Saturday 24 September 2016

വളച്ചൊടിക്കപ്പെടുന്ന ചരിത്രം

വളച്ചൊടിക്കപ്പെടുന്ന  ചരിത്രം
“അവര്‍ണ്ണ സ്ത്രീയ്ക്ക് മേല്‍ശീല നല്‍കിയ കൈകള്‍ക്കുടമ” ആയിരുന്ന
ആറാട്ടുപുഴ വേലായുധ പണിക്കരെ കുറിച്ച് എന്‍റെ പ്രിയ സുഹൃത്ത്
ഡോ.അജയ ശേഖര്‍ എഴുതിയ സചിത്ര ലേഖനം (മലയാളം വാരിക 2016 സെപ്തംബ 26 ലക്കം, പേജ് 39-45 ) ശ്രദ്ധാ പൂര്‍വ്വം വായിച്ചു .1983- കാലത്ത് ദേശാഭിമാനി വാരികയില്‍, തുടക്കക്കാരന്‍ മാത്രം ആയിരുന്ന തെക്കുംഭാഗം മോഹന്‍ എന്ന യുവ മാധ്യമ പ്രവര്‍ത്തകന്‍, “ഉറയൂരുന്ന ചരിത്രസത്യങ്ങള്‍” എന്ന പേരില്‍ എഴുതിയിരുന്ന, പംക്തിവഴി പണ്ടേ  ആറാട്ടുപുഴ പരിചിതനായി .(ആ ലേഖനപരമ്പര പുസ്തകരൂപത്തില്‍ ആദ്യം സി.ഐ സി ഐ കൊച്ചി പുറത്തിറക്കിയത് 1993-ല്‍ . അവതാരിക സി.അച്ചുത മേനോന്‍ .രണ്ടാം പതിപ്പ് എന്‍.ബി.എസ് “അടിമഗര്‍ജ്ജന ങ്ങള്‍” 2008 പേജ്  59-75) പിന്നീട് നവോത്ഥാനനായകരെ മൊത്തത്തില്‍ അവതരിപ്പിച്ചു നാല് സഞ്ചയികകള്‍ (എല്ലാം ചിന്ത പബ്ലീഷേര്‍സ് ) പുറത്തിറക്കിയ പി.ഗോവിന്ദപ്പിള്ള മോഹന്‍ ശേഖരിച്ച  വിവരം മുഴുവന്‍, അല്‍പ്പം പോലും  കൂട്ടിച്ചേര്‍ക്കാതെ, എന്നാല്‍ പലതും വിട്ടുകളഞ്ഞു നല്‍കി .മോഹനെ കുറിച്ച് പരാമര്‍ശിക്കാതെ തമസ്കരിച്ചു. അടുത്ത കാലത്ത്   വേലായുധന്‍ പണിക്കശ്ശേരി എഴുതിയ “അണയാത്ത ദീപങ്ങള്‍” (കറന്റ് മാര്‍ച്ച്  2013 പേജ് 28-36) വരെ വായിച്ചിരിക്കുന്നു..അവസാനമായി ഡോ അജയ് ശേഖര്‍ എഴുതിയ ആറാട്ടുപുഴ ലേഖനവും .
മുമ്പ് വായിച്ചിട്ടുള്ള ഒരു ജീവചരിത്രത്തില്‍ പോലും വേലായുധന്‍റെ (അതായിരുന്നു ആറാട്ട്‌പുഴയുടെ പേര്‍ ) മാതാപിതാക്കളുടെ പേര്‍ പറയുന്നില്ല .അവ രേഖപ്പെടുത്ത പെട്ടിട്ടില്ല എന്ന് മോഹന്‍ “.കിഴക്കതില്‍ പെരുമാള്‍”  മുത്തച്ചന്‍ ആയിരുന്നു .ഡോക്ടര്‍ അജയ് വിവരം തെറ്റായി നല്‍കുന്നു .അദ്ദേഹത്തിന് പെരുമാള്‍ പിതാവാണ് .

