Saturday 10 September 2016

തിരുമൂലരുടെ തിരുമന്ത്രവും കേരള നവോത്ഥാനവും

തിരുമൂലരുടെ തിരുമന്ത്രവും കേരള നവോത്ഥാനവും
===================================================
ഡോ കാനം ശങ്കരപ്പിള്ള,പൊന്‍കുന്നം
Mob: 9447035416 Email:drkanam@gmail.com
പുസ്തകങ്ങള്‍ ഊര്‍ജ്ജ സ്രോതസ്സുകളാണ്; ഉത്തേജന ഔഷധങ്ങളാണ് .അവയ്ക്ക് മനുഷ്യ മനസ്സുകളെ വല്ലാതെ ആകര്‍ഷിക്കാന്‍ കഴിയും
.ഉത്തേജിതരാക്കാന്‍ കഴിയും.പടവാളിനെക്കാള്‍ മൂര്‍ച്ചയുള്ള പുസ്തകങ്ങള്‍ ഉണ്ടായി .രക്തപങ്കില-രക്തരഹിത വിപ്ലവങ്ങള്‍ ഉണ്ടായി.സാമൂഹ്യ മാറ്റങ്ങള്‍ വന്നു.കേരളത്തില്‍ നടന്നത് നവോത്ഥാനമല്ല; നവീകരണം മാത്രമെന്ന് മുതിര്‍ന്ന ചരിത്രകാരന്‍ എം.ജി.എസ് പറയുമ്പോഴും ഭൂരിപക്ഷം പേരും കേരളത്തില്‍ നവോത്ഥാനമുണ്ടായി എന്ന് പറയുന്നു. അന്തരിച്ച മാര്‍ക്സിറ്റ്‌ ആചാര്യന്‍ പി.ഗോവിന്ദപ്പിള്ള കേരളത്തിലെ നവോത്ഥാനത്തെ കുറിച്ച് വിശദമായി പഠിച്ചു നായകരെ ലിസ്റ്റ് ചെയ്ത് നാല് സഞ്ചയികകള്‍ പുറത്തിറക്കി.എല്ലാം ചിന്ത പബ്ലീഷേര്‍സ് വക.അവയ്ക്ക് നിരവധി പതിപ്പുകള്‍ ഇറങ്ങി.പല ന്യൂനതകള്‍ ഉണ്ടെങ്കിലും വനിതാ നവോത്ഥാന നായികമാരെ മുഴുവനായി വിട്ടു കളഞ്ഞു എങ്കിലും മലയാളത്തിലെ ഏറ്റവും നല്ല പഠനം തന്നെയാണ് പി.ജി നടത്തിയത്.
1916 മേയ് 22-നു പ്രസിദ്ധീകരിക്കപ്പെട്ട ശ്രീനാരായണ ഗുരുവിന്‍റെ
“നമുക്ക് ജാതിയില്ല വിളംബര” ത്തിന്‍റെ ശതാബ്ദി ആഘോഷലഹരിയില്‍ ആണ് കേരളം മുഴുവന്‍.എവിടെ നോക്കിയാലും .നവോത്ഥാന നായകരിലെ ത്രിമൂര്‍ത്തികളുടെ ഫ്ലക്സുകളും അവരുടെ ചിത്രങ്ങള്‍ വഹിച്ചു കൊണ്ടുള്ള ഘോഷയാത്രകളും.അവരെ കുറിച്ച് പത്രമാദ്ധ്യമങ്ങളില്‍ ലേഖനങ്ങളും.അവരെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചകളാല്‍ ശബ്ദായനമായ അന്തരീക്ഷമാണ് നമുക്ക് ചുറ്റും.
ശ്രീനാരായണ ഗുരു (1856-1928),
ചട്ടമ്പിസ്വാമികള്‍(1853-1924),
മഹാത്മാ അയ്യങ്കാളി(1863-1911)എന്നീ “ആചാര്യത്രയം” (പ്രയോഗം പി.പരമേശ്വരന്‍ വക,ടി.ഏ മാത്യൂസ് രചിച്ചു കോട്ടയം അവന്തി പബ്ലീഷേര്‍സ് പ്രസിദ്ധപ്പെടുത്തിയ “ആചാര്യ അയ്യങ്കാളി” കാണുക).ഒന്നാം സ്ഥാനത്ത് നൂറു കൊല്ലം മുമ്പ് “നമുക്ക് ജാതിയില്ല” എന്ന് വിളംബരം നടത്തിയ ശ്രീനാരായണ ഗുരു.
1888-ല്‍ മനോരമയുടെ ശതാബ്ദി ആഘോഷ വേളയോടനുബന്ധിച്ചു കേരളത്തിലെ നവോത്ഥാന നായകരിലെ ഒന്നാം സ്ഥാനക്കാരനെ “യുഗ ഗപുരുഷന്‍” എന്ന പേരാണ് മനോരമ നല്‍കിയത്, കണ്ടു പിടിക്കാന്‍
മുന്‍ മുഖ്യമന്ത്രി സി.അച്ചുത മേനോന്‍ അദ്ധ്യക്ഷനായി ഒരു കമ്മറ്റി അവര്‍ രൂപവല്‍ക്കരിച്ചു.കമ്മറ്റി ഒറ്റക്കെട്ടായി കണ്ടെത്തിയ “യുഗപുരുഷന്‍” ശ്രീനാരായണ ഗുരു ആയിരുന്നു.തന്ത്രശാലികളായ മനോരമയ്ക്ക് ഒരു ദുഷ്ടലാക്ക് ഉണ്ടായിരുന്നോ എന്ന് സംശയിക്കണം. പത്തൊന്‍പതാം നൂറ്റാണ്ടിലെ, അല്ലെങ്കില്‍ ഇരുപതാം നൂറ്റാണ്ടിലെ, അല്ലെങ്കില്‍ പത്തൊന്‍പതു–ഇരുപതു നൂറ്റാണ്ടുകളിലെ, യുഗപുരുഷന്‍ എന്നവര്‍ പറഞ്ഞില്ല.മനോരമ ഉടലെടുത്ത 1888- മുതല്‍ ശതാബ്ദി ആഘോഷിക്കുന്ന 1988 വരെയുള്ള കാലഘട്ടത്തില്‍ സാമൂഹ്യ പരിഷകരണം നടത്തിയ എന്നാല്‍ ആ വര്‍ഷം ജീവിച്ചിരിക്കാത്ത വ്യക്തി ആവണം യുഗപുരുഷന്‍ എന്ന നിബന്ധന അവര്‍ വച്ചു .കമ്മറ്റി ഒറ്റക്കെട്ടായി തന്നെ ആ നിര്‍ദ്ദേശം, അതില്‍ അടങ്ങിയ ദുഷ്ടലാക്ക്‌ മനസ്സിലാക്കാതെ, അംഗീകരിച്ചു.മനോരമ ജനിച്ച കഴിഞ്ഞ ശേഷമുള്ള പ്രധാന സംഭവങ്ങള്‍,തിരുവിതാം കൂറിലെ ആയാലും ഇന്ത്യയില്‍ മൊത്തത്തിലുള്ളതായാലും ആഗോള തലതത്തിലുള്ളതായാലും മനോരമയില്‍ ലഭ്യം.അതിനു മുമ്പുള്ള മിക്കവയും കണ്ടെത്തുക വിഷമകരവും.പല പ്രധാന സംഭവങ്ങളും രേഖപ്പെടുത്തപ്പെട്ടിരുന്നില്ല എന്ന് സത്യം മനോരമ അറിഞ്ഞില്ല എന്ന് കരുതാനാവില്ല.
മനോരമ ജന്മം കൊണ്ട 1888 എന്ന വര്‍ഷത്തിന്‍റെ പ്രത്യേകത ആ വര്‍ഷമാണ് ശ്രീ നാരായണ ഗുരു അരുവിക്കരയില്‍ “ഈഴവ ശിവ”നെ പ്രതിഷ്ടിച്ചത് എന്നതാണ് .ഈഴവ ശിവപ്രതിഷ്ടകള്‍ അതിനു മുന്‍പ് തന്നെ മൂന്നിടത്ത് നടന്നുകഴിഞ്ഞിരുന്നു .എന്നാല്‍ അന്നവ റിക്കാര്‍ഡില്‍ എത്തിയിരുന്നില്ല.തെക്കുംഭാഗം മോഹന്‍ ദേശാഭിമാനി വാരികയില്‍ ആറാട്ടുപുഴയെ കുറിച്ച് ലേഖനം എഴുതിയിരുന്ന ലേഖനം കാര്യമായ ശ്രദ്ധ നേടിയില്ല പി.ഗോവിന്ദപ്പിള്ള ആ വിവരങ്ങള്‍ തന്‍റെ നവോത്ഥാനപഠന സഞ്ചയികകളില്‍ ഉള്‍പ്പെടുത്തിയത് പില്‍ക്കാലത്ത് ആയിരുന്നു.ആറാട്ടുപുഴ വേലായുധപണിക്കര്‍ എന്നഅതിസമ്പന്നനായ ഈഴവപ്രഭു,വിപ്ലവകാരി അരുവിപ്പുറം പ്രതിഷ്ടയ്ക്ക് 36 വര്‍ഷം മുമ്പ് 1852 -ല്‍ കാര്‍ത്തികപ്പള്ളിയിലെ ആറാട്ട്‌ പുഴയില്‍ മംഗലത്ത് ഇലയ്കാട്ടില്‍ ലോകത്തിലെ ആദ്യ ഈഴവ ശിവനെ ജ്ഞാനേശ്വരക്ഷേത്രത്തില്‍ പ്രതിഷ്ടിച്ചു .തുടര്‍ന്നു കായംകുളത്ത് ആലുംമൂട്ടില്‍ ചാന്നാരുടെ കുടുംബ വീട്ടിലും ചേര്‍ത്തല തണ്ണീര്‍ മുക്കം ചെറുവാരണം കരയിലും ഓരോ ഈഴവ ശിവന്മാര്‍ പ്രതിഷ്ടിക്കപ്പെട്ടു കഴിഞ്ഞിരുന്നു.ശ്രീനാരായണന്‍ പ്രതിഷ്ഠ നടത്തിയ ഈഴവ ക്ഷേത്രങ്ങളില്‍ ഈഴവര്‍ അയിത്തമുള്ളവരായി കണക്കാക്കിയിരുന്ന ചേരമ-സാംബവ–സിദ്ധനര്‍ (പഞ്ചമ പുലയ-പറയ-കുറവ) സമുദായാംഗങ്ങള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു.പക്ഷെ കണ്ടിയൂര്‍ മറ്റം വിശ്വനാഥന്‍ ഗുരുക്കള്‍ പ്രതിഷ്ഠ നടത്തിയ മറ്റു മൂന്നു ഈഴവക്ഷേത്രങ്ങളിലും പുലയ-പറയ-കുറവര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നു .
