Friday 22 January 2016

വൈരുദ്ധാത്മിക കേരള വൈശ്യവാദം

വൈരുദ്ധാത്മിക കേരള വൈശ്യവാദം
==================================
“കേരളത്തില്‍ തനതു വൈശ്യര്‍ ഇല്ലായിരുന്നു” എന്ന് ആധുനിക കേരള ചരിത്രകാരന്മാരുടെ കുലപതി എം.ജി.എസ് നാരായണന്‍ കൂടെക്കൂടെ
എടുത്തു പറയാറുണ്ട് .”കേരളാവകാശക്രമ”ത്തില്‍ “വൈശ്യവര്‍ണ്ണം കേരളത്തില്‍ ഇല്ല”.(പി.ഭാസകരനുണ്ണി,”കേരളം ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍”, കേരള സാഹിത്യ അക്കാഡമി, 2005 പേജ് 15.) എന്നെഴുതിയത് വായിച്ച് പറയുന്നതാവാം എം.ജി.എസ് .
“സ്വന്തമായ ഒരു വൈശ്യജാതിയുടെ അഭാവത്തില്‍ മലകയറി മറി ഞ്ഞെത്തിയ ബൌദ്ധജൈന വണിക സംഘങ്ങളെയും കടല്‍ കടന്നു യഹൂദരെയും ക്രിസ്ത്യാനികളെയും അറബി മുസ്ലിമുകളെയും ആലിംഗനം ചെയ്യാന്‍ കേരളീയര്‍ തയ്യാറായിരുന്നു.”
എം.ജി.എസ് എഴുതുന്നു “സമുദായ സൗഹൃദം ചരിത്രപശ്ചാത്തലത്തില്‍” ,-“ചരിത്ര വ്യവഹാരം കേരളവും ഭാരതവും”- കറന്റ് ബുക്സ്, ജൂണ്‍ 2015 എന്ന കൃതിയില്‍ പേജ് 251
അന്തരിച്ച എന്‍റെ അഭിവന്ദ്യ സുഹൃത്ത് കടമ്പഴിപ്പുറം ഈ.പി ഭാസ്കരഗുപ്തന്‍റെ “ദേശായനം” എന്ന കൃതിയ്ക്ക് ആമുഖം എഴുതിയ അതെ എം.ജി.എസ് എഴുതിത്തുടങ്ങിയത് നമുക്കൊന്ന് വായിക്കാം
“മൂത്താന്‍മാര്‍ എങ്ങനെ ഗുപ്തന്മാര്‍ എന്നറിയപ്പെടാന്‍ തുടങ്ങി ?
കൃഷ്ണഗുപ്തന്‍ ആയിത്തീര്‍ന്ന കണ്ണന്‍കുളങ്ങര കുട്ടി എഴുത്തച്ചന്‍ എന്ന ജ്യോത്സന്‍ സംസ്കൃത പഠനത്തിനു വേണ്ടി ഇരുപത്തിയഞ്ചാം വയസ്സില്‍ പുന്നശ്ശേരി നീലകണ്ടശര്‍മ്മ എന്ന പുന്നശ്ശേരി നീലകണ്ടനമ്പിയുടെ ഗുരുകുലത്തില്‍ എത്തിയപ്പോഴാണ് (1889) ജാതി വ്യവസ്ഥയില്‍
ഈ സ്ഥാനക്കയറ്റം നടന്നത് .
നമ്പിയുടെ ജാതിചോദ്യത്തിനുത്തരമായി “മൂത്താന്‍” എന്ന് പറഞ്ഞപ്പോള്‍, “വൈശ്യനാണ് .ത്രൈവര്‍ണ്ണികനാണ്,സംസ്കൃതം പഠിപ്പിക്കാം “ എന്നായിരുന്നു നമ്പിയുടെ പ്രതികരണം. സാമൂതിരിപ്പാടുമായി കൂടി ആലോചിച്ച് വൈശ്യവര്‍ണ്ണ സൂചകമായ “ഗുപ്തന്‍” സ്ഥാനവും അദ്ദേഹം കല്‍പ്പിച്ചു .ബ്രാഹ്മണര്‍ക്ക് “ശര്‍മ്മ”, ക്ഷത്രിയര്‍ക്കു “വര്‍മ്മ”,വൈശ്യര്‍ക്ക് “ഗുപ്ത “ശൂദ്രര്‍ക്ക്, “ദാസ” ഇങ്ങിനെയാണ്‌ പ്രാചീന ഭാരതത്തിലെ ആചാര നാമങ്ങള്‍”.പേജ് vi
എം.ജി.എസ് ഇതെഴുതിയത് പന്ത്രണ്ടു വര്‍ഷം മുമ്പ് 2004 –ല്‍.
ഇതാണ് വൈരുദ്ധാത്മിക കേരളവൈശ്യവാദം ,എം.ജി.എസ് മോഡല്‍ .

No comments:

Post a Comment