ഏ.പി കുളക്കാട് ,തായാട്ട് ശങ്കരന്‍ എന്നിവരുടെ പ്രേരണയാല്‍ ആണ് മോഹന്‍, പെരിനാട് “കല്ലുമാല ലഹള” പഠിക്കാന്‍ പോയത് .അത് “അടിമ ഗര്‍ജ്ജനം” എന്ന കിടയറ്റ ഭാഷയിലെ  ദളിത്‌ ചരിത്ര ലേഖന ഗ്രന്ഥത്തിന്‍റെ  പിറവിക്കു കാരണമായി .മോഹന് നല്‍കാന്‍ കഴിഞ്ഞതില്‍ അധികമായി മറ്റാര്‍ക്കും എന്തെങ്കിലും ആറാട്ടുപുഴയെ കുറിച്ച്  നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന് പറയട്ടെ .പക്ഷെ അദ്ദേഹത്തിന് കിട്ടേണ്ട ക്രഡിറ്റ് നല്‍കാന്‍ പില്‍ക്കാല ലേഖകര്‍ മടിയ്ക്കുന്നു .
പെരുമാള്‍ കുടുംബത്തിനു പണിക്കന്‍ (പണിക്കര്‍ അല്ല പണിക്ക”ന്‍” )സ്ഥാനം നേരത്തെ കിട്ടിയിരുന്നു . നല്ല  കനമുള്ള തിരുമുല്‍കാഴ്ച നല്‍കിയാല്‍
ജാതിമതം ഒന്നും  നോക്കാതെ അക്കാലത്ത് രാജാവ് പണിക്ക”ന്‍”( ര്‍ അല്ല ന്‍) സ്ഥാനം നല്‍കിയിരുന്നു നായര്‍-ഈഴവ-.ക്രിസ്ത്യന്‍ “പണിക്കന്‍ “ മാര്‍ അങ്ങനെ ഉണ്ടായി എന്നതാണ് ആദ്യകാല ചരിത്രം .
പണിക്കന്‍ സ്ഥാനം കിട്ടിയവര്‍ കാലക്രമത്തില്‍ അത് സ്വയം പണിക്ക”ര്‍” ആക്കി എന്നതാണ് പില്‍ക്കാല ചരിത്രം .തരണനല്ലൂര്‍ തന്ത്രിയുടെ  നഷ്ടപ്പെട്ട സാളഗ്രാമം കണ്ടെടുത്ത് നല്‍കിയതിനാല്‍ വേലായുധന് രാജാവ് നല്‍കിയത് കുഞ്ഞന്‍ സ്ഥാനം ആയിരുന്നു എന്ന് മോഹന്‍ (പേജ്69).അദ്ദേഹത്തിന്‍റെ ഭാര്യ വെളുമ്പിയുടെ പിതാവിനാകട്ടെ, കിട്ടിയ സ്ഥാനം “പാണ്ടിപ്പണിക്കന്‍”എന്നും (പേജ് 69)
വേലായുധന്‍ കുഞ്ഞന്‍ ഏതെങ്കിലും വിഗ്രഹ പ്രതിഷ്ഠ നടത്തിയതായി ആര്‍ക്കും അറിവില്ല .അദ്ദേഹം ഡോക്ടര്‍ പറയുമ്പോലെ പ്രതിഷ്ടാപന വിദഗ്ദന്‍ ആയിരുന്നില്ല .പ്രതിഷ്ഠകള്‍ കല്ലിശ്ശേരിയില്‍ ആയാലും ആലും മൂട്ടില്‍ ചാന്നാര്‍ വക കുടുംബ വീട്ടില്‍ ആണെങ്കിലും തണ്ണീര്‍ മുക്കം ചെരുവാരണം കരയില്‍ ആയിരുന്നെവെങ്കിലും അതെല്ലാം നടത്തിയത് കണ്ടിയൂര്‍ മറ്റം വിശ്വനാഥ “കു”രുക്കള്‍ (“ഗു”രുക്കള്‍ എന്ന് മോഹന്‍ .ഗുരുക്കള്‍ “വീരശൈവര്‍”  എന്നും മോഹന്‍ പേജ് 65 ) കുരുക്കള്‍ വീരശൈവര്‍ അല്ല. ആരെന്നറിയാന്‍ ശൂരനാട് കുഞ്ഞന്‍ പിള്ള “ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളില്‍” (വി.ആര്‍ .പരമേശ്വരന്‍ പിള്ള അഞ്ജലി ബുക്സ് പൊന്‍ കുന്നം 1987 )എന്ന കൃതിയില്‍  “വെള്ളാളര്‍” എന്ന പേരില്‍ എഴുതിയ ലേഖനം വായിക്കുക (പേജ്74 )