പത്തനംതിട്ടയില്‍ മൈലാടുംപാറയില്‍ “താപസി ഓമല്‍” എന്ന പുലയന്‍ അതിനിടയില്‍ ഒരു “പുലയ ശിവനെയും” പ്രതിഷ്ടിച്ചു (ഓര്‍ണ കൃഷ്ണന്‍ കുട്ടി,കേരളശബ്ദം വാരിക.അഡ്വേ.മുന്തൂര്‍ കൃഷ്ണന്‍ സൈന്ധവ മൊഴി ആഗസ്റ്റ്‌-സെപ്തംബര്‍ 2016 ).ആറാട്ടുപുഴ വേലായുധ പണിക്കരുടെ വിപ്ലവം ഈഴവ ശിവപ്രതിഷ്ടയില്‍ മാത്രം ഒതുങ്ങിയില്ല .അയിത്തം ഉള്ള ഈഴവ ജാതിക്കാരനായ അദ്ദേഹം വൈക്കം ക്ഷേത്രത്തില്‍ ധൈര്യ സമേതം കയറി ശ്രീകോവിലില്‍ മണി അടിച്ചു തൊഴുതു ഈഴവന്‍ എന്ന് സ്വയം പരിചയപ്പെടുത്തി പിഴ അടച്ചു.സ്വന്തം കഥകളി യോഗം ഉണ്ടാക്കി. നായര്‍-ഈഴവ മിശ്ര വിവാഹവും നടത്തിച്ചു .(തെക്കുംഭാഗം മോഹന്‍ “അടിമഗര്‍ജനങ്ങള്‍” 2010 ,എസ്.പി.സി.എസ്).പക്ഷെ ആറാട്ടൂപുഴ വേലായുധ പണിക്കര്‍ പോലും യുഗപുരുഷന്‍ ആയില്ല .കാരണം ആ വര്‍ണ്ണപ്രഭു മനോരമ ജനിക്കും മുമ്പ് അയിത്തം ഒഴിവാക്കാന്‍ വിപ്ലവം നടത്തിയ ഈഴവന്‍ ആയിപ്പോയി എന്നത് തന്നെ ..
ശ്രീ നാരായണ ഗുരു,ചട്ടമ്പി സ്വാമികള്‍ ,അയ്യങ്കാളി എന്നീ ത്രിമൂര്‍ത്തികള്‍ വ്യത്യസ്ത നിലകളില്‍,രീതികളില്‍ സാമൂഹ്യ പരിഷ്കരണത്തിന് ശ്രമിച്ചവര്‍ ആയിരുന്നു.മൂന്നുപേരും പ്രധാനമായി അവരവര്‍ ജനിച്ച സമുദായത്തിന്‍റെ ഉന്നമനത്തിനായി, ആരാധനാ സ്വാതന്ത്ര്യം ,അയിത്തോച്ചാടനം,ആശ്രമ സ്ഥാപനം,വിദ്യാഭ്യാസം,വ്യവസായം എന്നിവ സ്വായത്തമാക്കാന്‍ പ്രവര്‍ത്തിച്ചു.ചട്ടമ്പി സ്വാമികള്‍ സ്വന്തം സമുദായത്തിന് സംഘടന ഉണ്ടാക്കിയില്ല.മതമഹാ സമ്മേളനങ്ങള്‍ നടത്തിയില്ല,വാചക മേളകള്‍ നടത്തിയില്ല; ആശ്രമങ്ങള്‍ സ്ഥാപിച്ചില്ല. വിദ്യാലയങ്ങള്‍ സ്ഥാപിച്ചില്ല,സാമ്പത്തിക ഉന്നമനത്തിനും ശ്രമിച്ചില്ല. പണപ്പിരിവും നടത്തിയില്ല.ഭാഗ്യക്കുറിയും തുടങ്ങിയില്ല. തികച്ചും ഒരു അവധൂതന്‍. രാജദത്തമായി കിട്ടിയ മലയാറ്റൂര്‍ വന മേഖലയിലെ 90 ഏക്കര്‍ പുതുവല്‍ പുന്നൂസ് എന്ന നസ്രാണിയുടെ കൈവശമാകാന്‍ കൂട്ട് നിന്ന ത്യാഗി വര്യന്‍.(പറവൂര്‍ കേശവപിള്ള രചിച്ച ഏറ്റവും ആധികാരികമായ ചട്ടമ്പിസ്വാമി ജീവചരിത്രത്തില്‍ കെ.നാരായണ കുരുക്കള്‍ എഴുതിയ അനുസ്മരണം കാണുക(പറവൂര്‍ കെ.ഗോപാലപിള്ള, “പരമഭട്ടാരക ശ്രീ ചട്ടമ്പി സ്വാമികള്‍ ജീവചരിത്രം” ഒന്നാം പതിപ്പ് കൊ.വ 1110, കറന്റ് ബുക്ക് പതിപ്പ് 2010 പേജ് 295).
ശ്രീനാരായണന്‍ ആകട്ടെ, സ്വന്തം ക്ഷേത്രങ്ങള്‍ ഉണ്ടാക്കാന്‍ ആദ്യവും പിന്നെ സ്കൂളുകള്‍ സ്ഥാപിക്കാനും ശ്രമിച്ചു .സംഘടനയെ സൃഷ്ടിച്ചു ശക്തമാക്കി ,സമ്പന്നമാക്കി .(നൂറിലേറെ എന്ന് നടരാജഗുരു ,The words of the Guru കാണുക . 80 ക്ഷേത്രങ്ങള്‍ എന്ന് മുനിനാരായണ പ്രസാദും 54 ക്ഷേത്രങ്ങള്‍ എന്ന് ഋതംഭരാനന്ദസ്വാമികളും 2016 സെപ്തംബര്‍ 9 ലക്കം കേരള കൌമുദിയില്‍. 32 ക്ഷേത്രം എന്ന് മുന്തൂര്‍ കൃഷ്ണന്‍കുട്ടി 2016 ആഗസ്റ്റ്‌ - സെപ്തംബര്‍ ലക്കം സൈന്ധവ മൊഴിയില്‍.) ധനസമാഹരണം നടത്തി .കേരളത്തില്‍ ആദ്യമായി ഭാഗ്യക്കുറി നടത്തി ഡി.സിയും പി.കെ കുഞ്ഞിനും മാതൃക കാട്ടി( ഋതംഭരാനന്ദ).മഠങ്ങളും വ്യവസായശാലകളും സ്ഥാപിച്ചു.ആത്മീയതയില്‍ മുഴുകി വാവൂട്ട് സഭയുമായി അരുവിപ്പുറത്ത് ഒതുങ്ങികൂടിയ നാരായണ ഗുരു സ്വാമികളെ സമുദായ സംഘാടകനാക്കി മാറ്റിയത് ഡോക്ടര്‍ പല്‍പ്പു ആയിരുന്നു എന്ന കാര്യം മിക്കവരും വിസ്മരിക്കുന്നു .
