഹത്തിന്‍റെ വാചകം ദഹിക്കാന്‍ വിഷമം. .തെക്കുംഭാഗം മോഹന്‍ “വിദ്യാധിരാജായണം” എന്ന കൃതിയില്‍ ജഡ്ജി അദ്ദേഹത്തിന്‍റെ അഭിപ്രായം ഉദ്ധരിക്കുന്നുണ്ട് (പേജ് 43-47)
പക്ഷെ ചട്ടമ്പിസ്വാമികളുടെ ബന്ധുക്കളോ സ്നേഹിതാരോ മാര്‍ഗ്ഗം കൂടിയതായി തെളിവില്ല .എന്നാല്‍ സുന്ദരം പിള്ളയുടെ അടുത്തബന്ധുക്കള്‍ മുഴുവന്‍ ഭാര്യാപിതാവ് സംപ്രതിപ്പിള്ള (ട്രഷറി ഓഫീസ്സര്‍ ) എന്ന സ്ഥാനം വഹിച്ചിരുന്ന ചുടല മുത്തുപിള്ളയുടെ മക്കള്‍ ,സുന്ദരം പിള്ളയുടെ ഭാര്യ മാടത്തി അമ്മാള്‍ ഒഴികെ മറ്റുള്ളവര്‍, മുഴുവന്‍ ക്രിസ്തുമതം സ്വീകരിക്കയും ബന്ധുക്കലുമായുള്ള ബന്ധം നിഷേധിക്കയും ചെയ്തു എന്ന് സുന്ദരന്‍ പിള്ളയുടെ കൊച്ചുമകന്‍ ഡോ .രാമസ്വാമിപ്പിള്ള(പേരൂര്‍ക്കട) വ്യക്തിഗത സംഭാഷണ വേളയില്‍ പറഞ്ഞു. .തീര്‍ച്ചയായും 1890-95 കാലഘട്ടത്തില്‍ ക്രിസ്തുമത ഛെദനം ചട്ടമ്പി സ്വാമികളെക്കാള്‍ ആവശ്യം സുന്ദരന്‍ പിള്ളയ്ക്കായിരുന്നു ജാതി ഭേദം ഇല്ലാത്ത .ഒരു സന്യാസിവര്യന്‍ അന്യമതത്തെ നിശിതമായി വിമര്‍ശിക്കേണ്ട കാര്യവും ഉണ്ടായിരുന്നോ എന്ന് പലരും ചോദിച്ചിട്ടുള്ളതായി കാണാം. ജ്ഞാനപ്രജാഗരം, ശൈവപ്രകാശ സഭ എന്നിവയില്‍ സുന്ദരന്‍പിള്ള നടത്തിയ പ്രഭാഷനങ്ങളുടെ നോട്ട് ആവണം
ക്രിസ്തുമത ഛെദനം .അച്ചടിക്കും മുമ്പ് സുന്ദരന്‍ പിള്ള അകാലത്തില്‍ മരണമടഞ്ഞു .ക്രിസ്തുമതഛെദനം ഇംഗ്ലീഷ് ഗ്രന്ഥ കര്‍ ത്താക്കളുടെ ഉദ്ധരണികളാലും പേരുകളാലും അതി സമ്പന്നം എന്നറിയുക .ഇംഗ്ലീഷ് അറിയാത്ത സ്വാമികള്‍ അങ്ങനെ ഒരു പുസ്തകം എഴുതുകില്ല .തീര്‍ച്ച
.
റഫറന്‍സ്
1.സുകുമാരന്‍ കല്ലുവിള, “മനോന്മണീയം സുന്ദരം പിള്ള” മനോന്മണീയം പബ്ലിക്കേഷന്‍സ് നന്തന്‍ കോട് 2012
2.പി.സുബ്ബയ്യാ പിള്ള “പി.എസ് നടരാജ പിള്ള”,കേരള മഹാത്മാക്കള്‍ സീരീസ്-13 കേരള സാംസ്കാരിക വകുപ്പ് 1991
3.ഡോ. എം ജി ശശിഭൂഷന്‍ “ആരാണീ പി.സുന്ദരന്‍ പിള്ള?” പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ഹയര്സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സ്മരണിക 2008
4.എം.ജി.എസ് നാരായണന്‍ ,”ചരിത്രവും വ്യഹഹാരവും കേരളവും ഭാരതവും”, കറന്റ് ബുക്സ് ഒന്നാം പതിപ്പ്2015 പേജ് 130
5.കാനം ശങ്കരപ്പിള്ള ഡോ “, മനോന്മണീയം സുന്ദരന്‍ പിള്ള” സാംസ്കാരിക കമലദളം മാസിക കോട്ടയം ഡിസംബര്‍ 2015 പേജ് 23-26
6.പ്രിയ ദര്‍ശനന്‍ ജി ,പ്രൊഫ .മനോമാനീയം സുന്ദരന്‍ പിള്ള ,ഭാഷാപോഷിണി പഴമയില്‍ നിന്ന് 2012ജൂലൈ പുറം 82
7.തെക്കുംഭാഗം മോഹന്‍ .”വിദ്യാധി രാജായണം”, നന്ദനം പബ്ലീഷേര്‍സ് തിരുവനന്തപുരം 2016
8.ഗുപ്തന്‍ നായര്‍ എസ പ്രൊഫ .”ആദ്ധ്യാത്മിക നവോത്ഥാനത്തിന്‍റെ ശില്‍പ്പികള്‍” മാതൃഭൂമി 2013 പേജ് 42
9.ഗോവിന്ദപ്പിള്ള പി , “ചാള്‍സ് ഡാര്‍ വിന്‍ -ജീവിതവും കാലവും” ,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്2009 പേജ് 208-209
10.Prof.N Sundaram Sundaram the Household Head –Centenary SouvenirMDT Hindu College Thirunelvely 1976pages 79-82

No comments:

Post a Comment