വൈക്കം ക്ഷേത്രത്തില്‍ ഒളിവില്‍ കഴിയവേ, ആളറിഞ്ഞപ്പോള്‍ കായല്‍ വഴി ആറാട്ട്‌ പുഴ രക്ഷപെട്ടു എന്നെഴുതിയതും ശരിയല്ല ക്ഷേത്ര വിവരങ്ങള്‍ മന്ത്രതന്ത്രം, പൂജ എന്നിവ മനസ്സിലാക്കിക്കഴിഞ്ഞപ്പോള്‍  താന്‍ ഒരു ഈഴവന്‍ ആണെന്നും അശുദ്ധി മാറ്റാന്‍ പുണ്യാഹ ചെലവിനായി എന്ത് പണം വേണം എന്ന് ചോദിച്ചു എന്നും പറഞ്ഞ തുകയുടെ മൂന്നിരട്ടി ഒരു കിഴിയിലാക്കി ഒപ്പം ഒരു സ്വര്‍ണ്ണ നാണയവും നല്‍കിയ ശേഷം ആറാട്ടുപുഴ  പോന്നു എന്ന് മോഹന്‍  എഴുതി ..
വൈക്കം കാരന്‍ “പപ്പനാവ” പിള്ള യെ ദുഷ്ടലാക്കോടെ ഈ ലേഖനത്തില്‍  ആവശ്യമില്ലാതെ ഡോക്ടര്‍ അജയ് അവതരിപ്പിക്കുന്നു .തിരുക്കൊച്ചി മന്ത്രിയായിരുന്ന തലയോലപ്പറമ്പ് കാരന്‍ കെ.ആര്‍ നാരായണന്‍ (ഓര്മ്മിക്കുക മുന്‍ പ്രസിഡന്റ് അല്ല ഈ കെ.ആര്‍  നാരായണന്‍ ) തെരഞ്ഞെടുപ്പുകാലത്ത് എതിര്‍ സ്ഥാനാര്ത്തിയെ മോശക്കാരനാക്കാന്‍ പറഞ്ഞു പരത്തിയ ഒരു കെട്ടുകഥ ഡോക്ടര്‍ അജയ് ശേഖരിന്റെ മെന്ററും (Mentor)  എന്‍റെ പ്രിയ സുഹൃത്തും ആയ ദളിത്‌ ബന്ധു  എന്‍.കെ ജോസ് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിച്ച
(വേലുത്തമ്പി ദളവാ  ) കഥ ശിഷ്യനും കണ്ണടച്ചു പകര്‍ത്തി .വേലുത്തമ്പി മാത്രമായിരുന്നില്ല ദളവാ .രാമയ്യനും ദളവാ ആയിരുന്നു . .”ദളവാ” കുളത്തിനു വൈക്കം പദ്മനാഭ പിള്ള യുമായി ബന്ധമില്ല .കുളം  ബസ് സ്റ്റാന്‍ഡ   ആക്കും സമയം ഒറ്റ അസ്ഥി കൂടമോ തലയോട്ടിയോ കണ്ടെടുത്തതായി അറിവില്ല .ചോര വീണ കുളം “ഉതിരക്കുളം” (രുധിരക്കുളം) എന്നാണു പഴയകാലത്ത് അറിയപ്പെട്ടിടുന്നത് .എരുമേലി പേട്ടയില്‍  എരുമയുടെ ചോര വീണ “ഉതിര(രുധിര )ക്കുളം ഉദാഹരണം (ലേഖകന്‍ എഴുതിയ “എരുമേലി പേട്ട തുള്ളല്‍” 1976 കാണുക .ദളവ ആയിരുന്ന രാമയ്യന്‍ വന്നു താമസിച്ചപ്പോള്‍ അദ്ദേഹത്തിന് സ്വൈര്യമായി കുളിക്കാന്‍ നിര്‍മ്മിച്ച കുളം ആണത്രേ വൈക്കത്തെ ദളവാക്കുളം.അത് ഉതിരക്കുളം ആയിരുന്നില്ല (വൈക്കത്തെ ആദ്യകാല ഗൈനക്കോളജിസ്റ്റ് ആയിരുന്നു ഈ ലേഖകന്‍ എന്നറിയിക്കട്ടെ )  .
“ശൂദ്ര പടയാളി” ആണ് ആറാട്ടുപുഴയെ പാതിരാത്രിയില്‍ വള്ളത്തില്‍ കയറി  കുത്തിക്കൊന്നത് എന്നരീതിയിലുള്ള  അജയ ശേഖര പരാമര്‍ശവും ശരിയല്ല .”കുലദ്രോഹി” എന്നാണു പി..ഓ. കുഞ്ഞന്‍ പണിക്കര്‍ എസ.എന്‍.ഡി.പി കനകജൂബിലി സോവനീറില്‍  എഴുതിയ ലേഖനത്തില്‍ കൊലപാതകിയെ വിശേഷിപ്പിച്ചത് .”തൊപ്പിയിട്ട കിട്ടന്‍”. മാര്‍ഗ്ഗം കൂടി മുസ്ലിം ആയ ഈഴവന്‍ ആയിരുന്നു കൊലയാളിയായ കിട്ടന്‍ എന്നതും ഡോക്ടര്‍ അജയ് ശേഖര്‍ മറച്ചു വയ്ക്കുന്നു .
എട്ടാം നൂറ്റാണ്ടിനു ശേഷമുണ്ടായ പള്ളി ,ആറാട്ടു പുഴ എന്നിവയെ കുറിച്ചും അവയില്‍ നിന്നുണ്ടായ പിള്ളി പുള്ളി എന്നിവയെ കുറിച്ചും വാചാലമാകുന്ന ലേഖകന്‍ തരിസാപ്പള്ളി എന്ന സി.ഇ 849 ചെമ്പോല ശാസനത്തിലെ പള്ളിയെ പരാമര്‍ശിക്കാതെ വിരുന്നു .