അയ്യങ്കാളിയ്ക്ക് ക്ഷേത്രങ്ങള്‍ വേണ്ടിയിരുന്നില്ല .ഒരൊറ്റ ക്ഷേത്രം പോലും അദ്ദേഹം സ്ഥാപിച്ചില്ല .ഒറ്റ പുലയശിവനെയും എന്തിനു കാളിയെപ്പോലും കാളീ (നീലകേശി) ഭക്തന്‍ ആയിട്ടുപോലും ആയ്യന്‍ മകന്‍ കാളി പ്രതിഷ്ടിച്ചില്ല.എന്നാല്‍ വെങ്ങാനൂരില്‍ പുലയ സ്കൂള്‍ സ്ഥാപിച്ചു .ക്ഷേത്ര വീഥികളില്‍ കൂടി നടക്കാന്‍ സത്യാഗ്രഹത്തിനും പോയില്ല.അദ്ദേഹത്തിന്‍റെ പ്രതാപകാലത്ത് നടത്തപ്പെട്ട . വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കാതെ മാറി നിന്നു. സത്യാഗ്രഹം ഒരിക്കലും അദ്ദേഹത്തിന്‍റെ മാര്‍ഗ്ഗം ആയിരുന്നില്ല അവകാശം .പിടിച്ചു പറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ശൈലി .വഴിനടന്നു കൂടാത്ത പ്രദേശത്ത് മണികെട്ടിയ രണ്ടു കാളകളെ കെട്ടിയ വില്ലു വണ്ടിയില്‍ ഒറ്റയാനായി തലപ്പാവ് കെട്ടി കാളകള്‍ പോകുന്ന വഴിയിലൂടെയെല്ലാം സഞ്ചരിച്ചു “വില്ലുവണ്ടി സമരം” നടത്തി .സദാനന്ദ സാധുജനസംഘം രൂപീകരിച്ച് അവര്‍ണ്ണര്‍ക്ക് നടന്നു കൂടാത്ത ബാലരാമപുരത്തെ ചാലിയത്തെരുവില്‍ കൂടി കൂട്ടത്തോടെ സംഘം (“അയ്യങ്കാളിപ്പട) ചേര്‍ന്ന് .സവര്‍ണ്ണരുടെ ഇടയിലൂടെ ധൈര്യ സമേതം വെള്ള മുണ്ടും തലപ്പാവും ധരിച്ചു നടന്നു ചരിത്രം തിരുത്തിക്കുറിച്ചു .ആരുവന്നാലും എഴുനേല്‍ക്കാതിരിക്കാന്‍
മറ്റുള്ളവരുടെ മുന്നില്‍ ഇരിപ്പടം ഉപയോഗിക്കാതെ നില്‍ക്കുക എന്നതായിരുന്നു അയ്യങ്കാളി ശൈലി . അദ്ദേഹം തന്‍റെ സമുദായത്തില്‍ നിന്ന് ഏതാനും ബി.ഏ” ക്കാര്‍ ഉണ്ടായിക്കാണണം എന്ന ആഗ്രഹമാണ് തന്നെ “പുലയരാജാവ് എന്ന് മാത്രം വിളിച്ച് ഒതുക്കിക്കളഞ്ഞ ഗാന്ധിജിയോട് ആവശ്യപ്പെട്ടത് എന്നത് ചരിത്രം .എതാനും വര്‍ഷം കൊണ്ട് തിരുവിതാംകൂറില്‍ ആയിരത്തില്‍ പരം ശാഖകള്‍ സാധുജനപരിപാലന സംഘത്തിനുണ്ടായി .ഒരു കാര്യം ശ്രദ്ധിക്കുക ശ്രീ നാരായണ ഗുരു ചെയ്തത് അനുകരിച്ചു താന്‍ ജനിച്ച പുലയസമുദായത്തിനു മാത്രമായി അദ്ദേഹം സംഘം ഉണ്ടാക്കിയില്ല .”സാധു ജന”ങ്ങള്‍ ആയ പുലയ-പറയ-കുറവ സമുദായങ്ങള്‍ക്കായി ഒറ്റ സംഘടന (1907) ആണ് അയ്യങ്കാളി സ്ഥാപിച്ചത് (പില്‍ക്കാലത്ത് അത് മൂന്നായി പിരിഞ്ഞു എന്നത് അനുയായികള്‍ വരുത്തിയ തെറ്റ് .ഇന്നതവര്‍ ചേരമര്‍-സാംബവ ഡവലപ്മെന്റ്റ് സോസ്സൈറ്റി (സി .എസ്.ഡി.എസ് )രൂപീകരിച്ച് ഒരു പരിധിവരെ പരിഹരിക്കുന്നു (2013 ആസ്ഥാനം നെടുമാവ്,പുളിക്കല്‍ കവല, വാഴൂര്‍).
ശ്രീനാരായണ ഗുരു ,അയ്യങ്കാളി എന്നീ സമുദായ സംഘടനാ സ്ഥാപകര്‍ക്ക് അവസാന കാലം തികച്ചും ശോചനീയം ആയിരുന്നു .അനുയായികളില്‍ നിന്ന് വല്ലാത്ത അവഗണന .അവര്‍ പീഡിപ്പിക്കപ്പെട്ടു .സമുദായ സംഘടന സ്ഥാപിക്കാതിരുന്ന ചട്ടമ്പി സ്വാമികള്‍ആകട്ടെ സമാധാന പൂര്‍വ്വം സമാധിയായി .
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്കും മുമ്പ്, വിപ്ലവകാരിയായിരുന്ന മറ്റൊരു സാമൂഹ്യ പരിഷ്കര്‍ത്താവും തിരുവിതാംകൂറില്‍ ജീവിച്ചിരുന്നു. തെക്കന്‍ തിരുവിതാം കൂറില്‍ പനകയറ്റക്കാരുടെ ചാന്നാര്‍/നാടാര്‍ സമുദായത്തില്‍ പിറന്ന മുടിചൂടും പെരുമാള്‍ അല്ലെങ്കില്‍, മുത്തുക്കുട്ടി. ആദ്യകാലത്ത് വൈഷ്ണഭക്തനായിരുന്ന അദ്ദേഹമാണ് “അയ്യാവഴി” സ്ഥാപകന്‍ അയ്യാ വൈകുണ്ടന്‍ .കേരളത്തിലാദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ മഹാന്‍ 21 .അവര്‍ണ്ണ ജാതിക്കാരുടെ കൂട്ടായ്മ (സമത്വ സമാജം )രൂപീകരിച്ച് ശുചീന്ദ്രം ക്ഷേത്രോല്‍സവസമയത്ത് തേര്‍ വലിച്ച അവര്‍ണ്ണ വിപ്ലവ കാരി (1830) .ആദ്യമായി അവര്‍ണ്ണ (പഞ്ചമ )സഹപന്തിഭോജനം നടത്തി അയിത്തത്തെ പിഴുതെറിയാന്‍ ആദ്യ ചുവടു വയ്പ്പ് ഇന്ത്യയില്‍ നടത്തിയ,കേരളത്തിലെ ആദ്യ സാമൂഹ്യ വിപ്ലവകാരി .അദ്ദേഹവും യുഗപുരുഷന്‍ ആയില്ല .കാരണം 1888 എന്ന മനോരമ ജന്മവര്‍ഷത്തിനു മുമ്പേ ജനിക്കയും സമാധി ആവുകയും ചെയ്തു നിര്‍ഭാഗ്യവാനായ അയ്യാ വൈകുണ്ടന്‍ ,
അയ്യാവൈകുണ്ടന്‍ ,ചട്ടമ്പി സ്വാമികള്‍ ,ശ്രീ നാരായണ ഗുരു ,അയ്യങ്കാളി എന്നീ നാലു പേരും കേരള നവോത്ഥാന ചരിത്രത്തില്‍ പ്രമുഖര്‍ തന്നെ .ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കാത്ത ഇവര്‍ക്ക്,.പാശ്ചാത്യ രാജ്യങ്ങളിലെ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ചുക്കും ചുണ്ണാമ്പും മനസ്സിലാക്കാന്‍ കഴിയാഞ്ഞ ഈ നാലുപേര്‍ക്കും അവരുടെ വിപ്ലവ പ്രവര്‍ത്തങ്ങള്‍ക്ക് എവിടെ നിന്ന് പ്രചോദനം, ഊര്‍ജ്ജം, കിട്ടി എന്നന്വേഷിക്കുമ്പോള്‍ നാം ഒരു വലിയ സത്യം കണ്ടെത്തുന്നു .അവര്‍ നാലുപേരും ഒരേ ഗുരുവില്‍ നിന്നു ശക്തി സംഭരിച്ചവരും പ്രചോദനം ഉള്‍ക്കൊണ്ടവരും ഉപദേശം സ്വീകരിച്ചവരും പ്രോത്സാഹനം ലഭിച്ചവരും യോഗവിദ്യ അഭ്യസിച്ചവരും ആയിരുന്നു .എന്നാല്‍ ആ മഹാന്‍, ആ മഹാഗുരു ,ആ യോഗി വര്യന്‍ ,ആ ആചാര്യന്‍,മഹാരാജ ഗുരു
കേരള നവോത്ഥാന ചരിത്രകാരന്മാരാല്‍,രാഷ്ട്രീയ നേതാക്കളാല്‍ , ,സാഹിത്യകാരന്മാരാല്‍,എഴുത്തുകാരാല്‍ മാധ്യമങ്ങളാല്‍ തമ്സകരിക്കപ്പെട്ടു കഴിയുന്നു .
(കെ.സുരേന്ദ്രന്‍റെ “ഗുരു”, ശ്രീനാരായണന്ചരിതം വൈക്കം വിവേകാനന്ദന്‍റെ “മഹാപ്രഭു”ചട്ടമ്പി സ്വാമി ചരിതം ,ജയിംസിന്‍റെ “സംവത്സരങ്ങള്‍” അയ്യങ്കാളി ചരിതം .പക്ഷെ ഈ ആചാര്യനെ കുറിച്ച് മലയാളത്തില്‍ നോവല്‍ ഒന്നും ഇല്ല )
ഓരോ വ്യക്തിയിലും കുടികൊള്ളുന്ന കഴിവിനെ പരമാവധി വളര്‍ത്തിയെടുത്ത് അതിനെ മനുഷ്യ നന്മയ്ക്ക്, സാമൂഹ്യ നന്മയ്ക്ക് വിനയോഗിക്കാന്‍ ദ്രാവിഡ സൃഷ്ടിയായ യോഗ വിദ്യയ്ക്ക് കഴിയും എന്ന് മനസ്സിലാക്കി യോഗ വിദ്യ പ്രചരിപ്പിച്ച ഒരു ശിവരാജയോഗി 1873-1909 കാലഘട്ടത്തില്‍ തിരുവനന്ത പുരത്ത് തൈക്കാട്ട് റസിഡന്‍സിയില്‍ മാനേജര്‍ ഉദ്യോഗത്തില്‍ ഇരുന്നിരുന്നു 1814-.ല്‍ മലബാറിലെ പാമ്പുകാടു ജനിച്ചു പിന്നീട് കവളപ്പാറയിലേയ്ക്ക് മാറുകയും അതിനുശേഷം മദ്രാസിലെ ചെങ്കല്‍പേട്ട ജില്ലയിലെ നകലാപുരത്തേയ്ക്ക് കുടിയേറിയ ഹൃഷികേശന്‍ എന്ന ശിവരാജ യോഗിയുടെ കൊച്ചുമകന്‍ ആയിരുന്ന ആ മഹാന്‍ തിരുവനന്തപുരത്ത് എത്തിയത് റസിഡന്റ് ആയിരുന്ന മഗ്രിഗര്‍ സായിപ്പിനോപ്പം .അദ്ദേഹത്തിന്‍റെ തമിഴ് അദ്ധ്യാപകന്‍ ആയിട്ടായിരുന്നു 1909 ല്‍ .95- വയസ്സില്‍ സമാധി ആകും വരെ അദ്ദേഹം തൈക്കാട്ട്
റസിഡന്‍സി സൂപ്രണ്ട് ആയി തുടര്‍ന്നു .
ലോക പ്രസിദ്ധ പണ്ഡിതനായ മനോന്മണീയം സുന്ദരന്‍ പിള്ള, തിരുമധുര പേട്ടയിലെ ,കുടിപ്പള്ളിക്കൂടം ആശാന്‍ പേട്ട രാമന്‍ പിള്ള എന്നിവരോടൊപ്പം അദ്ദേഹം രണ്ടു വിദ്വല്‍ സംവാദ സഭകള്‍ തിരുവനന്തപുരത്ത് സ്ഥാപിച്ചു പേട്ട ജ്ഞാനപ്രജാഗര സഭ(1876),ചെന്തിട്ട ശൈവ സഭ (1885) എന്നിവ. ചെറുപ്പത്തില്‍ തന്നെ ലോകം ചുറ്റിക്കറങ്ങിയ, ആംഗല ഭാഷ ഉള്‍പ്പടെ നിരവധി ഭാഷകള്‍ പഠിച്ചു ദ്വിഭാഷിയായി പ്രവര്‍ത്തിച്ച, ആ യോഗിവര്യന്‍ വ്യവസായ വിപ്ലവം അരങ്ങേറിയ ബ്രിട്ടനിലെ ബേമിംഗാമിലെ “ലൂണാര്‍ സൊസൈറ്റി”എന്ന വെളുത്ത വാവിന്‍ കൂട്ടത്തെ മാതൃകയാക്കി സ്ഥാപിച്ചതായിരുന്നു “ജ്ഞാനപ്രജാഗരസഭ” .അതില്‍ സ്ഥിരമായി പങ്കെടുത്തവര്‍ ആയിരുന്നു കുഞ്ഞന്‍ എന്ന അയ്യപ്പന്‍ പിള്ള ,നാണു ,കാളി,ഫാതര്‍ പേട്ട ഫെര്നാണ്ടാസ് ,ബാലനായ നെറ്ങ്ങോടു പപ്പു ,ബാലനായ വെങ്കിട്ടന്‍ എന്ന ചെമ്പകരാമന്‍ എന്നിവര്‍ .(മുത്തുക്കുട്ടി ആകട്ടെ അന്നേയ്ക്കു സമാധി ആയിക്കഴിഞ്ഞിരുന്നു) .
ആ മഹാഗുരുവിന്‍റെ വേദപുസ്തകം, വഴികാട്ടി ആയിരുന്നു തിരുമൂലനായനാരുടെ “തിരുമന്ത്രം” എന്ന ദ്രാവിഡ വേദം. .തമിഴിലെ തിരുക്കുറല്‍, തിരുവാചകം ,തിരുമന്ത്രം എന്നീ മുമ്മുണി ഗ്രന്ഥങ്ങളില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നു “തിരുമന്ത്രം മൂവായിരം” എന്നും പേരുള്ള പ്രസ്തുത ശിവരാജവേദം. ദ്രാവിഡ ഭാഷകളിലെ ആദ്യ യോഗശാസ്ത്രഗീത ആണ്. ഗഹനത കാരണം തിരുക്കുറല്‍ നേടിയ ജനസമ്മതി അതിനു കിട്ടിയില്ല എന്നത് സത്യം. “ഒന്‍റെ കുലം ഒരുവനേ ദൈവം”, “അന്‍പേ ശിവം” തുടങ്ങിയ വചനങ്ങള്‍ തിരുമന്ത്രത്തില്‍ ഉള്ളതാണ്
.ആദ്യ മലയാള സംക്ഷിപ്ത മൊഴിമാറ്റം നടത്തിയത് തിരുവല്ലം ഭാസ്കരന്‍ നായര്‍ .പ്രസിദ്ധീകരണം ഒക്ടോബര്‍ 1976. 1387 പദ്യങ്ങള്‍ മാത്രം .മറ്റുള്ളവ ഒഴിവാക്കി .അതിലളിതമായ ഭാഷ .ശൂരനാട് കുഞ്ഞന്‍ പിള്ളയുടെ ആമുഖം .ഇപ്പോള്‍ നെറ്റില്‍ ഡിജിറ്റല്‍ രൂപം കിട്ടും .
പത്തുവര്‍ഷം മുമ്പ് (2007) ഈ ദ്രാവിഡ വേദത്തിന്‍റെ സമ്പൂര്‍ണ്ണ മലയാള പദ്യ ഗദ്യ മൊഴിമാറ്റം നത്തിയത് ,തിരുക്കുറല്‍ പരിഭാഷകന്‍ കെ.ജി ചന്ദ്രശേഖരന്‍ നായര്‍ (ഡി.സി ബുക്സ് ഒക്ടോബര്‍ 2007 പേജ് 940 വില
Rs 575/-).ആശീര്‍വാദം കവി മധുസൂദനന്‍ നായര്‍.അവതാരിക ദ്രാവിഡ ഭാഷാ പണ്ഡിതന്‍ വി.ഐ സുബ്രഹ്മണ്യം ഒന്‍പതു തന്ത്രങ്ങളില്‍ മൂവായിരം മന്ത്രങ്ങള്‍. .പിന്നീട് ആരെക്കൊയോ കൂട്ടി ചേര്‍ത്ത ചില മന്ത്രങ്ങള്‍ ഉള്‍പ്പടെ 3045 മന്ത്രങ്ങള്‍ .കൂട്ടിച്ചേര്‍ക്കല്‍ കാരണം എഴുതപ്പെട്ട കാലം കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയാത്ത യോഗശാസ്ത്രകൃതി .
ക്രിസ്തുവിനു മുമ്പ് രചിക്കപ്പെട്ട ശൈവ സിദ്ധാന്തം എന്ന് ചിലര്‍ .മറ്റു ചിലര്‍ കാലം അഞ്ചാം നൂറ്റാണ്ടു വരെ മുന്നോട്ടു കൊണ്ട് വരുന്നു .
തിരുമൂലര്‍ ,ജനകന്‍ ,സനന്ദനന്‍ ,സനാതന്‍ ,സനത്കുമാര്‍ ,ശിവയോഗമാമുനി വ്യാക്രന്‍ ,പതഞ്‌ജലി എന്നീ ശൈവസിദ്ധര്‍ രചിച്ച പന്തണ്ട് ശൈവ സിദ്ധാന്ത കൃതികളില്‍ പത്താം സ്ഥാനമാണ് തിരുമന്ത്രത്തിന് .63 ശൈവ സിദ്ധരില്‍ പ്രധാനി ആയിരുന്നു തിരുമൂല നായനാര്‍ .പുരുഷാര്‍ത്ഥങ്ങള്‍ നാലും ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. തമിഴിനു ആദ്യകാലത്ത് തന്നെ “ക്ലാസിക്കല്‍” പദവി കിട്ടാന്‍ സഹായിച്ച പ്രമുഖ കൃതി .വേദാന്തം ,യോഗം ,തന്ത്രം വീരശൈവം എല്ലാം ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു .
സമസ്ത ചരാചരങ്ങളും ഈശ്വരാംശം ആണെന്ന ശിവയോഗ സിദ്ധാന്തം ഇതിലാണ് വിവരിക്കപ്പെടുന്നത് .ശിവരാജയോഗത്തിലെ ചര്യ ,ക്രിയ, യോഗം, ജ്ഞാനം എന്നിവ അഞ്ചാം തന്ത്രത്തില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെടുന്നു .(പേജ് 445 മുതല്‍)
ശിവരാജ യോഗിയായ ആ മഹാരാജ ഗുരു(സ്വാതി തിരുനാള്‍,ആയില്യം തിരുനാള്‍ ,വിശാഖം തിരുനാള്‍ ശ്രീമൂലം തിരുനാള്‍ എന്നിവരുടെ ഗുരു ) അയ്യാവൈകുണ്ടന്‍ ,ചട്ടമ്പി സ്വാമികള്‍ ,ശ്രീനാരായണ ഗുരു ,അയ്യങ്കാളി എന്നിവര്‍ക്ക് പുറമേ ലോകപ്ര സിദ്ധ ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് രാജാരവി വര്‍മ്മ, ഏ ആര്‍ രാജരാജ വര്‍മ്മ, തമിഴ് ഷെക്സ്പീയര്‍ മനോന്മണീയം സുന്ദരന്‍ പിള്ള തുടങ്ങി അമ്പതില്‍ പരം ശിഷ്യര്‍ക്ക് അവ വിശദമാക്കി ഉപദേശിച്ചു നല്‍കി . എല്ലാവര്‍ക്കും ഒരു പോലെ അല്ല.
ശിവരാജയോഗത്തിലെ ക്രിയ ,ചര്യ ,യോഗം ജ്ഞാനം എന്നിവയില്‍ ചിലര്‍ക്ക് ക്രിയയില്‍ കൂടുതല്‍ ഉപദേശം ,ചിലര്‍ക്ക് ചര്യയില്‍ മറ്റു ചിലര്‍ക്ക് ജ്ഞാനത്തില്‍ എന്നിങ്ങനെ ഉപദേശം നല്‍കി അവരെയെല്ലാം അതിപ്രശസ്തരാക്കി എന്നത് ശദ്ധിക്കുക .അഗസ്ത്യ മഹര്‍ഷിയുടെ സിദ്ധയോഗവും പതജ്ഞലി മഹര്‍ഷിയുടെ രാജയോഗവും കൂടിചേര്‍ത്ത ശിവരാജയോഗം തിരുവിതാംകൂറില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ പ്രയോഗിക്കയും പ്രചരിപ്പിക്കയും ചെയ്ത മഹാരാജഗുരു ഇന്നും അജ്ഞാതന്‍ ആയി കഴിയുന്നു .ശിഷ്യരെ ഒരിക്കലും ശിഷ്യഭാവത്തില്‍
കണ്ടിട്ടില്ലാത്ത മഹാഗുരു .ശിഷ്യപരമ്പരകള്‍ കാഷായ വസ്ത്രം ധരിക്കരുത് കമണ്ടലു കയ്യില്‍ എന്തരുത് അവര്‍ക്ക് ഗൃഹസ്ഥാശ്രമം ആവാം എന്ന് പറഞ്ഞിരുന്ന ആ “ഗുപ്ത യോഗി” ചരിത്ര പുരുഷര്‍ ആയ നിരവധി നവോത്ഥാന നായകരെ ഒരേ കാലഘട്ടത്തില്‍ വളര്‍ത്തി എടുക്കാന്‍ ആ മഹാത്മാവിനു കഴിഞ്ഞു .ശിവരാജ യോഗികള്‍ക്ക് ഗൃഹസ്ഥാശ്രമം ആവാം .യോഗത്തോടോപ്പം ഭോഗവുമാവാം എന്ന് തിരുമന്ത്രം നമ്പര്‍ . ആസത്യം മന്സ്സിലാക്കാത്ത് മൂര്‍ക്കോത്ത് കുമാരന്‍
“ഉദ്ദിഷ്ട കാര്യം സാധിക്കാതെ വന്നതിനാല്‍ പിന്നേയും പ്രാപഞ്ചികനായി ഇരുന്ന “ യോഗി എന്ന വിഡ്ഢിത്തരം എഴുതി വച്ചു .