മംഗലത്തെ ശിവപ്രതിഷ്ട  1853-. ലെന്നു മോഹന്‍.1852-ല്‍  എന്ന് പണിക്കശ്ശേരി 1854- ല്‍ എന്ന് ഡോക്ടര്‍ അജയ്ശേഖര്‍ ചെറുവാരണത്തും
ആറാട്ടുപുഴ ക്ഷേത്ര പ്രതിഷ്ഠ നടത്തി എന്നും ലേഖകന്‍ കൂട്ടിച്ചേര്‍ക്കുന്നു
അത് ആകുടുംബത്തിലെ കാരണവര്‍ ലോകനാഥന്‍ പണിക്കര്‍ സ്ഥാപിച്ച ഒരു കുടുംബ ക്ഷേത്രം മാത്രം ആയിരുന്നു .അത്തരം കുടുംബക്ഷേത്രങ്ങള്‍  നിരവധി പണ്ടേ ഉണ്ടായിരുന്നു .അവയില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനം ഇല്ലായിരുന്നു .


പാലാകുന്നേല്‍ മറിയം മത്തായി എന്ന പാതിരിയുടെ ഡയറി ക്കുറിപ്പില്‍
നിന്നാണ് തെക്കുംഭാഗം മോഹന്‍ ആറാട്ടുപുഴയെ കുറിച്ചുള്ള പല വിവരങ്ങളും ശേഖരിച്ചത് .”1874- വര്‍ത്തമാനം”  എന്ന ഭാഗത്തില്‍ ആണ് വേലായുധനെ “തൊപ്പിയിട്ട കിട്ടന്‍” കുത്തിക്കൊന്ന വിവരം (ജനുവരി 3)
ദിവാന്‍ മാധവരായരില്‍ നിന്നും അനുവാദം വാങ്ങി നായര്‍ ഈഴവ മിശ്ര വിവാഹം നടത്താന്‍ വേലായുധന്‍ ശ്രമിച്ച കാര്യവും ഈ പാതിരി ഡയറിയില്‍ നിന്നാണ് ലഭിച്ചത് .സ്വമേധയാ ഒരു നായര്‍ യുവാവും തയാറായില്ല. അവസാനം ആറാട്ടുപുഴ അയല്‍ക്കാരനായ  ഒരു നായര്‍ യുവാവിനെ ബലമായി

പിടിച്ചു കൊണ്ടുവന്നു തന്‍റെ കുടുംബത്തിലെ ഒരു യുവതിയെ വിവാഹം കഴിപ്പിച്ചു വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചു .ഈ വിവരം ലേഖനത്തില്‍ നല്‍കിയതിനു മോഹന് ഭീഷണി വന്നു കോടതിയില്‍ കയറേണ്ടി വന്നു .പക്ഷെ മത്തായി  മറിയം കത്തനാരുടെ ഡയറി കുറിപ്പ് രക്ഷിച്ചു എന്നതും ചരിത്രം .

ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം.
മൊബൈല്‍  9447035416

No comments:

Post a Comment