പ്രശസ്തി ആഗ്രഹിക്കാത്ത ആ യോഗി ശിഷ്യര്‍ തന്നെ കുറിച്ച് പാടുന്നതും പറയുന്നതും എഴുതുന്നതും തന്‍റെ ചിത്രം വരയ്ക്കുന്നതും പ്രതിമ ഉണ്ടാക്കുന്നതും വിലക്കി (ചട്ടമ്പി സ്വാമികളെ വിലക്കിയത് ഉദാഹരണം (കാലടി പരമേശ്വരന്‍ പിള്ള).അതിനാല്‍ സമാധി കാലത്തു പോലും ശിഷ്യര്‍ അദ്ദേഹത്തെ കുറിച്ച് പത്രമാസികകളില്‍ ചരമശ്ലോകം പ്രസിദ്ധപ്പെടുത്തിയില്ല.
തിരുമന്ത്രം വേദമാക്കി ജീവിച്ച ആ മഹാന്‍ , “ഭ്രാന്താലയം” (സ്വാമി വിവേകാനന്ദന്‍-1890) ആയി മാറിയിരുന്ന തിരുവിതാകൂറിലെ മുഖ്യ സാമൂഹ്യ പ്രശ്നം അയിത്തം ആണെന്ന് കണ്ടെത്തി അത് നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള പ്രവര്‍ത്തനം തിരുവനന്തപുരത്ത് താമസമാക്കിയ തൈക്കാട്ടെ
“ഇടപ്പിറവിളാകം” എന്ന വീട്ടില്‍ (ഗായകന്‍ എം.ജി ശ്രീകുമാറിന്റെ വീടിനു തൊട്ടടുത്ത് ഇന്നും ഈ വീട് നിലനില്‍ക്കുന്നു ) അവര്‍ണ്ണ സവര്‍ണ്ണ (ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്ര പഞ്ചമ ) പന്തിഭോജനം 1873- കാലത്ത് തന്നെ സമാരാംഭിച്ചു സമാധി ആകുന്ന 1909- വരെ അത് വര്‍ഷം തോറും മുടങ്ങാതെ ആവര്‍ത്തിക്കപ്പെട്ടു . (ഓര്‍മ്മിക്കുക അദ്ദേഹത്തിന്‍റെ ആദ്യ ശിഷ്യന്‍ അയ്യാ വൈകുണ്ടനു ശുചീന്ദ്രം ക്ഷേത്ര പരിസരത്ത് അവര്‍ണ്ണ-അവര്‍ണ്ണ സഹ പന്തി ഭോജനം(1833) മാത്രമേ തുടങ്ങാന്‍ കഴിഞ്ഞിരുന്നുള്ളൂ ).അന്‍പതില്‍ പരം ശിഷ്യരില്‍, കൂടുതല്‍ ബ്രാഹ്മണര്‍ ആയിരുന്നുവെങ്കിലും ക്ഷത്രിയര്‍ ആയ രാജകുടുംബാംഗങ്ങള്‍ ,വെള്ളാളര്‍ ,നായര്‍, ഈഴവര്‍ ,ചാന്നാര്‍ ,കണിയാര്‍ (ഭാഗവതര്‍ പത്മനാഭക്കണിയാര്‍-ഇദ്ദേഹത്തിന്‍റെ മകളുടെ മകന്‍ ശാന്തിപ്രശാദ് ആണ് ഇന്ന് ആഗോളതലത്തില്‍ ശിവരാജയോഗം പ്രചരിപ്പി ക്കുന്ന,വഴുതക്കാട് ആസ്ഥാനമാക്കിയ സ്കൂള്‍ ഓഫ് ശാന്തി സ്ഥാപകന്‍ ) .മുസ്ലിമുകള്‍.(മക്കടി ലബ്ബ ,പീര്‍ മുഹമ്മദ്‌ ),പുലയര്‍(അയ്യങ്കാളി) യൂറോപ്യര്‍ (ഫാദര്‍ പേട്ട ഫെര്‍ണാണ്ടസ്) എന്നിവര്‍ അദ്ദേഹത്തിന്‍റെ ശിഷ്യര്‍ ആയിരുന്നു .മകര മാസത്തിലെ തൈപ്പൂയ സദ്യകള്‍ക്ക് അവരെയെല്ലാം ഒരേ പന്തിയില്‍ ഇരുത്തി ആ മഹാഗുരു സവര്‍ണ്ണ–അവര്‍ണ്ണ പന്തിഭോജനം നടത്തി .അത് നേരില്‍ കാണാന്‍ ബ്രിട്ടനില്‍ നിന്ന് സര്‍ വില്യം വാള്‍ട്ടര്‍ സ്ട്രിക്ക് ലാന്‍ഡ് (Sir William Walter Strickland) തുടങ്ങിയ ലോക പ്രശസ്തര്‍ എത്തി (അദ്ദേഹമാണ് തിരിച്ചു പോകുമ്പോള്‍ വി.ജെ.ടി ഹാളിനു തൊട്ടടുത്ത് ഇപ്പോഴത്തെ അക്കൌണ്ടന്റ് ജനറല്‍ ഓഫീസ് ഇരിക്കുന്ന സ്ഥലത്ത് താമസിച്ചിരുന്ന ചിന്നയ്യാപിള്ള എന്ന പോലീസുകാരന്‍റെ മകന്‍ വെങ്കിട്ടന്‍ എന്ന ബാലനെ കൂടെ കൊണ്ടുപോയി, വെളിയില്‍ പഠിപ്പിച്ചു ബെര്‍ലിനില്‍ എത്തിച്ച് ഇന്ത്യ കണ്ട ആദ്യ സ്വാതന്ത്ര്യ സേനാനി ആക്കി മാറ്റി, നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ രാഷ്ട്രീയ ഗുരു ആക്കി ഉയര്‍ത്തിയ . “ജയ് ഹിന്ദ്‌” ചെമ്പകരാമന്‍ പിള്ള എന്ന “എമണ്ടന്‍” ചെമ്പകരാമന്‍ പിള്ളയുടെ വിദേശ രക്ഷകര്‍ത്താവ് ആയ യൂറോപ്യന്‍ )
പക്ഷെ, കേരള നവോത്ഥാന ചരിത്രം എഴുതാന്‍ നാല് വാള്യങ്ങള്‍ നിര്‍മ്മിച്ച സഖാവ് പി ജി എന്ന പി.ഗോവിന്ദപിള്ള ആ മഹാഗുരുവിനെ
തമസ്കരിച്ചു കളഞ്ഞു ജ്ഞാനപ്രജാഗര സഭ, ശൈവ പ്രകാശ സഭ എന്നിവ സ്ഥാപിക്കാനും അവിടെ തുടര്‍ച്ചയായി പ്രഭാഷണ ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത ശിഷ്യനും സുഹൃത്തുമായ മനോന്മണീയം സുന്ദരന്‍ പിള്ളയെയും നവോത്ഥാന ചരിത്രകാരന്മാരും രാഷ്ട്രീയക്കാരും സര്‍ക്കാരും തമസ്കരിച്ചു .തിരുവതാംകൂറിലെ ആദ്യ എം.ഏ ക്കാരന്‍ ആയതിനാല്‍ എം.ഏ സുന്ദരന്‍ പിള്ള എന്നറിയപ്പെട്ട അദ്ദേഹമായിരുന്നു കേരള ആര്‍ക്കിയോളജി വകുപ്പ് സ്ഥാപക മേധാവി .വര്‍ക്കല തുരങ്കം നിര്‍മ്മിക്കും വേളയില്‍, കണ്ടുകിട്ടിയ ചില പ്രാചീന രേഖകള്‍ വഴിയും അദ്ദേഹം കണ്ടെത്തിയ മണലിക്കര ശാസനം വഴിയും (ഊര്‍ക്കൂട്ടം) ബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറിയവര്‍ എന്നും ഭൂമി മുഴുവന്‍ കര്‍ഷകരായ വെള്ളാളര്‍ വശം(പൂമിക്ക് കാരാളര്‍ എന്ന തരിസാപ്പള്ളി പട്ടയ വിശേഷണം കാണുക ) ആയിരുന്നു എന്നും കണ്ടെത്തിയത് സുന്ദരന്‍പിള്ള ആയിരുന്നു .മനോന്മണീയം എന്ന തമിഴ് നാടകം രചിച്ച് അദ്ദേഹം “തമിഴ് ഷെക്സ്പീയര്‍” ആയി ആ നാടകത്തിലെ അവതരണ ഗാനം ആണ് തമിഴ് നാട്ടിലെ ദേശീയ ഗാനം .ജനിച്ച ആലപ്പുഴയിലും ജീവിച്ച തിരുവനന്തപുരത്തും അദ്ദേഹത്തിന് സ്മാരകമില്ല .പക്ഷെ ജയലളിത സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പൂര്‍വ്വികരുടെ ജന്മനാടായ തിരുനെല്‍ വെളിയില്‍ അദ്ദേഹത്തിന്‍റെ പേരില്‍ ഒരു സര്‍വ്വകലാശാല സ്ഥാപിച്ചു .മനോന്മണീയം സുന്ദരനാര്‍ (എം.എസ് )യൂനിവേര്സിറ്റി .അദ്ദേഹത്തിന്‍റെ ഏക മകന്‍ ആയിരുന്നു ഭൂപരിഷ്കാരം നടപ്പിലാക്കാന്‍ ആദ്യമായി നിയമസഭയില്‍ ആറു ബില്ലുകള്‍ അവതരിപ്പിച്ച തിരുക്കൊച്ചി വനം റവന്യൂ മന്ത്രി പി.എസ് നടരാജപിള്ള എന്ന അഴിമതി തീണ്ടാത്ത മന്ത്രി
ആഗോളപ്രശസ്തി നേടിയ മനോന്മണീയം ഡാര്‍വ്വിന്‍, പ്രീസ്റ്ലി (ഓക്സിജന്‍ കണ്ടെത്തിയ മഹാന്‍) തുടങ്ങിയ യൂറോപ്യന്‍ മഹാന്മാരുമായി നേരിട്ട് കത്തിടപാടുകള്‍ നടത്തി .ഡാര്‍വ്വിന്‍റെ പിതാവ് ഇറാസ്മിക് ഡാര്വ്വിന്‍
(കൂട്ടത്തില്‍ പറയട്ടെ, അദ്ദേഹത്തിന്‍റെ ഭവനം എനിക്ക് നേരില്‍ കാണാന്‍
ഭാഗ്യം ലഭിച്ചു) മുതലായവര്‍ സ്ഥാപിച്ച ബെമിംഗാമിലെ
“ലൂണാര്‍ സൊസ്സൈറ്റി” മാതൃകയിലാണ് പേട്ടയില്‍ ജ്ഞാനപ്രജാഗരം തുടങ്ങിയത് .അവിടെ നടന്ന ചര്‍ച്ചകള്‍ ആണ് കേരളത്തില്‍ ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരു, അയ്യങ്കാളി ,എസ് എന്‍ ഡി പി സ്ഥാപകന്‍ ഡോ പല്‍പ്പു ,ജയ് ഹിന്ദ്‌ ചെമ്പകരാമന്‍ പിള്ള എന്നിവരെ നവോത്ഥാന നായകര്‍ ആക്കി മാറ്റിയത് .ആ സഭയുടെ സ്ഥാപകരേ സ്വാധീനിച്ചതോ തിരുമൂലരുടെ തിരുമന്ത്രവും .പുസ്തകത്തിന്‌ പട വാളിനെക്കാള്‍ ശക്തി ഉണ്ടെന്നതിനു തെളിവ് ആണീ ദ്രാവിഡ വേദം .
ശിവരാജയോഗികള്‍ ഉപദേശിച്ചിരുന്ന മന്ത്രം “ബാലാസുബ്രഹ്മണ്യ മന്ത്രം”
എന്ന ഗോപ്യമന്ത്രം .അതച്ചടിയില്‍ ഇല്ല .അതോതാന്‍ ചില ചിട്ടകള്‍ ഉണ്ട് .ശിഷ്യനെ തെരഞ്ഞെടുക്കാന്‍ ചിലപ്പോള്‍ ദീര്‍ഘ കാലം എടുക്കും .കുഞ്ഞനെ ഏഴു വര്‍ഷം നിരീക്ഷിച്ച ശേക്ഷം ആയിരുന്നുവെങ്കില്‍ നാണുവിന് ഒരു കൊല്ലത്തില്‍ കുറവ് കാലത്തെ നിരീക്ഷണം മതിയായിരുന്നു .ചിത്രാ പൌര്‍ണ്ണമി നാലിനാണ് ദീക്ഷ നല്‍കുക (കാലടി പരമേശ്വരന്‍ പിള്ള)ഗുരുവില്‍ നിന്ന് നേരിട്ട് ശിഷ്യന്‍റെ കാതില്‍ ഓതിക്കൊടുക്കുന്ന പതിനാലക്ഷര മന്ത്രം .അത് ശിഷ്യന്‍ പതിനാലു ലക്ഷം തവണ ആവര്‍ത്തിക്കണം ..ബാലസുബ്രഹ്മണ്യോപാസനയ്ക്ക് പുറമേ ഇതര മതസ്ഥരുടെ ആരാധനാ ക്രമങ്ങളും അദ്ദേഹം ശിഷ്യര്‍ക്കുപദേശിച്ചിരുന്നു .എല്ലാ മതങ്ങളിലും ഉള്ള നന്മയെ ആ ശിവരാജ യോഗി ഉള്‍ക്കൊണ്ടു .ശങ്കരാചാര്യര്‍ക്ക് ശേഷം നിരവധി ശിഷ്യ പരമ്പരകള്‍ (നായര്‍-ഈഴവ–ചാന്നാര്‍-വീരശൈവ –വെള്ളാള –മുസ്ലിം എന്നിങ്ങനെ ആറു സമുദായങ്ങളില്‍ പിറന്നവര്‍ നയിക്കുന്ന സന്യാസ പരമ്പരകള്‍) ക്ക് ഗുരു ആകാന്‍ കഴിഞ്ഞ ഏക മഹാഗുരു വേദപുസ്തം ആയി അംഗീകരിച്ചിരുന്നത് ദ്രാവിഡവേദമായ, “ഒന്റെ കുലം ഒരുവനെ ദൈവം” എന്നും “അന്പേ ശിവം” എന്നും പഠിപ്പിച്ച തിരുമൂലരുടെ തിരുമന്ത്രം ആയിരുന്നു
നൂറു വര്‍ഷം മുമ്പ് (1917) ചെറായില്‍ വച്ച് “ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട” എന്ന് പറഞ്ഞ സഹോദരന്‍ അയ്യപ്പന്‍ രണ്ടു ചെറുമരെ ഒപ്പം ഇരുത്തി അവര്‍ണ്ണ –പന്തി ഭോജനം നടത്തിയപ്പോള്‍ (അടുത്ത വര്‍ഷം അതിന്‍റെ ശതാബ്ദി കേരളം മുഴുവന്‍ ആഘോഷിക്കപ്പെടും തീര്‍ച്ച) സഹോദരന്‍ അയ്യപ്പന്‍ “പുലയനയ്യപ്പന്‍” എന്ന ബഹുമതി നേടി .പക്ഷെ, സഹോദരന്‍ അയ്യപ്പന്‍ ജീവചരിത്രങ്ങളില്‍ ഒന്നില്‍ പോലും അയ്യപ്പന്‍ പുലയ സമുദായത്തില്‍ ജനിച്ചു എന്ന് പറയുന്നില്ല .
140 –ല്‍ പ്പരം വര്‍ഷം മുമ്പ് ശിവരാജയോഗിയായ, നമ്മുടെ ഈ മഹാഗുരു, അയ്യങ്കാളി തുടങ്ങിയ അയിത്ത ജാതിക്കാരെ ഒപ്പം ഇരുത്തി, സവര്‍ണ്ണ-അവര്‍ണ്ണ പന്തിഭോജനം വര്‍ഷം തോറും നടത്തിയപ്പോള്‍, തിരുവനന്തപുരത്തെ യാഥാസ്ഥിക സമൂഹം ആ മഹാഗുരുവിനെ “പാണ്ടിപ്പറയന്‍ ,മ്ലേച്ചന്‍” എന്നെല്ലാം വിളിച്ചു .ശിഷ്യര്‍ ആ വിവരം അറിയച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രതികരണം “ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി; ഒരേ ഒരു മതം; ഒരേ ഒരു കടവുള്‍ “എന്നായിരുന്നു .തിരുമന്ത്രം മൂവായിരത്തിലെ ഒന്ട്രേ കുലം ഒരുവനെ ദൈവം” എന്ന മന്ത്രത്തിന്‍റെ പരിഷ്കരിച്ച ഒരു പതിപ്പ്. ഒരു മുദ്രാവാക്യം കണക്കാക്കി പരസ്യമാക്കി ഒട്ടിച്ചു വയ്ക്കാന്‍ വീട്ടിലും സ്ഥാപനങ്ങളും ഒട്ടിച്ചു വയ്ക്കാന്‍,പത്ര പരസ്യം നല്‍കാന്‍ മഹാഗുരു നല്കിയ സൂക്തം ആയിരുന്നില്ല അത് .വിമര്‍ശനം കേട്ടപ്പോള്‍ ഒരു സ്വാഭാവിക പ്രതികരണം .അത്ര മാത്രം അത് കേട്ടിരുന്ന ശിഷ്യ നാണ്‌ മഹാഗുരുവിന്‍റെ സമാധി (1909) കഴിഞ്ഞു പന്തണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ എഴുതിയ “ജാതിഭേദം”(1921) എന്ന പദ്യത്തില്‍ ആ പ്രതികരണം മലയാളത്തിലേക്ക് മൊഴിമാറ്റം വരുത്തി
നാം ഇന്ന് കൂടെക്കൂടെ ഉദ്ധരിക്കുന്ന “ഒരു ജാതി ഒരു മതം ഒരു ദൈവം”സൃഷ്ടിച്ചു .
മഹാഗുരു മുദ്രാവാക്യം ആക്കാന്‍ നല്‍കിയ വാക്യം ആയിരുന്നില്ല
അദ്ദേഹം അയിത്തം എന്ന മഹാമാരിയെ നിയന്ത്രിക്കാന്‍, മാലോകരെ കാട്ടിക്കൊടുത്ത തന്‍റെ ഒരു പ്രവൃത്തിയ്ക്ക്, കാരണം പറഞ്ഞ ഒരു സാധാരണ പ്രതികരണം മാത്രം ആയിരുന്നു പ്രസ്തുത മൊഴി ..
സമാധി ആകാന്‍ പോകുന്നു എന്നും അത് സ്മശാനത്തില്‍ ആയിരുക്കും എന്നറിയിക്കാന്‍1909 ജൂലായ്‌ 13 നു പോയപ്പോള്‍ ശിവരാജയോഗി ശ്രീമൂലം തിരുനാളിന്‍റെ അടുത്ത് ചില പ്രവചങ്ങള്‍ നടത്തി .ഇളയ റാണിയുടെ മകന്‍ ആയിരിക്കും അടുത്ത രാജാവ് .അത് “കടശി രാജാ” ആയിരിക്കും (അവസാന രാജാവ് ) കുമാരന് പന്ത്രണ്ടു വയസാകുമ്പോള്‍ ശ്രീമൂലം തിരുനാള്‍ നാട് നീങ്ങും എന്നും .വടക്കെ ഇന്ത്യ വേര്‍പ്പെട്ടു പോകും എന്നും പ്രവചിച്ചു .രാജവാഴ്ച അവസാനിക്കുമെന്നും ഇന്ത്യ വിഭജിക്കപ്പെടും എന്ന് ആ യോഗി വര്യന്‍ പ്രവചിച്ചത് 1909. കൊട്ടാരത്തില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ പുത്തരിക്കണ്ടം വരമ്പില്‍ വച്ച് അയ്യങ്കാളിയെ കണ്ടു “ഉന്നുടയ ഫോട്ടോ രാജാക്കള്‍ വയ്ക്കപ്പോകിറാര്‍ ശ്രീമൂലം സഭയിലും ഉനക്ക് പോകലാം എന്നറിയിച്ചു എന്ന് ടി.എച് പി ചെന്താരശ്ശേരി അയ്യങ്കാളി ജീവചരിത്രത്തില്‍ .പിന്നീട്മ ചിത്തിര തിരുനാള്‍ മാത്രമല്ല പ്രധാന മന്ത്രി ഇന്ദിരാഗാന്ധി പോലും അയ്യങ്കാളി പ്രതിമ സ്ഥാപിച്ചു വണങ്ങി ..
.
1814-1909 കാലത്ത് നമ്മുടെ ഇടയില്‍ ജീവിച്ചിരുന്ന പ്രശസ്തി കൊതിക്കാത്ത,. തന്നെക്കുറിച്ച് പദ്യമോ ലേഖനമോ കൃതികളോ രചിക്കാന്‍ പാടില്ല എന്ന് വാശിപിടിച്ച ആ മഹാഗുരുവിന്‍റെ, . അചാര്യത്രയ ആചാര്യന്‍റെ ,യുഗപുരുഷന്‍റെ
മഹാരാജത്രയങ്ങളുടെ ഗുരുവിന്‍റെ നാമം വെളിപ്പെടുത്താന്‍ വിട്ടു പോയി
മഹാരാജഗുരു ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ .
ആണാ മഹായോഗി(1814-1909)
തമസ്കരിക്കപ്പെട്ട കേരള നവോത്ഥാന നായകന്‍,യുഗപുരുഷന്‍
അദ്ദേഹത്തിന്‍റെ ജാതി സമുദായം (ജന്മ ദിനംപോലും) എന്നിവ ഏതെന്നു ഒരിടത്തുപോലും വെളിപ്പെടുത്തിയില്ല . അതിനാല്‍,മഹാകവി ഉള്ളൂര്‍ ,കേസരി ബാലകൃഷ്ണ പിള്ള എന്നിവര്‍ ആദിദ്രാവിഡന്‍ ആക്കി . തലമുതിര്‍ന്ന കേരള ചരിത്രകാരന്‍ അദ്ദേഹത്തെ ബ്രാഹ്മണന്‍ ആക്കി (മനോരമ മില്യനിയം പതിപ്പ് 1999ഡിസംബര്‍ 31 ) ടി.എച്ച്.പി ചെന്താരശ്ശേരി ,കുന്നുകുഴി മണി എന്നിവര്‍ അവരവരുടെ അയ്യങ്കാളി ജീവചരിത്രങ്ങളില്‍ അദ്ദേഹത്തെ “പാണ്ടിപ്പറയന്‍” ആക്കി .ബുധനൂര്‍ എം.എന്‍ വാസുഗണകനാകട്ടെ, അദ്ദേഹത്തെ “ഗണകന്‍ ആക്കി” (ഗോചരന്‍റെ ശൈവപൈതൃകം 2006 ) അദ്ദേഹം താന്‍ ജനിച്ച സമുദായത്തിനോ ജാതിക്കോ മതത്തിനോ വേണ്ടി സംഘടന ഉണ്ടാക്കിയില്ല .ആശ്രമം സ്ഥാപിച്ചില്ല .ധനസമാഹരണം നടത്തിയില്ല ,ഭാഗ്യക്കുറി തുടങ്ങിയില്ല .ക്ഷേത്രം സ്ഥാപിച്ചില്ല .മുദ്രാവാക്യങ്ങള്‍ രചിച്ചില്ല .
മതമഹാ സമ്മേളനങ്ങള്‍ നടത്തിയില്ല .എന്നാല്‍ ശിഷ്യന്‍ പേട്ട ഫെര്‍ണാണ്ടസ് എന്ന പാതിരിയെ കൊണ്ട് പേട്ടയില്‍ ഇംഗ്ലീഷ് സ്കൂള്‍ തുടങ്ങിച്ചു ദരിദ്രനായ നെടുങ്ങോട് പപ്പുവിനെ സൌജന്യമായി ഇംഗ്ലീഷ് പഠിപ്പിച്ചു .ഡോക്ടര്‍പല്‍പ്പു ആകാന്‍ സഹായിച്ചു .ഡോ .പല്‍പ്പു ഈഴവസഭയും പിന്നീടു ശ്രീനാരായണ പരിപാലന സംഘവും സ്ഥാപിച്ചു നവോത്ഥാന നായകന്‍ ആയി .ചെമ്പകരാമന്‍ എന്ന ബാലനെ തന്നെ കാണാന്‍ ഇംഗ്ലണ്ടില്‍ നിന്നും വന്ന സ്റ്റിക്ക് ലാന്ഡ് സായിപ്പിന്‍റെ കൂടെ ബര്‍ലിനില്‍ അയച്ചു അദ്ദേഹത്തെ ആദ്യ ഇന്ത്യന്‍ സ്വാതന്ത്ര സമര സേനാനി ആക്കി ഉയര്‍ത്തി സുഭാഷ് ചന്ദ്ര ബോസ്സിന്‍റെ രാഷ്ട്രീയ ഗുരുവാകാന്‍ സഹായിച്ചു . “ഭ്രാന്താലയം” ആയിരുന്ന കേരളത്തില്‍, സ്വന്തം പ്രവര്‍ത്തിയിലൂടെ, ഗാന്ധിജിക്ക് മുമ്പേ തന്നെ, ലോകത്തില്‍ ആദ്യമായി, അയിത്തോച്ചാടനത്തിനു “സവര്‍ണ്ണ–അവര്‍ണ്ണ (ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്ര പഞ്ചമ ) പന്തിഭോജനം” തുടങ്ങി . .ശിഷ്യരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ അവരെ യോഗാസനങ്ങള്‍ ശീലിപ്പിച്ചു. കേരളത്തിലെ ആദ്യ യോഗപ്രചാരകന്‍ ആയി “പത്തൊന്‍പതാം ശതകത്തിലെ മോഡി” ആയി. എല്ലാവരെയും സ്നേഹിച്ചു “അന്പേ ശിവം” എന്ന തിരുമന്ത്ര മന്ത്രം ജീവിത പ്രമാണമാക്കി കാണിച്ചു കൊടുത്തു അവസാനം ശ്മശാനത്തില്‍ മുന്‍കൂട്ടി പറഞ്ഞ സമയത്ത് സമാധിയുമായി. അവിടെയാണ് ഇന്നത്തെ തൈക്കാട്ട് ശിവന്‍ കോവില്‍
.
ആ മഹാന്‍ വേദപുസ്തകമായി കരുതിയിരുന്ന “തിരുമൂലനായനാര്‍ തിരുമന്ത്രം മൂവായിരം” എന്ന ആധ്യാത്മിക ഗ്രന്ഥത്തിന്റെ മലയാള മൊഴിമാറ്റത്തിന്‍റെ ഒരു കോപ്പി ടി.എന്‍ ഗോപിനാഥപിള്ള മെമ്മോറിയല്‍ ആദ്ധ്യാത്മിക ഗ്രന്ഥശാലയ്ക്ക് എന്‍റെ ആദ്യ സംഭാവന ആയി നല്‍കാന്‍ അതിയായ സന്തോഷമുണ്ട് .
--------------------------------------------------------------------------
ലൂണാര്‍ സൊസ്സൈറ്റി (1765) ബെമിംഗാം ,മദ്ധ്യ ഇംഗ്ലണ്ട്
വെളുത്തവാവിന്‍ നാളിലെ കൂട്ടായ്മ(1765)
അമേരിക്കയിലെ വെര്‍ജീനിയായിലെ അധ്യാപക ജോലി
ഉപേക്ഷിച്ചുവന്ന ഡോ.വില്യം സാമുവേല്‍(1734-1775)
ബേമിംഗാമില്‍ 1763- ല്‍ ഒരു കൂട്ടായ്മ രൂപവല്‍ക്കരിച്ചു.
എല്ലാ വെളുത്ത വാവിനും ഒത്തു ചേരുന്ന കൂട്ടായ്മ.
"ദ ലൂണാര്‍ സൊസ്സൈറ്റി"
ബേമിംഗാമിലും ഹാന്‍ഡ്സ്വര്‍ത്തിലും വ്യവസായസ്ഥപനങ്ങള്‍
ഉണ്ടായിരുന്ന മാത്യു ബൗള്‍ട്ടണ്‍
ഡോക്ടറും എഴുത്തുകാരനുകായിരുന്ന ഡര്‍ബിയിലെ
ഇറാസ്മസ് ഡാര്‍വിന്‍
എഴുത്തുകാരനും പുരോഗമനവാദിയും ആയിരുന്ന ലച്ച്ഫീല്‍ഡ്
കാരന്‍ തോമസ് ഡേ
കണ്ടുപിടത്തക്കാരനും പുരോഗമനവാദിയുമായ ലച്ച്ഫീല്‍ഡിലെ
റിച്ചാര്‍ഡ് ലോവല്‍ എഡ്ജ്വര്‍ത്
ബേമിംഗാമിലെ വ്യവസായി സാമുവല്‍ ഗാല്‍ട്ടണ്‍ ജൂണിയര്‍
വെസ്റ്റ് ബ്രോംവിച്ചിലെ കണ്ടുപിടുത്തക്കാരന്‍ ജയിംസ് കീര്‍
ശാസ്ത്രജ്ഞനും പുരോഗമനവാദിയുമായ ജയിംസ് പ്രീസ്റ്റ്ലി
കണ്ടുപിടുത്തക്കാരന്‍ വില്യം സ്മോള്‍
ആവി എഞ്ചിന്‍ കണ്ടു പിടിച്ച ജയിംസ് വാട്ട്
വ്യവസായി ജോഷ്യാ വെഡ്ജ്വുഡ്
ഡര്‍ബിയിലെ ജിയോളജിസ്റ്റ് ജോണ്‍ വൈറ്റ് ഹേര്‍ട്
എഡ്ജ്ബാസ്ടണിലെ ഡോ.വില്യം വിതറിംഗ്
എന്നിവരായിരുന്നു ഈ കൂട്ടായ്മയിലെ അംഗങ്ങള്‍.
കൂട്ടായ്മ ഇനിപ്പറയുന്ന നേട്ടങ്ങള്‍ കൈവരിച്ചു:
മദ്ധ്യഇംഗ്ലണ്ടില്‍ ഫാക്ടറികളും കനാലുകളും തുറന്നു.
സ്റ്റീം എഞ്ചിന്‍ പോലുള്ള മഷീനുകള്‍ കണ്ടു പിടിച്ചു.
വാതകങ്ങള്‍,മിനറലുകള്‍ ഇവയെക്കുറിച്ചു ഗവേഷണം
വഴി ഗ്ലാസ്-മെറ്റല്‍- മണ്‍പാത്രവ്യവസായ പുരോഗതി
കൈവരിച്ചു.
ജിയോളജി,എഞ്ചിനീയറിംഗ്,വൈദ്യുതി,മെഡിസിന്‍
എന്നിവയില്‍ പുറൊഗതി നേടി.
രാഷ്ട്രീയം,മതം,വിദ്യാഭ്യാസം എന്നിവയെ സ്വാധീനിച്ചു.
അടിമത്തത്തിനെതിരെ പോരാടി.
ഹാന്‍ഡ്സ്വര്‍ത്ത് സോഹോയിലെ മാത്യൂ ബൗള്‍ട്ടന്‍റെ
വസതിയില്‍ ആയിരുന്നു ഇവരുടെ ഒത്തു ചേരല്‍.
കല്‍ക്കരി ഉപയോഗിച്ചുള്ള സെന്‍ട്രല്‍ ഹീറ്റിംഗ് സിസ്റ്റം
ഈ ഹര്‍മ്മ്യത്തില്‍ ലഭ്യമായിരുന്നു. വാനനിരീക്ഷണത്തിനുള്ള
സൗകര്യവും ഇവിടെ ഉണ്ടായിരുന്നു.
കുറുക്കന്മാരെ വേട്ടയാടാന്‍ ഒരു സത്രം അതിനടുത്തുണ്ടായിരുന്നു.
വേട്ടക്കാരുടെ കുഴലുകളില്‍ നിന്നുയര്‍ന്ന ശബ്ദത്തില്‍ നിന്നാണ്
സോ-ഹോ എന്ന പേരുണ്ടായത്.
1761 ല്‍ മാത്യു ബൗള്‍ട്ടണ്‍ സോഹോ മില്ലും വീടും വിലയ്ക്കു
വാങ്ങി.മില്‍ ഫാക്ടറിയാക്കി.വീട് പരിഷകരിച്ചു.1766 ല്‍ ഭാര്യ
ആനുമായി സോഹോ ഹൗസില്‍ താമസ്സമാക്കി.
1775 ല്‍ ലൂണാര്‍ സൊസൈറ്റി സ്ഥാപകന്‍ വില്യം സ്മോള്‍ അന്തരിച്ചു.
തുടര്‍ന്ന്‍ ഡൊ.വില്യം വിതറിംഗ്(1741-1799) അംഗമാക്കപ്പെട്ടു.
ഹൃദ്രോഗികള്‍ക്കു നല്‍കേണ്ട ഡിജിറ്റാലിസ് ഡോസ് കൃത്യമായി
നിര്‍ണ്ണയിച്ച് പ്രശസ്തനായ ഡോക്ടര്‍ ആയിരുന്നു വിതറിംഗ്
റഫറന്‍സ്
കാലടി പരമേശ്വരന്‍ പിള്ള,”ശിവരാജ യോഗി തൈക്കാട്അയ്യാസ്വാമി തിരുവടികള്‍” ,അയ്യാമിഷന്‍ ഒന്നാം പതിപ്പ് 1960
രവികുമാര്‍ ഡോ “ബ്രഹ്മശ്രീ തൈക്കാട്ട് അയ്യാസ്വാമികള്‍” അയ്യാമിഷ ന്‍ 1997
മാത്യൂസ് ടി.എ .”ആചാര്യ അയ്യങ്കാളി”, അവന്തി പബ്ലിക്കേഷന്‍സ്, മൂന്നാം പതിപ്പ് 2012.
വേലായുധന്‍ കോട്ടുകൊയിക്കല്‍ ശ്രീനാരായണ ഗുരു കറന്റ് ബുക്സ് 2012
സുബ്ബയ്യാ പിള്ള പി .പി.എസ് നടരാജപിള്ള സാംസ്കാരിക വകുപ്പ് സീരീസ് 13രണ്ടാം പതിപ്പ് 1991
ലളിത. ജെ ,രാജീവ് ഇരിങ്ങാലക്കു,”സച്ചിദാനന്ദ സാഗരം”, സ്വയം പ്രകാശ ആശ്രമം കുളത്തൂര്‍, ഒന്നാം പതിപ്പ് ആഗസ്റ്റ്‌ 2008
കുന്നുകുഴി മണി അനിരുദ്ധന്‍ പി.എസ് “മഹാത്മാ അയ്യങ്കാളി” ഡി.സി
തെക്കുംഭാഗം മോഹന്‍ അടിമാഗര്‍ജ്ജനങ്ങള്‍ ,എസ.പി.സി.എസ് ഒന്നാം പതിപ്പ് ജൂണ്‍ 2010
ഋതം ഭരാനന്ദ –നാരായണ “ഗുരുവിന്‍റെ ജീവിത ദര്‍ശനം”, “ആദ്യ ലോട്ടറി തുടങ്ങിയത് നാരായണ ഗുരു”, കലാകൌമുദി 2016 സെപ്തംബര്‍ 4 ലക്കത്തില്‍ ഡോ .ബി.സുഗീത എഴുതിയ ലേഖനത്തില്‍ നിന്നും
ദളിത്‌ ബന്ധു “സാമൂഹ്യ നവോത്ഥാനം- 19 റ്റാണ്ടിലെ കേരളത്തില്‍”, ഹോബി പബ്ലീഷേര്‍സ്അംബിക മാര്‍ക്കറ്റ് , വൈക്കം ഒന്നാം പതിപ്പ് 1995
ദളിത്‌ ബന്ധു “മഹാനായ അയ്യങ്കാളി”, സിയാന്‍സ് പബ്ലിക്കേഷന്‍സ് കുടവൂര്‍ ഒന്നാം പതിപ്പ് 2013
പരമേശ്വര അയ്യര്‍ ഉള്ളൂര്‍ “കേരള സാഹിത്യ ചരിത്രം”- അഞ്ചാം പതിപ്പ് കേരള സര്‍വ്വകലാശാല പ്രസിദ്ധീകരണം നാലാം പതിപ്പ് 1990

മോഹന കൃഷ്ണന്‍,ഏ.ആര്‍ “മഹാത്മാ അയ്യങ്കാളി”, ബുദ്ധ ബുക്സ് അങ്കമാലി മൂന്നാം പതിപ്പ് 2013
“അയ്യാഗുരു മഹാസമാധി വാര്‍ഷികസ്മരണിക”2003 അയ്യാമിഷന്‍ തൈക്കാട് തിരുവനന്തപുരം
വാസുഗണ കന്‍ ,”ഗോചരന്‍റെ ശൈവ സംസ്കാര പൈതൃകം” ,ഹരിശ്രീ ബുക്സ് തിരുവനന്തപുരം ഒന്നാം പതിപ്പ് 2006
പറവൂര്‍ ഗോപാല പിള്ള കെ.”പരമഭട്ടാരക ചട്ടമ്പി സ്വാമികള്‍” കറന്റ് 2010
കൊച്ചു കൃഷ്ണന്‍ നാടാര്‍ കെ. “ഡോ .ചെമ്പകരാമന്‍ പിള്ള” ദേശാഭിവര്‍ദ്ധിനി പബ്ലീഷിം ഗ് ഹൌസ് കാഞ്ഞിരംകുളം ഒന്നാം പതിപ്പ് ഡിസംബര്‍ 1962
ചെന്താരശ്ശേരി ടി.എച്ച് .പി “അയ്യങ്കാളി”, പ്രഭാത് ബുക്ക് ഹൌസ് 1987
പറവൂര്‍ കെ.ഗോപാലപിള്ള, “പരമഭട്ടാരക ശ്രീ ചട്ടമ്പി സ്വാമികള്‍ ജീവചരിത്രം” ഒന്നാം പതിപ്പ് കൊ.വ 1110, കറന്റ് ബുക്ക് പതിപ്പ് 2010 പേജ് 295).
Nisar M,Meena kandsvami Ayyankaali –a Delith leader of organic protest ,Other Books Calicut 1st Edn 2007

No comments:

Post a Comment